രക്ഷ

ഒരു താഴ്‌വരയില്‍ ഒരു ഭൂമിയുടമ ഉണ്ടായിരുന്നു. അവന് വിപുലമായ കൃഷിയിടങ്ങളും സമൃദ്ധമായ സസ്യാവരണങ്ങളുള്ള നിരവധി കാടുകളും മലകളും ഉണ്ടായിരുന്നു. പ്രതിദിനം അവൻ തന്‍റെ കുതിരയില്‍ കയറി വയലുകളും അവിടെയുള്ള വിളകളും സന്ദർശിക്കുമായിരുന്നു. അവൻ ആ താഴ്വരയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനായിരുന്നു.അവന്‍റെ  കീഴിൽ നിരവധി കഠിനാധ്വാനികളായ തൊഴിലാളികൾ ഉണ്ടായിരുന്നു. അവരിൽ ജോൺ എന്ന പേരുള്ള ഭക്തനായ ഒരു വൃദ്ധനും ഉണ്ടായിരുന്നു. അവൻ നിരവധി വർഷങ്ങളായി ആ സമ്പന്നനെ വിശ്വസ്തമായി സേവിച്ചുകൊണ്ടിരുന്നു. ഒരു ഉച്ചതിരിഞ്ഞ്, വൃദ്ധനായ ജോൺ തന്‍റെ തൊപ്പി ഊരി മാറ്റി, ഒരു പഴയ ടിഫിൻ ബോക്സ് തന്‍റെ  മുന്നിൽ വെച്ചു, കണ്ണുകൾ അടച്ചു, ആ ദിവസം ലഭിച്ച ഭക്ഷണത്തിനായി ദൈവത്തെ സ്തുതിച്ചു.
ആ പാത്രത്തില്‍ കുറച്ച് തണുത്ത ഭക്ഷണം ഉണ്ടായിരുന്നു. ആ സമയത്ത് ഭൂമിയുടമ അവിടെ എത്തി ജോണിനെ കണ്ടു ഇങ്ങനെ ചോദിച്ചു: ‘ജോൺ, നീ എന്തിനാണ് ദൈവത്തെ സ്തുതിക്കുന്നത്? അവൻ നിനക്കൊന്നും തന്നിട്ടില്ലല്ലോ?’ ജോൺ വിനയത്തോടെ മറുപടി പറഞ്ഞു:  'സാർ, അവൻ എനിക്കെണ്ണമറ്റ നന്മകളും അനുഗ്രഹങ്ങളും ചെയ്തിട്ടുണ്ട്. അവൻ എനിക്ക് പാപമോചനം, ഹൃദയശാന്തി, മാനസിക സന്തോഷം, എത്ര കോടി രൂപ ചിലവഴിച്ചാലും ലഭിക്കാത്ത സ്വർഗ്ഗപ്രവേശനം എന്നിവ നൽകിയിരിക്കുന്നു. അവൻ എനിക്ക് ഓരോ ദിവസവും ആഹാരം നൽകുന്നു.’

 “നീ ഒരു മൂഢൻ,” എന്ന് ചിന്തിച്ചുകൊണ്ട് സമ്പന്നൻ തന്‍റെ കണക്കുകൾ പരിശോധിച്ചു, കുതിരപ്പുറത്ത് കയറി പാഞ്ഞുപോയി. അതിന്‍റെ നീണ്ട ചുവടുകളോടെ കുതിര ഇതിനകം കുറച്ച് ദൂരം പിന്നിട്ടിരുന്നു. “സാർ, ഒരു നിമിഷം തിരിച്ച് വരൂ,” ജോൺ വിളിച്ചു. അപ്പോൾ സമ്പന്നൻ തിരിച്ചുവന്ന് കയ്യിൽ കടിഞ്ഞാൻ പിടിച്ചുകൊണ്ട്, “എന്ത്?” എന്ന് ചോദിക്കുന്നതു പോലെ വൃദ്ധനെ നോക്കി.

 അപ്പോൾ ജോൺ അവനോട് പറഞ്ഞു: ‘ഇന്നലെ രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു’; ‘എന്ത് സ്വപ്നമാണ് കണ്ടത്?’ ഉടമ ചോദിച്ചു. ‘ഈ താഴ്വരയിലെ ഒരു മഹാസമ്പന്നൻ ഇന്ന് രാത്രി 12 മണിക്ക് മരിക്കും എന്ന് ഞാൻ എന്‍റെ സ്വപ്നത്തിൽ കണ്ടു,’ ജോൺ ഉറപ്പോടെ പറഞ്ഞു. അപ്പോൾ ഉടമ, ‘ജോൺ, ഇത്തരത്തിലുള്ള സ്വപ്നങ്ങൾ വൃദ്ധന്മാർക്കാണ് ഉണ്ടാകുന്നത്,’ എന്നു പറഞ്ഞ് കുതിരയെ ചവിട്ടിപ്പായിച്ചു. കുതിര ദീർഘദൂരം പാഞ്ഞു, എസ്റ്റേറ്റും മനോഹരമായ മരങ്ങളും വയലുകളും കടന്നുപോയി, പക്ഷേ വൃദ്ധന്‍റെ വാക്കുകൾ സമ്പന്നനെ വിട്ടുപോയില്ല. “ഈ താഴ്വരയിലെ സമ്പന്നൻ ഇന്ന് രാത്രി 12 മണിക്ക് മരിക്കും” — ഈ വാക്കുകൾ അവന്‍റെ മനസ്സും ഹൃദയവും നിറച്ചു. അവയെ മറക്കാൻ എത്ര ശ്രമിച്ചാലും അവന് അതിന് കഴിഞ്ഞില്ല.

 അവൻ വീട്ടിലെത്തിയ ഉടൻ പട്ടണത്തിലെ കുടുംബ ഡോക്ടറെ വിളിച്ചു പറഞ്ഞു: “ഡോക്ടർ, ദയവായി എന്‍റെ ആരോഗ്യനില പൂർണ്ണമായി പരിശോധിക്കണം.” ആ വാക്കുകൾ കേട്ട് ഡോക്ടർ അതിശയിച്ചു. എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് ഏറെ നേരം പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു: “നിങ്ങളുടെ ആരോഗ്യനില വളരെ നല്ലതാണ്, ഭയപ്പെടേണ്ട”. എന്നാൽ സമ്പന്നൻ അത് നിരസിച്ചു കൊണ്ട് പറഞ്ഞു: “നിങ്ങൾ രാത്രി മുഴുവൻ എന്‍റെ കൂടെ തന്നെ ഇരിക്കണം.” ഡോക്ടറും സമ്പന്നനും രാത്രി മുഴുവൻ ഉണർന്നിരിക്കാനുള്ള ക്രമീകരണം ചെയ്തു.

 കൊട്ടാരത്തിലെ ഘടികാരം ഉച്ചത്തിൽ മുഴങ്ങി.

 ഒൻപത്, പത്ത്, പതിനൊന്ന്.... ഭൂമിയുടമ എഴുന്നേറ്റ് മുറിയിലൂടെ നടന്നു. അവന്‍റെ നെറ്റിയിൽ വിയർപ്പ് നിറഞ്ഞിരുന്നു. അവന്‍റെ മുഖം ആശങ്കയോടെയും കണ്ണുകൾ നിർജ്ജീവമായും ശരീരം വിറയലോടെയും ഭീതിയോടെയും കാണപ്പെട്ടു. ഡോക്ടർ പറഞ്ഞു: “ഭയപ്പെടേണ്ട, ഒന്നും സംഭവിക്കില്ല”. മരണഭീതി കാരണം സമ്പന്നന്‍റെ ആത്മസംയമനം നഷ്ടപെട്ടു. പതിനൊന്നര — പതിനൊന്ന് നാല്പത് — പന്ത്രണ്ടിന് പത്ത് മിനിറ്റ് ബാക്കി — ഭൂ ഉടമയുടെ കൈകാലുകൾ കൂടുതൽ വിറച്ചു. അവൻ സ്വയം പിടിച്ചുനിർത്തി എങ്ങനെയോ ആ പത്ത് മിനിറ്റ് വളരെ പ്രയാസത്തോടെ കഴിച്ചു.

 കൊട്ടാരത്തിലെ ഘടികാരം 12 പ്രാവശ്യം മുഴങ്ങി. “ഹ” എന്നു ചിന്തിച്ച് സമ്പന്നൻ തന്‍റെ കസേരയിൽ പിന്നോട്ട് ചാരി ഇരുന്നു. മന്ദഗതിയിൽ അവന്‍റെ വിറയ്ക്കുന്ന കാലുകളും ഹൃദയമിടിപ്പും ശാന്തമായി. സമ്പന്നൻ ദീർഘനിശ്വാസം വിട്ടു: “ആ സമയം കഴിഞ്ഞുപോയി.”

 12:30-ന് മുറിയുടെ വാതിലിൽ ആരോ മുട്ടാൻ തുടങ്ങി. മുറിയിലുള്ള ഇരുവരും ചിന്തിച്ചു: “രാത്രിയിൽ ആരാണ് വാതിൽ മുട്ടുക?” ഡോക്ടർ വാതിൽ തുറന്ന ഉടൻ ഒരു ദാസൻ പറഞ്ഞു: “സാർ, വൃദ്ധനായ ജോൺ 12 മണിക്ക് മരിച്ചു.” അങ്ങനെ ആ താഴ്വരയിലെ യഥാർത്ഥ സമ്പന്നൻ രാത്രി കൃത്യം 12 മണിക്ക് മരിച്ചു. വൃദ്ധനായ ജോൺ ക്രിസ്തുവിന്‍റെ  വിലമതിക്കാനാകാത്ത സമ്പത്തുകൾ നേടിയിരുന്നു.

 അവൻ ദൈവകൃപയുടെ മഹാസമ്പത്ത് സ്വന്തമാക്കിയിരുന്നു.

 ഇന്ന് നാം നിരവധി സമ്പന്നരെ കാണുന്നു, എന്നാൽ അവർ യഥാർത്ഥത്തിൽ സന്തോഷവാൻമാർ അല്ല. പാപം അവരെ പാപ്പരാക്കി. അതുകൊണ്ടുതന്നെ മാനസിക സന്തോഷം ഇല്ലാത്തതിനാൽ പലരും ആത്മഹത്യ ചെയ്യുന്നു. അവർ ഈ ലോകത്തിൽ സമ്പന്നരാണെങ്കിലും സ്വർഗത്തിൽ ദരിദ്രരാണ്. മനുഷ്യൻ തന്‍റെ പാപങ്ങളിൽ നിന്ന് ക്ഷമ നേടി രക്ഷിക്കപ്പെടുകയും സ്വർഗ്ഗീയ സമ്പത്തുകൾ നേടുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ആ സമ്പത്ത് നശിക്കാത്തതാണ്; കള്ളന്മാർക്കും പുഴുക്കൾക്കും  വിധേയമല്ലെന്ന് കർത്താവ് പറഞ്ഞു. “ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്. ഈ വക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യമെന്ന് അറിയുന്നുവല്ലോ. മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും” (മത്തായി 6:31-33)

 "യേശുവിനെ കര്‍ത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമർ 10:9)

 അതുകൊണ്ട് പ്രിയ വായനക്കാരാ, “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും” (അപ്പൊസ്തലപ്രവൃത്തികൾ 16:31).

 ഇങ്ങനെ നിങ്ങൾ ദൈവകൃപയും രക്ഷയും പ്രാപിക്കും.

 

Add comment

Security code
Refresh

 
ഏറ്റവും പുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ, ഡിയോകൾ, ഓഡിയോ പുസ്തകങ്ങൾ എന്നിവയുടെ വിവരങ്ങൾ നിങ്ങൾക്ക് ഇ-മെയിൽ ചെയ്യുന്നതാണ്.

മുന്നറിയിപ്പ് : vachanaprabha@ybl എന്ന ഞങ്ങളുടെ UPI ID വഴി അല്ലാതെ ആരെങ്കിലും വചനപ്രഭയുടെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടാൽ, ദയവായി അവരുടെ വിവരങ്ങൾ ഞങ്ങളെ അറിയിക്കുക. ഈ മുന്നറിയിപ്പ് അവഗണിക്കുന്ന ആരെങ്കിലും വചനപ്രഭയുടെ ശുശ്രൂഷൾക്ക് നൽകുന്ന ഏതെങ്കിലും സാമ്പത്തിക സഹായത്തിന് വചനപ്രഭ ഉത്തരവാദിയായിരിക്കില്ല.