ഞാൻ ഒരു ബൈബിൾ ഉപദേഷ്ടാവ് ആയതിനാൽ, ‘നിങ്ങളുടെ സഭ എന്താണ് വിശ്വസിക്കുന്നതെന്ന്’ പലരും എന്നോട് കൂടെക്കൂടെ ചോദിക്കാറുണ്ട്. എന്നാൽ, ഇതിന് ഉത്തരമായി “ഞങ്ങൾ ബൈബിൾ മാത്രമേ വിശ്വസിക്കുന്നുള്ളൂ” എന്ന് പറഞ്ഞാല്‍ മതിയാകില്ല. മിക്കവാറും എല്ലാ ക്രിസ്തീയ സഭകളും നൽകുന്ന ഉത്തരം ഇതുതന്നെ അല്ലേ? അതുകൊണ്ട്, ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി എന്താണ് വിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് വിശ്വസിക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുക എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രാഥമിക ലക്ഷ്യം.
സമകാലിക കാലത്ത് ഈ സിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ എഴുത്തുകാരന്‍ ഞാന്‍ മാത്രമല്ല. എന്നാല്‍, ഈ വിഷയങ്ങൾ വളരെ ആഴമേറിയതും ഗൗരവമുള്ളതുമാണ്. പലപ്പോഴും, സാധാരണക്കാരന് മനസ്സിലാകാത്ത സങ്കീർണ്ണമായ പദാവലികൾ ഉപയോഗിച്ച് ഇത്തരം വിഷയങ്ങൾ വിശദീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ആദ്യ പേജ് മുതൽ അവസാന പേജ് വരെ എല്ലാം അവ്യക്തമായി നമുക്ക് തോന്നും. എന്നാല്‍ എന്‍റെ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ, ‘കാണാൻ കണ്ണുള്ളവർക്ക്’ ലളിതവും വ്യക്തവും, എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രീതിയിലും ആയിരിക്കണമെന്നതാണ് എന്‍റെ അഭിലാഷവും പ്രതീക്ഷയും.
ഉള്ളടക്കം
-
മുഖവുര
-
ആമുഖം
-
പൂർണ്ണമായ പതനം
-
നിരുപാധികമായ തിരഞ്ഞെടുപ്പ്
-
പരിമിതമായ പ്രായശ്ചിത്തം
-
അഭേദ്യമായ കൃപ
-
വിശുദ്ധന്മാരുടെ സ്ഥിരത
മുഖവുര
ഞാൻ ഒരു ബൈബിൾ ഉപദേഷ്ടാവ് ആയതിനാൽ, ‘നിങ്ങളുടെ സഭ എന്താണ് വിശ്വസിക്കുന്നതെന്ന്’ പലരും എന്നോട് കൂടെക്കൂടെ ചോദിക്കാറുണ്ട്. എന്നാൽ, ഇതിന് ഉത്തരമായി “ഞങ്ങൾ ബൈബിൾ മാത്രമേ വിശ്വസിക്കുന്നുള്ളൂ” എന്ന് പറഞ്ഞാല്‍ മതിയാകില്ല. മിക്കവാറും എല്ലാ ക്രിസ്തീയ സഭകളും നൽകുന്ന ഉത്തരം ഇതുതന്നെ അല്ലേ? അതുകൊണ്ട്, ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി എന്താണ് വിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് വിശ്വസിക്കുന്നത്? തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുക എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രാഥമിക ലക്ഷ്യം.
സമകാലിക കാലത്ത് ഈ സിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ എഴുത്തുകാരന്‍ ഞാന്‍ മാത്രമല്ല. എന്നാല്‍, ഈ വിഷയങ്ങൾ വളരെ ആഴമേറിയതും ഗൗരവമുള്ളതുമാണ്. പലപ്പോഴും, സാധാരണക്കാരന് മനസ്സിലാകാത്ത സങ്കീർണ്ണമായ പദാവലികൾ ഉപയോഗിച്ച് ഇത്തരം വിഷയങ്ങൾ വിശദീകരിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ആദ്യ പേജ് മുതൽ അവസാന പേജ് വരെ എല്ലാം അവ്യക്തമായി നമുക്ക് തോന്നും. എന്നാല്‍ എന്‍റെ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ, ‘കാണാൻ കണ്ണുള്ളവർക്ക്’ ലളിതവും വ്യക്തവും, എല്ലാവർക്കും എളുപ്പത്തിൽ വായിക്കാൻ കഴിയുന്ന രീതിയിലും ആയിരിക്കണമെന്നതാണ് എന്‍റെ അഭിലാഷവും പ്രതീക്ഷയും.
ബൈബിൾ വ്യാഖ്യാനത്തിന്‍റെ ആദ്യത്തെ നിയമം ബൈബിൾ എന്താണോ പറയുന്നത് അതുതന്നെയാണ് അർത്ഥമാക്കുന്നത് എന്നതാണ്. എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് അതു തന്നെയാണ് പറയുന്നത്. രണ്ടാമത്തെ നിയമവും ആദ്യത്തെ നിയമം പോലെ തന്നെയാണ്- തിരുവെഴുത്തുകൾ തന്നെ തിരുവെഴുത്തുകളെ വിശദീകരിക്കുന്നു. സാധാരണയായി ഉപദേഷ്ടാക്കന്മാർ സന്ദർഭത്തിന് പുറത്ത് തിരുവെഴുത്തുകൾ ബോധപൂർവ്വം തിരഞ്ഞെടുത്ത് കൊണ്ട് വ്യത്യസ്തമായ രീതികളിൽ വിശദീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ സിദ്ധാന്തങ്ങളെ ശക്തിപ്പെടുത്തുന്നതിനോ, സഭാപാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനോ, അല്ലെങ്കിൽ അതത് മതവിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനോ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. എന്നാൽ പൗലോസ് ഇപ്രകാരം മുന്നറിയിപ്പ് നൽകി: “തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല” (കൊലൊസ്സ്യർ 2:8). അതുകൊണ്ടാണ് ഇവിടെ പരാമർശിച്ചിരിക്കുന്ന സിദ്ധാന്തങ്ങളെ നിരവധി തിരുവെഴുത്തുകൾ ഉപയോഗിച്ച് ഞങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഇത് ആഴത്തിലുള്ള ഒരു പഠനമല്ല. കാരണം, ക്രിസ്തുവിന്‍റെ പ്രവൃത്തികളെയും ശുശ്രൂഷയെയും കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ പോലും, “യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽ തന്നെയും ഒതുങ്ങുകയില്ല എന്ന് ഞാൻ നിരൂപിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു (യോഹന്നാൻ 21:2).
തിരുവെഴുത്തിലെ ഓരോ ഭാഗത്തിലും ദൈവത്തിന്‍റെ സർവ്വാധികാരത്തേയും കൃപയേയും ഒരുമിച്ച് നെയ്തിരിക്കുന്നു. തിരുവെഴുത്തുകൾക്കും കർത്താവായവനെ നാം അറിയുമ്പോൾ, തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന അവന്‍റെ അധികാരത്തെ നാം സ്വാഭാവികമായും അംഗീകരിക്കുന്നു. ക്രിസ്തുവിലുള്ള രക്ഷയുടെ സത്യം അന്വഷിക്കുന്ന ദിശയിൽ നമ്മുടെ ചിന്തകളെ ഉണർത്തുവാന്‍ സഹായിക്കുന്നതിൽ ഈ പുസ്തകം ഒരു പർവ്വതശിഖരത്തിന്‍റെ അഗ്രം പോലെയാണ്.
നിങ്ങൾ വായിക്കുമ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
ആമുഖം കൃപയുടെസിദ്ധാന്തങ്ങൾ
ഈ പുസ്തകം വചനപ്രകാരമുള്ള രക്ഷാശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. രക്ഷാശാസ്ത്രം (Soteriology) എന്നുപറയുന്നത് ദൈവം പൂർത്തി ആക്കിയ രക്ഷണ്യവേലയെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന വേദശാസ്ത്രപരമായ പദമാണ്. മനുഷ്യർ മാനവശരീരത്താൽ പൊതിയപ്പെട്ട ആത്മീയ അസ്തിത്വമുള്ളവരാണെന്ന് ലോകമെമ്പാടുമുള്ള എല്ലാ പ്രധാന മതങ്ങളും അംഗീകരിക്കുന്നു. ശരീരം മരിച്ചാലും ആത്മാവ് ഏതെങ്കിലും രൂപത്തിൽ ജീവനോടെയുണ്ടെന്ന് പല മതങ്ങളും അംഗീകരിക്കുന്നു. സൃഷ്ടാവായ ദൈവമാണ് ആ ആത്മീയ ജീവിതത്തിന്‍റെ ഉറവിടം എന്ന് വചന പ്രകാരമുള്ള ക്രിസ്തീയത പഠിപ്പിക്കുന്നു. എന്നിരുന്നാലും, മരിക്കുന്ന എല്ലാ വ്യക്തികളും പരിശുദ്ധനായ ദൈവത്തിന്‍റെ സന്നിധിയിൽ ക്ഷമിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നില്ലെന്ന് ബൈബിൾ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നു. അങ്ങനെ ചിലർ രക്ഷിക്കപ്പെടുകയും മറ്റു ചിലർ രക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്ന വിഷയത്തെക്കുറിച്ച് ഈ അദ്ധ്യായത്തില്‍ നമുക്ക് ശ്രദ്ധിക്കാം.
‘സിദ്ധാന്തം’ എന്ന വാക്കിനെക്കുറിച്ച് നീരസം തോന്നണ്ട കാര്യമില്ല. ദൈവഭക്തിയുടെ ഭാഗമായി പഠിപ്പിക്കപ്പെടുന്ന ഏതൊരു നിയമത്തെയും, വിശ്വാസപ്രമാണത്തെയും സിദ്ധാന്തം എന്ന് വിളിക്കുന്നു - അത്രമാത്രം. ബൈബിളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രമാണങ്ങൾ, നിയമങ്ങൾ, പഠിപ്പിക്കലുകൾ എന്നിവ നന്നായി മനസ്സിലാക്കുന്നതിനായി, സമഗ്രമായ ഒരു ദൈവശാസ്ത്രമായി ക്രമീകരിച്ചിരിക്കുന്ന വചനപ്രകാരമുള്ള ക്രിസ്തീയ നിയമങ്ങളാണ് ഇവിടെ നാം പഠിക്കാൻ പോകുന്നത്. അപ്പോസ്തലനായ പൗലോസ് ശരിയായ സിദ്ധാന്തങ്ങളുടെ പഠിപ്പിക്കലിനെ ശക്തമായി തന്നെ പിൻതുണച്ചു.
“ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക” (1 (തിമൊഥെയൊസ് 4:13).
“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു” (2 തിമൊഥെയൊസ് 3:16-17).
“അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ...” (എഫെസ്യർ 4:14)
“അവർ പഥ്യോപദേശം പൊറുക്കാതെ കർണരസമാകുമാറു സ്വന്തമോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും” (2 തിമൊഥെയൊസ് 4:3,4)
സഭ ക്രിസ്തുവിന്‍റെ ഉപദേശങ്ങളിൽ (സിദ്ധാന്തങ്ങൾ) നന്നായി പരിശീലിപ്പിക്കപ്പെടേണ്ടത് അത്യാവശ്യമാണ്, കാരണം ആ അടിസ്ഥാന ശിലകളിൻമേലാണ് യഥാർത്ഥ ക്രിസ്തീയത പണിയപ്പെടുന്നത്.
“അധ്യക്ഷൻ ദൈവത്തിന്‍റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർലാഭമോഹിയും അരുത്. അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിർമ്മലനും ജിതേന്ദ്രിയനും പഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം” (തീത്തൊസ് 1:7-9).
“നീയോ പഥ്യോപദേശത്തിനു ചേരുന്നതു പ്രസ്താവിക്ക” (തീത്തൊസ് 2:1).
ചരിത്രം
കൃപയുടെ സിദ്ധാന്തത്തെ സാധാരണയായി കാൽവിനിസം എന്ന് വിളിക്കുന്നു. ഇതിന് സമ്പന്നമായ ഒരു യൂറോപ്യൻ ചരിത്രമുണ്ട്. അമേരിക്കയുടെ ആവിർഭാവകാലത്ത് ഈ സിദ്ധാന്തത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. മാർട്ടിൻ ലൂഥർ സ്ഥാപിച്ച സഭയുടെ അടിത്തറ ദൈവിക തിരഞ്ഞെടുപ്പിന്‍റെയും മുൻനിർണ്ണയത്തിന്‍റെയും സിദ്ധാന്തങ്ങൾ ആണ്. പ്രെസ്ബിറ്റീരിയൻ സഭയുടെ സ്ഥാപകനായ ജോൺ നോക്സ് ഈ ഉപദേശങ്ങളിൽ വിശ്വസിച്ചിരുന്നു. പ്ലിമൗത്ത് റോക്കിൽ കപ്പലിറങ്ങിയ എല്ലാ യാത്രക്കാരും കാൽവിനിസ്റ്റ് സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നുവെന്ന് ആദ്യകാല അമേരിക്കൻ പ്രെസ്ബിറ്റീരിയൻ ചരിത്രം സൂചിപ്പിക്കുന്നു.
ആദ്യകാല അമേരിക്കയിലെ ‘കോൺഗ്രിഗേഷണലിസ്റ്റ്’ സഭകൾ ഒരു കാലത്ത് ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു. ‘ദൈവത്തിന്‍റെ മുൻനിർണ്ണയം’ എന്ന സിദ്ധാന്തത്തിൽ ബാപ്റ്റിസ്റ്റുകൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യകാല ബാപ്റ്റിസ്റ്റു വിരോധികള്‍ (തങ്ങളും അവരും ഒരുപോലെയല്ല” എന്ന് പറയാനായി) തങ്ങളെത്തന്നെ “സ്വതന്ത്ര-ഇച്ഛാശക്തിയുള്ള ബാപ്റ്റിസ്റ്റുകൾ” എന്ന് വിശേഷിപ്പിച്ചത്.
മദ്ധ്യ-അറ്റ്ലാന്റിക്, തെക്കൻ പ്രദേശങ്ങളിൽ കുടിയേറിയ ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നിന്നുള്ള ഡച്ച് കാൽവിനിസ്റ്റുകള്‍ വഴിയും, പെൻസിൽവാനിയ, മേരിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ജർമ്മൻ നവീകരണക്കാര്‍ വഴിയും, സ്കോട്ടിഷ്-ഐറിഷ് പ്രെസ്ബിറ്റീരിയര്‍ വഴിയും കാൽവിനിസം ബലപ്പെട്ടു. അവിടെ സ്ഥിരതാമസമാക്കിയ എല്ലാവരും പ്രൊട്ടസ്റ്റന്റുകാരായിരുന്നില്ല, എല്ലാ പ്രൊട്ടസ്റ്റന്റുകാരും കാൽവിനിസ്റ്റുകളുമല്ല. എന്നിരുന്നാലും, തുടക്കം മുതൽ തന്നെ, കാൽവിനിസ്റ്റുകൾ അമേരിക്കൻ ചിന്താരീതികളിലും സഭാവിഭാഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാൽവിനിസ്റ്റുകൾ സർവകലാശാലകൾ സ്ഥാപിക്കുക, ന്യൂ ഇംഗ്ലണ്ട് അസംബ്ലികൾക്ക് തുടക്കമിടുക, സർക്കാരിലെ അധികാര വിഭജനത്തിനായി വാദിക്കുക, അടിമത്തം നിർത്തലാക്കുക തുടങ്ങിയ നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിരുന്നു. ചുരുക്കത്തിൽ പറഞ്ഞാല്‍, അമേരിക്കയുടെ ആത്മീയവും മതപരവുമായ ചരിത്രത്തിന് കാൽവിനിസം മാത്രമല്ല സംഭാവന നൽകിയത് എന്നിരിക്കിലും, അമേരിക്കയുടെ ചരിത്രവും സംസ്കാരവും നന്നായി അറിയാവുന്ന ആർക്കും അതിന് സഹായിച്ച കാൽവിനിസ്റ്റുകളുടെ പാരമ്പര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.
നാം ഇവിടെ പരിഗണിക്കുന്ന കാര്യങ്ങൾ ഈ അടുത്തിടെ കണ്ടെത്തിയ പുതിയ സത്യങ്ങളല്ല. ഇവ പുരാതന സത്യങ്ങളാണ്, വിശ്വാസത്തിന്‍റെ അടിത്തറകൾ ആണ്. അതുകൊണ്ട്, നാം എവിടെ നിന്നാണ് വന്നതെന്നും എങ്ങനെയാണ് ഇവിടെ എത്തിയെതെന്നും മനസ്സിലാക്കാൻ, സഭയുടെ നവീകരണത്തിന്‍റെ ചരിത്രം ചുരുക്കമായി പരിശോധിക്കണം. എന്നിരുന്നാലും, ഈ പുസ്തകം ഒരു സഭാചരിത്രമായി ഉദ്ദേശിച്ചിട്ടില്ലാത്തതിനാൽ, നവീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി, ഇവിടെ ചെയ്യാൻ പോകുന്ന സൈദ്ധാന്തിക വിശകലനവുമായി നേരിട്ട് ബന്ധമുള്ള പേരുകളും ചരിത്ര സംഭവങ്ങളും മാത്രം നമുക്ക് പരിചയപ്പെടാം.
സഭ നിലവിൽ വന്ന ആദ്യ മൂന്ന് നൂറ്റാണ്ടുകളിൽ, എഴുത്തുകാരും വേദശാസ്ത്രികളും പ്രധാനമായും ക്രിസ്തുവിന്‍റെ സ്വഭാവം, അവന്‍റെ ദൈവത്വം, അവന്‍റെ മനുഷ്യത്വം തുടങ്ങിയ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തൽഫലമായി, അഞ്ചാം നൂറ്റാണ്ട് വരെ ‘കൃപയുടെ സിദ്ധാന്ത’ത്തെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല. അതിനർത്ഥം ബൈബിളിൽ അത് ഇല്ല എന്നല്ല. എന്നാൽ ഒരു വിഷയം നാം ഒർമ്മിക്കേണ്ടതുണ്ട്: ബൈബിളിന്‍റെ പ്രാമാണീകരണം (Bible authentication) നൂറുകണക്കിന് വർഷങ്ങള്‍ വരെ നടന്നിട്ടില്ലായിരുന്നു.
ന്യായപ്രമാണത്തിന്‍റെ ആചരണത്തിലൂടെയല്ല, കൃപയാലാണ് ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് എന്ന പൗലോസിന്‍റെ പഠിപ്പിക്കൽ തുടക്കം മുതൽ തന്നെ പിന്തുടർന്നവരാണ് വിജാതീയർ. എന്നാല്‍, യഹൂദമതത്തിൽ നിന്ന് ക്രിസ്തീയതയിലേയ്ക്ക് വന്നവർ അവരുടെ പഴയ പാരമ്പര്യങ്ങളും ആചാരങ്ങളും പാലിക്കുന്നവരായിരുന്നു. ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ ക്രിസ്തീയത നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. “എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടേണ്ടതിനു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ. (ഗലാത്യർ 2:16). സ്വാഭാവികമായും, കൃപയെയും ന്യായപ്രമാണത്തെയും കുറിച്ചുള്ള വ്യത്യാസങ്ങൾ സഭയ്ക്കുള്ളിൽ നിന്ന് ഉയർന്നുവരികയും, ഇത് തർക്കങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ഒരു വശത്ത്, മുമ്പ് വിജാതീയരായിരുന്നെങ്കിലും പിന്നീട് ക്രിസ്ത്യാനികളായിത്തീർന്നവർ പൗലോസിന്‍റെ പഠിപ്പിക്കലുകളെ പിൻതുണച്ചു; മറുവശത്ത്, യെഹൂദന്മാരായി ക്രിസ്ത്യാനികളായിത്തീർന്നവർ, മോശയുടെ ന്യായപ്രമാണം പാലിച്ചുകൊണ്ട് നീതി നേടാനും രക്ഷ നേടാനും കഴിയുമെന്ന വിശ്വാസം പുലർത്തിക്കൊണ്ട്, തങ്ങളുടെ പൂർവ്വികരുടെ പാരമ്പര്യങ്ങളെ പിന്താങ്ങി.
ഹിപ്പോക്കാരനായ അഗസ്റ്റിൻ (എ.ഡി. 354–430) മനുഷ്യന്‍റെ പതനാവസ്ഥ, ദൈവത്തിന്‍റെ നിരുപാധികമായ തിരഞ്ഞെടുപ്പ്, കൃപയിൽ അധിഷ്ഠിതമായ രക്ഷ തുടങ്ങിയ ബൈബിൾ അധിഷ്ഠിത സത്യങ്ങൾ ജനങ്ങളിൽ എത്തിക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു. പെലേജിയസിന്‍റെ (360–420) പഠിപ്പിക്കലുകളെ നിരാകരിച്ചുകൊണ്ട്, അഗസ്റ്റിൻ ബൈബിളധിഷ്ഠിത ദൈവശാസ്ത്രത്തെ ചിട്ടപ്പെടുത്തി. എ.ഡി. 411-ൽ പെലേജിയസ് റോം നഗരം വിട്ടുപോകുകയും, ഏകദേശം എ.ഡി. 418-ഓടെ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. ആദാമിന്‍റെ പാപം അവന്‍റെ വ്യക്തിപരമായ വീഴ്ച മാത്രമാണെന്നും മനുഷ്യരാശിയെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും പെലേജിയസ് പഠിപ്പിച്ചു. ക്രിസ്തുവിന്‍റെ മരണം രക്തസാക്ഷി മരണം പോലെ ഒരു മാതൃക മാത്രമാണെന്നും മനുഷ്യന് അവന്‍റെ സ്വാഭാവിക അവസ്ഥയിൽ, തന്‍റെ സ്വതന്ത്ര ഇച്ഛാശക്തിയും ഉറച്ച തീരുമാനവും അടിസ്ഥാനമാക്കി സ്വയം രക്ഷ നേടാനാകുമെന്നും അദ്ദേഹം പഠിപ്പിച്ചു. അതുകൊണ്ട്, തന്‍റെ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായി, അഗസ്റ്റിൻ ഇപ്രകാരം പഠിപ്പിച്ചു.
- മനുഷ്യവംശം മുഴുവനും ആദാമിൽ വീണു പോയി.
- സ്വഭാവത്താൽ, എല്ലാ മനുഷ്യരും പതനാവസ്ഥയിലാണ് ഉള്ളത്. അവർ ആത്മീയമായി മരിച്ചവരാണ്.
- മനുഷ്യ ഇച്ഛാശക്തി സ്വതവേ പാപം ചെയ്യുന്നു എന്നാല്‍ ദൈവത്തിന്റെ കാര്യങ്ങൾ സ്വതവേ ചെയ്യാൻ കഴിയില്ല.
- തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി, അവരുടെ സ്ഥാനത്ത് ക്രിസ്തു മരിച്ചു.
- വ്യക്തികളുടെ യോഗ്യതയ്ക്ക് അപ്പുറമായി, ദൈവം സ്വന്തം ഇഷ്ടപ്രകാരം അവരെ തിരഞ്ഞെടുത്തു.
- ആ രക്ഷാകര കൃപ തിരഞ്ഞെടുക്കപ്പെട്ടവരിൽ , പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കതക്കവണ്ണം അവരിൽ പ്രയോഗിക്കപ്പെടുന്നു.
അപ്പോസ്തലനായ പൗലോസിന്‍റെ പഠിപ്പിക്കലുകൾ സമഗ്രമായി വിശകലനം ചെയ്ത ആദ്യത്തെ വ്യക്തി അഗസ്റ്റിൻ ആണ്; ആദിമസഭയ്ക്ക് സ്വീകാര്യമാകുന്ന വിധത്തിൽ ഈ പഠിപ്പിക്കലുകൾ വിശദീകരിച്ചു കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനു ശേഷം, അധികാരത്തിലും പ്രാധാന്യത്തിലും റോമൻ കത്തോലിക്കാ സഭ പ്രാമുഖ്യതയിലേക്ക് ഉയർന്നു വന്നു. കാലം കടന്നുപോയതോടെ, തിരുവെഴുത്തുകളെക്കുറിച്ചുള്ള അജ്ഞാനം നിമിത്തം, അന്ധവിശ്വാസങ്ങൾ, മുതലായ കാര്യങ്ങളെ റോമാ നഗരം ശക്തിപ്പെടുത്തുകയുണ്ടായി. പോപ്പുമാർ രാഷ്ട്രീയമായും സഭാപരമായും ശക്തി പ്രാപിച്ചു വന്നു. തൽഫലമായി, യൂറോപ്പിന്‍റെ വലിയൊരു ഭാഗം റോമൻ ഭരണത്തിൻ കീഴിലായി. മതനേതാക്കൾ കൂടുതൽ കൂടുതൽ അഴിമതിക്കാരായി മാറിയപ്പോൾ, സഭാ നേതാക്കളുടെ ധാർമ്മികത കൂടുതൽ വഷളായിക്കൊണ്ടിരുന്നു. പാപ വിമോചന ചീട്ടുകളുടെ വിൽപ്പന (തങ്ങളുടെ പാപങ്ങൾക്കുള്ള സ്വന്തം ശിക്ഷ കുറയ്ക്കുന്നതിനോ, ശുദ്ധീകരണസ്ഥലത്ത് താമസിക്കുന്ന പ്രിയപ്പെട്ടവരുടെ പാപമോചനം നേടുന്നതിനോ പണം നൽകുന്ന രീതി) ആരംഭിച്ചതോടെ ഇത് അതിന്‍റെ പാരമ്യത്തിലെത്തി. ആ ഇരുണ്ട യുഗത്തിന്‍റെ നാളുകളിലാണ് റോമൻ സഭ പുറജാതിക്കാരുടെ പാരമ്പര്യങ്ങളിലും ബാബിലോണിയൻ മതങ്ങളുടെ ആചാരങ്ങളിലും മുഴുകി, ദൈവവചനത്തേക്കാൾ സഭാ പാരമ്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത്. വളരെ പവിത്രവും വളരെ സങ്കീർണ്ണവുമായതിനാൽ, മതപുരോഹിതന്മാർക്ക് മാത്രമേ അവ മനസ്സിലാക്കാൻ കഴിയൂ എന്ന വ്യാജേന, ശരാശരി മനുഷ്യനിൽ നിന്ന് തിരുവെഴുത്തുകൾ പൂർണ്ണമായും മറച്ചുവെക്കപ്പെട്ടു.
അഞ്ചാം നൂറ്റാണ്ടിൽ വടക്കൻ യൂറോപ്പിലെ ഗോത്ര സമൂഹങ്ങൾ റോമൻ സാമ്രാജ്യത്തിന്‍റെ രാഷ്ട്രീയ സ്ഥാപനങ്ങളെയും, പാണ്ഡിത്യത്തെയും, കലകളെയും തകർത്തു. റോമൻ സാമ്രാജ്യത്തിന്‍റെ സംസ്കാരം ഇത്രയും വലിയ തോതിൽ നശിപ്പിക്കപ്പെട്ടപ്പോൾ, യൂറോപ്പ് ആയിരം വർഷത്തെ ഇരുണ്ട യുഗത്തിലേക്ക് കൂപ്പുകുത്തി പോയി. അറിവിന്‍റെ വെളിച്ചം ഏറെക്കുറെ മങ്ങിപ്പോയിരുന്നു, അതുകൊണ്ടാണ് ഇതിനെ ഇരുണ്ട യുഗം എന്ന് വിളിക്കുന്നത്. അജ്ഞാനം എല്ലായിടത്തും പടർന്നുപിടിച്ചിരുന്നു.
പല യൂറോപ്യർക്കും, ആത്മീയത എന്നാല്‍ പ്രധാനമായും രണ്ട് കാര്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അവ, അന്ധവിശ്വാസപരമായ ആചാരങ്ങൾ പാലിക്കുക, മതനേതാക്കന്മാരെ ആശ്രയിക്കുക എന്നിവയാണ്. വിദ്യാഭ്യാസത്തിന് ഗ്രഹണം ബാധിച്ചതുപോലെ ആയിരുന്നു. ആധികാരിക തിരുവെഴുത്തുകളിൽ നിന്നുള്ള ഉപദേശപരമായ പഠിപ്പിക്കലുകളുടെ അഭാവത്താൽ, ആളുകൾ വ്യാപകമായി അന്ധവിശ്വാസങ്ങളിൽ മുഴുകി പോയിരുന്നു. സാധാരണ വ്യക്തികൾ ഈ ലോകം ദൂതന്മാരാലും, ഭൂതങ്ങളാലും, അമാനുഷിക ശക്തികളാലും നിറഞ്ഞിരിക്കുന്നുവെന്നും, അവയാണ് അവരുടെ ജീവിതത്തെയും ഭാവിയെയും നിയന്ത്രിക്കുന്നതെന്നും വിശ്വസിച്ചിരുന്നു.
റോമൻ കത്തോലിക്കാ സഭ യൂറോപ്യൻ രാഷ്ട്രീയത്തിലും സംസ്കാരത്തിലും ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. തൽഫലമായി, ഓരോരുത്തരും തങ്ങളുടെ നിത്യ രക്ഷയ്ക്കായി സഭയെ ആശ്രയിച്ചു. ഒരു വശത്ത്, ആത്മീയതയുമായി ബന്ധിപ്പിക്കുന്ന ഏഴ് മതപരമായ ആചാരങ്ങൾ സഭ പ്രവേശിപ്പിച്ചു. ഈ മതപരമായ ആചാരങ്ങളാണ് രക്ഷക്കായുള്ള കൃപയുടെ വഴികൾ എന്ന് പഠിപ്പിച്ചു. മറുവശത്ത്, ബഹിഷ്കരണത്തിനുള്ള ശക്തമായ അധികാരം സഭയുടെ കൈയ്യിലാണുള്ളത്. പോപ്പ് തന്‍റെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട്, തന്‍റെ ദൃഷ്ടിയില്‍ ദുരുപദേഷ്ടാക്കളോ പാപികളോ ആയി തോന്നുന്നവരെ - ചിലപ്പോൾ മുഴുവൻ രാഷ്ട്രത്തേയും - സഭയിൽ നിന്ന് പുറത്താക്കുകയും, ഈ രക്ഷാകര കൃപ പ്രാപിക്കാൻ സഹായിക്കുന്ന മതപരമായ ആചാരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു പോന്നു. ഉഗ്രനായ ദൈവം തന്‍റെ ദിവ്യഹിതം റോമൻ സഭയിലൂടെ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ എന്ന് എല്ലാവരും വിശ്വസിക്കുന്ന തരത്തിലാണ് യൂറോപ്യർ എല്ലാവരും മതപരമായ ആചാരങ്ങൾ രൂപപ്പെടുത്തിയത്.
ഇത്തരത്തിലുള്ള ഇരുട്ടിന്‍റെ ചെളിക്കുണ്ടിൽ നിന്ന്, അഗസ്റ്റീനിയൻ സന്യാസിയായ മാർട്ടിൻ ലൂഥർ (1483–1546) ജർമ്മനിയിൽ സഭയുടെ നവീകരണത്തിന് തുടക്കമിട്ടു. ലൂഥർ ‘ദൈവത്തിന്‍റെ മുൻനിർണ്ണയത്തിൽ’ (Predestinarian) ശക്തമായി വിശ്വസിച്ചു. അദ്ദേഹം ഈ സിദ്ധാന്തത്തെക്കുറിച്ച് തന്‍റെ ‘ദ ബോംഡേജ് ഓഫ് ദ വിൽ’ (The bondage of the Will) എന്ന പുസ്തകത്തിൽ വ്യക്തമായി പ്രതിപാദിച്ച് എഴുതിയിട്ടുണ്ട്. നിർഭാഗ്യവശാൽ, കാലക്രമേണ, ലൂഥറൻ സഭ ഈ സിദ്ധാന്തത്തെ തള്ളികളഞ്ഞു. തൽഫലമായി, അവർ “സാർവത്രിക കൃപ”, “സാർവത്രിക പാപപരിഹാരം” തുടങ്ങിയ റോമൻ കത്തോലിക്കാ ആശയങ്ങളിലേയ്ക്ക് മടങ്ങിപ്പോയി.
മാർട്ടിൻ ലൂഥർ സ്ഥാപിച്ച അടിത്തറയിലാണ് ജോൺ കാൽവിൻ (1509–1564) തന്‍റെ സിദ്ധാന്തങ്ങൾ കെട്ടിപ്പടുത്തിയത്. ജോൺ കാൽവിൻ, ഹൾഡ്രിച്ച് സ്വിംഗ്ലി (1484–1531), ജോൺ നോക്സ്, അവരുടെ അനുയായികൾ (1513–1572) നവീകരണകർത്താക്കൾ എന്ന നിലയിൽ പ്രശസ്തരായി. അവരുടെ മുഴുവൻ ലക്ഷ്യവും ബൈബിളധിഷ്ഠിത സിദ്ധാന്തം സ്ഥാപിച്ചുകൊണ്ട് റോമൻ സഭയുടെ ഉപദേശങ്ങളും അന്ധവിശ്വാസപരമായ ആചാരങ്ങളും ഇല്ലാതാക്കുക എന്നതായിരുന്നു. റോമൻ കത്തോലിക്കാ സഭ അതിന് വിരുദ്ധമായി ഉയർന്നുവന്ന ദൈവശാസ്ത്രത്തെ അടിച്ചമർത്താൻ “വിശ്വാസപ്രമാണങ്ങൾ” സ്ഥാപിച്ചു. ആരാണോ അവയെ ധിക്കരിക്കുന്നത് അവരെ തൂക്കിക്കൊല്ലാനോ കത്തിക്കാനോ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. അതുകൊണ്ട്, തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞതുകൊണ്ടു മാത്രം, നവീകരണ സഭയിലെയോ, പ്രൊട്ടസ്റ്റന്റ് സഭയിലെയോ അംഗങ്ങൾ പലപ്പോഴും ജീവൻ ബലിയർപ്പിക്കുകയോ കൈകാലുകൾ നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
അർമീനിയനിസം
ജേക്കബ് (ജോൺ) അർമിനിയസ് (1560–1609) ജോൺ കാൽവിന്‍റെ അനുയായിയായ തിയോഡോർ ബെസയുടെ വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം സ്വിറ്റ്സർലൻഡിലെ ജനീവ സർവകലാശാലയിൽ പഠിപ്പിച്ചു. 1588-ൽ, അർമിനിയസ് പെലേജിയൻ ദൈവശാസ്ത്രജ്ഞനായ ഡിർക്ക് കോർണെർട്ടിന്‍റെ (1522–1591) കൃതികൾ വായിച്ചു. ആ രീതിയിൽ അവ വായിച്ചപ്പോൾ, ആ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന വാദങ്ങൾ സ്വന്തം വിശ്വാസങ്ങളെക്കാൾ ശക്തമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിന്‍റെ ശേഷം, അദ്ദേഹം ‘സാർവത്രിക കൃപ’, ‘സ്വതന്ത്ര ഇച്ഛാശക്തി’ എന്നീ സിദ്ധാന്തങ്ങളിലേക്ക് തിരിഞ്ഞു.
സഭാ സിദ്ധാന്തങ്ങളുടെ കാര്യങ്ങളിൽ ആധികാരികവും ഏകീകൃതവുമായ ഒരു വീക്ഷണം സ്ഥാപിക്കുന്നതിനായി സഭകളുടെ ഒരു യോഗം വിളിച്ചുകൂട്ടാൻ അക്കാലത്തെ ഹോളണ്ട് സർക്കാരിനോട് അർമിനിയസ് അഭ്യർത്ഥിച്ചു. രണ്ട് കാര്യങ്ങളിൽ അർമേനിയസ് ജനപ്രിയ അഗസ്തീനിയൻ/കാൽവിനിസ്റ്റ് സിദ്ധാന്തങ്ങളോട് അടിസ്ഥാനപരമായി വിയോജിച്ചു.
- ദൈവം നല്കുന്ന രക്ഷ ഉപാധികളോടു കൂടിയതാണോ അതോ നിരുപാധികമാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം തന്റെ പരമാധികാര സംതൃപ്തിക്കുവേണ്ടി മാത്രമാണോ ആളുകളെ തിരഞ്ഞെടുക്കുന്നത്, അതോ അവരുടെ ഏറ്റുപറച്ചിൽ, വിശ്വസ്തത, മറ്റ് കാരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണോ അവരെ തിരഞ്ഞെടുക്കുന്നത്?
- കൃപ അനിഷേധ്യമാണോ അതോ നിഷേധ്യമാണോ (അതിനെ ചെറുക്കാൻ കഴിയുമോ, അതോ ചെറുക്കുക അസാധ്യമാണോ)? അതായത് ദൈവം ഒരു വ്യക്തിയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ആ വ്യക്തിക്ക് ദൈവത്തെ എതിർക്കാൻ കഴിയുമോ? അതോ അവന്‍റെ വ്യക്തിപരമായ ഇഷ്ടത്തിനും ആഗ്രഹത്തിനും അപ്പുറമായി അവന് രക്ഷിക്കപ്പെടുമോ?
1618 നവംബർ 13-ന് ഹോളണ്ടിലെ ഡോർട്ട് എന്ന സ്ഥലത്ത് ഒരു ദേശീയ സമ്മേളനം വിളിച്ചുകൂട്ടി. ചർച്ച് ഓഫ് ഇംഗ്ലണ്ടിനൊപ്പം എല്ലാ നവീകരണ സഭകളും ആ യോഗത്തിൽ പങ്കെടുക്കുകയും പ്രാതിനിധ്യം വഹിക്കുകയും ചെയ്തു. ആ യോഗം 1619 മെയ് 9 വരെ തുടർന്നു. ആ യോഗത്തിൽ, അർമേനിയർ താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു:
- ദൈവം സര്വ്വജ്ഞാനിയായതിനാൽ വിശ്വസിക്കുന്നതാരാണ്, വിശ്വസിക്കാത്തത് ആരാണ് എന്ന് മുൻകൂട്ടി കണ്ടു കൊണ്ട്, വിശ്വാസികളെ തിരഞ്ഞെടുക്കുന്നു. അവിശ്വാസികളെ തള്ളിക്കളയുന്നു.ദൈവത്തിന്റെ ഈ ഭാവി ജ്ഞാനമാണ് അവൻ ചെയ്യുന്ന തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനം.
- വിശ്വസിക്കുന്നവർ മാത്രമേ രക്ഷിക്കപ്പെടുന്നുള്ളുവെങ്കിലും, എല്ലാവർക്കും വേണ്ടി – ഓരോ വ്യക്തിക്കും വേണ്ടി ക്രിസ്തു മരിച്ചു.
- മനുഷ്യൻ വീണുപോയ അവസ്ഥയിലായതിനാൽ, അവനെ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവകൃപ ആവശ്യമാണ്.
- എങ്കിലും, ആ കൃപയെ ഒരു വ്യക്തിക്ക് ചെറുക്കാൻ കഴിയും.
- യഥാർത്ഥത്തിൽ വീണ്ടും ജനിച്ച ഒരു വ്യക്തിക്കു പോലും വിശ്വാസം നഷ്ടപ്പെടുകയും രക്ഷ നഷ്ടപ്പെടുകയും ചെയ്യാം.
ഡോർട്ട് സമ്മേളനം അർമീനിയൻ സിദ്ധാന്തങ്ങളെ തിരുവെഴുത്തുകളുമായി താരതമ്യം ചെയ്ത് ഏകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അതിന് കഴിഞ്ഞില്ല. തൽഫലമായി, അവ പൂർണ്ണമായും തള്ളികളഞ്ഞു. എന്നിരുന്നാലും – മനുഷ്യന്‍ അഹങ്കാരത്തിന് കീരീടമണിയിക്കുകയും, സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിന് ഉയർന്ന സ്ഥാനം നൽകുകയും, ദൈവത്തിന്‍റെ നേതൃത്വത്തെ ധിക്കരിക്കുകയും ചെയ്യുന്നതിനാൽ - ലോകമെമ്പാടുമുള്ള പല സഭകളിലും ഈ സിദ്ധാന്തങ്ങൾ ഇന്നും പഠിപ്പിക്കപ്പെടുന്നു. വർഷങ്ങളായി, അർമീനിയൻ സിദ്ധാന്തത്തിനും പൗലോസ് പഠിപ്പിച്ച ചരിത്രപരമായ വിശ്വാസത്തിനും ഇടയിൽ നിരവധി വ്യത്യാസങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അവയിൽ പ്രചാരം നേടിയ ചില അർമേനിയൻ സിദ്ധാന്തങ്ങൾ നമുക്ക് താഴെ പരിശോധിക്കാം.
- പാപം മനുഷ്യപ്രകൃതിയിൽ അന്തർലീനമല്ല, മറിച്ച് മനഃപൂർവമായി ചെയ്യുന്ന പ്രവൃത്തികളിലാണ് ഉള്ളത്.
- ആദാമിന്‍റെ വീഴ്ചയാൽ പാപത്തിന്‍റെ മാലിന്യം പകരപ്പെട്ടെങ്കിലും, അവന്‍റെ പാപത്തിന്‍റെ കുറ്റം തന്‍റെ സന്തതികളില്‍ ആരുടെയും മേൽ ചുമത്തപ്പെട്ടില്ല.
- മനുഷ്യന്‍റെ പതനത്തിന്‍റെ ഫലമായ നിസ്സഹായത പൂർണ്ണമാണെന്ന് കണക്കാക്കരുത്.
- മനുഷ്യന് നന്മ ചെയ്യാനുള്ള കഴിവും, ശക്തമായ ഇച്ഛാശക്തിയും നഷ്ടപ്പെട്ടിട്ടില്ല.
- ക്രിസ്തുവിന്‍റെ പാപപരിഹാര യാഗം എല്ലാവരേയും, ഓരോ വ്യക്തിയേയും ഉദ്ദേശിച്ചുള്ളതാണ്. അത് രക്ഷ സാധ്യമാക്കിത്തീർക്കുക മാത്രമാണ് ചെയ്തത്. അനുതപിക്കുന്ന ഒരു വിശ്വാസി അത് സ്വീകരിക്കുമ്പോൾ മാത്രമേ ക്രിസ്തുവിന്‍റെ രക്തം ഫലപ്രദമാകൂ.
- വീണ്ടും ജനിക്കുന്നതിനു മുമ്പ് മാനസാന്തരവും വിശ്വാസവും ഉണ്ടാകുന്നു.
- വീണ്ടും ജനിക്കുന്നതിന് മനുഷ്യന്‍റെ ഇച്ഛാശക്തി ഒരു കാരണമാണ്.
- വിശ്വാസം എന്നത് മനുഷ്യന്‍റെ ഒരു സൽപ്രവൃത്തിയാണ്, അതാണ് ദൈവത്താൽ അംഗീകരിക്കപ്പെടുന്നതിനുള്ള അടിസ്ഥാനം/ കാരണം.
- ക്രിസ്തുവിന്‍റെ നീതി വിശ്വാസിയുടെ മേൽ ആരോപിക്കപ്പെടുന്നില്ല.
- “പൂർണ്ണനായവൻ” എന്ന് വിളിക്കപ്പെടും വിധം ഈ ജീവിതകാലത്ത് തന്നെ ദൈവഹിതവുമായി പൂർണ്ണമായും ഐക്യപ്പെടാൻ വിശ്വാസിക്ക് കഴിയും.
- സ്നേഹം ദൈവത്തിന്‍റെ ഏറ്റവും മികച്ച ഗുണമാണ്. ദൈവം സ്നേഹമാണ്.
- സുവിശേഷം ഒരാളിലേക്ക് എത്തിക്കുമ്പോൾ, അത് സ്വീകരിക്കാൻ കഴിയാത്തവിധം ശക്തിയില്ലാത്തവനല്ല അയാൾ. അതിനെ ധിക്കരിക്കാൻ അയാൾക്ക് കഴിയാത്ത വിധം അയാൾ ദൈവത്തിന്‍റെ നിർബന്ധത്തിലുമല്ല.
- ഒരാളുടെ വിശ്വാസത്തെ കാത്തുസൂക്ഷിച്ചു കൊണ്ട് കൃപയിൽ തന്നെത്തന്നെ സൂക്ഷിക്കുക എന്നത് വിശ്വാസിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് രക്ഷ നഷ്ടപ്പെടും.
കൃപയുടെ സിദ്ധാന്തങ്ങൾ
അർമീനിയനിസത്തിന്‍റെ അഞ്ച് തത്വങ്ങൾ കർശനമായി തിരുവെഴുത്തിന് വിരുദ്ധമാണെന്ന് തീരുമാനിച്ചുകൊണ്ട് ഈ സമ്മേളനം, “കാൽവിനിസത്തിന്‍റെ അഞ്ച് സിദ്ധാന്തങ്ങള്‍” എന്ന് വിളിക്കപ്പെടുന്ന താഴെ പറയുന്ന കാര്യങ്ങൾ, വ്യവസ്ഥാപിത ദൈവശാസ്ത്രമായി രൂപപ്പെടുത്തുകയുണ്ടായി. ദൈവം എല്ലാറ്റിനും മീതെ സർവ്വാധികാരിയാണെന്ന സത്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുള്ളത്. പൗലോസ് പഠിപ്പിച്ചതും നമുക്ക് നൽകപ്പെട്ടതുമായ രക്ഷയുടെ അടിസ്ഥാനപരവും പ്രാഥമികവുമായ സിദ്ധാന്തങ്ങളാണിവ.
ഇവിടെ, നാം ചില വിഷയങ്ങൾ നിർവചിക്കേണ്ട ആവശ്യമുണ്ട്. കൃപയുടെ ഈ സിദ്ധാന്തങ്ങൾക്ക് ‘കാൽവിനിസം’ എന്ന പരിഹാസ നാമം നൽകപ്പെട്ടിരിക്കുന്നു. ഞാൻ തീർച്ചയായും ഒരു കാൽവിനിസ്റ്റല്ല, കാൽവിന്‍റെ ആരാധകനുമല്ല. വാസ്തവത്തിൽ, ഞാൻ അംഗീകരിക്കാത്ത പല വിഷയങ്ങളും കാൽവിൻ വിശ്വസിച്ചിരുന്നു. ഉദാഹരണം: നാം വേണ്ടത്ര നീതിപൂർവ്വം ജീവിക്കുമ്പോൾ ആയിരമാണ്ടു വാഴ്‌ച ആരംഭിക്കുമെന്ന് അയാൾ വിശ്വസിച്ചു. ഞാൻ ഇത് അംഗീകരിക്കുന്നില്ല. ദൈവം ഭൂമിയ്ക്ക് അടിത്തറ ഇടുന്നതിന് മുമ്പുതന്നെ മനുഷ്യചരിത്രത്തിന് ഒരു ഗതി നിർണ്ണയിച്ചുവെന്നും, നിശ്ചിത സമയത്ത് എല്ലാം നിറവേറുമെന്നും ഞാൻ വിശ്വസിക്കുന്നു.
ജോൺ കാൽവിൻ ശബത്ത് ദിനം കർശനമായി ആചരിച്ചിരുന്നു.എന്നാല്‍ ക്രിസ്തുവിന്‍റെ പൂർത്തീകരിച്ച വേലയിൽ വിശ്രമിക്കുന്നത് പഴയനിയമത്തിലെ ശബ്ബത്ത് ആചരിക്കുന്നതിന് തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തെന്നാൽ, ഇവ വരാനിരിക്കുന്ന കാര്യങ്ങളുടെ നിഴൽ മാത്രമാണെന്നും, യാഥാർത്ഥ്യം ക്രിസ്തുവിലാണെന്നും പൗലോസ് വ്യക്തമായി പറയുകയുണ്ടായി. (കൊലോസ്യർ 2:16, 17).
നവീകരണ സഭയ്‌ക്കെതിരെ മത്സരിച്ച അനാബാപ്റ്റിസ്റ്റുകളെ ഭരണകൂടത്തിന്‍റെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച വ്യക്തിയാണ് കാൽവിൻ. അദ്ദേഹം വ്യാജ ഉപദേഷ്ടാക്കളെ ദഹിപ്പിച്ചുകളഞ്ഞു.
കാലക്രമേണ ചില തെറ്റുകൾ തിരുത്തി കൊണ്ട് കാൽവിനിസം ഗണ്യമായി വളർന്നുവെന്ന്‍, നവീകരണ ദൈവശാസ്ത്രജ്ഞർ പോലും സമ്മതിക്കുന്ന കാര്യമാണ്.
മനുഷ്യരിൽ ഏറ്റവും ജ്ഞാനികൾ പോലും പതന സ്വഭാവമുള്ളവരാണ്. അതുകൊണ്ടാണ് നാം മനുഷ്യരെയല്ല, ക്രിസ്തുവിനെ അനുഗമിക്കുന്നത്. എന്നിരുന്നാലും, ചില വ്യക്തികൾക്ക് ദൈവം തിരുവെഴുത്തുകൾ വായിക്കാനും ആഴമേറിയ ചിന്തകളും ആഴമേറിയ ആശയങ്ങളും പ്രകടിപ്പിക്കാനുമുള്ള വരം നൽകിയിട്ടുണ്ട്. അവർ ആ രീതിയിൽ രൂപപ്പെടുത്തിയ ദൈവശാസ്ത്രം ബൈബിളിനെ എളുപ്പത്തിൽ മനസ്സിലാക്കുന്നതിന് സഹായമായിരിക്കുന്നു. ജോൺ കാൽവിനും ഞാനും ചില കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും, ഡോർട്ട് സമ്മേളനം അംഗീകരിച്ച സിദ്ധാന്തങ്ങൾ തീർച്ചയായും വചനാനുസൃതവും സത്യവുമാണ്.
കുറച്ച് വർഷങ്ങൾക്ക് ശേഷം, ഈ സിദ്ധാന്തങ്ങൾ “കാൽവിനിസം” എന്ന പേരിലല്ല, മറിച്ച് “കൃപയുടെ സിദ്ധാന്തങ്ങൾ” എന്ന് പേരിൽ വിളിക്കപ്പടാൻ തുടങ്ങി. അങ്ങനെ, ഈ സിദ്ധാന്തങ്ങളെ കാൽവിന്‍റെ പേരിൽ നിന്ന് വേർപെടുത്തി അവ ആർക്കാണോ യഥാര്‍ത്ഥത്തില്‍ ആരോപിക്കപ്പെടേണ്ടത് ആ ദൈവത്തിന്‍റെ ഗുണമായ കൃപയുമായി ചേർത്തു വയ്ക്കപ്പെട്ടു. ചില ആളുകൾ ഈ അഞ്ച് സിദ്ധാന്തങ്ങളെ സംക്ഷിപ്തമായി “TULIP” (ടുളിപ്പ്) എന്ന് വിളിക്കുന്നു.
T – Total Depravity – സമ്പൂർണ അധഃപതനം
U – Unconditional Election – ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ്
L – Limited Atonement – പരിമിതമായ പ്രായശ്ചിത്തം
I – Irresistable Grace – അപ്രധിരോധ്യമായ/അനിഷേധ്യമായ ദൈവ കൃപ
P - Perseverance of the Saints - വിശുദ്ധന്മാരുടെ സ്ഥിരത
GRACE എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ചും ഈ സിദ്ധാന്തങ്ങൾ മനസ്സിലാക്കാൻ കഴിയും.
G - Gracious Election -കൃപയാലുള്ള തിരഞ്ഞെടുപ്പ്
R – Ruined Sinners – നശിച്ചു പോയ പാപികൾ
A - Accomplished Redemption- പൂർത്തിയാക്കപ്പെട്ട വീണ്ടെടുപ്പ്
C- Compelling Love - നിർബന്ധിക്കുന്ന സ്നേഹം
E – Everlasting Life – നിത്യ ജീവൻ
കൃപയുടെയും രക്ഷയുടെയും അഞ്ച് ഘട്ടങ്ങളെ ഊന്നിപ്പറയുന്ന സിദ്ധാന്തങ്ങൾ മനസ്സിലാക്കുന്നതിനുള്ള മറ്റൊരു സമീപനത്തെ നമുക്ക് ഇപ്പോൾ നോക്കാം.
- മനുഷ്യൻ പൂർണ്ണമായ അധഃപതനത്തിന് അതായത്, പൂർണ്ണമായ നിസ്സഹായാവസ്ഥയ്ക്ക് കീഴടങ്ങിയിരിക്കുന്നതിനാൽ, രക്ഷയ്ക്ക് ദൈവകൃപ അത്യാവശ്യമാണ്.
- ദൈവം തന്‍റെ കൃപയാലുള്ള രക്ഷാപദ്ധതി നിരുപാധികമായ തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുത്തി.
- തിരഞ്ഞെടുക്കപ്പെട്ടവർക്കായി ഉദ്ദേശിച്ചിരിക്കുന്ന ഈ രക്ഷ, യേശുക്രിസ്തുവിന്‍റെ പാപപരിഹാരയാഗത്തിലൂടെയാണ് വിലയ്ക്ക് വാങ്ങപ്പെട്ടത്.
- ഈ രക്ഷ പരിശുദ്ധാത്മാവിന്‍റെ ഫലപ്രദമായ വിളിയാൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രയോഗിക്കപ്പെടുന്നു.
- ഇങ്ങനെ രക്ഷിക്കപ്പെട്ടവരെ എന്നെന്നേക്കുമായി സംരക്ഷിക്കുക എന്നതാണ് ഈ രക്ഷാകര കൃപയുടെ വിജയവും പൂർത്തീകരണവും.
വ്യത്യാസങ്ങൾ
മനുഷ്യർ പാപികളാണെന്ന് എല്ലാ ക്രിസ്തീയ വിഭാഗങ്ങളും അംഗീകരിക്കുന്നു. എന്നാല്‍ മനുഷ്യർ എത്രത്തോളം പാപികളാണ്? ആദാമിന്‍റെ പാപവും വീഴ്ചയും മനുഷ്യവംശത്തെ എത്രത്തോളം ബാധിച്ചു? അതാണ് തർക്ക വിഷയം.
അതുകൊണ്ട്, ഇവിടുത്തെ ആദ്യത്തെ ചോദ്യം: മനുഷ്യർ ആരംഭത്തിലേക്കാൾ അല്പം കുറച്ച് നല്ലവരാണോ ഇപ്പോള്‍? അല്ലെങ്കില്‍, ആദാമിന്‍റെ പാപം നിമിത്തം, എല്ലാ മനുഷ്യരും പൂർണ്ണമായും അധഃപതിച്ചു പോയോ?
ചില പ്രത്യേക ജോലികൾ ചെയ്യാനും പ്രത്യേക ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും ദൈവം ചില വ്യക്തികളെ തിരഞ്ഞെടുക്കുന്നുവെന്ന് ബൈബിൾ പറയുന്നു. അപ്പോൾ, രണ്ടാമത്തെ ചോദ്യം ഇതാണ്: ദൈവം ആളുകളെ തിരഞ്ഞെടുക്കുന്നത് അവർ നല്ല പ്രവൃത്തികളിലൂടെ നേടിയ നന്മയുടെ അടിസ്ഥാനത്തിലാണോ? അല്ലെങ്കില്‍, മനുഷ്യന്‍റെ സാഹചര്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അതീതമായി, സ്വന്തം ഇഷ്ടപ്രകാരം മാത്രം രക്ഷിക്കപ്പെടാൻ വേണ്ടി അവൻ വീണുപോയ പാപികളെ തിരഞ്ഞെടുക്കുകയാണോ? യേശുക്രിസ്തു കുരിശിൽ മരിച്ചുവെന്ന് എല്ലാ ക്രിസ്ത്യാനികളും സമ്മതിക്കുന്നു; എന്നിരുന്നാലും, അവൻ വ്യക്തിപരമായി നിരപരാധിയായതിനാൽ, തനിക്കുവേണ്ടിയല്ല, മറിച്ച് മറ്റൊരാളുടെ സ്ഥാനത്തായിരിക്കണം മരിച്ചത്.എന്നാല്‍ ഇവിടെ തർക്കവിഷയം ഈ പ്രായശ്ചിത്ത കാര്യത്തിൽ നിന്ന് പ്രയോജനം ലഭിച്ചത് ആർക്കാണ് എന്നതാണ്.
അപ്പോൾ, മൂന്നാമത്തെ ചോദ്യം ഇതാണ്: ഭൂമിയിൽ ജീവിച്ചിരുന്ന എല്ലാവർക്കും വേണ്ടിയാണോ യേശു മരിച്ചത്? അതോ തന്‍റെ സ്വന്തം ഇഷ്ടപ്രകാരം നിത്യജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടി മാത്രമാണോ പ്രായശ്ചിത്തത്തിനുള്ള വില നൽകിയത്?
ഒരു വ്യക്തി രക്ഷിക്കപ്പെടുന്നതിന് പരിശുദ്ധാത്മാവിന്‍റെ ആവശ്യകതയെക്കുറിച്ച് വിശുദ്ധ തിരുവെഴുത്തുകളിൽ ധാരാളം വാക്യങ്ങളുണ്ട്. അതിനാൽ, നാലാമത്തെ ചോദ്യം ഇതാണ്: ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവിന്‍റെ വിളിയെ ചെറുക്കാൻ കഴിയുമോ? അല്ലെങ്കിൽ, ദൈവം ഒരു പാപിയെ തിരഞ്ഞെടുത്തതിനുശേഷം – ക്രിസ്തു അവനുവേണ്ടി മരിച്ചതിനുശേഷം – ആ വ്യക്തി തീർച്ചയായും ദൈവത്തിന്‍റെ വിളിക്ക് കീഴടങ്ങുകയും രക്ഷിക്കപ്പെടുകയും ചെയ്യുമോ?
ഒടുവിൽ, ഒരു വ്യക്തി രക്ഷിക്കപ്പെട്ടതിനുശേഷം – അവന്‍റെ ജീവിത ഘട്ടത്തിൽ - കുറച്ചു കാലം ഭൂമിയിൽ ജീവിക്കുന്നു. അപ്പോൾ, അഞ്ചാമത്തെ ചോദ്യം ഇതാണ്: ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെടുകയും, വീണ്ടെടുക്കപ്പെടുകയും, ദൈവവിളി സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, അറിഞ്ഞോ അറിയാതെയോ സ്വന്തം അശ്രദ്ധ മൂലമോ അല്ലെങ്കിൽ രക്ഷ ത്യജിച്ചതിനാലോ രക്ഷ നഷ്ടപ്പെടുമോ? അതോ ദൈവത്തിന്‍റെ മാറ്റമില്ലാത്ത തിരഞ്ഞെടുപ്പിൻ പദ്ധതി, ക്രിസ്തു നൽകിയ മറുവിലയുടെ പൂർണ്ണത, രക്ഷയിലേക്കുള്ള വിളിയുടെ ഉറപ്പ്, ഈ രക്ഷ പ്രയോഗിക്കുന്നതിൽ പരിശുദ്ധാത്മാവിന്‍റെ ഫലപ്രാപ്തി എന്നിവ ആ വ്യക്തിയെ ഒരിക്കലും രക്ഷയിൽ നിന്ന് വീഴാൻ അനുവദിക്കാതെ അവനെ സ്വർഗ്ഗം എന്ന ലക്ഷ്യത്തിലെത്തിക്കുമോ?
കൃപയുടെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഈ പഠനത്തിൽ, ഇതുപോലുള്ള ചോദ്യങ്ങളാണ് നാം പരിശോധിക്കുന്നത്. ഈ സിദ്ധാന്തങ്ങൾ നിങ്ങൾക്ക് മനസ്സിലാകാത്തിടത്തോളം, അവ തിരുവെഴുത്തുകളിലുടനീളം വ്യാപിച്ചിരിക്കുന്നവയാണെന്നും, ചില അപ്രസക്തമായ ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി നിർത്തി വിശദീകരിക്കുന്നതു കൊണ്ട് മാത്രം തെളിയിക്കുന്ന സിദ്ധാന്തങ്ങൾ പോലെയുള്ളവയല്ലെന്നും മനസ്സിലാക്കാൻ സാധിക്കില്ല. ഈ സിദ്ധാന്തങ്ങളാണ് തിരുവെഴുത്തുകളുടെ ഉറവിടവും കേന്ദ്രവുമായിരിക്കുന്നത്.
ഒന്നാം അദ്ധ്യായം
പൂർണ്ണമായ പതനം
മറ്റ് വിഷയങ്ങളെപ്പോലെ, ഈ വിഷയവും തുടക്കം മുതൽ തന്നെ ആരംഭിക്കേണ്ടതുണ്ട്. ‘പൂർണമായ പതനം’ എന്നാൽ സ്വാഭാവിക മനുഷ്യൻ ഓരോ അണുവിലും അധഃപതിച്ചു പോയിരിക്കുന്നു എന്നാണ് അർത്ഥം; അവൻ പൂർണ്ണമായും ദുഷിച്ചിരിക്കുന്നു – ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു സൽകർമ്മവും ചെയ്യാൻ കഴിവില്ലാത്തവനാണ് അവൻ. ലളിതമായി പറഞ്ഞാൽ, ഈ ആദ്യത്തെ സിദ്ധാന്തം പഠിപ്പിക്കുന്നത് ‘മനുഷ്യൻ ഒരു പാപി’ എന്നാണ്.
മനുഷ്യന് ഒരു നന്മയും ചെയ്യാൻ കഴിവില്ലെന്നും സ്വയം സഹായിക്കാൻ കഴിവില്ലെന്നും പഠിപ്പിക്കുന്ന ഈ സിദ്ധാന്തത്തെ ‘പൂർണ്ണമായ കഴിവില്ലായ്മ’ എന്നും ദൈവശാസ്ത്രജ്ഞർ വിളിക്കുന്നു. ഇത് പദാവലിയിലെ മാറ്റം മാത്രമാണ്, മറ്റൊന്നുമല്ല. മനുഷ്യൻ ദുർബലനും ദൗർഭാഗ്യവാനുമാണെന്നാണ് ബൈബിൾ വിശദീകരണം.
ഇതെല്ലാം ആരംഭിച്ചത് ഏദൻ തോട്ടത്തിലാണ്. ആദാമിന്‍റെയും ഹവ്വയുടെയും അനുസരണക്കേടിന്‍റെ ഫലമായി, “ദൈവത്തിന്‍റെ സാദൃശ്യത്തിൽ” സൃഷ്ടിക്കപ്പെട്ട മനുഷ്യർ, വീണുപോയ ആദാമിന്‍റെ സാദൃശ്യത്തിലേക്ക് അധഃപതിച്ചു പോയി. അങ്ങനെ, മനുഷ്യന്‍റെ സ്വഭാവം മാറിപ്പോയി. ആ സ്വഭാവം വിനാശകരവും പാപപങ്കിലവുമാണ്. ആ മാറിയ സ്വഭാവം ആദാമിന്‍റെ സന്തതികളില്‍ ഓരോ വ്യക്തിയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു.
“അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു” (റോമർ 5:12). പാപത്തിന്‍റെ ഈ ദുരവസ്ഥ കാരണം മനുഷ്യർ ഇടയ്ക്കിടെ ദുഷ്പ്രവൃത്തികൾ ചെയ്യുന്നു എന്നല്ല; മറിച്ച്, പാപം അവരുടെ ആന്തരിക സ്വഭാവമായി മാറിയിരിക്കുന്നു. ഉല്പത്തി 6:5 ൽ, “ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു”, എന്ന്‍ നാം വായിക്കുന്നു. ഇവിടെ നാം നിരീക്ഷിച്ചാൽ, ആദാമിന്‍റെ സന്തതികളുടെ ഭാവനയും, ചിന്തകളും, ആഗ്രഹങ്ങള്‍ പോലും ദുഷിച്ചതാണെന്ന് കാണാൻ സാധിക്കും. അവർ എപ്പോഴും ദുഷ്ടരായിരുന്നുവെന്നും, അവരുടെ ദുഷ്ടത അവസാനിക്കുന്നില്ലെന്നും, നന്മയുടെ ഒരു കണിക പോലും അവർക്കില്ലെന്നും നമുക്ക് കാണാൻ കഴിയും. ദൈവം ഓരോ വ്യക്തിയെയും, അവരുടെ പാപ സ്വഭാവം അനുസരിച്ച് ഈ രീതിയിൽ തന്നെയാണ് കാണുന്നത്.
പൗലോസിന്‍റെ പഠിപ്പിക്കൽ അനുസരിച്ച്, ഈ പാപസ്വഭാവം മനുഷ്യവംശത്തിൽ പ്രവേശിച്ചതുമുതൽ, ഓരോ മനുഷ്യനും ആ അവസ്ഥയില്‍ തന്നെയാണ് ജനിക്കുന്നത്. നാമെല്ലാവരും വീണു പോയവരാണ്. എന്നാല്‍ ഇന്നും ഈ വീക്ഷണത്തെ തള്ളിക്കളയുന്നവരുണ്ട്; അതുകൊണ്ടാണ് ചോദ്യങ്ങൾ ഉയർന്നുവരുന്നത്. ഒരു വ്യക്തി പാപിയാകുന്നത് ഏത് ഘട്ടത്തിലാണ്? താൻ ഇങ്ങനെയാണോ ജനിച്ചത്? അതോ അവൻ പിന്നീട് പഠിച്ചതാണോ? കുഞ്ഞുങ്ങൾ ദോഷികളായിട്ടാണോ ജനിക്കുന്നത്? അതോ, തിരിച്ചറിവ് വന്നിട്ടാണോ പാപത്തിലേർപ്പെടുന്നത്?
പലരേയും അത്ഭുതപ്പെടുത്തും വിധം ബൈബിൾ പറയുന്നത് മനുഷ്യർ പാപസ്വഭാവത്തോടെയാണ് ജനിക്കുന്നത് എന്നാണ്. ഇത് സംസ്കാരത്തിലൂടെ അവരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതോ പിന്നീട് പഠിച്ചതോ അല്ല. ദുഷ്ടചിന്തകളും ആലോചനകളും ജനനത്തോടെയാണ് ഉണ്ടാകുന്നത്. “യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്‍റെ ഹൃദയത്തിൽ അരുളിച്ചെയ്തത്: ഞാൻ മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്‍റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല” (ഉൽപത്തി 8:21) “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്‍റെ അമ്മ എന്നെ ഗർഭം ധരിച്ചു” (സങ്കീർത്തനങ്ങൾ 51:5). “ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റിനടക്കുന്നു” (സങ്കീർത്തനങ്ങൾ 58:3). ദൈവത്തിൽ നിന്ന് ഇങ്ങനെയുള്ള വേർപിരിയൽ ഗർഭപാത്രത്തിൽ തന്നെ ആരംഭിക്കുന്നു. കുട്ടികൾ, അവരുടെ പാപം സ്വഭാവം പ്രകടിപ്പിച്ചു കൊണ്ട്, ജനനം മുതല്‍ തന്നെ കള്ളം പറയാൻ തുടങ്ങുന്നു. “എല്ലാവർക്കും ഒരേ ഗതി വരുന്നു എന്നുള്ളത് സൂര്യന്‍റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്ത് ഉണ്ട്; അതിന്‍റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു. (സഭാപ്രസംഗി 9:3). “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആർ? (യിരെമ്യാവ് 17:9).
പാപം നമ്മുടെ പെരുമാറ്റത്തിന്‍റെയും വ്യക്തിത്വത്തിന്‍റെയും മൂലകാരണത്തെ തന്നെ സ്വാധീനിക്കുന്നു. ബാഹ്യ പ്രവർത്തികളായ മദ്യപാനം, ലൈംഗികാതിക്രമം, കൊലപാതകം തുടങ്ങിയവയിൽ നിന്നല്ല പാപം ആരംഭിക്കുന്നത്. നമ്മുടെ ഉള്ളിൽ ആന്തരികമായി മറഞ്ഞിരിക്കുന്ന മത്സര സ്വഭാവം കാരണം, പാപം ഹൃദയത്തിൽ തന്നെ ഉത്ഭവിക്കുകയും, ബാഹ്യ പ്രവൃത്തികളുടെ രൂപത്തിൽ പ്രകടമാക്കപ്പെടുകയും ചെയ്യുന്നു.
ഈ വീഴ്ചയുടെ സ്വഭാവം ഒരു വ്യക്തിയെ നന്മ ചെയ്യാൻ ഇഷ്ടമില്ലാത്തവനാക്കി മാറ്റുക മാത്രമല്ല, ദൈവത്തിന് പ്രസാദകരമായ ഒന്നും ചെയ്യാൻ അവനെ ശക്തിയില്ലാത്തവനാക്കി തീർക്കുകയും ചെയ്യുന്നു. ഇതാണ് 'പൂർണമായ പതനം'. തന്‍റെ മത്സരത്തിൽ സന്തോഷിക്കുകയല്ലാതെ, ദൈവത്തെ പ്രസാദിപ്പിക്കാനോ, അവനെ ആകർഷിക്കാനോ കഴിവില്ലാത്ത, ദുർബലനാണ് മനുഷ്യൻ.
ഇതില്‍ പ്രധാനപ്പെട്ട ഒരു ദൈവശാസ്ത്ര സത്യം മറഞ്ഞിരിക്കുന്നുണ്ട്. സ്ത്രീ പുരുഷന്മാർ സ്വഭാവികമായി നന്മ ചെയ്യാനോ ദൈവത്തെ പ്രസാദിപ്പിക്കാനോ ശക്തിയില്ലാത്ത ദുർബലന്മാർ ആണെന്നത് വാസ്തവം ആണെങ്കിൽ, ഇന്ന് പലരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇത്രയും വലിയ ഒരു അധഃപതനത്തിലേക്ക് വീണുപോയവർക്ക്, “വിശ്വസിക്കുക അല്ലെങ്കിൽ ആശ്രയിക്കുക” അല്ലെങ്കിൽ “ക്രിസ്തുവിനുവേണ്ടി ഒരു തീരുമാനം എടുക്കുക” തുടങ്ങിയ ആശയങ്ങൾ വ്യർത്ഥവും, യുക്തിരഹിതവും, തിരുവെഴുത്തിന് വിരുദ്ധവുമായിട്ടാണ് ഇരിക്കുന്നത്. വെറും ശാരീരിക സ്വഭാവമുള്ളവർക്ക് നേരിയ നന്മ പോലും ചെയ്യുന്നതിനോ, വിശ്വാസം വളർത്തിയെടുക്കുന്നതിനോ ഉള്ള ശക്തിയില്ല. അവരുടെ സങ്കല്പങ്ങളും ചിന്തകളും എപ്പോഴും തിന്മ നിറഞ്ഞതാണ്. അങ്ങനെയുള്ള മനുഷ്യർക്ക് നിത്യജീവൻ പ്രാപിക്കുന്നതിനായി എങ്ങനെ ദൈവത്തിൽ വിശ്വാസം അർപ്പിക്കാൻ കഴിയും?
“കൂശ്യനു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കും നന്മ ചെയ്‍വാൻ കഴിയും” (യിരെമ്യാവ് 13:23). “മാറ്റാൻ കഴിയില്ല” എന്നതാണ് അതിനുള്ള വ്യക്തമായ ഉത്തരം. കൂശ്യനും പുള്ളിപ്പുലിയും സ്വയം മാറ്റാൻ കഴിവില്ലാത്ത നിസ്സഹായരായ ജീവികളാണ്. മറ്റ് വഴികളൊന്നുമില്ലാതെ, ആ രീതിയിലാണ് അവർ/അത് ജനിച്ചത്. അതുപോലെ, ദുഷ്ടതയിലും നാശത്തിലും ജനിച്ച പാപിയായ മനുഷ്യൻ തന്‍റെ സ്വന്ത സ്വഭാവത്തെ എതിർക്കാൻ പറ്റാതവണ്ണം ശക്തില്ലാത്തവനാണ്. “ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാൺമാൻ യഹോവ സ്വർഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല” (സങ്കീർത്തനങ്ങൾ 14:2-3). “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല” (റോമർ 3:10-12). “നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു…” (യെശയ്യാവ് 53:6). “ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ” (സദൃശവാക്യങ്ങൾ 14:12).
മനുഷ്യരെല്ലാവരും ദുഷ്ടന്മാരും നശിച്ചവരുമാണെന്ന് ദൈവം വ്യക്തമായി പറയുന്നു. ഒരു വ്യക്തി പോലും ദൈവത്തെ അന്വേഷിക്കുന്നില്ല, അവനെ പിന്തുടരുന്നില്ല, അല്ലെങ്കിൽ അവനെ തിരഞ്ഞെടുക്കുന്നുമില്ല. ആത്മാവിന്‍റെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവരോ, ആത്മീയമായി പ്രയോജനമുള്ളവരോ ആരുമില്ല. “ആരുമില്ല, ഒരു വ്യക്തി പോലും ഇല്ല” എന്ന പ്രസ്താവന പുതിയ നിയമത്തിലും പഴയ നിയമത്തിലും നമുക്ക് കാണാൻ കഴിയും.
പൂർണ്ണമായ കഴിവില്ലായ്മ
മനുഷ്യർ തന്നെ അനുഗമിക്കാൻ കഴിവില്ലാത്തവരാണെന്ന് യേശു പറഞ്ഞു. മത്സരിക്കാനും തെറ്റിദ്ധരിക്കാനും വേണ്ടി അവർ അവരുടെ ശാരീരിക സ്വഭാവം പിന്തുടരുക മാത്രമല്ലാതെ, അതിനു വിപരീതമായി മറ്റൊന്നും ചെയ്യാൻ കഴിയാതവണ്ണം അശക്തരാണെന്നും അവൻ പറഞ്ഞു. കണ്ണുണ്ടെങ്കിലും കാണാൻ കഴിയാത്തവരാണെന്നും ചെവിയുണ്ടെങ്കിലും കേൾക്കാൻ കഴിയാത്തവരാണെന്നും യേശു അവരെക്കുറിച്ച് പറഞ്ഞു. അവർ തന്‍റെ അടുക്കൽ വരാൻ കഴിയാത്ത നിസ്സഹായരായ ആളുകളാണെന്ന അർത്ഥത്തിലാണ് യേശു താഴെപ്പറയുന്ന വാക്കുകൾ പറഞ്ഞത്. “എന്‍റെ ഭാഷണം നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേൾപ്പാൻ നിങ്ങൾക്കു മനസ്സില്ലായ്കകൊണ്ടത്രേ. (യോഹന്നാൻ 8:43). “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും” (യോഹന്നാൻ 6:44). “നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴികയില്ല” (മത്തായി 7:18). “നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു പറഞ്ഞു” (യോഹന്നാൻ 7:34). “യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു” (യോഹന്നാൻ 3:3). യേശു നടത്തിയ പ്രസ്‌താവനകൾ എത്ര നേരിട്ടുള്ളതാണെന്നത് ശ്രദ്ധിക്കുക. അവനെ സൂക്ഷ്മമായി നോക്കുന്നതിനും, അതിനു ശേഷം തങ്ങൾക്കുവേണ്ടി ഒരു തീരുമാനം എടുക്കുന്നതിനും അവർ കഴിവുള്ളവരാണെന്നും അവൻ പറഞ്ഞില്ല. അവരുടെ കഴിവില്ലായ്മയ്ക്ക് അനുസൃതമായി മനുഷ്യർ പ്രതികരിക്കുന്നുവെന്ന് അവൻ പറഞ്ഞു. അതുപോലെ, പഴയനിയമത്തെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത അപ്പോസ്തലനായ പൗലോസും തന്‍റെ ലേഖനങ്ങളിൽ ഇതേ കാര്യങ്ങൾ തന്നെയാണ് പരാമർശിച്ചത്. “ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല. ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല” (റോമർ 8:7-8).
നമ്മുടെ ചർച്ചയുടെ മുഴുവൻ സാരാംശം ഇതാണ്. ആദാമിന്‍റെ പതനത്തിലൂടെ മനുഷ്യർ കേവലം തകർന്നു പോയെന്നോ, സുഖപ്പെടുത്താൻ കഴിയുന്ന എന്തെങ്കിലും പരിക്കുകൾ പറ്റിയെന്നോ ബൈബിൾ പറയുന്നില്ല. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷ ഫലം തിന്നാൽ തീർച്ചയായും മരിക്കും എന്ന് ദൈവം ആദാമിനോട് പറഞ്ഞു. “യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും” (ഉൽപത്തി 2:16-17).
വിലക്കപ്പെട്ട ഫലം തിന്നതിനു ശേഷവും ആദാം നൂറുകണക്കിന് വർഷങ്ങൾ ജീവിച്ചു. ഇവിടെ ദൈവത്തിന് തെറ്റ് പറ്റിയോ? ഇല്ല. ആദാം ആ നിമിഷം തന്നെ ആത്മീയമായി മരിച്ചു. അവൻ ആത്മീയമായി മുറിവേല്ക്കുക ആയിരുന്നില്ല, പാപത്തിൽ മരിച്ചു പോവുകയാണ് ചെയ്തത്. ആത്മീയ മരണത്തിന്‍റെ ഫലമായി, അവൻ ശാരീരികമായും മരിക്കാൻ തുടങ്ങി.
നമ്മെ ഇപ്പോഴത്തെ പൂർണ്ണമായ പതനത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്ന് കൂടുതൽ വിശദമായി പരിശോധിക്കാം. ആ മഹത്വമേറിയ തോട്ടത്തെ സംരക്ഷിക്കേണ്ട ഏക അവകാശികൾ ആദാമും ഭാര്യ ഹവ്വയും ആയിരുന്നു. പതനത്തിനു മുമ്പ്, ദൈവം അവർക്ക് എല്ലാറ്റിനുംമേൽ പൂർണ്ണ സ്വാതന്ത്ര്യം നൽകി, ആ സ്വാതന്ത്ര്യത്തിന്മേൽ ഒരൊറ്റ നിയന്ത്രണം മാത്രമേ ഏർപ്പെടുത്തിയിരുന്നുള്ളൂ. ആ ഒരു വിലക്ക് ഒഴികെ, മറ്റെല്ലാ കാര്യങ്ങളിലും മറ്റാരും ഒരിക്കലും ആസ്വദിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം അവർക്ക് ഉണ്ടായിരുന്നു.
എന്നാൽ, സർപ്പം (സാത്താൻ) തോട്ടത്തിൽ പ്രവേശിച്ച് ഹവ്വയെ സമീപിച്ച് ദൈവകല്പന ലംഘിക്കാൻ അവളെ പ്രലോഭിപ്പിച്ചു. “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു” (ഉൽപത്തി 3:1-5).
ആ പഴം തൊടുകയോ തിന്നുകയോ ചെയ്യരുതെന്ന ദൈവകല്പനയെക്കുറിച്ച് ഹവ്വയ്ക്ക് അറിയാമായിരുന്നിട്ടും, “നിങ്ങൾ ദൈവത്തെപ്പോലെയാകും” എന്നും “നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നിങ്ങൾക്ക് ലഭിക്കും” എന്നും ഉള്ള വിഷയങ്ങൾ പറഞ്ഞു കൊണ്ട് സാത്താൻ അവളെ അത് കഴിക്കാൻ പ്രേരിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ, ഹവ്വാ തന്‍റെ മനസ്സിനെ ഉറപ്പിക്കുകയും തന്‍റെ ജീവിതത്തെയും നിത്യാവസ്ഥയെയും നിയന്ത്രിക്കുന്ന നിയമങ്ങളിൽ അവള്‍ തന്നെ മാറ്റം വരുത്തുകയും ചെയ്തു. ദൈവത്തിന്‍റെ വാക്കുകളെ പരിഗണിക്കാതെ തന്‍റെ “സ്വതന്ത്ര ഇച്ഛാശക്തി” ഉപയോഗിച്ച ആദ്യത്തെ വ്യക്തി ഹവ്വാ ആയിരുന്നു.
അർമീനിയൻ പഠിപ്പിക്കലുകളിൽ തിരഞ്ഞെടുപ്പും സ്വതന്ത്ര ഇച്ഛാശക്തിയും പ്രധാനമായും ഉണ്ട്. നന്മയും തിന്മയും അറിയാമെന്നതിനാൽ, അവർ പൊതുവെ നല്ലത് തിരഞ്ഞെടുക്കുകയും തിന്മ നിരസിക്കുകയും ചെയ്യുന്നുവെന്ന് അർമേനിയർ വിശ്വസിക്കുന്നു. എന്നാല്‍, ഹവ്വയുടെ തീരുമാനത്തിന്‍റെ അനന്തരഫലങ്ങൾ എന്തായിരുന്നു? അവൾ യഥാർത്ഥത്തിൽ ദൈവത്തെ പോലെ ആയോ? അവൾ പുതുതായി നേടിയ അറിവ് അവളുടെ ആത്മീയ അവസ്ഥയെ മെച്ചപ്പെടുത്തിയോ?
“ആ വൃക്ഷഫലം തിന്മാൻ നല്ലതും കാൺമാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്ക് അരയാട ഉണ്ടാക്കി. വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തിൽ നിന്‍റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവൻ പറഞ്ഞു” (ഉൽപത്തി 3:6-10).
ആദാമിന്‍റെയും ഹവ്വയുടെയും അനുസരണക്കേട് ലജ്ജയും ഭയവുമായി പ്രതിഫലിച്ചു. അവരുടെ സ്വതന്ത്ര ചിന്തയും സ്വയം നിർണ്ണയാവകാശവും, അവയ്ക്ക് അനുസൃതമായി ചെയ്ത പ്രവർത്തനങ്ങളും എല്ലാം കൂടിച്ചേർന്ന് അവരെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കുന്നതിനു പകരം കൂടുതൽ അകറ്റുകയാണ് ചെയ്തത്. എന്നിരുന്നാലും, അപ്പോസ്തലനായ യോഹന്നാന്‍റെ അഭിപ്രായത്തിൽ, പാപം മൂന്ന് ലൗകിക കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നു: ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ പ്രതാപം. “ജഡമോഹം, കൺമോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽ നിന്നത്രേ ആകുന്നു” (1 യോഹന്നാൻ 2:16).
ഹവ്വ ആ വൃക്ഷം തിന്മാന്‍ നല്ലതും (ജഡമോഹം), കണ്ണുകൾക്ക് ഇമ്പമുള്ളതും (കണ്മോഹം), ജ്ഞാനം പ്രാപിക്കാൻ (ജീവനത്തിന്‍റെ പ്രതാപം) കാമ്യവുമാണെന്ന് കണ്ടു. എന്നിരുന്നാലും, അതിന്‍റെ ഫലമായി, രണ്ടുപേരും യാതൊരു തരത്തിലും ദൈവത്തെപ്പോലെയായില്ല. പക്ഷേ അതിന് വിപരീതമായതാണ് സംഭവിച്ചത്. ആദ്യം, തങ്ങൾ നഗ്നരാണെന്ന് തിരിച്ചറിയുകയും ലജ്ജ തോന്നുകയും ചെയ്തു. അവർ പാപികളാണെന്നും ദൈവകല്പനയെ ധിക്കരിച്ചവരാണെന്നും അവർക്ക് വെളിപ്പെടുത്തപ്പെട്ടു. അവർ തങ്ങളുടെ തെറ്റ് മറച്ചുവെക്കാൻ ശ്രമിച്ചു.
ദൈവതുല്യരാകുന്നതിനു പകരം, അവർ ദൈവത്തിന്‍റെ നല്ല ദാനങ്ങൾ നഷ്ടപ്പെടുത്തുകയും, സർവ്വശക്തനാൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍റെ ശിക്ഷയ്ക്കു മുന്നിൽ അവർ തലകുനിച്ചു. ദൈവം ഓരോരുത്തരെയും (സർപ്പത്തെ ഉൾപ്പെടെ) ശപിച്ചു. അത്യുന്നതനായ ദൈവത്തിന്‍റെ കല്പനയുടെ മുമ്പിൽ അവർക്കു നില്ക്കാൻ കഴിഞ്ഞില്ല. ദൈവത്തെ പോലെ ആകുന്നതിനു പകരം (സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി എടുത്ത തീരുമാനങ്ങളുടെ ഫലമായി), അവർ ശപിക്കപ്പെട്ട പാപികളായി, ലജ്ജയുടെയും, മത്സരത്തിന്‍റെയും അടിമകളായി മാറി. അവർ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, എല്ലാ മനുഷ്യരും ജീവവൃക്ഷത്തിൽ നിന്നും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൽ നിന്നും വളരെ അകലെ പുറത്താക്കപ്പട്ടു.
ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ, ആദാമിനെ മാനവ ജാതിയുടെ പ്രതിനിധിയായി ആണ് കണക്കാക്കുന്നത്. ആദാമിന്‍റെ പാപം നിമിത്തം ദൈവം എല്ലാ മനുഷ്യരെയും കുറ്റക്കാരായി കണക്കാക്കി എന്നതാണ് ഇതിന്‍റെ അർത്ഥം. നാമെല്ലാവരും ആദാമിന്‍റെ രക്തബന്ധുക്കളും ആദാമിന്‍റെ വംശത്തിൽപ്പെട്ടവരുമാണ്. അതുകൊണ്ടാണ് നാമെല്ലാവരും ആദ്യ മത്സരികളുടെ വീണുപോയ സന്തതികളായത്. അവരുടെ വീഴ്ചയും അധഃപതിച്ച ആത്മീയ സ്വഭാവവും നമുക്കെല്ലാവർക്കും പകർന്നു കിട്ടി. നാം ആത്മീയമായി നിഷ്പക്ഷരായി ജനിച്ചവരല്ല. നാം നമ്മുടെ പൂർവ്വികരെപ്പോലെ, സർവ്വശക്തനെ സഹിക്കാൻ കഴിയാത്തവരായി, ജന്മനാ ദൈവത്തിനെതിരെ മത്സരിക്കുന്നവരാണ്; നാം ശക്തിയില്ലാത്തവരും നിസ്സഹായരുമാണ്.
നമ്മുടെ പ്രകൃതി
നമ്മുടെ നിസ്സഹായാവസ്ഥയെയും വീണുപോയ സ്ഥിതിയേയും ചൂണ്ടി കാണിച്ചുകൊണ്ട്, പൗലോസ് എഫെസൊസിലെ സഭയ്ക്ക് ഇപ്രകാരം എഴുതി. “അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു. അവയിൽ നിങ്ങൾ മുമ്പേ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്‍റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു. അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്‍റെ മക്കൾ ആയിരുന്നു” (എഫെസ്യർ 2:1-3).
മുകളിൽ പറഞ്ഞ വാക്യത്തിൽ, അവർ മരണത്തിൽ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്ന വസ്തുതയോടെ പൗലോസ് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, നമ്മുടെ സഹജമായ സ്വഭാവം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കുന്ന വിവരണം ഇവിടെ നിരീക്ഷിച്ചാലും.
- അതിക്രമങ്ങളാലും പാപങ്ങളാലും നാം മരിച്ചവരായിരുന്നു.
- സാത്താനെ അനുസരിച്ചു നടന്ന്‍, ഈ ലോകത്തിന് അനുസൃതമായ ആത്മാവിനെ അതായത് അനുസരണംകെട്ടവരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്‍റെ അധിപതിയായവനെ അനുസരിക്കുന്നവരായിരുന്നു.
- ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആഗ്രഹങ്ങൾ നിറവേറ്റി കൊണ്ട് നാമെല്ലാവരും സ്വഭാവത്താൽ ദൈവകോപത്തിന്‍റെ പാത്രങ്ങളായിരുന്നു.
മനുഷ്യർ പാപങ്ങളാലും അതിക്രമങ്ങളാലും മരിച്ചവരാണ്. പരിക്കേറ്റവരല്ല, ക്ഷീണിച്ചവര്‍ ഒട്ടുംതന്നെ അല്ല. അവർ തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന നന്മ ചെയ്യുന്നു എന്നുമല്ല. കല്ലുപോലെ നിർജീവമായവരാണ് അവർ. അവന്‍ മൃതനാണ്, തന്നെത്താൻ സഹായിക്കാൻ കഴിയാത്തവനാണ്. നിസ്സഹായനായ ലാസറിനെക്കുറിച്ച് ആലോചിക്കുക. അവന് സ്വന്തമായി ശവക്കുഴിയിൽ നിന്ന് പുറത്തുവരാൻ കഴിയുമോ? അതോ യെഹെസ്‌കേലിന്‍റെ താഴ്വരയിലെ ഉണങ്ങിയ അസ്ഥികളില്‍ നിന്ന് സ്വന്തമായി ജീവനിലേയ്ക്ക് വരുമോ?
നമ്മുടെ സ്ഥിതിയെ മാറ്റാൻ കഴിയാത്ത നിസ്സഹായമായ അവസ്ഥയിലാണ് നാം ജനിക്കുന്നത് എന്നു മാത്രമല്ല, പാപത്തെ ചെറുക്കാൻ നമുക്ക് ശക്തിയുമില്ല. തിരുവെഴുത്തുകൾ പറയുന്നത് നാം പാപത്തിന് അടിമകളാണെന്നാണ്. നാം നമ്മെത്തന്നെ അതിന് വിറ്റു കളഞ്ഞു. നാം അതിന്‍റെ (പാപം) വകയാണ്. നാം പാപത്തിന്‍റെ അടിമകളായതിനാൽ, പാപമെന്ന യജമാനൻ കൽപ്പിക്കുന്നതെന്തും നാം തീർച്ചയായും നിറവേറ്റുന്നു. “അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു” (യോഹന്നാൻ 8:34). “എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്‍റെ അവയവങ്ങളിൽ കാണുന്നു; അത് എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു” (റോമർ 7:23).
പൌലോസ്, തന്‍റെ ശരീരത്തിലെ അയവങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന സഹജ നിയമത്തിൽ നിന്ന് സ്വയം വിമോചിതനാകാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് താനെന്നു മനസ്സിലാക്കി, താൻ സഹജ നിയമത്താൽ തടവിലാക്കപ്പെട്ടിരിക്കുകയാണന്ന് പ്രഖ്യാപിച്ചു. തന്‍റെ മനസ്സിലുള്ള ന്യായപ്രമാണത്തെക്കുറിച്ച് പൌലോസിന് അറിയാമായിരുന്നിട്ടും, തന്‍റെ ശരീരത്തിൽ വ്യാപിച്ച പാപത്തിന്‍റെ നിയമം അവനെ വേട്ടയാടുകയും തടവിലാക്കുകയും ചെയ്തു. പാപത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ശരീരമായതിനാൽ മരണത്തിന് വിധേയമായ ഈ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും എന്ന് പറഞ്ഞു കൊണ്ട് നിസ്സഹായതയോടെ അവൻ ഉച്ചത്തിൽ നിലവിളിച്ചു.
ഗുരുത്വാകർഷണ നിയമത്തിൽ നിന്ന് ഒരു വ്യക്തിക്ക് സ്വയം വിടുതല്‍ നേടാന്‍ കഴിയാത്തതുപോലെ, തന്‍റെ ശരീരത്തിനുള്ളിലെ പാപ നിയമത്തിൽ നിന്ന് സ്വയം വിടുതല്‍ നേടാനും തനിക്ക് കഴിയില്ല.
“എന്നിരുന്നാലും നാം സല്‍പ്രവൃത്തികൾ ചെയ്യുന്നുണ്ടല്ലോ?"
സമ്പൂർണ അധഃപതനം എന്ന സിദ്ധാന്തം സല്‍പ്രവൃത്തികൾ ചെയ്യാനുള്ള മനുഷ്യന്‍റെ കഴിവിനെ തള്ളിക്കളയുന്നില്ല. വേദാന്തങ്ങൾ അവകാശപ്പെടുന്നതുപോലെ നാം പൂർണ്ണമായും ദുഷ്ടരല്ല. മറ്റ് ദുഷ്പ്രവൃത്തികളുമായി താരതമ്യം ചെയ്യുമ്പോൾ, നമുക്ക് സല്‍പ്രവൃത്തികൾ ചെയ്യാനുള്ള കഴിവുണ്ട്. നാം എങ്ങനെയുള്ള അളവുകോലാണ് ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഹിറ്റ്‌ലറിന്‍റെ പ്രവൃത്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ, മദർ തെരേസയുടെ പ്രവർത്തനങ്ങൾ വളരെ മികച്ചതായി തോന്നുന്നു. എന്നാൽ, ക്രിസ്തുവിന്‍റെ പ്രവൃത്തികളുമായി, അവന്‍റെ പൂർണ്ണമായ അനുസരണവും പൂർണ്ണഹൃദയത്തോടെയുള്ള സമർപ്പണവുമായി താരതമ്യം ചെയ്യുമ്പോൾ നാമെല്ലാവരും ഏറ്റവും ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ നീതിയുമായും പൂർണതയുമായും നമ്മെത്തന്നെ താരതമ്യം ചെയ്യുമ്പോൾ നാമും ഇയ്യോബിനെപ്പോലെ ഇങ്ങനെ പ്രതികരിക്കും. “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല. പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?” (ഇയ്യോബ് 25:4-6). എന്നിരുന്നാലും, വാസ്തവത്തിൽ, മനുഷ്യ വർഗം അങ്ങേയറ്റം അവിവേകത്തോടെയല്ല പെരുമാറുന്നത്. കാരണം, ദൈവം എല്ലാറ്റിനും മീതെ വാഴുകയും, മനുഷ്യൻ തന്‍റെ ദുഷ്ട സ്വഭാവത്താൽ കീഴടക്കപ്പെട്ട് തന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഒരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്നതില്‍ നിന്ന് അവനെ തടയുകയും ചെയ്യുന്നു.
മനുഷ്യന്‍റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും (സങ്കീർത്തനങ്ങൾ 76:10). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യർ അത്രത്തോളം മോശക്കാരല്ല. തന്‍റെ മുഴുവൻ രാജ്യത്തിന്‍റെയും മേൽ അധികാരം ഉള്ളവനായി എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ദൈവം, ദുഷ്ടന്മാരെ കൂടുതൽ ദുഷ്ടത പ്രവർത്തിക്കുന്നതിൽ നിന്ന് തടയുന്നു. നമുക്ക് നീതിനിഷ്ഠമായ കാര്യങ്ങൾ അല്ലെങ്കിൽ കാരുണ്യ പ്രവൃത്തികൾ ചെയ്യാനുള്ള കഴിവുണ്ട്. കൊലപാതകം തെറ്റാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, നാം കൊലപാതകത്തിൽ നിന്ന് വിട്ടുനിന്നേക്കാം. വിശ്വസ്തരായ ഭാര്യാഭർത്താക്കന്മാരായിരുന്നു കൊണ്ട്, തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതാനും സംരക്ഷിക്കാനും നമുക്ക് കഴിഞ്ഞേക്കാം. നല്ല ഒരു ജീവനക്കാരനായും നല്ല പൗരനായും പെരുമാറിയേക്കാം. എന്നിരുന്നാലും, മുകളിൽ പറഞ്ഞ ധാർമികമോ കാരുണ്യപരമോ ആയ പ്രവൃത്തികൾക്ക് നമ്മുടെ സഹജമായ സ്വഭാവത്തെ മാറ്റുവാൻ കഴിയില്ല.എന്നാല്‍, നീതിമാനും വിശുദ്ധനുമായ ദൈവം ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതിനാൽ, ഈ ജഡത്തിന്‍റെ പ്രവൃത്തികളാൽ അവനെ പ്രസാദിപ്പിക്കാൻ കഴിയില്ല; അതിന് വിശ്വാസം, സ്നേഹം തുടങ്ങിയ ആത്മീയ ഗുണങ്ങൾ ആവശ്യമാണ്. “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ” (എബ്രായർ 11:6).
സ്വാഭാവിക മനുഷ്യന് ദൈവത്തിൽ യാതൊരു വിശ്വാസവും ഉണ്ടാവില്ല. എത്ര നല്ല ഉദ്ദേശത്തോടെ അവന്‍ സത്കർമ്മങ്ങൾ ചെയ്താലും, ആ വിശ്വാസക്കുറവ് മറികടക്കാൻ കഴിയില്ല. തൽഫലമായി, സ്വാഭാവിക മനുഷ്യൻ ചെയ്യുന്ന ഓരോ ശാരീരിക പ്രവൃത്തിയും - അത് എത്ര നല്ലതാണെങ്കിലും – ദൈവം അതിനെ പാപമായി മാത്രമേ കണക്കാക്കുകയുള്ളൂ. “ഗർവമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ” (സദൃശവാക്യങ്ങൾ 21:4). (മൂലഭാഷ അനുസരിച്ച് ‘ദീപം’ എന്ന വാക്ക് വയലിലെ കൃഷിയെ സൂചിപ്പിക്കുന്നു.) അഹങ്കാര ഹൃദയവും ഗർവ്വവും പാപമാണെന്നാണ് ഈ പ്രസ്താവന പഠിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാൻ എളുപ്പമാണ്. എന്നാൽ, വയൽ ഉഴുതുമറിക്കുന്നത് പോലുള്ള ദൈനംദിന പ്രവർത്തനങ്ങൾ പോലും ദൈവദൃഷ്ടിയിൽ പാപം നിറഞ്ഞതാണെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. അതുകൊണ്ട്, ഒരു വ്യക്തിയുടെ പ്രവൃത്തികൾ പാപമാണോ അല്ലയോ എന്ന് നിർണ്ണയിക്കുന്നത് ആ പ്രവൃത്തികളുടെ നന്മയെയോ തിന്മയെയോ ആശ്രയിച്ചല്ല ഇരിക്കുന്നത്. പാപം ദുഷ്പ്രവൃത്തികൾ ചെയ്യുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പാപസ്വഭാവം ഉള്ളവരായിരിക്കുന്നതാണ് പാപം. നാം പാപം ചെയ്യുന്നതുകൊണ്ടല്ല പാപികൾ ആകുന്നത്; മറിച്ച്, നാം പാപികളായതുകൊണ്ടാണ് പാപം ചെയ്യുന്നത്.
ബൈബിളിൽ ‘പാപം’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ‘ഹമർട്ടിയാ’ (hamartia) എന്നാണ് – ദൈവത്തിന്‍റെ പൂർണത പ്രാപിക്കാൻ കഴിയാതെ പോകുക എന്നാണ് ഇതിനർത്ഥം; ലക്ഷ്യം തെറ്റൽ; പൂർണത, വിശുദ്ധി, നീതി എന്നിവയിൽ ദൈവത്തെക്കാൾ കുറവുള്ളവരാകുക എന്നിവയെ പാപമെന്ന് നിർവചിക്കാൻ സാധിക്കും. എന്നാൽ, ലക്ഷ്യം തെറ്റുക മാത്രമല്ല, വാസ്തവത്തിൽ, നാം അധഃപതനത്തിന്‍റെ അവസ്ഥയിലാണെന്നാണ് ബൈബിൾ പറയുന്നത്. “… ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ” (സങ്കീർത്തനങ്ങൾ 39:5). നമ്മുടെ ഏറ്റവും മികച്ച അവസ്ഥയിൽ പോലും, നമുക്ക് പൂർണ്ണത കൈവരിക്കാൻ കഴിയില്ല. “നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. സമാധാനമാർഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” (റോമർ 3:16-18). മനുഷ്യന്‍റെ സ്വാഭാവിക സ്ഥിതി അങ്ങനെയാണ് ഉള്ളത്. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല. എന്നാൽ, “യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭംമാകുന്നു.” നമ്മുടെ എല്ലാ നല്ല പ്രവൃത്തികളും നീതിനിഷ്ഠമായ പെരുമാറ്റവും മുഴുവനായും വ്യർത്ഥമാണെന്നതാണ് ഭയാനകമായ സത്യം (സങ്കീർത്തനം 111:10). ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപുരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു. നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും നിന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്‍റെ മുഖം ഞങ്ങൾ കാണാതവണ്ണം നീ മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏല്‍പിച്ചിരിക്കുന്നു” (യെശയ്യാവ് 64:6-7).
പാപത്തിന്‍റെ ശക്തി
പാപത്തിന്‍റെ അന്തർലീനമായ സ്വഭാവമെന്തെന്നാല്‍, അത് ഒരിക്കൽ ആരംഭിച്ചുകഴിഞ്ഞാൽ, ദൈവത്തിനു മാത്രം നശിപ്പിക്കാൻ കഴിയുന്ന ഒരു ശക്തിയായി മാറുന്നു എന്നതാണ്. സാത്താൻ ഒരുതവണ മത്സരിച്ചപ്പോൾ, അവന്‍ സ്വർഗ്ഗത്തിൽ നിന്ന് തള്ളപ്പെട്ടു (ലൂക്കോസ് 10:18). അവൻ തന്‍റെ ദുഷ്ടവഴിയിൽ നിന്ന് പിന്തിരിയാൻ ശക്തിയില്ലാത്തവനാണ്. അവസാനാമായി, അവന്‍റെ ക്രൂരതകൾക്ക് അറുതി വരുത്താൻ, ദൈവം അവനെ ബന്ധിച്ച് തീപ്പൊയ്കയിൽ എറിയും (മത്തായി 25:41; വെളിപ്പാട് 19:20). അതുപോലെ, ആ ദുഷ്ടന്‍റെ മക്കളും, തങ്ങളുടെ പിതാവിനെപ്പോലെ മത്സരത്തിൽ നിന്ന് പിന്തിരിയാതെ ശിക്ഷയ്ക്ക് അർഹരാകുന്നു. “നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്‍റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല” (യോഹന്നാൻ 8:44-45).
അന്ത്യകാലത്തു പോലും, ദൈവം ഈ ലോകത്തെ ന്യായം വിധിക്കുമ്പോൾ, ഭൂമിയിലെ നിവാസികൾ കൃപയെയോ, വിശ്വാസത്തിലൂടെയുള്ള രക്ഷയെയോ തിരഞ്ഞെടുക്കില്ല. ആ ഭയങ്കരമായ കഷ്ടതകൾക്കും പ്രയാസങ്ങൾക്കും ഇടയിൽ, അവർ തങ്ങളുടെ ദുഷ്ടതയിൽ നിന്ന് പിന്തിരിയാനുള്ള കഴിവില്ലായ്മ പ്രകടിപ്പിക്കുക മാത്രമല്ല, ദൈവത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യും. “ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല ദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും: ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു” (വെളിപ്പാട് 6:15-17).
ഒരു വ്യക്തിക്ക് ‘വിശ്വസിക്കാൻ’ ‘മാനസാന്തരപ്പെട്ട് വിശ്വാസം അർപ്പിക്കാൻ’ ആവശ്യമായത്, മതിയായ പ്രോത്സാഹനവും, പ്രചോദനവുമാണെങ്കിൽ, അത് ഇപ്പോൾ വളരെ എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ, അവർ മാനസാന്തരപ്പെടാൻ പൂർണ്ണമായും കഴിവില്ലാത്ത, അശക്തരായി, “കുഞ്ഞാടിന്‍റെ കോപത്തിൽ നിന്ന് രക്ഷപ്പെടുക!” എന്ന് നിലവിളിച്ചുകൊണ്ട് ഓടിപ്പോകാൻ ശ്രമിക്കുന്നു.
ഒരു വ്യക്തി ദോഷകരമായ പാപസ്വഭാവത്തിൽ നിന്ന് രക്ഷപ്പെട്ട് അതിൽ നിന്ന് പുറത്തു വരാൻ, ദൈവം അവന്‍റെ ഉള്ളിൽ ‘മാനസാന്തരം’ എന്ന അത്ഭുതകരമായ പ്രവൃത്തി ചെയ്യണ്ടത് അനിവാര്യമാണ്. വീണു പോയ സ്വഭാവം നിത്യതയുടെ ആത്മീയ സ്വഭാവത്തിലേക്ക് രൂപാന്തരപ്പെടണം. ഒരുപക്ഷെ അവർ ഇപ്പോഴുള്ള സ്ഥിതിയിൽ തന്നെ അവരെ വിട്ടുകളഞ്ഞാൽ, മനുഷ്യർ തങ്ങളെത്തന്നെ മാറ്റാൻ കഴിവില്ലാത്ത അശക്തരായി തുടരും.
അതുകൊണ്ട്, ദൈവം തന്നെയാണ് ആദ്യ ചുവട് വയ്ക്കേണ്ടത്; ആ പ്രക്രിയയ്ക്ക് ദൈവം തന്നെയാണ് തുടക്കം കുറിക്കേണ്ടത്. മനുഷ്യൻ ശക്തിയില്ലാത്തവനാണ്; അതിനാൽ, മാറ്റത്തിന്‍റെയും രക്ഷയുടേയും പ്രവൃത്തി പൂർണ്ണമായും ദൈവത്തിന്‍റെ കൈകളിലാണ്.
സമാപനം
പൂർണ്ണമായ പതനം എന്ന സിദ്ധാന്തത്തെ നമുക്ക് പുനഃപരിശോധിക്കാം.
- ആദാമിന്‍റെ വീഴ്ചയിലൂടെ മുഴുവൻ മനുഷ്യരും വീണുപോയതിനാൽ, ആദാമിന്‍റെ മത്സരത്തിൽ നിന്ന് ഉണ്ടായ ശാപത്തിൽ നാമെല്ലാവരും പങ്കാളികളാണ്. “പാപത്തിന്‍റെ ശമ്പളം മരണമത്രേ” (റോമർ 6:23). മനുഷ്യർ ക്രമേണ മരിക്കുന്നതിനാൽ, എല്ലാ മനുഷ്യരും പാപികളാണെന്ന് നമുക്കറിയാം.
- മനുഷ്യർക്ക് നല്ല പ്രവൃത്തികൾ ചെയ്യാനുള്ള കഴിവുണ്ടെങ്കിലും, അവ കറപുരണ്ട തുണിപോലെ പാപപങ്കിലമാണ്. സ്വർഗ്ഗത്തിന്‍റെ ദൃഷ്ടിയിൽ അവയെല്ലാം വ്യർത്ഥമാണ്.
- സ്വയം സഹായിക്കാൻ കഴിയാത്ത നിസ്സഹായൻ ആണ് മനുഷ്യൻ. അവൻ പാപങ്ങളാലും അതിക്രമങ്ങളാലും മരിച്ചവനാണ്. പാപത്തിന് അടിമപ്പെട്ട്, ദുഷ്ടവും വഞ്ചനാപരവുമായ ഹൃദയം ഉള്ളതിനാൽ, അവൻ തന്‍റെ ജഡികമായ ഹൃദയ വാഞ്ചകളെ നിരന്തരം പിന്തുടരുന്നു. വിശ്വാസത്തിന്‍റെ കാര്യങ്ങളിൽ, ശരിയായ തിരഞ്ഞെടുപ്പ് നടത്താനോ, ഉറച്ച തീരുമാനം എടുക്കാനോ, ബുദ്ധിപരമായി ഉത്തേജിപ്പിക്കപ്പെടാനോ അവനെ സമ്മതിപ്പിക്കാനോ നിർബന്ധിക്കാനോ കഴിയില്ല.
ഈ കാര്യം നാം മനസ്സിലാക്കുന്നില്ലെങ്കിൽ, ബൈബിളോ, രക്ഷാപദ്ധതിയുടെ സാക്ഷാത്കാരത്തിന് കാരണമായ ദൈവസ്നേഹമോ ശരിയായി മനസ്സിലാക്കാൻ കഴിയില്ല. ഈ ഉപദേശം ശരിയായി മനസ്സിലാക്കിയാൽ, കൃപയുടെ മറ്റ് ഉപദേശങ്ങൾ മനസ്സിലാക്കുന്നത് എളുപ്പമാകും (യെശയ്യാവ് 51:1). നമ്മെ വെട്ടിയെടുത്ത പാറയെയും കുഴിച്ചെടുത്ത കുഴിയെയും കുറിച്ച് നാം ആലോചിക്കുന്നില്ലെങ്കിൽ, നമ്മെ രക്ഷിക്കാൻ ക്രിസ്തു എത്രമാത്രം താഴ്ത്തിയെന്നോ, നമ്മെ നേടാൻ അവൻ എത്ര താഴേയ്ക്ക് കൈ നീട്ടിയെന്നോ നമുക്ക് തിരിച്ചറിയാനോ വിലമതിക്കാനോ കഴിയില്ല.
“യേശു അതുകേട്ട് അവരോട്: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നത് എന്നു പറഞ്ഞു” (മർക്കൊസ് 2:17). ഇവിടെയാണ് ഈ സിദ്ധാന്തത്തിന്‍റെ പരാജയം - അല്ലെങ്കിൽ വിജയം – അറിയാൻ കഴിയുന്നത്. "ആരോഗ്യമുള്ളവർക്ക് വൈദ്യനെ ആവശ്യമില്ല" (ലൂക്കോസ് 5:31). ജീവിച്ചിരിക്കുന്നവന് പുനരുത്ഥാനം ആവശ്യമില്ല. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് “വീണ്ടും ജനിക്കേണ്ട ആവശ്യവുമില്ല.” നഷ്ടപ്പെട്ടതിനെ അന്വേഷിച്ചു രക്ഷിക്കാനാണ് യേശു വന്നത്. രോഗികളെ സുഖപ്പെടുത്താനും മരിച്ചവരെ ഉയിർപ്പിക്കാനുമാണ് അവൻ വന്നത്, നല്ല ആളുകൾക്ക് നന്മ ചെയ്യാനോ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാനോ അല്ല. നിന്‍റെ ഉള്ളിലെ ഈ വീണുപോയ സ്വഭാവം നിനക്ക് കാണാൻ കഴിയുമെങ്കിൽ, ക്രിസ്തു നിന്നെ രക്ഷിക്കാൻ വേണ്ടി വന്നതായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ദൈവകൃപയിലൂടെ അല്ലാതെ സ്വയം രക്ഷിക്കാൻ തനിക്ക് ശക്തിയില്ലെന്ന യാഥാർത്ഥ്യം മനുഷ്യന് ഗ്രഹിക്കാൻ കഴിയില്ല – ഒരു രക്ഷകൻ തീർച്ചയായും ആവശ്യമുണ്ടെന്ന് അംഗീകരിക്കാനും കഴിയില്ല.
ശരി മിസ്റ്റർ ജിം, ഞാൻ തീർച്ചയായും സമ്മതിക്കുന്നു; എന്നാൽ എല്ലാ മനുഷ്യരും ദൈവത്തിന്‍റെ ദൃഷ്ടിയിൽ ദുഷ്ടരാണെങ്കിൽ ,പൂർണ്ണമായും വീണുപോയവരും സ്വയം സഹായിക്കാൻ കഴിവില്ലാത്തവരുമാണെങ്കിൽ, അങ്ങനെയുള്ള മനുഷ്യർക്ക് എങ്ങനെ രക്ഷിക്കപ്പെടാൻ കഴിയും? കാരണം ചിലർ രക്ഷിക്കപ്പെടുമെന്ന് ബൈബിൾ പറയുന്നുണ്ട്. അതെ, തീർച്ചയായും! അതുകൊണ്ടാണ് ഈ സിദ്ധാന്തങ്ങളെ നാം “കൃപയുടെ സിദ്ധാന്തങ്ങൾ” എന്ന് വിളിക്കുന്നത്. ദൈവത്തെ ആകർഷിക്കാൻ കഴിയുന്ന ഒരു നന്മയും മനുഷ്യനിൽ ഇല്ലെങ്കിലും, ചിലർ രക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ അത് തീര്‍ച്ചയായും ദൈവത്തിന്‍റെ സർവ്വാധികാര ഇച്ഛയാൽ മാത്രമാണ്, മനുഷ്യന്‍റെ പ്രവൃത്തികളാലോ, അവരുടെ സ്വന്തം യോഗ്യതയാലോ അല്ല.
നാം ദൈവത്തെ തിരഞ്ഞെടുക്കാൻ കഴിവില്ലാത്ത അശക്തരായതിനാൽ, ദൈവം തന്നെ തന്‍റെ കൃപയാൽ നമ്മെ തിരഞ്ഞെടുക്കുന്നു. ഈ തിരിച്ചറിവ് നമ്മെ കൃപയുടെ സിദ്ധാന്തങ്ങളിലെ രണ്ടാമത്തെ സിദ്ധാന്തമായ ‘നിരുപാധികമായ തിരഞ്ഞെടുപ്പി’ലേക്ക് നമ്മെ നയിക്കുന്നു.
രണ്ടാം അദ്ധ്യായം
നിരുപാധികമായ തിരഞ്ഞെടുപ്പ്
"തിരഞ്ഞെടുപ്പ്", "തിരഞ്ഞെടുക്കപ്പെട്ടവർ" എന്നീ വാക്കുകൾ പഴയ പുതിയ നിയമങ്ങളിൽ 27 തവണ കാണപ്പെടുന്നു. “ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ്”, “ദൈവത്താൽ തിരഞ്ഞെടുക്കപ്പെടൽ” എന്നീ വിഷയങ്ങളെക്കുറിച്ച് നൂറിലധികം വാക്യങ്ങളുണ്ട്. എന്നിരുന്നാലും, ക്രിസ്തീയ ലോകത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഉപദേശങ്ങളിൽ ഒന്നാണ് ഈ സിദ്ധാന്തം. ആര് ആരെ തിരഞ്ഞെടുക്കുന്നു എന്നത് പ്രാഥമികമായി നാം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ചില ചോദ്യോത്തരങ്ങളിലൂടെ "തിരഞ്ഞെടുപ്പ്" എന്ന വിഷയത്തെക്കുറിച്ച് ഒരു പരിധി വരെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ സിദ്ധാന്തത്തെക്കുറിച്ച് ആരോടെങ്കിലും ചർച്ച ചെയ്യുമ്പോൾ, ഞാൻ എന്‍റെ സംഭാഷണം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
താങ്കൾ രക്ഷിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നുണ്ടോ? “ഉണ്ട്”. “ശരി, ആരാണ് നിങ്ങളെ രക്ഷിച്ചത്?” “ദൈവം”. “വളരെ നല്ലത്. ദൈവം നിങ്ങളെ മനഃപൂർവ്വം രക്ഷിച്ചതാണോ, അതോ ആകസ്മികമായി രക്ഷിച്ചതാണോ?” “മനഃപൂർവ്വം രക്ഷിച്ചു.” ദൈവം ചിലരെ രക്ഷിക്കുന്നു, അവരെ മനഃപൂർവ്വമാണ് രക്ഷിക്കുന്നത്. ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് എന്നാല്‍ ഇതാണ്. ഒരു ദൈവശാസ്ത്രപരമായ വിശദീകരണത്തിനായി, പാസ്റ്റർ ഡേവിഡ് മോറിസ് "തിരഞ്ഞെടുപ്പിനെ” ഈ രീതിയിൽ നിർവചിക്കുന്നു. “മനുഷ്യന്‍റെ വീഴ്ചയെയും നിസ്സഹായതയെയും കുറിച്ച് ആലോചിക്കുമ്പോൾ, പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നുമുള്ള രക്ഷ പൂർണ്ണമായും ദൈവത്തിൽ നിന്ന്‍, ത്രിയേക ദൈവത്തിൽ നിന്നാണ് ഉളവാകുന്നത്. കഴിഞ്ഞ നിത്യതയിൽ, ലോകത്തെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ, ദൈവം ക്രിസ്തുവിൽ എണ്ണമറ്റ ആളുകളെ തിരഞ്ഞെടുത്തു. മുമ്പേ അവരിൽ കണ്ടെത്തിയ ഏതെങ്കിലും സദ്‌ഗുണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ആദാമിൽ നിന്ന്, ശിക്ഷയ്ക്കും നാശത്തിനും അർഹരായവരെ അവന്‍റെ കൃപയാൽ മാത്രം തിരഞ്ഞെടുത്തു.” ഈ തിരഞ്ഞെടുപ്പിനെ ദൈവം സ്വന്തം മഹത്വത്തിനു വേണ്ടി മാത്രമാണ് നിയോഗിച്ചത്. മനുഷ്യർ വീണുപോയ നികൃഷ്ടരും, ചത്ത പുഴുക്കളും, തീർത്തും നിസ്സഹായരും, നശിച്ചുപോകുന്ന പാപികളുമാണെന്ന് തിരുവെഴുത്തുകൾ പറയുന്നുണ്ടെങ്കിലും, ചിലർ നീതിമാനും പരിശുദ്ധനുമായ ദൈവത്തിൽ നിന്ന് നിത്യരക്ഷ പ്രാപിക്കുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ട്, ഇതെങ്ങനെ സാധ്യമാകുമെന്ന് ചോദിക്കാൻ നാം നിർബന്ധിതരാകുന്നു.
മുന്നമേ പറഞ്ഞതുപോലെ, ദൈവം ചില വ്യക്തികളെ തിരഞ്ഞെടുക്കുന്നതായി തിരുവെഴുത്തുകൾ പ്രഖ്യാപിക്കുന്നുവെന്ന് മിക്കവാറും എല്ലാ ക്രിസ്തീയ വിഭാഗങ്ങളും അംഗീകരിക്കുന്നു. എന്നാൽ തർക്കം ഇതാണ്, ദൈവം എന്തൊക്കെ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്? എത്രത്തോളം സൃഷ്ടിയിന്മേൽ തന്‍റെ അധികാരം ഉപയോഗിച്ചു കൊണ്ട് അവൻ തിരഞ്ഞെടുക്കും? കൃപയുടെ സിദ്ധാന്തങ്ങൾ ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് നിരുപാധികമാണെന്ന് പ്രഖ്യാപിക്കുന്നു. തീർച്ചയായും, നശിച്ചുകൊണ്ടിരിക്കുന്ന പാപികൾക്ക് ദൈവത്താൽ രക്ഷിക്കപ്പെടാൻ യോഗ്യരാക്കുന്ന പ്രസാദകരമായ പ്രവൃത്തികൾ എങ്ങനെ ചെയ്യാൻ കഴിയും? ഈ കാരണങ്ങൾ ദയവായി ശ്രദ്ധിക്കുക.
- പാസ്റ്റർ മോറിയസ് തന്റെ നിർവചനത്തിൽ പറഞ്ഞതുപോലെ, ഒരു മനുഷ്യനും എന്തെങ്കിലും പ്രവൃത്തികൾ ചെയ്യുന്നതിനുമുമ്പ്, “ലോകസ്ഥാപനത്തിന്നു മുമ്പേ”, ദൈവം അവനെ തിരഞ്ഞെടുത്തു (എഫെസ്യർ 1:4). അതുകൊണ്ട്, ദൈവം മനുഷ്യനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍, അവന്‍റെ പ്രവൃത്തികൾ കണക്കിലെടുക്കുന്നില്ല.
- ദൈവത്തിന്റെ സർവ്വാധികാര കൃപയാണ് ഈ തിരഞ്ഞെടുപ്പിന്‍റെ സവിശേഷതയും സ്വഭാവവും. ഒരുപക്ഷെ ഈ തിരഞ്ഞെടുപ്പ് ഒരു വ്യക്തിയുടെ സല്‍ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, കൃപ കൃപയായിരിക്കില്ല. “അനർഹമായ ദയയും അനുകമ്പയും”, ഇതാണ് കൃപയുടെ നിർവചനം. മനുഷ്യരുടെ രക്ഷ അവരവരുടെ പ്രവൃത്തികളെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, അത് അർഹതയില്ലാത്തവർക്ക് നൽകുന്ന ഒരു കൃപയല്ല, മറിച്ച് ഒരു കൂലിയായി കണക്കാക്കപ്പെടും.
“അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല” (റോമർ 11:5-6).
തിരഞ്ഞെടുപ്പ് എന്ന പദാവലി:
മറ്റ് പല പദപ്രയോഗങ്ങളും– പ്രത്യേകിച്ച്, “മുൻകൂട്ടി നിർണ്ണയിക്കുക,” “മുൻകൂട്ടി അറിയുക,” “മുൻകൂട്ടി തിരഞ്ഞെടുക്കുക” തുടങ്ങിയ പദാവലികൾ മനസ്സിലാക്കാതെ നമുക്ക് ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള “തിരഞ്ഞെടുപ്പ് സിദ്ധാന്തം” മനസ്സിലാക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പ് എന്നത് പുതിയനിയമത്തിലെ ഒരു ഉപദേശം മാത്രമാണെന്നും, പൗലോസ് ആണ് അത് തിരുവെഴുത്തിൽ പരിചയപ്പെടുത്തിയതെന്നും ചിലർ വാദിക്കുന്നു. എന്നാല്‍ ഇത് വാസ്തവമല്ല.
തന്‍റെ സൃഷ്ടിയുടെ ലക്ഷ്യം നിർണ്ണയിക്കാനുള്ള ദൈവത്തിന്‍റെ അവകാശത്തെയും കഴിവിനെയും കുറിച്ചുള്ള ഈ സത്യം തിരുവെഴുത്തുകളിലുടനീളം അന്തർലീനമാണ്. ദൈവത്തിന്‍റെ സർവ്വാധികാര തിരഞ്ഞെടുപ്പിനെക്കുറിച്ച് ഈ ഉദാഹരണങ്ങൾ ബൈബിളിൽ കാണാം.
- രാജ്യങ്ങൾ, ഉദാ. യിസ്രായേൽ
- വ്യക്തികൾ, ഉദാ. മോശ, ദാവീദ്, ദാനിയേൽ
- ശേഷിപ്പ് - ഉദാ. ബാലിന് വണങ്ങാത്ത 7,000 ആളുകൾ
- കാലങ്ങൾ, ഉദാ. ഉത്സവങ്ങൾ, ശബ്ബത്ത്
- സ്ഥലങ്ങൾ—ഉദാ. യെരൂശലേം നഗരം, യിസ്രായേൽ ദേശം, വിവിധ ഗോത്രങ്ങൾക്ക് താമസിക്കാൻ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങൾ.
തന്റെ രാജ്യം ഭരിക്കുന്ന ഒരു രാജാവിന്‍റെ സ്വഭാവം ഇതാണ്. ദൈവം തന്‍റെ സൃഷ്ടികളുടെ മേൽ കർത്താവായതിനാൽ, അവൻ തന്‍റെ രാജ്യത്തിന്‍റെ എല്ലാ കാര്യങ്ങളിലും സജീവമായി മേൽനോട്ടം വഹിക്കുന്നു. അതുകൊണ്ട്, തന്‍റെ അനന്തമായ ജ്ഞാനത്താൽ അവൻ ഇവയെ തിരഞ്ഞെടുക്കുന്നു.
- എന്താണ് സംഭവിക്കേണ്ടത്?
- അത് മറ്റ് സംഭവങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്?
- ഓരോ സംഭവത്തിലും ആരാണ് പങ്കെടുക്കുന്നത്?
ദൈവശാസ്ത്രികള്‍ ഇതിനെ “മുൻകൂട്ടി നിർണ്ണയിക്കുക”, “സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് അവയെ നിയമിക്കുക”, “ആജ്ഞാപിക്കുക” എന്നിങ്ങനെ വിളിക്കുന്നു. അതുപോലെ, ദൈവത്തിന്‍റെ ഗുണഗണങ്ങളെ വിവരിച്ചു കൊണ്ട് ക്രിസ്തീയ സഭ തലമുറകളായി ഈ പദങ്ങൾ ഉപയോഗിച്ചുവരുന്നു.
- സർവ്വശക്തൻ (പരമോന്നത ശക്തിയുള്ളവൻ)
- സർവ്വവ്യാപി (എല്ലാ സ്ഥലങ്ങളിലും ഒരേസമയം സന്നിഹിതനായിരിക്കുന്നവൻ)
- സർവ്വജ്ഞാനി (എല്ലാം നന്നായി അറിയുന്നവൻ)
ഒന്നാമതായി, ദൈവം സർവ്വശക്തനാണെങ്കിൽ, അവന്‍റെ അനുവാദമില്ലാതെ അവന്‍റെ രാജ്യത്ത് ഒന്നും സംഭവിക്കില്ല. അവനെ കൂടാതെ മറ്റൊരു ശക്തിയും ഇല്ല. ഒരുപക്ഷെ അവന്‍റെ അനുവാദമില്ലാതെ എന്തിനെങ്കിലും തന്‍റെ രാജ്യത്തിൽ പ്രവേശിക്കാൻ കഴിയുമെങ്കിൽ, അവൻ എങ്ങനെയാണ് യഥാർത്ഥത്തിൽ സർവ്വശക്തനാകുക? രണ്ടാമതായി, ദൈവം സർവ്വവ്യാപിയായതിനാൽ, തന്‍റെ രാജ്യത്തെക്കുറിച്ചുള്ള ഓരോ സൂക്ഷ്മ വിഷയങ്ങളിലും ഒരേ സമയത്ത് അവൻ സജീവമായി പങ്കെടുക്കണം. അല്ലെങ്കിൽ, അവൻ സർവ്വവ്യാപിയല്ല. മൂന്നാമതായി, അവൻ സർവ്വജ്ഞാനിയാണെങ്കിൽ, ഒരു സംഭവവും അവനിൽ നിന്ന് മറഞ്ഞിരിക്കില്ല. അവനെ കൂടാതെ ഒന്നും സംഭവിക്കുന്നില്ല. ഒന്നും അവനെ അത്ഭുതപ്പെടുത്തുന്നില്ല. ഓരോ പ്രവർത്തിയെക്കുറിച്ചും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും അവന് നന്നായി അറിയാം.
ദൈവത്തിന് ഇത്തരം ഗുണങ്ങൾ ഉണ്ടെന്ന് നാം അംഗീകരിക്കുകയാണെങ്കിൽ, ഇവയായിരിക്കും അതിന്‍റെ ഫലങ്ങൾ:
- പ്രപഞ്ചത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളും അവനറിയാം.
- എല്ലാ സംഭവങ്ങളിലും അവൻ സന്നിഹിതനാണ്.
- എല്ലാം കാര്യങ്ങളും അവനാണ് നടപ്പിലാക്കുന്നത്.
എന്നാൽ, ബൈബിൾ ഒരു പടി കൂടി മുന്നോട്ട് പോയി, അവന്‍റെ രാജ്യത്തിനുള്ളിൽ നടക്കുന്ന എല്ലാ സംഭവങ്ങളും അവന്‍റെ തീരുമാനപ്രകാരമാണ് നടക്കുന്നതെന്നും അവൻ മുൻകൂട്ടി നിർണ്ണയിച്ചിട്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും പ്രഖ്യാപിക്കുന്നു. ഏറ്റവും വലിയ കാര്യം തുടങ്ങി –“ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു” (റോമർ 13:1) - ഏറ്റവും ചെറിയ കാര്യം വരെ, “ചീട്ടു മടിയിൽ ഇടുന്നു; അതിന്‍റെ വിധാനമോ യഹോവയാലത്രെ” (സദൃശവാക്യങ്ങൾ 16:33); പ്രസക്തമല്ലാത്ത വിഷയങ്ങൽ തുടങ്ങി “കാശിനു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. (മത്തായി 10:29); അങ്ങേയറ്റം അടുപ്പത്തെ കാണിക്കുന്ന കാര്യങ്ങൾ വരെ, “ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്‍റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു” (സങ്കീർത്തനങ്ങൾ 139:2) എല്ലാം ദൈവത്തിന്‍റെ തീരുമാനമാണ്.
ഇയ്യോബ് 38-41 അധ്യായങ്ങളിൽ ദൈവം ഇയ്യോബിന് നൽകിയ മറുപടിയിൽ, തന്‍റെ സൃഷ്ടിയുടെ മേല്‍ തനിക്കുള്ള അധികാരം, നിയന്ത്രണം, സൃഷ്ടിയുടെ ഘടന, അളവുകൾ, അതുപോലെ തന്നെ ഓരോ സൂക്ഷ്മജീവിക്കും വേണ്ടിയുള്ള തന്‍റെ പോഷണം, സാത്താനെ ബന്ധിക്കാനും നിയന്ത്രിക്കാനുമുള്ള തന്‍റെ ശക്തി, ഇതൊക്കെയും അവൻ വെളിപ്പെടുത്തി. നിരുപാധികമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് നാം ആലോചിക്കുമ്പോൾ, കർത്താവും രാജാവും എന്ന നിലയിൽ ദൈവത്തിന് തന്‍റെ സൃഷ്ടികളെ തനിക്ക് ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യാനുള്ള അവകാശവും, സർവ്വശക്തൻ എന്ന നിലയിൽ ശക്തിയും ഉണ്ടെന്ന് നാം തിരിച്ചറിയണം.
“അവൻ സർവഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വർഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവർത്തിക്കുന്നു; അവന്‍റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്ന് അവനോടു ചോദിപ്പാനോ ആർക്കും കഴികയില്ല” (ദാനീയേൽ 4:35).
“സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു” (കൊലൊസ്സ്യർ 1:16-17).
ദൈവം എന്ത് ചെയ്താലും അവൻ തന്‍റെ ഉന്നതമായ മഹത്വത്തിനുവേണ്ടിയാണ് ചെയ്യുന്നത്. അതുകൊണ്ട്, സൃഷ്ടി മുഴുവനും എങ്ങനെ ആയിരിക്കണം എന്നാണോ അവൻ ആഗ്രഹിച്ചത്, അതുപോലെ തന്നെയാണ് അവന്‍ സൃഷ്ടിച്ചത്. അവന്‍റെ സർവ്വാധികാര ഭരണത്തിന് പുറത്ത് ഒന്നും നിലനിൽക്കുന്നില്ല. സൃഷ്ടി മുഴുവനും സ്രഷ്ടാവിന്‍റെ ഇഷ്ടത്തിന് തലകുനിക്കുന്നു. അവൻ തന്‍റെ ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്യുന്നത്. അതുപോലെ, മനുഷ്യരുടെ രക്ഷയും ഇതിന്‍റെ ഭാഗമാണ്. അതും അവന്‍റെ സർവ്വാധികാര ഹിതമനുസരിച്ചാണ് സംഭവിക്കുന്നത്.
മുൻ നിർണ്ണയം
ഇപ്പോൾ, ഈ അവബോധത്തോടെ, ‘മുൻ നിർണ്ണയം’ എന്ന വിഷയത്തെ നമുക്ക് വ്യക്തമായി ഗ്രഹിക്കാൻ സാധിക്കും. ഈ പ്രസ്താവനയുടെ അർത്ഥം ദൈവം മനുഷ്യരുടെ ഗമ്യം മുൻകൂട്ടി നിർണ്ണയിക്കുന്നു എന്നാണ്. ആ ലക്ഷ്യത്തിലേക്ക് അവരെ നയിക്കാൻ അവൻ ദൃഢനിശ്ചയമുള്ളവനും പ്രാപ്തനുമാണ്. ഈ വിധത്തിൽ മാത്രമേ ആർക്കും സ്വർഗ്ഗത്തിലെത്താൻ കഴിയൂ. ആദ്യ മത്സരികളെ തോട്ടത്തിൽ നിന്ന് പുറത്താക്കാൻ ദൈവത്തിന് അധികാരം ഉണ്ടായിരുന്നതുപോലെ, അവരുടെ എല്ലാ സന്താനങ്ങളെയും അല്ലെങ്കിൽ അവരിൽ ചിലരെയെങ്കിലും തന്‍റെ സന്നിധിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അധികാരവും ശക്തിയും അവനുണ്ട്.
ആദാമിന്‍റെ മത്സരത്തിൽ വീണുപോയ മനുഷ്യർ പാറക്കെട്ടുകളിൽ നിന്ന് ചാടുന്ന (ആത്മഹത്യയ്ക്ക് സമാനമായ രീതിയിൽ) ‘ലെമ്മിംഗ്’ എന്നറിയപ്പെടുന്ന അന്റാർട്ടിക്ക് ദേശാടന ജീവിയെപ്പോലെ, നരകത്തിലേയ്ക്കാണ് പതിക്കുന്നത്. അവർക്ക് ഇഷ്ടമുള്ള വഴിക്ക് പോകുന്നത് അവരുടെ സ്വഭാവമാണ്, അതാണ് അവരുടെ ആഗ്രഹം. അതാണ് അവരെ നാശത്തിലേക്ക് നയിക്കുന്ന പാത. “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു” (മത്തായി 7:13). എന്നിരുന്നാലും, ദൈവം തന്‍റെ കരുണ കാണിക്കാനും കൃപ പ്രകടിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് പാപികളും ദോഷികളുമായ ചിലരെ തിരഞ്ഞെടുത്ത് , അവരെ തങ്ങളുടെ സ്വന്തം വഴികളിലൂടെയല്ല, മറിച്ച് രക്ഷയിലേക്ക് നയിക്കുന്ന വ്യത്യസ്തമായ ഒരു പാതയിലേക്ക് നയിക്കുന്നു. “ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ” (മത്തായി 7:14).
തിരഞ്ഞെടുപ്പ് എന്ന പദാവലി ഉപയോഗിക്കുന്നതിൽ പൗലോസ് വളരെ വൈദഗ്ദ്ധ്യമുള്ളയാളാണ്. ‘വിമോചനത്തിന്‍റെ സുവർണ്ണ ചങ്ങല' എന്നറിയപ്പെടുന്ന താഴെ പറയുന്ന വാക്യ ഭാഗത്ത് അദ്ദേഹം ഈ ആശയം ഉൾപ്പെടുത്തിയിരിക്കുന്നു. “അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു. മുൻനിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. (റോമർ 8:29,30).
കൃപയുടെ അഞ്ച് സിദ്ധാന്തങ്ങളെക്കുറിച്ച് നാം ഇവിടെ ചർച്ച ചെയ്യുമ്പോൾ, മുകളിൽ സൂചിപ്പിച്ച വാക്യങ്ങളിൽ ഈ സിദ്ധാന്തങ്ങള്‍ മനോഹരമായി സംയോജിപ്പിച്ചിരിക്കുന്നതായി നമുക്ക് കാണാൻ കഴിയും.
- “....അവൻ മുൻനിയമിച്ചവരെ” (തിരഞ്ഞെടുപ്പ്).
- “... വിളിച്ചവരെ” (അനിഷേധ്യമായ കൃപ).
- “... വിളിച്ചവരെ നീതീകരിച്ചും” (പരിമിതമായ പ്രായശ്ചിത്തം)
- “... നീതീകരിച്ചവരെ തേജസ്ക്കരിച്ചുമിരിക്കുന്നു” (വിശുദ്ധന്മാരുടെ സ്ഥിരത)
ഈ വാക്യഭാഗം നമുക്ക് പിന്നീട് പരിശോധിച്ച് ഓരോ വിഷയവും ഇതിൽ എങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിശകലനം ചെയ്യാം. എന്നാൽ ഇപ്പോൾ, പൗലോസ് ഉപയോഗിച്ച നിർദ്ദിഷ്ടമായ ഭാഷാ പ്രയോഗം മാത്രം നമുക്ക് നിരീക്ഷിക്കാം. ‘മുന്നറിഞ്ഞവര മുൻനിയമിച്ചിരിക്കുന്നു. മുൻനിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു’ ഈ മുഴുവൻ പ്രക്രിയയിലും, ഒരു പ്രത്യേക കൂട്ടം ആളുകൾ മാത്രമേ നമുക്ക് കാണപ്പെടുന്നുള്ളൂ. ആരാണോ മുന്നറിയപ്പെട്ടവർ അവരാണ് ഒടുവിൽ തേജസ്ക്കരിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഈ മുഴുവൻ രീതിയിലോ പ്രക്രിയയിലോ അവർക്ക് നേരിയ പങ്കാളിത്തം പോലും ഉണ്ടായിരുന്നതായി ഒരിടത്തും പറയപ്പെട്ടിട്ടില്ലെന്നത്, ഒരു സൂചനയായിട്ടു പോലും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധിക്കുക. അവർ നേടിയെടുത്തവരല്ല, മറിച്ച് ദൈവകൃപ പ്രാപിച്ചവർ മാത്രമാണ്.
ദൈവം എന്താണ് അറിയുന്നത്?
റോമർ 8:29 അർമീനിയൻ ദൈവശാസ്ത്രജ്ഞർക്ക് പോലും വളരെ പ്രിയപ്പെട്ട ഒരു വാക്യമാണ്. "മുന്നറിഞ്ഞു" എന്ന വാക്ക് കാണുമ്പോൾ, മുൻകൂട്ടി അറിഞ്ഞിരുന്ന ആളുകളിൽ ദൈവം നല്ലതും പ്രസാദകരവുമായ എന്തോ ഒന്ന് കണ്ടിട്ട് അവരെ മുന്നറിഞ്ഞു എന്നും, ഈ വിഷയങ്ങളാണ് അവരെ തിരഞ്ഞെടുക്കാനും, വിളിക്കാനും, നീതിമാന്മാരാക്കാനും, തേജസ്ക്കരിക്കാനും അവനെ സഹായിച്ചതെന്നും അവർ പറയുന്നു. എന്നാൽ മനുഷ്യന്‍റെ പൂർണ്ണമായ പതനത്തെ കണക്കിലെടുക്കുമ്പോൾ, ദൈവം അവരിൽ തിന്മയല്ലാതെ മറ്റൊന്നും കാണുന്നില്ല. അതുകൊണ്ട്, അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല അവൻ അവരെ തിരഞ്ഞെടുത്തത്. അവർ ചെയ്യാന്‍ പോകുന്ന നല്ല പ്രവൃത്തികൾ ദൈവം മുൻകൂട്ടി കണ്ടുവെന്നും അതനുസരിച്ച് അവരെ രക്ഷക്കായി തിരഞ്ഞെടുത്തുവെന്നും പറയുന്നതിന് യാതൊരു ആധാരവുമില്ല. കാരണം, ഈ സല്‍പ്രവൃത്തികൾ ദൈവത്തിന്‍റെ മുൻനിർണ്ണയത്തിന്‍റെ ഫലങ്ങളാണെന്നും അവ അവയുടെ കാരണങ്ങളല്ലെന്നും തിരുവെഴുത്തുകൾ സ്ഥിരീകരിക്കുന്നു.
“നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” (എഫെസ്യർ 2:10). അതുപോലെ, ആര് വിശ്വസിക്കും എന്നുള്ള അവന്‍റെ മുന്നറിവിന്‍റെ അടിസ്ഥാനത്തിലാണ് രക്ഷക്കായുള്ള ‘തിരഞ്ഞെടുപ്പ്’ നടത്തിയതെന്നും പറയാന്‍ സാധിക്കില്ല. കാരണം തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം തന്നെയാണ് വിശ്വാസം ദാനമായി നൽകുന്നതെന്ന് ബൈബിൾ പറയുന്നു.
“…നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു” (അപ്പൊ. പ്രവൃത്തികൾ 13:48). ഈ വാക്യം നാം നിരീക്ഷിച്ചാൽ, വിശ്വസിക്കുന്ന എല്ലാവരും നിത്യജീവനിലേക്ക് നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് തിരുവെഴുത്ത് പറയുന്നില്ല. ഒന്നാമതായി, അവർ നിത്യജീവനിലേക്ക് നിയമിക്കപ്പെട്ടു. തുടർന്ന്, ദൈവം തന്നെ അവർക്ക് വിശ്വസിക്കാനുള്ള കഴിവ് നൽകി.
“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല” (എഫെസ്യർ 2:8-9).
വിശ്വാസമെന്ന ഈ ദാനം കൃപയുടെ ഒരു പ്രവൃത്തിയാണെന്ന് ഈ വാക്യം വ്യക്തമായി സൂചിപ്പിക്കുന്നു. ആ കൃപയുടെ ദാനത്തിലൂടെയാണ് നാം രക്ഷിക്കപ്പെട്ടത്. അത് കൃപയുടെ ദാനമായതിനാൽ, നമ്മുടെ പ്രവൃത്തികളാൽ അല്ല നാം രക്ഷിക്കപ്പെട്ടത്. കാരണം, അത് അവരുടെ സ്വന്തം പ്രവൃത്തികളിലൂടെ നേടിയെടുത്ത ഒന്നാണെങ്കിൽ, അതിനെക്കുറിച്ച് അഹങ്കരിക്കുകയും പൊങ്ങച്ചം പറയുകയും, ഈ വീണ്ടെടുപ്പ് എന്‍റെ കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് മനുഷ്യരുടെ സ്വഭാവമാണ്.
‘കൃപ’ എന്നാൽ ദൈവത്തിൽ നിന്ന് ലഭിച്ച അനർഹമായ അനുഗ്രഹം എന്നാണ് അർത്ഥമാക്കുന്നത്. ഒരു വ്യക്തിയുടെ ഉള്ളിലെ ഏതെങ്കിലും ആന്തരികമായ സദ്‌ഗുണത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശ്വാസം നൽകുന്നതെങ്കില്‍, അത് താന്‍ സ്വയം നേടിയെടുക്കുന്ന നേട്ടമായി മാത്രമേ ഇരിക്കുന്നുള്ളൂ കൃപ ആകുന്നില്ല. രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ്, സഭയിൽ ആരൊക്കെ ചേരുമെന്നതിനെക്കുറിച്ചുള്ള അവന്‍റെ മുന്നറിവിനെയും ആശ്രയിച്ചല്ല ഇരിക്കുന്നത്. “കർത്താവ് രക്ഷിക്കപ്പെടുന്നവരെ (മൂലഭാഷയിൽ - ‘രക്ഷിക്കപ്പെടേണ്ടവരെ’) ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു” (പ്രവൃത്തികൾ 2:47).
ചില വ്യക്തികൾ സഭയിൽ ചേരാൻ തീരുമാനിച്ചു, അതിന്‍റെ ഫലമായി ദൈവം അവരെ രക്ഷിച്ചു എന്നും പ്രവൃത്തികൾ 2:47 പറയുന്നില്ല. ഇതിനു വിപരീതമായി, ക്രിസ്തു താൻ രക്ഷിക്കാൻ ഉദ്ദേശിച്ചവരെ തന്‍റെ സഭയിലേക്ക് ചേർത്തുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്.
പാപത്തിൽ മരിച്ചവരും പൂർണ്ണമായും നിസ്സഹായരുമായ മനുഷ്യരിൽ ചിലർ തന്നെ തിരഞ്ഞെടുക്കുമെന്ന് ദൈവം മുൻകൂട്ടി കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് അവൻ അവരെ തിരഞ്ഞെടുത്തതെന്നും ബൈബിൾ പഠിപ്പിക്കുന്നില്ല.
“നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല: ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു..... ആക്കിവെച്ചുമിരിക്കുന്നു” (യോഹന്നാൻ 15:16). “പിതാവ് കൃപ നൽകിയിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴികയില്ലെന്ന് അവൻ പറഞ്ഞു...” (യോഹന്നാൻ 6:65).
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തിരഞ്ഞെടുപ്പ് എന്നുപറഞ്ഞാൽ അംഗീകാരമല്ല. അവന് വേണ്ടിയുള്ള നമ്മുടെ വാഞ്‌ഛയോ അല്ലെങ്കിൽ അവനിലുള്ള നമ്മുടെ വിശ്വാസത്തെയോ അംഗീകരിച്ചു കൊണ്ട് അതിന്‍റെ ഫലമായിട്ടില്ല അവൻ നമ്മെ തിരഞ്ഞെടുത്തത്. നിങ്ങൾ എന്നെ ആഗ്രഹിച്ചതിനാൽ, അതിനെ അംഗീകരിച്ച് ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് അവൻ പറഞ്ഞില്ല. അതുപോലെ, തിരഞ്ഞെടുപ്പ് എന്നാല്‍ തിരഞ്ഞ് എടുക്കലല്ല. കാരണം, നിരവധി ഓപ്ഷനുകൾ ലഭ്യമാകുമ്പോൾ, അവയിൽ നിന്ന് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുമ്പോൾ ആണ് അതിനെ നാം തിരഞ്ഞ് എടുക്കല്‍ എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന്, നാം നന്നായി പഴുത്ത തക്കാളി തിരഞ്ഞ് എടുക്കുന്നു, അല്ലെങ്കിൽ ഡീൽ നമുക്ക് അനുകൂലമാകുമ്പോൾ മാത്രം നാം കച്ചവടം ഉറപ്പിക്കുകയും ഒരു നല്ല കാർ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ദൈവം നമ്മെ അങ്ങനെ സെലക്ട് ചെയ്യുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ, നമ്മിലുള്ള ഒരു നന്മയും പരിഗണിക്കപ്പെടുന്നില്ല; ദൈവം കൃപയാൽ മാത്രം തിരഞ്ഞെടുക്കുന്നു.
അർമീനിയർ പലപ്പോഴും റോമർ 8:29–30 നെ തെറ്റായി വ്യാഖ്യാനിക്കുന്നത് സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ടാണ്. അവരുടെ വാദം ശരിയാണെങ്കിൽ, പൗലോസ് സ്വയം പരസ്പര വിരുദ്ധമായി സംസാരിക്കുകയാണ് ചെയ്യുന്നത്. ഇനി, നമുക്ക് പൗലോസിന്‍റെ വാദത്തെ അതിന്‍റെ സന്ദർഭത്തിൽ പരിശോധിക്കാം.
- റോമർ 1:29-32-ൽ, ദൈവത്തിൽ ഒട്ടും തന്നെ താല്പര്യം ഇല്ലാതെ മനുഷ്യർ പൂർണ്ണമായും വീണു പോയിരിക്കുന്നുവെന്ന് പൗലോസ് പ്രസ്താവിക്കുന്നു. അതേസമയം, ദൈവം തന്റെ മുന്നറിവിൽ, അവർക്ക് തന്നിൽ യാതൊരു താൽപ്പര്യവുമില്ലെന്ന് കണ്ടുകൊണ്ട് തന്നെ, അവരിൽ ചിലർ തന്നിൽ താൽപ്പര്യം കാണിക്കുകയും അവനെ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് എങ്ങനെയാണ് മുൻകൂട്ടി കാണുന്നത്?
- റോമർ 2:11-ൽ, ദൈവം മനുഷ്യരോട് പക്ഷപാതം കാണിക്കുന്നവനല്ലെന്ന് പൗലോസ് പ്രസ്താവിക്കുന്നു. അപ്പോൾ, അത്തരമൊരു നിഷ്പക്ഷനായ ദൈവം എങ്ങനെയാണ് ആളുകളെ അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നത്? അത് സത്യമാണെങ്കിൽ, ചിലരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ അവരോട് പക്ഷപാതം കാണിക്കുന്നതിലൂടെ ദൈവം താൻ പറഞ്ഞ വാക്കിന് സ്വയം വിരുദ്ധമാകുകയല്ലേ?
- റോമർ 3:9-18-ൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: “നീതിമാൻ ആരുമില്ല. ദൈവത്തെ അന്വേഷിക്കുന്നവൻ ഇല്ല.” പൗലോസ് ഇവിടെ, വിവരണാത്മകമായ പദാവലിയിൽ മനുഷ്യരാശിയുടെ ദുരവസ്ഥയെ വിവരിക്കുന്നു. “എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. സമാധാനമാർഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല”
ഇപ്പോൾ പൗലോസ് ഇത്രത്തോളം പ്രയാസപ്പെട്ട് മനുഷ്യന്‍റെ സ്വാഭാവിക സ്ഥിതിയെ വിവരിക്കാൻ ശ്രമിച്ചതിന് ശേഷം, റോമർ 8:29-30 അനുസരിച്ച്, ചിലർ വിശ്വാസം അർപ്പിക്കുമെന്നും, ദൈവത്തെ തിരഞ്ഞെടുക്കുമെന്നും, അല്ലെങ്കിൽ ദൈവത്തിന് രക്ഷിക്കാൻ കഴിയുന്ന വിധത്തിൽ നീതിപ്രവൃത്തികൾ ചെയ്യുമെന്നും എങ്ങനെ വാദിക്കാൻ കഴിയും? അങ്ങനെയെങ്കിൽ, പൗലോസ് സ്വയം വിരുദ്ധമായി സംസാരിക്കുകയും – സ്വന്തം വാദത്തെ തന്നെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്യുകയായിരിക്കും. പരസ്പരവിരുദ്ധമായ അത്തരം പ്രസ്താവനകൾ നടത്തിയിരുന്നെങ്കിൽ, താന്‍ സഭ പരിഗണിക്കുന്ന മഹാനായ ഒരു പണ്ഡിതനാകുമായിരുന്നില്ല. അങ്ങനെ എഴുതാന്‍ പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചെങ്കില്‍, ഗുരുതരമായ തെറ്റ് വരുത്തിയ വ്യക്തിയാകുമായിരുന്നു. അർമീനിയൻ വാദമനുസരിച്ച്, പൗലോസ് വലിയ ആശയക്കുഴപ്പവും, കലക്കവും സൃഷ്ടിച്ചവനായി മാറിയേനെ. അർമീനിയക്കാരുടെ ആശയക്കുഴപ്പമുണ്ടാക്കുന്ന വാദത്തിന് പിന്നിലെ കാരണം, ഇവിടെ മുൻകൂട്ടി അറിയുക” എന്ന് വിവർത്തനം ചെയ്തിരിക്കുന്ന, “പ്രോഗിനോസ്കോ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം മനസ്സിലാക്കാത്തതു കൊണ്ടാണ്. പ്രോഗിനോസ്കോ (ഗ്രീക്ക്) = മുൻകൂട്ടി അറിയുക. ഈ വാക്കിന് രണ്ട് ഭാഗങ്ങൾ ഉണ്ട്.
പ്രോ (ഗ്രീക്ക്) = മുന്നമേ
ഗിനോസ്കോ (ഗ്രീക്ക്) = അറിയുക
ഇവിടെ “ഗിനോസ്കോ”എന്ന വാക്ക് നാം നന്നായി മനസ്സിലാക്കണം. തിരുവെഴുത്തുകൾ പരിശോധിച്ചാൽ, ഈ വാക്കിന്‍റെ അർത്ഥം ‘ആഴമേറിയ ഒരു ആന്തരിക ബന്ധം’ എന്നാണ്. ഈ ‘ബന്ധത്തിലൂടെയുള്ള അറിവ്’ ആഴത്തിലുള്ള വ്യക്തിപരമായ സ്നേഹത്തിൽ നിന്നാണ് ഉളവാകുന്നത്. അത്തരമൊരു ബന്ധം തിരുവെഴുത്തുകളിലുടനീളം നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ഉദാ: “ആദാം തന്‍റെ ഭാര്യയായ ഹവ്വയെ ‘പരിഗ്രഹിച്ചു’ അവൾ ഗർഭം ധരിച്ച് കയീനെ പ്രസവിച്ചു...” (ഉൽപ. 4:1). ഇവിടെ, പരിഗ്രഹിച്ചു (അറിഞ്ഞു) എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം “ഗിനോസ്കോ” ആണ്. ഇവിടെ അർത്ഥമാക്കുന്നത് ആദാം തന്‍റെ ഭാര്യയുമായി വെറുതെ ഒരുമിച്ചിരുന്ന്‍ അവളെ വ്യക്തിപരമായി അറിഞ്ഞു എന്നല്ല. ആഴമേറിയതും വ്യക്തിപരവും അനുഭവപരവുമായ ഒരു ബന്ധം അവർ തമ്മിൽ ഉണ്ടെന്നാണ്.
ഉല്പത്തി 19:8 (ലോത്ത് പറഞ്ഞു), “പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ട്” (ഇവിടെ, “ഗിനോസ്കോ’ എന്ന വാക്ക് വീണ്ടും ഉപയോഗിച്ചിരിക്കുന്നു).
ആ പെൺകുട്ടികൾക്ക് ലോത്തിനെ അറിയാം. അവർക്ക് പുരുഷന്മാരേയും അറിയാം (പരിചയമുണ്ട്). അവർക്ക് സഹോദരങ്ങൾ ഉണ്ടായിരുന്നു, അവർക്ക് സ്വന്തം ഗോത്രത്തിലെ ആളുകളുമായി പരിചയമുണ്ടായിരുന്നു.എന്നാല്‍, ലൈംഗിക ബന്ധത്തിന്‍റെ കാര്യത്തിൽ, അവർ പുരുഷനെ അറിയാത്ത കന്യകമാരായിരുന്നു. ആമോസ് 3:2-ൽ ദൈവം “ഭൂമിയിലെ സകല വംശങ്ങളിലുംവച്ച്, ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു (അറിഞ്ഞിരിക്കുന്നു)”, എന്ന് പറയുന്നു. ഇവിടെയും ‘ഞാൻ അറിയുന്നു’ (തിരഞ്ഞെടുത്തിരിക്കുന്നു) എന്ന പ്രയോഗത്തിന് “ഗിനോസ്കോ” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.
ദൈവം സർവ്വജ്ഞാനിയായതിനാൽ, അവന്‍ ഭൂമിയിലുള്ള എല്ലാവരെയും നന്നായി അറിയുന്നു. എന്നാൽ വിവാഹബന്ധത്തിന് സമാനമായ ഒരു അടുത്ത ബന്ധം യിസ്രായേൽ ജനത്തോട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "മകനെ പ്രസവിക്കും വരെ അവന്‍ (യൊസേഫ്)അവളെ പരിഗ്രഹിച്ചില്ല (അറിഞ്ഞില്ല) (ഗിനോസ്കോ); മകന് അവൻ യേശു എന്ന് പേരിട്ടു" (മത്തായി 1:25).
യോസേഫിന് മറിയയുമായി വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ വിവാഹം നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിരുന്നാലും, അവൾക്ക് മകൻ ജനിക്കുന്നത് വരെ അവർ ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിന്നു.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്. കർത്താവേ, കർത്താവേ, നിന്‍റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോട്: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല (ഗിനോസ്കോ); അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും” (മത്തായി 7:21-23).
രക്ഷ പ്രാപിക്കാൻ അനേകം വലിയ പ്രവൃത്തികൾ ചെയ്യണമെന്ന് വിശ്വസിക്കുന്നവരോടാണ് യേശു ഈ വാക്കുകൾ പറയുന്നത്. അവരെ അടുത്ത് അറിഞ്ഞിട്ടില്ലാത്ത അവൻ, അവരെ തള്ളിക്കളഞ്ഞു. അവർക്കിടയിൽ അനുഭവപരമായ യഥാർത്ഥ സ്നേഹബന്ധം ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് അവൻ അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഒരുപക്ഷെ ദൈവം ആളുകളെ അവരുടെ പ്രവൃത്തികളിലൂടെയോ/ ക്രിയകളിലൂടെയോ രക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, മുകളിൽ പരാമർശിച്ച ആളുകൾ തീർച്ചയായും ദൈവത്തിന്‍റെ രക്ഷയ്ക്കും തിരഞ്ഞെടുപ്പിനും യോഗ്യരാകുമായിരുന്നു എന്നത് ശ്രദ്ധിക്കുക.
എന്നാൽ, ആരോടാണോ അവന് സ്നേഹപൂർവ്വമായ ബന്ധം ഉള്ളത്, അവരെ തന്‍റെ പുത്രന്‍റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ അവൻ മുൻകൂട്ടി നിർണ്ണയിച്ചു.
തിരഞ്ഞെടുപ്പ് എപ്പോഴാണ് നടന്നത്?
പാപികൾ മാനസാന്തരപ്പെടുന്ന നിമിഷത്തിലാണോ ദൈവം അവരെ തിരഞ്ഞെടുക്കുന്നത്? ദൈവത്തെ പിന്തുടരാൻ തീരുമാനിക്കുകയും, ആ തീരുമാനത്തിന്‍റെ ഫലമായി ‘തിരഞ്ഞെടുപ്പ്’ നേടിയെടുക്കുകയും ചെയ്യുകയാണോ? യഥാർത്ഥത്തിൽ ഈ പ്രക്രിയയിൽ നമുക്ക് എന്തെങ്കിലും പങ്കുണ്ടോ? “നാം തന്‍റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ” (എഫെസ്യർ 1:4-6).
“അവനിൽ നാം അവകാശവും പ്രാപിച്ചു, തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്‍റെ നിർണയപ്രകാരം മുൻനിയമിക്കപ്പെട്ടത്...” (എഫെസ്യർ 1:11).
പ്രപഞ്ചത്തിലെ ആദ്യത്തെ അണുവിനെയും സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ, തന്‍റെ സ്നേഹത്താൽ രക്ഷിക്കപ്പെടേണ്ടവരെ അവൻ അപ്പോഴേ നിർണ്ണയിച്ചിരുന്നു. ഇത് കൂടുതൽ ഉറപ്പിക്കുന്നതിനായി, അവൻ അവരുടെ പേരുകൾ കുഞ്ഞാടിന്‍റെ ജീവപുസ്തകത്തിൽ എഴുതിച്ചേർത്തു. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും പേരുകൾ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
ജീവപുസ്തകം എന്ന വിഷയത്തെക്കുറിച്ച് തിരുവെഴുത്തുകളിൽ നിരവധി തവണ പരാമർശിച്ചിട്ടുണ്ട്. ഉദാ: ലൂക്കോസ് 10:20-ൽ, “എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേർ സ്വർഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ”
“ആ കാലത്ത് നിന്‍റെ സ്വജാതിക്കാർക്ക് തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്‍റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും (ദാനീയേൽ 12:1).
“ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും” (വെളിപ്പാട് 20:15). അതുകൊണ്ട്, ഇവിടെ ചോദിക്കേണ്ട ചോദ്യം ഇതാണ്: ഇത്രയും പ്രാധാന്യമുള്ള ഈ പുസ്തകം എപ്പോഴാണ് എഴുതപ്പെട്ടത്?
“നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനംമുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ട് അതിശയിക്കും” (വെളിപ്പാട് 17:8).
ഭൂമിയെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ദൈവം ഈ ‘ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ്’ നടത്തി. ദൈവം മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിച്ച നിമിഷം തന്നെ, തന്‍റെ പുത്രന് അവകാശമായി നൽകുമെന്ന് വാഗ്ദാനം ചെയ്തവരുടെ പേരുകൾ അവൻ രേഖപ്പെടുത്തി. അന്നുമുതൽ, അവൻ തന്‍റെ വാക്ക് പാലിക്കുന്ന പ്രക്രിയക്ക് ആരംഭം കുറിച്ചു.
ആരംഭം മുതൽ ...
മുമ്പ് പറഞ്ഞതു പോലെ, മനപ്പൂർവ്വം തിരഞ്ഞെടുക്കുക എന്നത് ദൈവത്തിന്‍റെ ഗുണമായതിനാൽ, ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിനുള്ള തെളിവുകൾ തിരുവെഴുത്തുകളിൽ തുടക്കം മുതൽ തന്നെ നമുക്ക് കാണുവാൻ കഴിയണം - അങ്ങനെ തന്നെ കാണുന്നുമുണ്ട്.
ആദാമും ഹവ്വായും മത്സരിച്ചതിനു ശേഷം, തങ്ങൾ നഗ്നരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവർക്ക് ലജ്ജ തോന്നി. വെയിലാറിയപ്പോൾ ദൈവം ഏദൻ തോട്ടത്തിൽ വന്നപ്പോൾ, അവന്‍റെ ശബ്ദം കേട്ട് അവർ ഒളിച്ചിരുന്നു. അവരുടെ അനുസരണക്കേടിനെക്കുറിച്ച് ദൈവത്തിന് നന്നായി അറിയാമായിരുന്നു. തനിക്ക് അവരെ അന്വേഷിച്ചു വരിക എന്ന ബാദ്ധ്യത ഒന്നുമില്ല. ദൈവത്തിന് അവരെ കടന്നുപോകാൻ സാധിക്കുമായിരുന്നു. പക്ഷേ അവൻ അവരെ അഭിമുഖീകരിക്കാൻ തന്നെ തീരുമാനിച്ചു. വരുവാനിരിക്കുന്ന കുഞ്ഞാടിന്‍റെ യാഗം പാപങ്ങളെ മറയ്ക്കുമെന്നതിനാൽ അതിന് മുന്നോടിയായി ഒരു നിഴൽ എന്നപോലെ അവൻ വളരെ കരുണയോടെ അവർക്കുവേണ്ടി തോൽ കൊണ്ട് ഉടുപ്പ് ഉണ്ടാക്കി നല്കി.
“ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും” എന്ന് സർപ്പത്തെ നേരിട്ടു കൊണ്ട് ദൈവം പറഞ്ഞു, (ഉൽപത്തി 3:15). ദൈവം മനുഷ്യവര്‍ഗ്ഗത്തെ മുഴുവൻ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു. ഒന്ന് സ്ത്രീയുടെ സന്തതി; മറ്റൊന്ന്‍ സർപ്പത്തിന്‍റെ സന്തതി. രണ്ടുപേർക്കും ഇടയിൽ ശത്രുത്വം വയ്ക്കുകയുണ്ടായി. സ്ത്രീയുടെ സന്തതിയായ ക്രിസ്തുവിനെയും അവന്‍റെ അവകാശികളെയും ദൈവം അനുഗ്രഹിച്ചു. അവൻ ദുഷ്ടനെയും ദുഷ്ടന്‍റെ സന്തതികളെയും ശപിച്ചു. എന്നാൽ, ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കയീനും ഹാബെലും അവരുടെ പ്രഥമ സന്താനം ആയതിനാൽ മുമ്പുതന്നെ ദൈവം ഒരു വേർതിരിവിന്‍റെ രേഖ വരയ്ക്കുകയുണ്ടായി എന്നതാണ്.
കയീനും ഹാബെലും ഒരേ അന്തരീക്ഷത്തിലാണ് വളർന്നത്, ഇരുവരും ദൈവത്തിന് കാഴ്ചകൾ കൊണ്ടുവന്നു. കയീൻ തന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമായ നിലത്തിന്‍റെ വിളവ് കൊണ്ടുവന്നു. ഹാബെൽ തന്‍റെ ആട്ടിൻകൂട്ടത്തിലെ ആദ്യജാതനായ കുഞ്ഞാടിനെ രക്തബലിയായി അർപ്പിച്ചു.
“ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽ നിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി” (ഉൽപത്തി 4:4-5).
അതുകൊണ്ട് കയീൻ ഹാബെലിനെ കൊന്നു. ദൈവം എന്തുകൊണ്ടാണ് ഈ രണ്ട് വഴിപാടുകളും ഒരേ രീതിയിൽ സ്വീകരിക്കാതിരുന്നത്? ഏതു വഴിപാടാണ് തനിക്ക് സ്വീകാര്യമെന്ന് ദൈവം എന്തുകൊണ്ടാണ് രണ്ടുപേർക്കും വെളിപ്പെടുത്താതിരുന്നത്? ഉത്തരം: സർവ്വാധികാര തിരഞ്ഞെടുപ്പ്.
പൂർണ്ണമായ പതനം എന്ന അധ്യായത്തിൽ, ഞാൻ ഉല്‌പത്തി 6:5 പരാമർശിച്ചിരുന്നു. “ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു” അതുകൊണ്ടാണ് ദൈവം ഒരു വെള്ളപ്പൊക്കം കൊണ്ട് ലോകത്തെ നശിപ്പിക്കാൻ തീരുമാനിച്ചത്.
"എന്നാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു" (ഉല്പത്തി 6:8).
നോഹയ്ക്ക് ദൈവത്തിൽ നിന്ന് അനർഹമായ കടാക്ഷം ലഭിച്ചു. എബ്രായ ഭാഷയിൽ, ‘ലഭിക്കുക’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദത്തിന് സ്വീകർത്താവ് ആകുക എന്ന അർത്ഥമാണ് ഉള്ളത്. ഇതിനർത്ഥം നോഹ അതിനായി കാത്തിരുന്നു എന്നല്ല. വീണുപോയ പാപികളുടെ സംഖ്യ എണ്ണമറ്റതാണെങ്കിലും, ലോകത്തെ നശിപ്പിക്കുന്നതിനു മുമ്പ് ദൈവം അവരിൽ നിന്ന് നോഹയെയും കുടുംബത്തെയും മാത്രമേ തിരഞ്ഞെടുത്തുള്ളൂ. അതും കൃപയാൽ മാത്രമാണ്.
എന്നാൽ, ഉല്പത്തി 6:9 അനുസരിച്ച്, നോഹ തന്‍റെ തലമുറയിൽ നീതിമാനും നിഷ്കളങ്കനും ആയിരുന്നുവെന്നും അതുകൊണ്ടാണ് ദൈവം അവനെ തിരഞ്ഞെടുത്തതെന്നും ചിലർ വാദിക്കുന്നു. ഇത് സത്യമാണെങ്കിൽ, നോഹയ്ക്ക് ലഭിച്ച കൃപ അര്‍ത്ഥമില്ലാത്തതല്ലേ! നോഹ നീതിമാനോ പൂര്‍ണ്ണനോ ആയിരുന്നുവെന്ന് നാം അംഗീകരിച്ചാലും, അവന്‍റെ പുത്രന്മാരുടെയും പുത്രിമാരുടെയും കാര്യത്തിൽ അത് സത്യമല്ല. നോഹ പിന്നീട് ഹാമിന്‍റെ മേൽ ഉരുവിട്ട ശാപ വാക്കുകള്‍ ഇതിന് തെളിവാണ്. മാത്രമല്ല, നോഹ സ്വഭാവത്താൽ നീതിമാനായിരുന്നെങ്കിൽ, വീഞ്ഞു കുടിച്ച്, ലഹരി പിടിക്കുകയും, നഗ്നനായി കിടന്നു കൊണ്ട് അപമാനം അനുഭവിക്കുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയിലേയ്ക്ക് എന്തുകൊണ്ടാണ് അവന്‍ തരം താണുപോയത്?
പിന്നീട് ഉല്പത്തി പുസ്തകത്തിൽ, ദൈവം അബ്രഹാമിനെ തിരഞ്ഞെടുത്തുവെന്ന് നാം വായിക്കുന്നു. വളരെക്കാലത്തിനുശേഷം, ദൈവം അബ്രഹാമിനും ഭാര്യക്കും ഒരു മകനെ നൽകി. ദൈവം അബ്രഹാമിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉൽപത്തി 12:2-3).
ദൈവം ഈ വാക്കുകൾ അബ്രഹാമിനോട് പറഞ്ഞപ്പോൾ, അവൻ ഒരു വിഗ്രഹാരാധകനായിരുന്നു. എന്നിട്ടും, ദൈവം അവനെ തിരഞ്ഞെടുത്തു. “അവൻ യഹോവയിൽ വിശ്വസിച്ചു, അത് അവന് നീതിയായി കണക്കിട്ടു” (ഉൽപ. 15:6). ദൈവം അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി തിരഞ്ഞെടുത്തതുകൊണ്ട്, അവന്‍റെ വിശ്വാസം (അനർഹമായ ദാനം) അവന് നീതിയായി കണക്കിട്ടു.
യിസ്ഹാക്കിന് മുമ്പ്, അബ്രഹാം തന്‍റെ ദാസിയിൽ ഒരു മകനെ ജനിപ്പിച്ചു; അവന്‍റെ പേര് യിശ്മായേൽ എന്നായിരുന്നു. എന്നാല്‍, ദൈവം താൻ ചെയ്ത വാഗ്ദാനം ആ മകന്‍റെ കാര്യത്തിൽ തള്ളിക്കളഞ്ഞു. അതിനു പകരം, അത്ഭുതകരമായി യഥാർത്ഥ മകൻ ജനിക്കുമെന്നും, അവൻ മാത്രമേ വാഗ്ദത്ത സന്തതിയായി കണക്കാക്കപ്പെടുകയുള്ളൂ എന്നും ദൈവം പ്രഖ്യാപിച്ചു. എന്നാൽ, യിശ്മായേലിനെ ദൈവം തള്ളിക്കളഞ്ഞു. അപ്പോസ്തലനായ പൗലോസ് ഈ ചരിത്രത്തെ തന്‍റെ ദൈവശാസ്ത്ര പഠിപ്പിക്കലിൽ പ്രയോഗിച്ചു. “അതിന്‍റെ അര്‍ത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്‍റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു” (റോമർ 9:8). ദൈവം തന്‍റെ ഇഷ്ടത്തിനും പദ്ധതിക്കും അനുസൃതമായി ചിലരെ തിരഞ്ഞെടുക്കുകയും മറ്റുള്ളവരെ നിരസിക്കുകയും ചെയ്യുന്നു. അതേസമയം, യിസ്ഹാക്കിന് രണ്ട് പുത്രന്മാർ ജനിച്ചു. അവർ അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു, ഏശാവിനെ തള്ളിക്കളഞ്ഞു. ദൈവം തന്‍റെ സർവ്വാധികാരത്തിലാണ് തിരഞ്ഞെടുക്കുന്നത് എന്ന് പറയുന്നതിന് നിർണായക തെളിവായി പൗലോസ് ഇതിനെ കാണിച്ചു തരുന്നു. ദൈവം യാക്കോബിനെ തിരഞ്ഞെടുത്തത് അവന്‍റെ വ്യക്തിപരമായ ഏതെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലല്ല. അവൻ അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ, നന്മയോ തിന്മയോ ചെയ്യുന്നതിനു മുമ്പ് തന്നെ ദൈവം അവനെ തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പ് ഈ രണ്ട് വ്യക്തികളുടെ പ്രവൃത്തികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാദിക്കാൻ ഇടം നൽകാതവണ്ണം, “പ്രവൃത്തികളാലല്ല, വിളിക്കുന്നവനാലത്രേ” എന്ന് പൗലോസ് വ്യക്തമാക്കുന്നു. അതുപോലെ, ദൈവം തന്‍റെ സ്നേഹത്തെയും ദ്വേഷത്തെയും കുറിച്ചുള്ള പ്രസ്താവന ഭൂതകാലത്തിൽ പ്രകടിപ്പിക്കുന്നത് ശ്രദ്ധിക്കുക. ഇതെല്ലാം ദൈവം മുൻകൂട്ടി നിശ്ചയിച്ചതും നിർണ്ണയിച്ചതുമായ കാര്യങ്ങളാണ്.
യാക്കോബിന്‍റെ പേര് യിസ്രായേൽ എന്ന് മാറ്റിയതിനുശേഷം, അദ്ദേഹത്തിന് പന്ത്രണ്ട് പുത്രന്മാർ ജനിച്ചു. യോസേഫ് ഇളയ പുത്രന്മാരിൽ ഒരാളായിരുന്നു, അവന്‍റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി. തന്‍റെ സഹോദരന്മാർ അവനെ വണങ്ങുമെന്ന് കാണിക്കുന്ന ഒരു സ്വപ്നം ദൈവം യോസേഫിന് നൽകി. അവന്‍റെ സഹോദരന്മാർ അവനെ കൊല്ലാൻ ഉദ്ദേശിച്ചു കൊണ്ട്, അടിമയായി വിറ്റു. യോസേഫ് ഈജിപ്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായി മാറുന്നതുവരെ അവരുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും ദൈവം നിയന്ത്രിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു. ദൈവം അയച്ച ക്ഷാമത്താൽ യോസേഫിന്‍റെ സഹോദരന്മാർ വല്ലാതെ കഷ്ടപ്പെട്ടു. ദൈവം മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ, യോസേഫിന്‍റെ സഹോദരന്മാർ അവനെ കുമ്പിടുകയും,അവര്‍ക്ക് അവന്‍റെ കടാക്ഷം ലഭിക്കുകയും ചെയ്തു. ഈ ഇളയ മകന്‍ എന്തുകൊണ്ടാണ് ഇത്രയധികം ഉയർത്തപ്പെട്ടത്? ദൈവത്തിന്‍റെ 'സർവ്വാധികാര തിരഞ്ഞെടുപ്പി'ന് ഇത് ഒരു നല്ല ഉദാഹരണമാണ്.
യാക്കോബിന്‍റെ ഈ പന്ത്രണ്ട് പുത്രന്മാര്‍ യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളായി നാമകരണം ചെയ്യപ്പെട്ടു. ദൈവം എല്ലാ ജനതകളെക്കാളും വംശങ്ങളെക്കാളും അവരുടെ മേൽ കരുണ ചൊരിഞ്ഞു. “നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു’” (ആവർത്തനപുസ്തകം 7:6). “ഇപ്പോഴോ, എന്‍റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക. നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശൂരൂനേ, നീ ഭയപ്പെടേണ്ടാ” (യെശയ്യാവ് 44:1-2). “യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നില്ക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകല ഗോത്രങ്ങളിൽനിന്ന് അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നത്” (ആവർത്തനപുസ്തകം 18:5)
യിസ്രായേൽ ജനതയ്ക്കുവേണ്ടി ദൈവം ദാവീദിനെ രാജാവായി തിരഞ്ഞെടുത്തു. “നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ; എന്‍റെ അമ്മയുടെ മുലകുടിക്കുമ്പോൾ നീ എന്നെ നിർഭയം വസിക്കുമാറാക്കി. ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്‍റെ അമ്മയുടെ ഉദരംമുതൽ നീ എന്‍റെ ദൈവം” (സങ്കീർത്തനങ്ങൾ 22:9-10).
“അവൻ തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളിൽനിന്ന് അവനെ വരുത്തി” (സങ്കീർത്തനങ്ങൾ 78:70). ദാവീദ് ഒരു ദാസനായതുകൊണ്ടല്ല ദൈവം അവനെ തിരഞ്ഞെടുത്തത്.എന്നാല്‍, ഈ രണ്ട് വാക്യങ്ങളും സൂചിപ്പിക്കുന്നത് അവൻ അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ ദൈവത്തിന്‍റെ ദാസനായിരിപ്പാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്.
ദൈവം പ്രവാചകന്മാരെ തിരഞ്ഞെടുത്തു. ദൈവം രാജാക്കന്മാരെ തിരഞ്ഞെടുത്തു. യുദ്ധങ്ങളിൽ വിജയികളെ ദൈവം ആണ് തിരഞ്ഞെടുക്കുന്നത്. എല്ലാ എബ്രായ ശിശുക്കളെയും കൊല്ലാൻ ഫറവോൻ ഉത്തരവിട്ടു, പക്ഷേ മോശെ ഫറവോന്‍റെ കൊട്ടാരത്തില്‍ എത്തപ്പെട്ടു. അത് ദൈവത്തിന്‍റെ ‘സർവ്വാധികാര കൃപ’ അല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?
ഭൂമിയിലെ തന്‍റെ ശുശ്രൂഷയുടെ നാളുകളിൽ, ക്രിസ്തുവും തന്‍റെ 'സർവ്വാധികാരത്തിന്' അനുസൃതമായി ചില വ്യക്തികളെ തിരഞ്ഞെടുത്തതായി നമുക്ക് കാണുവാൻ കഴിയും. ഉദാഹരണത്തിന്, തന്ന ഒറ്റിക്കൊടുക്കുന്നവൻ ഉൾപ്പെടെ യേശു പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തു. “യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാൻ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവൻ ശിമോൻ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു. ഇവൻ പന്തിരുവരിൽ ഒരുത്തൻ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവൻ ആയിരുന്നു” (യോഹന്നാൻ 6:70,71).
യേശു ബേഥെസ്ദാ കുളത്തിനരികിൽ എത്തിയപ്പോൾ, അവിടെ നൂറുകണക്കിന് രോഗികളും, അന്ധരും, മുടന്തരും ഉണ്ടായിരുന്നു. ഒരു ദൂതൻ വെള്ളം കലക്കുമ്പോൾ, കുളത്തിൽ ആദ്യം കാലുകുത്തുന്നയാളുടെ രോഗം ഭേദമാകുമെന്ന വിശ്വാസത്തിലാണ് അവരെല്ലാവരും കാത്തിരിക്കുന്നത് (യോഹന്നാൻ, അദ്ധ്യായം 5). എന്നാൽ 38 വർഷമായി രോഗിയായിരുന്ന ആ ഒരു വ്യക്തിയുടെ അടുത്തേക്ക് മാത്രമാണ് യേശു പോയത്, അവനെ സുഖപ്പെടുത്തുകയും ചെയ്തു. അവിടെ അതേ ദുരവസ്ഥയിൽ നിരവധി പേർ ഉണ്ടായിരുന്നിട്ടും, സൗഖ്യമാക്കാൻ അവിടുന്ന് ഒരാളെ മാത്രമേ തിരഞ്ഞെടുത്തുള്ളൂ. മറ്റൊരവസരത്തിൽ, യേശുവിന്‍റെ ശിഷ്യന്മാർ അവനോട് എന്തിനാണ് ഉപമകളിലൂടെ പഠിപ്പിക്കുന്നതെന്ന് ചോദിച്ചു. “അവരോട് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്‍റെ മർമം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. അവർ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും” (മർക്കൊസ് 4:11-12) എന്നാണ്. ഓരോ വ്യക്തിക്കും തന്നെത്തന്നെ വെളിപ്പെടുത്താൻ യേശു ഉദ്ദേശിച്ചിരുന്നില്ല എന്നല്ലാതെ ഈ ഭാഗം മറ്റൊരു തരത്തിലും മനസ്സിലാക്കാൻ കഴിയില്ല. ദൈവം താൻ തിരഞ്ഞെടുത്തവർക്ക് സത്യം ഗ്രഹിക്കാനുള്ള കഴിവും കൂടെ നൽകിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുക്കപ്പെടാത്തവർക്ക് ഈ സ്വർഗ്ഗീയ സത്യങ്ങൾ അവരിൽ നിന്ന് മറഞ്ഞിരിക്കത്തക്കവണ്ണം, അതായത് അവർ അവരുടെ ബുദ്ധി സാമർത്ഥ്യം ഉപയോഗിച്ച് ഈ സത്യങ്ങൾ ഗ്രഹിക്കുകയും, പശ്ചാത്താപപ്പെടുകയും ചെയ്യുന്നതിലൂടെ അവരോട് ക്ഷമിക്കാൻ അവനെ ബാധ്യസ്ഥനാക്കാതിരിക്കാൻ വേണ്ടി, അവൻ അവർക്ക് ഉപമകളിലൂടെ പഠിപ്പിച്ചു. മറ്റു പലരും മരിച്ചു കല്ലറകളിലായിരുന്നിട്ടും യേശു ലാസറിനെ മാത്രം ജീവിപ്പിക്കാൻ എന്തുകൊണ്ട് തീരുമാനിച്ചു? അത് അവന്‍റെ ‘സർവ്വാധികാര ഇഷ്ട’മായിരുന്നു. കുഷ്ഠരോഗികളായ ധാരാളം പേർ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് പത്തുപേരെ മാത്രം സൗഖ്യമാക്കാൻ തിരഞ്ഞെടുത്തത്? അത് അവന്‍റെ സർവ്വാധികാര ഇഷ്ടമായതുകൊണ്ട്. യേശു ഗെരസേന്‍ ദേശത്ത് എത്തിയപ്പോള്‍, ലെഗ്യോന്‍ എന്ന ദുരാത്മാവ് പന്നികളില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു, യേശു ആ അപേക്ഷ അനുവദിച്ചു (മര്‍ക്കോസ് 5:13) എന്തുകൊണ്ട്? അതും അവന്‍റെ സർവാവാധികാര ഇഷ്ടം കൊണ്ടാണ്.
ക്രിസ്തുവിനെ അനുഗമിക്കാനുള്ള ആഹ്വാനം ലോകം മുഴുവൻ നൽകപ്പെടുന്നുണ്ടെങ്കിലും, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ ആ വിളിയോട് പ്രതികരിക്കുന്നുള്ളൂ. “ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും” (മത്തായി 20:16). കാരണം തിരഞ്ഞെടുക്കപ്പെട്ടവർ കുറച്ചുപേർ മാത്രമാണ്.
ക്രിസ്തു കേന്ദ്രീകൃതം
ദൈവത്തിന്‍റെ വലുതും മഹത്തരവുമായ 'തിരഞ്ഞെടുപ്പ്' അവന്‍റെ കൃപാലുവായ പുത്രനിൽ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സിദ്ധാന്തത്തിന്‍റെ മുഴുവൻ സൗന്ദര്യവും ഇതിലാണ് മറഞ്ഞിരിക്കുന്നത്. ഈ സിദ്ധാന്തം പൂർണ്ണമായും ക്രിസ്തു കേന്ദ്രീകൃതമാണ്. ക്രിസ്തുവിനെ കേന്ദ്രമാക്കി, അത് അവന് ചുറ്റുമാണ് കറങ്ങുന്നത്. ക്രിസ്തു ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായൊരു (elect) മൂലക്കല്ല് സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല”. (1 പത്രൊസ് 2:6). പഴയനിയമത്തില്‍ മിശിഹായെക്കുറിച്ചുള്ള വളരെ മികച്ച ഒരു അധ്യായമാണ് യെശയ്യാവ് 42-ാം അദ്ധ്യായം. ഇത് ഇങ്ങനെയാണ് തുടങ്ങുന്നത്, “ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും”. വെളിപ്പാട് 13:8-ൽ, ലോക സ്ഥാപനത്തിന് മുമ്പ് അറുക്കപ്പെട്ട കുഞ്ഞാട് എന്ന പേര് ക്രിസ്തുവിന് നൽകപ്പെട്ടിരിക്കുന്നു. അവൻ പുനരുത്ഥാനത്തിന്‍റെ ആദ്യഫലമാണ് ((1 കൊരിന്ത്യർ 15:20, 21)). മിശിഹായായും ക്രിസ്തുവായും (അഭിഷിക്തൻ) ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശ്വാസികളായ നമുക്ക്, നമ്മുടെ തിരഞ്ഞെടുപ്പിന്‍റെ അടിസ്ഥാനം ക്രിസ്തുവിൽ മാത്രമാണ് ഉള്ളത്. പത്രോസ് സഭയ്ക്ക് എഴുതിയപ്പോൾ അവരെ ഇപ്രകാരമാണ് അഭിസംബോധന ചെയ്തത്: “ചിതറിപ്പാർക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്‍റെ മുന്നറിവിനൊത്തവണ്ണം ആത്മാവിന്‍റെ വിശുദ്ധീകരണം പ്രാപിച്ച് അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്‍റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്ക് (തിരഞ്ഞെടുക്കപ്പെട്ടവർക്ക്) എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കുമാറാകട്ടെ” (1 പത്രൊസ് 1:2).ദൈവം തിരഞ്ഞെടുത്ത തന്‍റെ ദാസന്‍റെ രക്തത്തിലൂടെ, രക്ഷാപദ്ധതി പൂർത്തീകരിക്കപ്പെട്ടു, വീണ്ടെടുപ്പും വിശുദ്ധീകരണവും നമുക്ക് നൽകപ്പെട്ടു.
തിരഞ്ഞെടുപ്പിന്‍റെ സവിശേഷതകൾ
മുകളിൽ നിർദ്ദേശിച്ചതെല്ലാം ശരിയാണെങ്കിൽ, ദൈവം തിരഞ്ഞെടുത്തവർക്ക് തീർച്ചയായും ഉചിതമായ പ്രയോജനങ്ങളും തെളിവുകളും ഉണ്ടായിരിക്കണം. തീർച്ചയായും, തിരുവെഴുത്തുകളിൽ അത്തരം നിരവധി നേട്ടങ്ങളും തെളിവുകളും ഉണ്ട്.
ഉദാഹരണത്തിന്,
- ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൃപയുടെ സിദ്ധാന്തം നമുക്ക് ഗ്രഹിക്കാൻ കഴിഞ്ഞാൽ, രക്ഷ പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഭാരത്താൽ നാം നിരാശപ്പെടില്ല. കാരണം നമ്മുടെ തിരഞ്ഞെടുപ്പിന് പ്രവൃത്തികൾ അടിസ്ഥാനമല്ല. ഇത് നാം അറിയേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ പ്രവൃത്തികളിലൂടെയും പരിശ്രമങ്ങളിലൂടെയും നമുക്ക് രക്ഷ നേടാൻ കഴിയില്ല. എന്നിരുന്നാലും, ദൈവത്തിന്റെ തിരഞ്ഞെടുപ്പ് സൽപ്രവൃത്തികളെ നീക്കികളയുന്നില്ല. ദൈവം നമ്മെ തിരഞ്ഞെടുത്തു എന്ന വസ്തുതയ്ക്ക് പ്രതികരണമായിട്ട് നാം സല്‍പ്രവൃത്തികൾ ചെയ്യുന്നു. നമ്മുടെ തിരഞ്ഞെടുപ്പിന്‍റെ യഥാർത്ഥ കാരണം തീർച്ചയായും നമ്മുടെ സല്പ്രവൃത്തികളല്ല. നമ്മുടെ സത്പ്രവൃത്തികൾക്കുപോലും അടിസ്ഥാനം ദൈവം തന്നെയായതിനാൽ, ഏത് കോണിൽ നിന്നു നോക്കിയാലും രക്ഷ പൂർണ്ണമായും ദൈവത്തിന്റെ പ്രവൃത്തിയാണ്. തന്നെ മഹത്വപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വിധം നല്ല പ്രവൃത്തികൾ ചെയ്യുന്നതിനാണ് ദൈവം തന്റെ ജനത്തെ തിരഞ്ഞെടുത്തത്. ഇത് അവനു മഹത്വകരമാണ്; നമുക്ക് പ്രയോജനകരമാണ്. “നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടുതന്നെ” (യോഹന്നാൻ 15:16). “നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു. (എഫെസ്യർ 2:10).
- ദൈവം ചരിത്രത്തെ നിയന്ത്രിക്കുന്നു; ദൈവം തന്റെ കോപത്തിൽ ലോകത്തെ ന്യായം വിധിക്കുമ്പോൾ, താൻ തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി (വൃതന്മാർ) ആ കോപത്തിന്‍റെ ദൈർഘ്യം പരിമിതപ്പെടുത്തുമെന്ന് അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും” (മത്തായി 24: 22).
- കള്ളപ്രവാചകന്മാർ അവരെ വഴിതെറ്റിക്കാതവണ്ണം അവൻ തിരഞ്ഞെടുക്കപ്പെട്ടവരെ സംരക്ഷിക്കുന്നു “കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും” (മത്തായി 24:24).
- തിരഞ്ഞെടുക്കപ്പെട്ടവർ സ്വർഗത്തിൽ വസിക്കും. ക്രിസ്തു ഭൂമിയെ ന്യായം വിധിക്കാൻ വരുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ടവർ അവനോടൊപ്പം വരും. “അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവർ അവന്‍റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും. (മത്തായി 24:31). “അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും” (വെളിപ്പാട് 17:14)
- ദൈവം താൻ തിരഞ്ഞെടുത്തവർക്കു വേണ്ടി പോരാടുകയും അവർക്ക് ന്യായം തീര്‍ക്കുകയും ചെയ്യുന്നു. “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?” (ലൂക്കൊസ് 18:7)
“അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാർ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും. അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കേൾക്കും” (യെശയ്യാവ് 65:22-24).
- ദൈവം താൻ തിരഞ്ഞെടുത്തവരെ നീതിമാന്മാരായി പ്രഖ്യാപിക്കുമ്പോൾ, മറ്റാർക്കും അവർക്കെതിരെ ഒരു കുറ്റവും ചുമത്താൻ കഴിയില്ല. “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം” (റോമർ 8:33).
- പാപപങ്കിമായ ഈ ലോകത്തിൽ നിന്ന് വ്യത്യസ്തമായി, ദൈവത്തിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കത്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ടവരുടെ പെരുമാറ്റവും പ്രവർത്തനവും മാറ്റത്തിന് വിധേയമാകുന്നു. “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും…” (കൊലൊസ്സ്യർ 3:12).
- തിരഞ്ഞെടുക്കപ്പെട്ടവർ രക്ഷിക്കപ്പെടത്തക്കവണ്ണം അവരെ പഠിപ്പിക്കുവാൻ ദൈവം ശുശ്രൂഷകന്മാരെ അയയ്ക്കുന്നു അതുകൊണ്ട് “ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വ്രതന്മാർക്കു കിട്ടേണ്ടതിനു ഞാൻ അവർക്കായി സകലവും സഹിക്കുന്നു” (2 തിമൊഥെയൊസ് 2:10)
- ലൂസിഫർ സ്വർഗത്തിൽ ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ, ദൈവം തന്‍റെ കൃപയാലുള്ള തിരഞ്ഞെടുപ്പിലൂടെ, മത്സരത്തിൽ പങ്കുചേരാത്ത ദൂതന്മാരെ സംരക്ഷിച്ചു. “നീ പക്ഷമായി ഒന്നും ചെയ്യാതെ, സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു” (1 തിമൊഥെയൊസ് 5:21).
- തിരഞ്ഞെടുക്കപ്പെട്ടവർക്ക് യേശുക്രിസ്തുവിലുള്ള വിശ്വാസം, സുവിശേഷ സത്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം, നിത്യജീവന്‍റെ പ്രത്യാശ, തുടങ്ങിയ അനുഗ്രഹങ്ങൾ നൽകപ്പെട്ടിരിക്കുന്നു. “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്‍റെ പ്രത്യാശ ഹേതുവായി തന്‍റെ വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൗലൊസ് പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന് എഴുതുന്നത്” (തീത്തൊസിന് 1:2-4).
ദൈവം ആർക്കാണ് നിത്യജീവന്‍റെ പ്രത്യാശ വാഗ്ദാനം ചെയ്തത്? തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം!
കടന്നുപോകുക / അവഗണിക്കുക
ഇത് നേരിട്ട് നമ്മുടെ വിഷയമല്ലെങ്കിലും, "ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ്" എന്ന സിദ്ധാന്തത്തിൽ അന്തർലീനമായിരിക്കുന്ന, പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ആശയമായ "കടന്നു പോകുക" അല്ലെങ്കിൽ "അവഗണിക്കുക" എന്ന ആശയം ഇവിടെ പരാമർശിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യവംശം മനഃപൂർവ്വം നരകത്തിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, ആ തീജ്വാലകളിൽ നിന്ന് രക്ഷപെടാന്‍ ചുരുക്കം ചിലരെ മാത്രം അവന്‍ തിരഞ്ഞെടുത്താല്‍, അത് മറ്റുള്ളവരെ നാശത്തിലേക്ക് വിടുന്നു എന്നല്ലേ? ഈ സിദ്ധാന്തത്തിന്‍റെ വിമർശകർ പലപ്പോഴും ഇങ്ങനെ വാദിക്കുന്നു. അവരുടെ വാദം ഇതാണ്: "ദൈവത്തിന് പാപികളെ രക്ഷിക്കാൻ ശക്തിയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവൻ എല്ലാവരെയും രക്ഷിക്കാത്തത്?" കുറച്ച് ആളുകളെ മാത്രം തിരഞ്ഞെടുത്താൽ അത് ന്യായമല്ലല്ലോ? ദൈവം എന്തിനാണ് ചിലരെ ക്രൂരമായ രീതിയിൽ നരകത്തിന് വിധിക്കുകയും അവിടേക്ക് അയയ്ക്കുകയും ചെയ്യുന്നത് എന്ന് ചരിത്രപരമായ കാൽവിനിസത്തിന്‍റെ വിമർശകർ പലപ്പോഴും ചോദിക്കാറുണ്ട്. ഇപ്രകാരം ഈ കാൽവിന്‍ ഉപദേശം, ദൈവത്തെ ക്രൂരനായി ചിത്രീകരിക്കുന്നുവെന്ന് അവര്‍ പറയുന്നു.
അതുകൊണ്ട് തന്നെ ഇത് തള്ളിക്കളയണമെന്ന് അവർ വാദിക്കുന്നു. അത്തരം വികാരഭരിതമായ വാദങ്ങൾക്കുള്ള ഉത്തരം: അതെ, രക്ഷ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ളതാണ്. ദൈവം ശേഷമുള്ളവരെ ദൈവം കടന്നുപോകുകയോ അവഗണിക്കുകയോ ചെയ്യുന്നു. എന്നാല്‍, ഈ കാര്യത്തിൽ, ദൈവത്തെ കുറ്റപ്പെടുത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. ഈ വിഷയത്തിൽ, അപ്പോസ്തലനായ പൗലോസ് ബോദ്ധ്യമാകുന്ന രീതിയിൽ ഇങ്ങനെ വാദിച്ചു: “അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു. ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നത് എന്ത്? ആർ അവന്‍റെ ഇഷ്ടത്തോട് എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ? അല്ല, കുശവന് അതേ പിണ്ഡത്തിൽനിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല; ജാതികളിൽനിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ; തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്ത്?” (റോമർ 9:18-24).
പൗലോസിന്‍റെ വാദഗതികൾ സൂക്ഷ്മമായി മനസിലാക്കിയാൽ, റോമർക്കുള്ള ലേഖനത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങൾ കാണിക്കുന്നത് ജാതികൾ ദൈവമുമ്പാകെ കുറ്റക്കാരാണെന്നാണ്. തുടർന്ന്, യെഹൂതന്മാരും കുറ്റക്കാരാണെന്നും ഒടുവിൽ, മുഴുവൻ മനുഷ്യരും പാപികളാണെന്നും, ന്യായവിധിക്കും ശിക്ഷയ്ക്കും അർഹരാണെന്നും പറഞ്ഞ് അവസാനിപ്പിക്കുന്നു. എന്നിരുന്നാലും, ചിലരെ അവർ അർഹിക്കുന്ന ശിക്ഷയിൽ നിന്ന് രക്ഷിച്ചുകൊണ്ട് ദൈവം കരുണ കാണിക്കുന്നു. ദൈവം ചിലരോട് കരുണ കാണിക്കുന്നു.എന്നാല്‍, താന്‍ അത് എങ്ങനെയാണ് നിർണ്ണയിക്കുന്നതെന്ന് നമ്മോട് പറഞ്ഞിട്ടില്ല. ദൈവം ആരോടാണോ കരുണ കാണിക്കാൻ ആഗ്രഹിക്കുന്നത് അവരോട് കരുണ കാണിക്കുന്നു. അത് മാത്രമേ നമുക്ക് അറിയൂ. അവൻ മറ്റുള്ളവരെ അവരവരുടെ പാപങ്ങളിൽ തന്നെ തുടരാൻ അനുവദിക്കുന്നു. പക്ഷേ, ദൈവം നിശ്ചയിച്ചതുപോലെയാണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ, ദൈവത്തിന് എങ്ങനെയാണ് അത്തരം ആളുകളെ നിന്ദിക്കാനോ കുറ്റപ്പെടുത്താനോ കഴിയുക? എന്ന് വിമർശകർ പലപ്പോഴും ചോദിക്കാറുണ്ട്.
പൗലോസ് ഉടൻ തന്നെ ദൈവത്തിന്‍റെ സർവ്വാധികാരത്തെക്കുറിച്ച് പ്രഖ്യാപിക്കുകയും അത്തരം വിമർശകരോട് നാം സൃഷ്ടാവിന്‍റെ കൈകളിലെ പൊടി പോലെയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പൊടിപടലങ്ങൾ ഉയർത്തി കൊണ്ട് സർവ്വശക്തനായ ദൈവത്തോട് "നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?" എന്ന് ചോദിക്കാൻ കഴിയുമോ? ചോദിക്കാൻ കഴിയില്ല എന്നതാണ് ഇതിനുള്ള കൃത്യമായ ഉത്തരം. അവനാണ് ഈ സൃഷ്ടിക്ക് ഉടമസ്ഥൻ. അവന്‍റെ തീരുമാനങ്ങളെ ആർക്കാണ് ചോദ്യം ചെയ്യാൻ കഴിയുക?
അതിനുശേഷം, യിരെമ്യാവിന്‍റെ പുസ്തകം 18-ാം അധ്യായത്തിൽ നിന്നുള്ള ഒരു പാഠം പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. കുശവന് തന്‍റെ കൈവശമുള്ള കളിമണ്ണ് എടുത്ത് ഇഷ്ടമുള്ളത് ചെയ്യാൻ അധികാരമുണ്ട്. അതേ മണ്ണില്‍ നിന്ന് തന്നെ, അയാൾക്ക് കലാപരവും മനോഹരവും പ്രശംസ അർഹിക്കുന്നതുമായ വസ്തുക്കൾ നിർമ്മിക്കാൻ കഴിയും. ആ മണ്ണിൽ നിന്ന് തന്നെ, അയാൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ, അല്ലെങ്കിൽ സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗമാകുന്ന വസ്തുക്കൾ രൂപപ്പെടുത്താനും, സ്വന്തം ഇഷ്ടപ്രകാരം അവയെ നശിപ്പിക്കാനും കഴിയും. അതെല്ലാം അവന്‍റെ ഇഷ്ടത്തിനനുസരിച്ച് മാത്രമാണ്. ഒരു കുശവന് കളിമണ്ണിന്‍റെ മേൽ ഉള്ള അതേ അധികാരം ദൈവത്തിന് തന്‍റെ സൃഷ്ടികളുടെ മേൽ ഉണ്ട്. തുടർന്ന്, റോമർ 9:18-20-ൽ തിരഞ്ഞെടുക്കപ്പെട്ടവരെയും ന്യായവിധിക്കായി നിയമിക്കപ്പെട്ടവരെയും കുറിച്ച് പരാമർശിച്ചു. കോപപാത്രങ്ങളുടെമേൽ തന്‍റെ ക്രോധവും ന്യായവിധിയും പകരാൻ അവൻ ഇഷ്ടപ്പെടുന്നുവെന്നും, രക്ഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെമേൽ തന്‍റെ മഹത്വകരമായ കൃപയും കരുണയും പ്രകടിപ്പിക്കുന്നതിനുള്ള സമയത്തിനായി അവൻ ക്ഷമയോടും ദീർഘക്ഷമയോടും കൂടി കാത്തിരിക്കുന്നുവെന്നും നമുക്ക് അവിടെ വായിക്കാൻ സാധിക്കും.
'കടന്നു പോകുന്നതിനെയോ, അവഗണിക്കുന്നതിനെയോ’ അനീതിയായി വിമർശിക്കുന്നവർ യഥാര്‍ഥത്തിലുള്ള വിഷയം ശ്രദ്ധിക്കുന്നില്ല. ന്യായത്തെയും അന്യായത്തെയും കുറിച്ച് ചിന്തിച്ചാല്‍, വാസ്തവത്തില്‍ ദുഷ്ടരും മത്സരികളുമായ മനുഷ്യർ അനിവാര്യമായും നരകത്തിൽ പോകണം എന്നാണ് നീതി ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ് ദൈവം ഒരു മനുഷ്യന്‍റെയും നാശത്തിന് മൂലകാരണമല്ലാത്തത്. മനുഷ്യർ തങ്ങളുടെ ദുഷ്ട ഹൃദയങ്ങളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി, സ്വയം നാശത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കുന്നു. അതുകൊണ്ട്, അവരുടെ പ്രവൃത്തികൾക്ക് അവർ തന്നെയാണ് ഉത്തരവാദികൾ. തന്‍റെ സ്വന്തം തീരുമാനപ്രകാരം അവൻ തിരഞ്ഞെടുത്തവരോട് കരുണ കാണിക്കുന്നതിലും, മറ്റുള്ളവരുടെ വിഷയത്തിൽ അവന്‍റെ നീതിയും ന്യായവും വിശുദ്ധിയും പ്രകടിപ്പിക്കുന്നതിലും ദൈവത്തിനു തന്നെയാണ് മഹത്വം ഉളവാകുന്നത്.
എന്നാൽ, ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ദൈവം എന്ത് ചെയ്താലും, തന്‍റെ മഹത്വത്തിനായിട്ടാണ് ചെയ്യുന്നത്. രക്ഷ ദൈവത്തിന്‍റെ മഹത്വകരമായ കൃപയ്ക്ക് മാത്രമുള്ളതാണ്.ന്യായവിധി അവന്‍റെ പരമമായ നീതിക്കും വിശുദ്ധിക്കും മാത്രമുള്ളതാണ്. ഇതൊക്കെയും ദൈവത്തിനും അവന്‍റെ മഹത്വത്തിനും മാത്രമാണുള്ളത്.മാനുഷിക കാഴ്ചപ്പാടിൽ നിന്നുകൊണ്ട്, എല്ലാ മനുഷ്യർക്കും തുല്യ അവസരം നൽകണമെന്ന് ചിലർ വാദിക്കുന്നു. എന്നാൽ അത് തിരുവെഴുത്തുകളിലെ സത്യങ്ങളിൽ നിന്ന് വളരെ അകലെയാണ്. നിത്യതയുടെ നിയമങ്ങൾ ഗ്രഹിക്കുക എന്നത് പരിമിതികൾ ഉള്ള മനുഷ്യർക്ക് യഥാർത്ഥത്തിൽ അസാധ്യമാണ്. ദൈവത്തിന്‍റെ മാറ്റമില്ലാത്തതും പരിമിതികളില്ലാത്തതുമായ നിർണ്ണയങ്ങൾ നമ്മുടെ മനസ്സുകൾക്ക് ഗ്രഹിക്കുക അസാധ്യമാണ്. എന്നിരുന്നാലും, ബൈബിളിൽ ഇങ്ങനെയൊരു ദൈവത്തെ മാത്രമേ നമുക്ക് കാണാൻ കഴിയൂ. അതുകൊണ്ട് ദൈവം തിരുവെഴുത്തുകളില്‍ വെളിപ്പെടുത്തിയ ഈ സത്യത്തെ ഉപേക്ഷിക്കുന്നതിനേക്കാള്‍, അവന്‍റെ സര്‍വ്വാധികാര തീരുമാനങ്ങള്‍ക്ക് തലകുനിക്കുകയും താഴ്മയോടെ അവനെ ആരാധിക്കുകയും ചെയ്യുന്നതാണ് ജ്ഞാനം. എന്നാല്‍ സ്വാഭാവിക മനുഷ്യർ ബുദ്ധിശൂന്യമായ മൃഗങ്ങളെപ്പോലെ, ദൈവത്തിന്‍റെ അധികാരത്തെ അംഗീകരിക്കാൻ പൂർണമായും വിസമ്മതിക്കുന്നു.
യിസ്ഹാക്കിന്‍റെ ഇരട്ടക്കുട്ടികളെ പരാമർശിച്ചുകൊണ്ട്, ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിൻ കൃപയെക്കുറിച്ചുള്ള തന്‍റെ പ്രസംഗത്തിന്‍റെ പ്രവാഹം പൗലോസ് ഈ രീതിയിൽ തുടർന്നു.
“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടൂ? ദൈവത്തിന്‍റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും എന്ന് അവൻ മോശെയോട് അരുളിച്ചെയ്യുന്നു. അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്” (റോമർ 9:13-16)
“ഞാൻ ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് ദൈവം പറഞ്ഞാൽ എനിക്ക് അതിൽ ഒട്ടും ആശ്ചര്യമില്ല. പാപം ഏതു രൂപത്തിലായാലും ദൈവം അതിനെ തള്ളിക്കളയുന്നു. എന്നാൽ, ദൈവത്തിന്‍റെ കൃപ "ഞാൻ യാക്കോബിനെ സ്നേഹിച്ചു" എന്ന് പ്രഖ്യാപിക്കുമ്പോൾ അത് ശരിക്കും അത്ഭുതമാണ്. കുതികാൽ പിടിച്ച യാക്കോബ് ഒരു വഞ്ചകനായിരുന്നു. പക്ഷേ ‘അർഹതയില്ലാത്ത കൃപ’ അവൻ പ്രാപിച്ചു. ഈ അധ്യായത്തിന്‍റെ തുടക്കത്തിൽ ഞാൻ പറഞ്ഞ വിഷയത്തെ ഈ വാക്യം സ്ഥിരീകരിക്കുന്നു. ദൈവം സ്നേഹത്തോടെ മുന്നമേ അറിയുന്നതാണ് അവന്‍റെ ‘ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പിന്’ അടിസ്ഥാനം. തങ്ങളുടെ ഹിതം പിന്തുർന്നു കൊണ്ട്, നീതിപ്രവൃത്തികളാകുന്ന ദീർഘദൂര ഓട്ടത്തിൽ പരസ്പരം മത്സരിക്കുന്നവരുടെ ശ്രമങ്ങൾക്ക് അവൻ ഒരു തരി പോലും ചലിക്കുന്നില്ല. തിരഞ്ഞെടുപ്പ് ദൈവത്തിന്‍റെ പ്രവൃത്തിയാണ്. ദൈവം തന്‍റെ ഇഷ്ടപ്രകാരം മാത്രമാണ് കരുണ കാണിക്കുന്നത്. ദൈവം കൃപയാൽ ചിലരെ തിരഞ്ഞെടുത്ത് വിശ്വാസത്തിലേക്ക് നയിക്കുന്നുവെന്നും അതേസമയം മറ്റുള്ളവരുടെ മേൽ അവന്‍റെ കോപം നിലനിൽക്കുന്നുവെന്നും യേശു പറഞ്ഞു.
“പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേൽ വസിക്കുന്നതേയുള്ളു” (യോഹന്നാൻ 3:36).
ഇത് ദൈവത്തെ അനീതിയുള്ളവനാക്കുന്നുണ്ടോ? ഇല്ല! അത് അവനെ ദയയുള്ളവനാക്കുന്നു. അവൻ ചെയ്യുന്ന കാര്യങ്ങളാൽ ആണ് ന്യായം നിർവചിക്കപ്പെടുന്നത്. ദൈവത്തിനപ്പുറം അവനെ ഉത്തരവാദിയാക്കാന്‍ ഒരു ധാർമ്മിക മാനദണ്ഡവുമില്ല. അവൻ ആരോട് കരുണ കാണിക്കും, ആർക്കാണ് അവന്‍റെ കരുണ ലഭിക്കുന്നത് എന്നത് പൂർണ്ണമായും അവന്‍റെ ഇഷ്ടം തന്നെയാണ്.
“യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർഥദിവസത്തിനായി ദുഷ്ടനെയും കൂടെ” (സദൃശവാക്യങ്ങൾ 16:4).
“ഞാൻ പ്രകാശത്തെ നിർമ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്‍ടിക്കുന്നു; ഞാൻ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്‍ടിക്കുന്നു, യഹോവയായ ഞാൻ ഇതൊക്കെയും ചെയ്യുന്നു.” (യെശയ്യാവ് 45:7-9). ആകാശത്തെ സ്രഷ്ടിച്ചവനോട് വാദിക്കുന്നവന് അയ്യോ കഷ്ടം!
ഭൂതങ്ങളുടെയോ മനുഷ്യരുടെയോ ദുഷ്പ്രവൃത്തികളാൽ ദൈവം അട്ടിമറിക്കപ്പെട്ടിട്ടില്ല, ഒരു ചെറിയ കാര്യത്തിൽ പോലും തന്നെ പരിമിതപ്പെട്ടിട്ടുമില്ല; ദൈവം എല്ലാം സൃഷ്ടിച്ചത് ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ്. അത് അവന്‍റെ സ്വന്തം മഹത്വമാണ്. വിശ്വസിക്കാൻ പരാജയപ്പെടുന്നവരാൽ ദൈവത്തിന്‍റെ നിത്യ രക്ഷാ പദ്ധതിയായ വീണ്ടെടുപ്പിന്‍റെ പരിപാടി ഒരു തരത്തിലും തടസ്സപ്പെടുകയോ നിന്നുപോകുകയോ ചെയ്യുന്നില്ല. അവന്‍റെ സർവ്വാധികാര ഹിതമനുസരിച്ച്, അവർ അവിശ്വാസത്തിൽ തന്നെ ഉപേക്ഷിക്കപ്പെടുന്നു. ക്രിസ്തുവിനെ സമീപിക്കാതെ സത്യം അവരിൽ നിന്ന് മറക്കപ്പെട്ടു; അവരുടെ കണ്ണുകൾ അടക്കപ്പെട്ടു, ചെവികൾ അടയ്ക്കപ്പെട്ടു. യേശു ക്രിസ്തു മാനവ ചരിത്രത്തിൽ ഒരു വിഭജനരേഖയായി നിലകൊള്ളുന്നു. ഈ വിഭജന രേഖ വഴിയാണ് നിർണ്ണയിക്കപ്പെട്ടവർ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്.
“അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ വെച്ചുമിരിക്കുന്നു. (1 പത്രൊസ് 2:8).
“നമ്മുടെ ദൈവത്തിന്‍റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു” (യൂദാ 4).
“സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന് ദൈവം അവർക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു” (2 തെസ്സലൊനീക്യർ 2:11-12).
“ആകയാൽ. “ഹേ നിന്ദക്കാരേ, നോക്കുവിൻ; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ” അപ്പൊ. (പ്രവൃത്തികൾ 13:40).
സമാപനം
'ഉപാധികളില്ലാത്ത തിരഞ്ഞെടുപ്പ്' എന്ന സിദ്ധാന്തത്തെക്കുറിച്ച് ധാരാളം തെളിവുകൾ തിരുവെഴുത്തിൽ ഇല്ലെങ്കിലും, ഈ അല്പമായ യുക്തി മതിയാകും:
- മനുഷ്യൻ പൂർണ്ണമായും നഷ്ടപ്പെട്ടവനായി പാപങ്ങളാലും അതിക്രമങ്ങളാലും മരിച്ചവനായിരുന്നിട്ടും,
- ദൈവവുമായുള്ള ബന്ധത്തിന് ഒട്ടുംതന്നെ താത്പര്യമില്ലാതെ ദൈവത്തിനെതിരെ മത്സരിച്ചിട്ടും,
- മനുഷ്യന് ദൈവവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാൻ കഴിവില്ലാത്തവനാരുന്നിട്ടും,
- ദൈവത്തിന് പ്രസാദകരമായ നല്ല പ്രവൃത്തികൾ ചെയ്തുകൊണ്ട് ഒരുവന് ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയാതിരിന്നിട്ടും, അത്തരം ഒരു ധാരണ പോലും കുറവായിരുന്നിട്ടും,
ചിലർ ദൈവത്തെ അറിയുകയും അവനെ ആരാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അവന്‍റെ സാന്നിധ്യത്തിൽ നിത്യജീവന്‍റെ ദാനം അവർ പ്രാപിക്കുന്നെങ്കിൽ, അത് സാധ്യമാകുന്നത് ദൈവം തന്നെ തന്‍റെ സ്വന്തം സർവ്വാധികാര ഹിതത്തിനും കൃപയാലുള്ള ഉദ്ദേശ്യത്തിനും അനുസൃതമായി രക്ഷയുടെ പ്രക്രിയ ആരംഭിച്ചതുകൊണ്ടാണ്. ഇത് നിഗൂഢമാണോ? അതെ, തീർച്ചയായും അത് നിഗൂഢമാണ്. നിഗൂഢമായതിനാൽ നമ്മൾ അത് മാറ്റിവെക്കണമെന്നാണോ? അല്ല. “എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്‍റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്‍റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; ദൈവം ലോകസൃഷ്ടിക്കു മുമ്പേ നമ്മുടെ തേജസ്സിനായി മുൻനിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മർമമായി ഞങ്ങൾ പ്രസ്താവിക്കുന്നത്” (1 കൊരിന്ത്യർ 2:6-7). അതുകൊണ്ട്, വീണുപോയ മനുഷ്യരിൽ നിന്ന്, ദൈവം രക്ഷിക്കാൻ ചിലരെ തിരഞ്ഞെടുക്കുകയും അവരോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ രക്ഷയുടെ രീതി എന്താണ്, അതിന്‍റെ ഉത്ഭവത്തിന് കാരണം എന്താണ്? അത് ദൈവം തിരഞ്ഞെടുത്തവരോട് കാണിച്ച സ്നേഹത്തിൽ നിന്നാണ് ഉത്ഭവിച്ചത്.
“നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്‍റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു” (1 യോഹന്നാൻ 4:10).
എന്നാൽ രക്ഷയിലേക്കുള്ള വഴി എന്താണ്? അത് അവന്‍റെ പുത്രന്‍റെ പാപപരിഹാര പ്രവൃത്തിയാണ്; അതാണ് 'പരിമിതമായ പ്രായശ്ചിത്തം' എന്ന കൃപയുടെ സിദ്ധാന്തങ്ങളിലെ മൂന്നാമത്തെ വിഷയം.
മൂന്നാം അധ്യായം
പരിമിതമായ പ്രായശ്ചിത്തം
'പരിമിതമായ പ്രായശ്ചിത്തം' എന്ന സിദ്ധാന്തത്തിൽ ക്രിസ്തു ആർക്കുവേണ്ടിയാണ് മരിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കണ്ടെത്താൻ കഴിയും. ഒരു വ്യക്തിയെപ്പോലും ഒഴിവാക്കാതെ, മുഴുവൻ മനുഷ്യവർഗ്ഗത്തിനും വേണ്ടിയാണോ അവൻ കുരിശിൽ തൂങ്ങിയത്? അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രമാണോ മരിച്ചത്?
ഇതാണ് നമ്മുടെ ഇപ്പോഴത്തെ തർക്കവിഷയം. എല്ലാവരും രക്ഷിക്കപ്പെടുകയില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. അതുകൊണ്ട്, ക്രിസ്തു യാതൊരു ഒഴികഴിവുമില്ലാതെ എല്ലാവർക്കും വേണ്ടി മരിച്ചുവെങ്കിൽ, അവൻ രക്ഷ സാധ്യമാക്കിതീർത്തു എന്നാണ് മനസ്സിലാക്കേണ്ടത്. അതായത്, ആരെങ്കിലും ആ അവസരം നന്നായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരുടെ രക്ഷയ്ക്കായി അവൻ ഒരു മാർഗ്ഗം സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഇതിനർത്ഥം. പാപികളുടെ രക്ഷയ്ക്ക് അവന്‍റെ മരണം പര്യാപ്തവും ഫലപ്രദവുമാണ്; തല്‍ഫലമായി രക്ഷയുടെ പ്രവൃത്തി പൂര്‍ണ്ണമായി പൂര്‍ത്തിയാക്കപ്പെട്ടതാണെങ്കില്‍ പോലും, എല്ലാവരും രക്ഷിക്കപ്പെടുന്നില്ല എന്ന വാസ്തവം, ക്രിസ്തു തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രമാണ് മരിച്ചതെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു.
ഇതിനെ സംബന്ധിച്ച നമ്മുടെ ദൈവശാസ്ത്രം സ്ഥാപിക്കുന്നതിന്, ആദ്യം കാൽവരിയിൽ എന്താണ് സംഭവിച്ചതെന്ന് നാം മനസ്സിലാക്കണം. ക്രിസ്തീയത മുഴുവനും 'യേശുവിന്‍റെ ക്രൂശ് ' എന്ന ഈ കേന്ദ്ര വിഷയത്തെ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്. യേശുക്രിസ്തു ദൈവപുത്രനാണെന്നും ത്രിത്വത്തിലെ ഒരു അംഗം (ഉള്ളവനും, ആയിരുന്നവനും, വരാനിരിക്കുന്നവനും) ആണെന്നുമാണ് പരമ്പരാഗത ക്രിസ്തീയത വിശ്വസിക്കുന്നത്.
“തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്‍റെ സർവ്വസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്. എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂര്‍ണ്ണരായിരിക്കുന്നു” (കൊലൊസ്സ്യർ 2:8-10).
യേശുക്രിസ്തു തന്‍റെ ദൈവത്വം തെളിയിക്കാൻ നിർബന്ധിക്കപ്പെട്ടപ്പോൾ, “യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും” (മത്തായി 12:40), എന്ന് പറഞ്ഞു.
“തിരുവെഴുത്തുകളിൻ പ്രകാരം” ക്രിസ്തു യഥാർത്ഥത്തിൽ കുരിശിൽ മരിച്ചു എന്നും, മൂന്ന് പകലും രാത്രിയും കല്ലറയിൽ കിടന്നു എന്നും, വീണ്ടും ഉയിർത്തെഴുന്നേറ്റു എന്നും ആദ്യത്തെ ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തി. ചരിത്രത്തിൽ ഈ അത്ഭുതകരമായ വാസ്തവം ഇല്ലായിരുന്നുവെങ്കിൽ, നുണയന്മാർ പ്രചരിപ്പിക്കുകയും, ‘കള്ളസാക്ഷികൾ’ സംരക്ഷിച്ചു നിർത്തുകയും, പിൻതുടരുകയും ചെയ്യുന്ന മറ്റൊരു അസംബന്ധ മതം മാത്രമാകുമായിരുന്നു ക്രിസ്തീയതയും (1 കൊരിന്ത്യർ 15:5)). ഈ വാസ്തവമാണ് ക്രിസ്തീയതയുടെ അടിസ്ഥാനം.
യേശുവിന്‍റെ ക്രൂശുമരണം സൂക്ഷ്മപരിശോധനയ്ക്ക് അർഹമായ ഒരു ചരിത്ര വസ്തുതയാണ്. റോമൻ ചരിത്രകാരനായ ടാസിറ്റസ്, നസ്രായനായ യേശു എന്നു പേരുള്ള ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്നുവെന്നും ക്രൂശിക്കപ്പെട്ടുവെന്നും രേഖപ്പെടുത്തിക്കൊണ്ട് ഇപ്രകാരം എഴുതി:
“മനുഷ്യർ എത്ര വലിയ പരിശ്രമങ്ങൾ നടത്തിയിട്ടും, ചക്രവർത്തി എത്ര വലിയ സമ്മാനങ്ങൾ ഉചിതമായി നൽകിയിട്ടും, അല്ലെങ്കിൽ ദൈവങ്ങളെ എത്രമാത്രം പ്രീതിപ്പെടുത്തിയിട്ടും, ഇവയ്‌ക്കൊന്നും നീറോ ചക്രവർത്തിയുടെ കൽപ്പനപ്രകാരം ആണ് റോം നഗരം കത്തിക്കപ്പെട്ടതെന്ന തെറ്റിദ്ധാരണ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്, ആ നിന്ദയിൽ നിന്ന് വിടുതൽ നേടുന്നതിനായി, നീറോ ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നവരുടെ മേൽ ആ കുറ്റം ചുമത്തുകയും, അവർ ചെയ്യാന്‍ പാടില്ലാത്ത ഹീനമായ കാര്യങ്ങൾ ചെയ്യുന്നവരാണെന്ന നിന്ദാരോപണ ചെയ്യുകയും, അവരെ കഠിനമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്തു. ‘ക്രിസ്ത്യാനികൾ’ എന്ന പദം ക്രിസ്തു (ക്രിസ്റ്റസ്) എന്ന വ്യക്തിയിൽ നിന്നാണ് ആരംഭിച്ചത്. അവൻ ടൈബേരിയസിന്‍റെ ഭരണകാലത്ത്, പൊന്തിയോസ് പീലാത്തോസിന്‍റെ അധികാരത്തിൻ കീഴിൽ ക്രൂരമായ ശിക്ഷ അനുഭവിച്ചു. അങ്ങനെ, അക്കാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ഈ അന്ധവിശ്വാസപരമായ ആചാരം (ക്രിസ്തീയത) അതിന്‍റെ കേന്ദ്രബിന്ദുവായ യെഹൂദ്യയിൽ മാത്രമല്ല, വെറുപ്പുളവാക്കുന്നതും, അപമാനകരവുമായ എല്ലാ കാര്യങ്ങളുടെയും പ്രചാരണത്തിന് കേന്ദ്രമായ റോമിലും വീണ്ടും പ്രചാരത്തിൽ വന്നു. തൽഫലമായി, കുറ്റവാളികളായി തിരിച്ചറിഞ്ഞ ചില വ്യക്തികളെ നിര്‍ബന്ധിച്ച് കൊണ്ടുവരികയും, അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വലിയൊരു വിഭാഗം ആളുകളെ കുറ്റവാളികളായി പ്രഖ്യാപിക്കുകയും ചെയ്തു. റോം കത്തിച്ച കുറ്റത്തിനല്ല, മറിച്ച് മനുഷ്യവംശത്തെ വെറുക്കുന്നവരാണെന്ന് ആരോപിച്ച്, പലതരത്തിലുള്ള അപമാനങ്ങൾക്ക് വിധേയരാക്കി അവരെ കൊന്നുകളഞ്ഞു. ചിലർ മൃഗങ്ങളുടെ തോലിൽ പൊതിയപ്പടുകയും നായ്ക്കളാൽ കടിച്ചു കീറപ്പെട്ട് കൊല്ലപ്പെടുകയും ചെയ്തു. മറ്റു ചിലരെ ക്രൂശിച്ചു. മറ്റു ചിലരെ രാത്രികാലങ്ങളിൽ വിളക്കുകാലുകളിൽ തൂക്കിയിട്ട് വിളക്കുകളായി കത്തിച്ച് ഉപയോഗിച്ചു. ഈ രീതിയിൽ, അവരെ കഠിനമായ പീഡനത്തിന് വിധേയരാക്കി. അത്തരം പ്രദർശനങ്ങൾക്കായി നീറോ തന്‍റെ പൂന്തോട്ടങ്ങൾ കൊടുക്കുമായിരുന്നു. ഈ സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ, നീറോ ഒരു സാധാരണ തേരാളിയെപ്പോലെ ജനക്കൂട്ടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ആനന്ദിക്കുമായിരുന്നു, അല്ലെങ്കിൽ ദൂരെ മാറി തന്‍റെ രഥത്തിൽ ഒറ്റയ്ക്കിരുന്നു ആസ്വദിക്കുമായിരുന്നു. അവർ അങ്ങനെ അത്തരം ശിക്ഷകൾക്ക് വിധേയരായപ്പോൾ, ജനങ്ങളിൽ സഹതാപവും അനുകമ്പയും നിറഞ്ഞു, കാരണം, പൊതുജനക്ഷേമത്തിനുവേണ്ടിയല്ല, മറിച്ച് ഒരു മനുഷ്യന്‍റെ (നീറോ) ക്രൂരമായ ആനന്ദത്തിനുവേണ്ടി മാത്രമാണ് അവർ (ക്രിസ്ത്യാനികൾ) ഈ ക്രൂരതകൾക്ക് വിധേയരായത്”
ക്രിസ്തു എന്ന വ്യക്തി പീലാത്തോസിനാൽ വിധിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തുവെന്നും, അവന്‍റെ അനുയായികളും യേശു മരിച്ച് ഉയിർത്തെഴുന്നേറ്റു എന്ന വിശ്വാസം സ്വീകരിച്ചതിന് കഠിനമായ പീഡനങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചുവെന്നും ഒരു വശത്ത് ബൈബിളും മറുവശത്ത് ചരിത്രപരമായ തെളിവുകളും സാക്ഷ്യപ്പെടുത്തുന്നു.
എന്നിരുന്നാലും, വിമോചനവും സത്യവും അന്വേഷിക്കുന്ന ഒരാൾക്ക് ഈ ചരിത്ര വസ്തുതകളേക്കാൾ വിലപ്പെട്ട കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആ ഭയാനകമായ സംഭവത്തിന്‍റെ നിലനിൽക്കുന്ന, ആത്മീയ അനന്തരഫലങ്ങൾ നാം തീര്‍ച്ചയായും മനസ്സിലാക്കണം.
ആ കുരിശിൽ ക്രിസ്തു എന്താണ് നേടിയത്?
ആദാമിനെയും ഹവ്വായെയും ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയ ശേഷം, സഹോദരന്മാരായ കയീനെയും ഹാബെലിനെയും കുറിച്ച് നാം വായിക്കുന്നത്. ഹാബേൽ ദൈവത്തിന് “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളെയും അവയുടെ മേദസ്സിനെയും” യാഗമായി അർപ്പിച്ചു. “അവയുടെ മേദസ്സ്” എന്ന പ്രയോഗം ഹാബെൽ കുഞ്ഞാടിനെ യാഗമായി വധിച്ചു എന്ന് സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യേണ്ടതിന്‍റെ ആവശ്യകത എന്താണ്? ഹാബേൽ തന്‍റെ പാപത്തിന് ദൈവത്തോട് ക്ഷമ ചോദിക്കുകയും അത് സ്വീകരിക്കുകയും ചെയ്തു. “യഹോവ ഹാബെലിന്‍റെ വഴിപാടിൽ പ്രസാദിച്ചു” (ഉല്പത്തി4:4).
‘ബലിമൃഗത്തിന്‍റെ രക്തം ചൊരിയുന്ന’ രീതി നോഹയുടെ കാലത്തും തുടർന്നു. ബലി അർപ്പിക്കാൻ യോഗ്യമാകുംവണ്ണം “ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും എടുത്തു” (ഉൽപത്തി 7:2). നോഹയുടെ കുടുംബം ഉണങ്ങിയ നിലത്തേക്ക് ഇറങ്ങിയ ഉടനെ, അവൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുകയും ശുദ്ധിയുള്ള ചില മൃഗങ്ങളെ എടുത്ത് ബലി അർപ്പിക്കുകയും ചെയ്തു (ഉൽപ. 8:20).
ദൈവത്തിന് ബലി അർപ്പിക്കുന്നത് എബ്രായരുടെ പിതാവായ അബ്രഹാമിന്‍റെ കാലത്തും തുടർന്നു. ദൈവം അബ്രഹാമിനോട് തന്‍റെ ഏക മകനെ യാഗമായി അർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “മകനേ, ഹോമയാഗത്തിനുള്ള ആട്ടിൻ കുട്ടിയെ ദൈവം നോക്കിക്കൊള്ളും” എന്നാണ് അബ്രഹാം പറഞ്ഞത് (ഉല്പ. 22:8). അബ്രഹാം അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ ദൂതൻ അവനെ തടഞ്ഞു. അപ്പോൾ, പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കുറ്റിക്കാട്ടിൽ പിടിപെട്ടു കിടക്കുന്നത് കണ്ടു. യിസ്ഹാക്കിനു പകരം യാഗം കഴിക്കാൻ ദൈവം കൊമ്പുള്ള ഒരു ആട്ടുകൊറ്റനെ നൽകി (ഉല്പ. 22:9-13). ലേവ്യരുടെ ന്യായപ്രമാണത്തിലും പാപപരിഹാരത്തിനു വേണ്ടിയുള്ള ബലി തുടർന്നു. തന്‍റെ കോപവും ശിക്ഷയും താൽക്കാലികമായി നീക്കം ചെയ്യുന്നതിനായി ദൈവം മഹാപുരോഹിതന്മാരിൽ നിന്നും ജനങ്ങളിൽ നിന്നും രക്തം ആവശ്യപ്പെട്ടു.
“ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല” (എബ്രായർ 9:22). എന്നാല്‍, ഈ നിരന്തരമായ മൃഗബലികൾ അവ അർപ്പിച്ചവരുടെ പാപങ്ങൾക്ക് എന്നെന്നേയ്ക്കുമായി പ്രായശ്ചിത്തം ചെയ്യാൻ പര്യാപ്തമല്ല.
“ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാൽ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാൽ അടുത്തുവരുന്നവർക്കു സൽഗുണപൂർത്തി വരുത്തുവാൻ ഒരുനാളും കഴിവുള്ളതല്ല. അല്ലെങ്കിൽ ആരാധനക്കാർക്ക് ഒരിക്കൽ ശുദ്ധിവന്നതിന്‍റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ? ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ ഉണ്ടാകുന്നു. കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല” (എബ്രായർ 10:1-4).
മനുഷ്യർക്ക് അവരുടെ പാപസ്ഥിതിയെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ദൈവം മൃഗങ്ങളെ ബലിയർപ്പിക്കാൻ കൽപ്പിച്ചു. അങ്ങനെ ചൊരിയപ്പെട്ട രക്തം പാപം മരണത്തെ ആവശ്യപ്പെടുന്നു എന്നതിന്‍റെ സാക്ഷ്യമായി നിലകൊള്ളുന്നു. എന്നാൽ, യേശു ക്രിസ്തു ഒരിക്കലായി തന്നെത്തന്നെ ബലി അർപ്പിച്ചതിലൂടെ, തന്‍റെ പകരം മരണത്തിലൂടെ, പാപത്തിന്‍റെ ശിക്ഷ എന്നെന്നേക്കുമായി നീക്കി കളഞ്ഞു എന്ന് എബ്രായ ലേഖനത്തിന്‍റെ രചയിതാവ് പ്രഖ്യാപിക്കുന്നു. ചരിത്രപരമായി, ദൈവം എപ്പോഴും രക്തബലിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, സ്വയം ദൈവത്തിന്‍റെ രക്തം ചൊരിഞ്ഞ ആ അവസാനത്തെ ബലി, തന്‍റെ രക്താര്‍പ്പണത്തിന് ചരമഗീതം പാടുകയായിരുന്നു.
ക്രൂശിക്കപ്പെടാൻ മനപൂർവ്വമായി തന്നെത്തന്നെ സമർപ്പിച്ചപ്പോൾ ക്രിസ്തു പല കാര്യങ്ങളും നിറവേറ്റിയെന്ന് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. അവൻ ക്രൂശിൽ നിറവേറ്റിയ എട്ട് കാര്യങ്ങൾ അവലോകനം ചെയ്യുന്നതിലൂടെ അവൻ ആർക്കുവേണ്ടി മരിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കണ്ടെത്താൻ കഴിയും:
- പാപത്തെ സംബന്ധിച്ചിടത്തോളം, ക്രിസ്തു ആത്യന്തികവും നിഷേധിക്കാനാവാത്തതുമായ പകര ബലിയായി മാറി.
“ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കുവേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗത്തിലേക്കത്രേ പ്രവേശിച്ചത്. മഹാപുരോഹിതൻ ആണ്ടുതോറും അന്യ രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതൽക്ക് അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി” (എബ്രായർ 9:24-26).
പാപത്തിന്‍റെ കടം നീക്കിക്കളയാന്‍ കഴിയാത്ത എല്ലാ മൃഗബലികളുടെയും പിന്നിലുള്ള നിഴലിനെ നിറവേറ്റിക്കൊണ്ട്, ഒരിക്കലായി പാപത്തെ നീക്കാൻ ക്രിസ്തു എന്നെന്നേക്കുമായി തന്നെത്തന്നെ ഒരു യാഗമായി അർപ്പിച്ചു.
“ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട് തന്‍റെ ശത്രുക്കൾ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു” (എബ്രായർ 10:11-13).
തന്നെത്തന്നെ യാഗമായി അർപ്പിച്ചതിനുശേഷം ക്രിസ്തു എന്തിനാണ് ‘ഇരിക്കുന്നത്’? എന്തുകൊണ്ടെന്നാൽ, പാപത്തെ ശാശ്വതമായി നീക്കം ചെയ്യാൻ വേണ്ടിയാണ് ആ കാര്യം നിവർത്തിക്കാൻ അവൻ വന്നത്. ദൈവം തന്‍റെ യാഗത്തെ പൂർണ്ണമായി സ്വീകരിച്ചു എന്നതിന്‍റെ അടയാളമായി, അധികാരത്തിന്‍റെയും ശക്തിയുടെയും അടയാളമായി, അവൻ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരുന്നു.
- ക്രിസ്തു പാപത്തിനു പ്രായശ്ചിത്തം ചെയ്തു.
ക്രിസ്തുവിന്‍റെ മരണത്തെ വിവരിക്കാൻ, പൗലോസ് ജാതികൾ ഉപയോഗിച്ചിരുന്ന ‘പ്രായശ്ചിത്തം’ എന്ന വാക്കാണ് ഉപയോഗിച്ചത്. അവരുടെ ജീവിതത്തിലെ കഷ്ടതകൾ ദൈവങ്ങൾ കോപിച്ചതിന്‍റെ ഫലമാണെന്ന് വിശ്വസിച്ച പുരാതന കാലത്തെ വിജാതീയർ തങ്ങളുടെ ദൈവങ്ങൾക്ക് ബലി അർപ്പിക്കുമായിരുന്നു. ഉദാഹരണത്തിന്, മോലെക്ക് ദേവനു വേണ്ടി അവരുടെ കുട്ടികളെ അഗ്നിപ്രവേശം ചെയ്യിക്കുന്ന രീതി നമുക്ക് കാണാൻ സാധിക്കും (ലേവ്യ. 18:21). ആ കുഞ്ഞുങ്ങളുടെ ഉറക്കെയുള്ള നിലവിളികളും മരണങ്ങളും ആ ദൈവങ്ങളുടെ കോപത്തെ ശമിപ്പിക്കുമെന്ന് അവർ വിശ്വസിച്ചു.
സർവ്വശക്തനായ ദൈവത്തിന്‍റെ കോപത്തെ ശമിപ്പിക്കുന്നതിനായി യേശുക്രിസ്തു തന്നെത്തന്നെ ഒരു പാപപരിഹാര ബലിയായി അർപ്പിച്ചു. “വിശ്വസിക്കുന്നവർക്ക് അവൻ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിക്കാന്‍...” (റോമർ 3:25). “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്‍റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു” (1 യോഹന്നാൻ 4:10).
- വീണുപോയ പാപികളെ ക്രിസ്തു തന്റെ മരണത്തിലൂടെ വീണ്ടെടുത്തു.
‘വീണ്ടെടുക്കുക’ എന്ന വാക്ക്, ‘വിലകൊടുത്ത് വാങ്ങി വിട്ടയക്കുക’ എന്ന് അർത്ഥം വരുന്ന ‘എക്സാഗോറാസോ’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്. വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു അടിമയെ മോചിപ്പിക്കുന്നതിനായി തന്നെ വിലയ്ക്ക് വാങ്ങി, വിട്ടയയ്ക്കുക എന്ന ആശയം ഇത് വ്യക്തമാക്കുന്നു. 'ലുട്രോ’ എന്ന ഗ്രീക്ക് പദം 'വിമോചിപ്പിക്കുക' എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇത് ‘ഒരു വിലയാൽ വീണ്ടെടുക്കപ്പെടുന്നു’ എന്നതിനെ സൂചിപ്പിക്കുന്നു, അതായത്, ‘ഒരു വില നൽകി ഒരു അടിമയെ മോചിപ്പിക്കുക’ എന്നാണ് അർത്ഥം.
പാപികൾ പാപത്തിന് അടിമകളാണെന്ന് ക്രിസ്തു പറഞ്ഞു (യോഹന്നാൻ 8:34). പാപത്തിന്‍റെ ശമ്പളം മരണമാണെന്ന് പൗലോസ് പറഞ്ഞു (റോമർ 6:23). മാത്രമല്ല, പാപിയുടെ പാപത്തിന്‍റെ പരിണതഫലമായി ദൈവത്തിന്‍റെ പവിത്രമായ നീതി മരണം ആവശ്യപ്പെട്ടു. നമ്മുടെ പാപത്തിന് വില കൊടുക്കേണ്ടിവരും. എന്നാൽ രക്തം ചൊരിയാതെ പാപമോചനമില്ല. (എബ്രായർ 9:22).
ഈ വിവരണത്തിലെ ദൃശ്യം വളരെ വ്യക്തമാണ്. പാപം എന്ന വിപണിയിൽ, പാപികൾ അടിമകളാണ്. മതിയായ മൂല്യമുള്ള ഒരാളുടെ രക്തത്തിലൂടെ മാത്രമേ അവർ വീണ്ടെടുക്കപ്പെടുകയുള്ളൂ. അതുകൊണ്ട്, ക്രിസ്തു തന്‍റെ സ്വന്തരക്തം കൈയിൽ പിടിച്ചുകൊണ്ട് ദൈവത്തിന്‍റെ നീതിക്കും ന്യായത്തിനും മുന്നിൽ നിന്നുകൊണ്ട്, കുറ്റക്കാരായ പാപികളെ വില കൊടുത്ത് വാങ്ങി, അവരെ വീണ്ടെടുത്തു.
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്‍റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്” (റോമർ 3:23-24).
“ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രായർ 9:12).
വീണ്ടെടുപ്പിന്‍റെ പ്രവൃത്തി പൂർത്തിയാക്കാൻ, ക്രിസ്തുവിന് ഒരിക്കൽ മാത്രമേ ദൈവസന്നിധിയിൽ പ്രവേശിക്കേണ്ടി വന്നുള്ളൂ; അവൻ വാങ്ങിയ വീണ്ടെടുപ്പ് ശാശ്വതമാണ്. അതുകൊണ്ട്, വീണ്ടെടുക്കപ്പെട്ടവന്‍റെ വില പൂർണ്ണമായും കൊടുത്തുകഴിഞ്ഞു, അവന് ഇനി ഒരിക്കലും അടിമയാകാൻ കഴിയില്ല.
- അതുപോലെ, ക്രിസ്തു പാപികൾക്കുള്ള മറുവിലയാണ്.
ഒരാളെ കടത്തിൽ നിന്ന് മോചിപ്പിക്കാൻ നൽകുന്ന വിലയാണ് മറുവില. മരിച്ചുപോയ പാപികൾ തങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയാത്ത വിധം കടപ്പെട്ടിരിക്കുന്നു; എന്നിരുന്നാലും, വില നൽകാനും കടബാധ്യതയുള്ള ആ സ്വത്ത് വീണ്ടെടുക്കാനും ക്രിസ്തു മതിയായവനാണെന്ന് തെളിയിച്ചു.
“മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു” (മത്തായി 20:28).
“ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ” (1 തിമൊഥെയൊസ് 2:5-6).
- ക്രിസ്തു കുരിശിൽ ദൈവത്തിനും മനുഷ്യനും ഇടയിൽ സമാധാനം സ്ഥാപിച്ചു.
മുമ്പ് ശത്രുതയിലായിരുന്ന രണ്ടുപേരെയും അവൻ നിരപ്പിച്ചു. മനുഷ്യനുമായി സമാധാനപ്പെടേണ്ട ആവശ്യം ദൈവത്തിന് ഇല്ലായിരുന്നു മറിച്ച്, ദൈവവുമായി സമാധാനപ്പെട്ടില്ലെങ്കിൽ മനുഷ്യർ നശിച്ചുപോകുമെന്നതിനാൽ, അവൻ അവർക്കിടയിൽ നിലനിന്നിരുന്ന ശത്രുത നീക്കം ചെയ്തു.
“അതുകൊണ്ടു ജനത്തിന്‍റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്‍റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു” (എബ്രായർ 2:17).
“അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. (2 കൊരിന്ത്യർ 5:18-19).
“ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പ് വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും” (റോമർ 5:10).
നാം ദൈവത്തിനെതിരെ മത്സരിക്കുകയും അവനെ വെറുക്കുകയും ചെയ്തപ്പോൾ, യേശു ക്രൂശിലെ മരണത്തിലൂടെ നമ്മെ അനുരഞ്ജിപ്പിച്ചു. നാം നിരപ്പിക്കപ്പെട്ടതിനാൽ, അവന്‍റെ പുനരുത്ഥാനത്തിലൂടെ നാം തീർച്ചയായും രക്ഷിക്കപ്പെടുമെന്ന് പൗലോസ് പറയുന്നു. ക്രിസ്തു നമ്മുടെ പാപത്തിന്‍റെ കടം വീട്ടുകയും നമ്മുടെ ലംഘനങ്ങൾ നീക്കുകയും ചെയ്തപ്പോൾ, നമുക്ക് ദൈവത്തോട് സമാധാനം ലഭിച്ചു. അങ്ങനെ, നിത്യന്യായാധിപന്‍റെ മുമ്പാകെ നമ്മുടെ രക്ഷ ക്രിസ്തു ചൊരിഞ്ഞ രക്തത്തിലൂടെ പൂർണ്ണമാക്കപ്പെടുകയും സുരക്ഷിതമാക്കപ്പെടുകയും ചെയ്തു.
- അവന്‍റെ മരണം പാപികളെ നീതിമാന്മാരാക്കി മാറ്റി .
നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുക എന്നത് നിയമപരമായ അല്ലെങ്കിൽ നീതിന്യായപരമായ പദാവലിയാണ്. അതായത്, തിരഞ്ഞെടുക്കപ്പെട്ടവർ സ്വയം പൂര്‍ണ്ണതയിലെത്തി എന്നല്ല അർത്ഥമാക്കുന്നത്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവമുമ്പാകെ അംഗീകരിക്കപ്പെടുന്ന വിധത്തില്‍ പാപികൾ വ്യക്തിപരമായി വിശുദ്ധരും നീതിമാന്മാരുമാക്കപ്പെടുന്നില്ല. അവരുടെ തെറ്റുകളും ജീവിതങ്ങളും പരിഗണിക്കാതെ, അവരെ പാപരഹിതരായി പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്തു അവരുടെ പാപങ്ങൾ വഹിച്ചു എന്നതിനാൽ, ദൈവം അവരെ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തവരായി കാണുന്നു. അപ്പോൾ, ക്രിസ്തുവിന്‍റെ പൂര്‍ണ്ണവും സമ്പൂർണ്ണവുമായ പ്രവൃത്തിയുടെ ഫലമായുണ്ടാകുന്ന നീതി അവർക്ക് ന്യായമായി ആരോപിക്കപ്പെടുന്നു. മൂന്ന് പ്രധാന്യമുള്ള ആരോപിക്കലുകൾ ബൈബിൾ പഠിപ്പിക്കുന്നുണ്ട്—
- ആദാമിന്‍റെ പാപം എല്ലാ മനുഷ്യരിലും ആരോപിക്കപ്പെട്ടു, എല്ലാവരും മരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇതിന് തെളിവ്.
- തിരഞ്ഞെടുക്കപ്പെട്ടവരുടെ കുറ്റം ക്രിസ്തുവിന്‍റെ മേൽ ആരോപിക്കപ്പെടുകയും, അവരുടെ പാപങ്ങൾ കാൽവരിയിൽ അവന്‍റെ മേൽ ചുമത്തപ്പെടുകയും ചെയ്തു.
- ക്രിസ്തുവിന്‍റെ സ്വന്തം നീതി വിശ്വാസികൾക്ക് ആരോപിക്കപ്പെട്ടു.
എന്നാൽ, ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ അവരെ പൂർണ്ണമായും, സമ്പൂർണ്ണമായും, യഥാർത്ഥമായും നീതീകരിച്ചിരിക്കുന്നു എന്നതാണ്.
“അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും” (യെശയ്യാവ് 53:11).
“ഇവൻമൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ” (അപ്പൊ. പ്രവൃത്തികൾ 13:38-39).
“ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്‍റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്” (റോമർ 3:23-24).
“ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണമായി ഉറച്ചു. അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു. അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രമല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽതന്നെ. (റോമർ 4:20-25).
- നീതീകരിക്കപ്പെട്ടവരെ ക്രിസ്തു വിശുദ്ധീകരിച്ചു.
ഇതിനർത്ഥം ‘ദൈവം അവരെ തനിക്കുവേണ്ടി വേർതിരിച്ചു വിശുദ്ധീകരിച്ചു’ എന്നാണ്. ‘ഹാഗിയാസോ’ എന്ന ഗ്രീക്ക് പദത്തിന്‍റെ വിവർത്തനം ‘വിശുദ്ധീകരിക്കപ്പെടുക’ എന്നാണ്. ഇത് ‘ഹാഗിയോസ്’ എന്ന മൂലപദത്തില്‍ നിന്നാണ് വന്നത്. ഈ വാക്ക് പൊതുവെ ‘വിശുദ്ധം’ എന്നാണ് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് ഗ്രീക്ക് പദങ്ങളും ‘വേര്‍തിരിക്കപ്പെടുക’ അല്ലെങ്കില്‍ ദൈവത്തിനായി 'വേർപെടുത്തപ്പെടുക' എന്ന അർത്ഥമാണ് നൽകുന്നത്. ‘അവന്‍റെ പ്രത്യേക ഉദ്ദേശ്യത്തിനായി വേർതിരിക്കപ്പെടുക’ എന്ന് നമുക്ക് കാണാൻ കഴിയും.
“ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു” (എബ്രായർ 10:10).
“വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്ന വർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ…” (എബ്രായർ 2:11).
“നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു” (1 കൊരിന്ത്യർ 6:11).
- തന്റെ ജനത്തെ വിശുദ്ധീകരിച്ചതിലൂടെ, ക്രിസ്തു അവരെ “പൂർണ്ണർ” അല്ലെങ്കിൽ “സമ്പൂർണ്ണർ” ആക്കി, നീതിമാനും വിശുദ്ധനുമായ ഒരു ദൈവത്തിന്റെ മുമ്പാകെ നിൽക്കാനുള്ള യോഗ്യത അവർക്ക് നൽകി.
“ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു” (എബ്രായർ 10:14). അവർ എന്നെന്നേക്കുമായി പൂര്‍ണ്ണരാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പിന്നീട് ഒരിക്കലും അവന്‍ അവരെ കുറ്റക്കാരായി കണക്കാക്കില്ല.
ഈ പൂര്‍ണ്ണത ‘ആരോപിക്കപ്പെട്ട പൂര്‍ണ്ണത’യാണെന്ന് ഞാൻ നിങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. ദൈവം തന്‍റെ ജനത്തിന്‍റെ പാപങ്ങൾക്ക് വേണ്ടി ക്രിസ്തുവിനെ കുറ്റക്കാരനായി കണക്കാക്കി. പാപികൾ അവന്‍റെ ക്രോധത്തിന് അർഹരാണ്. എന്നാൽ ആ ക്രോധം ദൈവം അവർക്ക് പകരം തന്‍റെ പുത്രന്‍റെമേൽ ചൊരിഞ്ഞു. അപ്പോൾ വീണ്ടെടുക്കപ്പെട്ട പാപികളെ ദൈവം വ്യക്തിപരമായും, നീതിപൂർവ്വവും, നിരപരാധികളായും ഉയർത്തിപ്പിടിക്കുന്നു. ക്രിസ്തുവിന്‍റെ പാപപരിഹാര ബലിയുടെ ഫലമായി, അവൻ അവരെ വിശുദ്ധീകരിക്കപ്പെട്ടവരും പൂര്‍ണ്ണത പ്രാപിച്ച ജനവുമായി കാണുന്നു.
ചുരുക്കി പറഞ്ഞാൽ ക്രിസ്തു ക്രൂശിൽ :-
- പാപത്തിനു വേണ്ടിയുള്ള ആത്യന്തികവും പകരവുമായ യാഗമായി മാറി.
- ദൈവകോപത്തെ ശമിപ്പിച്ചു.
- പാപികളെ വീണ്ടെടുക്കാൻ വില കൊടുത്തു.
- പാപപരിഹാരത്തിനുള്ള മറുവിലയായി.
- ദൈവത്തിനും മനുഷ്യനും ഇടയിൽ സമാധാനം സ്ഥാപിച്ചു.
- ദൈവത്തിന്റെ വിശുദ്ധ നീതിയെ തൃപ്തിപ്പെടുത്തി, ദോഷികളായ പാപികളെ നീതിമാന്മാരാക്കി തീര്‍ത്തു.
- ആ ജനങ്ങളെ വിശുദ്ധീകരിച്ചു, അല്ലെങ്കിൽ അവരെ വിശുദ്ധരായി വേർതിരിച്ചു.
- താൻ വിലയ്ക്കു വാങ്ങിയവരെ നീതീകരിക്കുകയും വിശുദ്ധീകരിച്ചവരെ സദാകാലത്തേക്കും പൂര്‍ണ്ണരാക്കുകയും ചെയ്തു.
“നിവൃത്തിയായി” എന്ന ക്രിസ്തുവിന്‍റെ സ്വയം പ്രഖ്യാപനത്തിലൂടെ, വാസ്തവമായും, അവന്‍റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും, ഇതെല്ലാം നിവൃത്തിയായിരിക്കുന്നുവെന്ന് നമുക്കറിയാം. ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, നമുക്ക് ഈ ചോദ്യം വീണ്ടും ചോദിക്കാം:
ക്രിസ്തു ആർക്കുവേണ്ടിയാണ് മരിച്ചത്?
ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിക്കും വേണ്ടി, യാതൊരു ഒഴികഴുവുമില്ലാതെ മുഴുവൻ ലോകത്തിനും വേണ്ടി ക്രിസ്തു മരിച്ചിരുന്നുവെങ്കിൽ, മുകളിൽ സൂചിപ്പിച്ച അവന്‍റെ മരണത്തിന്‍റെ എല്ലാ ഉദ്ദേശ്യങ്ങളും അവരെയെല്ലാം സംബന്ധിച്ചും നിറവേറ്റപ്പെടുമായിരുന്നു. എന്നാല്‍, ക്രിസ്തുവിന്‍റെ പാപപരിഹാര ബലിയുടെ ഫലങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമായി ബാധകമാകുമെന്ന് തിരുവെഴുത്തുകളിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. അതുകൊണ്ട്, അവ ഒരു വ്യക്തിക്ക് ബാധകമാണെങ്കിൽ, അവ പൂർണ്ണമായും ബാധകമാണ് അല്ലെങ്കിൽ ഒട്ടും ബാധകമല്ല. അതുപോലെ, ആരെങ്കിലും ഒരാൾ അവസരം മുതലെടുത്ത് കൊണ്ട് പ്രയോജനം നേടുമെന്നതുകൊണ്ട്, ഇവയെല്ലാം ആർക്കും ബാധകമാക്കാതെയാണ് ക്രിസ്തു ചെയ്തതെന്നും തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നില്ല. “നിവൃത്തിയായി” എന്ന് അവൻ പറഞ്ഞപ്പോൾ എല്ലാം യഥാർത്ഥത്തിൽ നിവൃത്തിയായി. സാധിക്കാന്‍ ആഗ്രഹിച്ച കാര്യം അവന്‍ സാധിച്ചു.
“ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു. ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്‍റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്‍റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ” (യോഹന്നാൻ 17:4-5)
മാത്രമല്ല, ഒരു വ്യക്തിയുടെ ജീവിതത്തിൽ ക്രിസ്തുവിന്‍റെ പ്രവൃത്തി ഫലപ്രദമാകണമെങ്കിൽ മറ്റെന്തെങ്കിലും കൂട്ടിച്ചേർക്കണമെന്ന് തിരുവെഴുത്തുകൾ അല്പം പോലും പറയുന്നില്ല. ക്രിസ്തുവിന്‍റെ പാപപരിഹാര ബലി ഫലപ്രദമാക്കാൻ, നമ്മുടെ വിശ്വാസം, നമ്മുടെ തിരഞ്ഞെടുപ്പ്, അല്ലെങ്കിൽ നമ്മുടെ തീരുമാനം എന്നിങ്ങനെയുള്ള ഒന്നും നാം അതിനോട് കൂട്ടിച്ചേർക്കേണ്ടതില്ല. അവൻ തന്നെ ഈ പാപപരിഹാര പ്രവൃത്തി സ്വയം നിർവ്വഹിക്കുകയും പിതാവിന്‍റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു.
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചുവെങ്കിൽ, അതിന്‍റെ ഫലമായി എല്ലാവരും രക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കാൻ നാം ബാധ്യസ്ഥരാണ്. എന്നാൽ ഇത് വാസ്തവമല്ലെന്ന് തിരുവെഴുത്തുകളിൽ നിന്ന് നമുക്കറിയാം. എല്ലാവരും രക്ഷിക്കപ്പെടില്ല. ചില ആളുകൾ ദൈവത്തിൽ നിന്ന് എന്നെന്നേക്കുമായി വേർപിരിയപ്പെടും.
“സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തനും അവനവന്‍റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും” (വെളിപ്പാട് 20:13-15).
എന്നാൽ, ഒരിക്കൽ സമാധാനപ്പെടുകയും, നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുകയും, വീണ്ടെടുക്കപ്പെടുകയും, വിശുദ്ധീകരിക്കപ്പെടുകയും, പൂര്‍ണ്ണത പ്രാപിക്കുകയും ചെയ്ത മനുഷ്യർ എങ്ങനെയാണ് അഗ്നികുണ്ഡത്തിൽ എറിയപ്പെടുകയും, നീതിമാനായ ഒരു ദൈവത്താൽ നിത്യമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്? ക്രിസ്തു അവർക്കുവേണ്ടി പ്രായശ്ചിത്ത വില നൽകിയിട്ടുണ്ടെങ്കിൽ, അവരുടെ പാപങ്ങളെക്കുറിച്ച് അവന് എങ്ങനെയാണ് വീണ്ടും ശിക്ഷ വിധിക്കാൻ കഴിയുക?
ഉത്തരം: ആ അഗ്നികുണ്ഡത്തിലേക്ക് എറിയപ്പെടാൻ പോകുന്നവരുടെ സ്ഥാനത്ത് ക്രിസ്തു മരിച്ചിട്ടില്ല. ക്രിസ്തു പാപഭാരം വഹിച്ചപ്പോൾ, അവരുടെ പാപങ്ങൾ അവന്‍റെ ചുമലിൽ ഉണ്ടായിരുന്നില്ല. അതിനാൽ, ഞാൻ ഇത് നേരിട്ട് പ്രഖ്യാപിക്കുന്നു:
ക്രിസ്തു തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രമാണ് മരിച്ചത്.
തൽഫലമായി, തിരഞ്ഞെടുക്കപ്പെട്ടവർ ദൈവത്താൽ വിലയ്ക്ക് വാങ്ങപ്പെടുകയും ഉടമ്പടി ചെയ്യപ്പെടുകയും ചെയ്തവരായി വ്യക്തിപരമായി കുറ്റമറ്റവരും വിശുദ്ധരും, ക്രിസ്തുവിൽ പൂര്‍ണ്ണരുമായി കണക്കാക്കപ്പെടുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ ദൈവം അവരുടെ പാപങ്ങളെ അവരോട് അകറ്റിയിരിക്കുന്നു. അതുകൊണ്ട്, അവർ ഇനി ഒരിക്കലും അവരുടെ പാപങ്ങൾക്കനുസരിച്ച് വിധിക്കപ്പെടുകയില്ല (സങ്കീർത്തനങ്ങൾ 103:12). ദൈവം അവർക്ക് പകരമായി തന്‍റെ പുത്രന്‍റെ മേൽ തന്‍റെ കോപം ചൊരിഞ്ഞതിനാൽ, തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ അവരുടെ പാപം നിമിത്തം അവൻ ഇനി ഒരിക്കലും തന്‍റെ കോപം ചൊരിയുകയില്ല.
ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താൽ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രായർ 9:12).
മാത്രമല്ല, ഈ സിദ്ധാന്തങ്ങളെ യുക്തിസഹമായി പിൻതുടർന്നാൽ ക്രിസ്തു മുഴുവൻ മനുഷ്യവർഗത്തിനും വേണ്ടി മരിച്ചിട്ടില്ല എന്ന നിഗമനത്തിലേയ്ക്കാണ് എത്താൻ കഴിയുന്നത്. ഇതുവരെയുള്ള വിഷയങ്ങൾ വച്ചു നോക്കുമ്പോൾ, ലോകസ്ഥാപനത്തിന് മുന്നമേ ദൈവം ചില വ്യക്തികളെ തിരഞ്ഞെടുത്തു, ബാക്കിയുള്ളവരെ തള്ളിക്കളഞ്ഞു എങ്കില്‍, നശിച്ചുപോകുമെന്ന് താന്‍ മുൻകൂട്ടി അറിഞ്ഞവർക്കുവേണ്ടി ദൈവത്തിന് എങ്ങനെയാണ് തന്‍റെ പുത്രനെ അയയ്ക്കാൻ കഴിയുക?
ദൈവം ചെയ്യാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾ ചെയ്യാൻ പ്രയാസപ്പെടുന്ന ഒരാളായി ചിത്രീകരിക്കുന്നത് അവനെ ഒരു ഭോഷനായി കണക്കാക്കുന്നതിന് തുല്യമാണ്.
തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ വീണ്ടെടുക്കപ്പെടുകയുള്ളൂ എന്ന് ക്രിസ്തു തന്നെ തന്‍റെ പ്രാർത്ഥനയിൽ പ്രഖ്യാപിച്ചു. “ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്‍റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തിൽ എന്നെ നിന്‍റെ അടുക്കൽ മഹത്ത്വപ്പെടുത്തേണമേ. നീ ലോകത്തിൽ നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു. നീ എനിക്കു തന്നത് എല്ലാം നിന്‍റെ പക്കൽനിന്ന് ആകുന്നു എന്ന് അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു. നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു, ഞാൻ നിന്‍റെ അടുക്കൽ നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു. ഞാൻ അവർക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ട് അവർക്കുവേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നത്. എൻറേത് എല്ലാം നിൻറേതും നിൻറേത് എൻറേതും ആകുന്നു; ഞാൻ അവരിൽ മഹത്ത്വപ്പെട്ടുമിരിക്കുന്നു” (യോഹന്നാൻ 17:5-10).
തന്‍റെ മരണത്തിനായി ഒരുങ്ങുമ്പോൾ ചെയ്ത ഈ പ്രാർത്ഥനയിൽ, ദൈവം തനിക്ക് കൃപയാൽ നൽകിയ ആളുകളെ ക്രിസ്തു താഴെ പറയുന്ന രീതിയിലാണ് വിവരിച്ചത്.
- അവർ ദൈവത്തിന്റേതാണ്; അവർ ക്രിസ്തുവിന് നൽകപ്പെട്ടിരിക്കുന്നു.
- അവർ അവന്‍റെ വചനം അംഗീകരിക്കുന്നവരാണ്.
- ക്രിസ്തുവിനുള്ളതെല്ലാം ദൈവത്തിൽ നിന്നാണെന്ന് അവർക്കറിയാം.
- ദൈവം തനിക്ക് നൽകിയ വചനങ്ങൾ ക്രിസ്തു അവർക്ക് നൽകി.
- അവർ ആ വാക്കുകൾ സ്വീകരിച്ചു.
- ക്രിസ്തു ദൈവത്തിൽ നിന്നാണ് വന്നതെന്ന് അവർക്ക് ഉറപ്പായിട്ടും അറിയാമായിരുന്നു.
- ക്രിസ്തുവിനെ ദൈവമാണ് അയച്ചതെന്ന വിശ്വാസം അവർക്കുണ്ട്.
- അവർ ദൈവത്തിന്‍റെതാകയാൽ, ക്രിസ്തു അവർക്കുവേണ്ടി ദൈവത്തോട് പ്രത്യേകമായി അപേക്ഷിക്കുന്നു. കൃത്യമായ ഈ വാക്കുകൾ ശ്രദ്ധിക്കുക. "ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു ലോകത്തിനുവേണ്ടിയല്ല..."
- അവരിൽ ക്രിസ്തു മഹത്വപ്പെടുന്നു.
ക്രിസ്തു ഇങ്ങനെ പ്രാർത്ഥനയിൽ തുടർന്നുകൊണ്ട്, ദൈവം തിരഞ്ഞെടുത്ത് തനിക്ക് നൽകിയവരെ അനുഗ്രഹിക്കാനും സംരക്ഷിക്കാനും വേണ്ടി അപേക്ഷിച്ചു. എന്നാൽ, ക്രിസ്തു തന്‍റെ പ്രാർത്ഥനകളിൽ പോലും ഉൾപ്പെടുത്താത്ത ഒരു ലോകത്തെ രക്ഷിക്കാൻ തന്‍റെ വിലയേറിയ രക്തം ചൊരിഞ്ഞു എന്നും, ജീവൻ നൽകി എന്നും അവകാശപ്പെടുന്നത് എത്രത്തോളം ന്യായയുക്തമാണ്! അങ്ങനെയെങ്കിൽ, അവൻ ഉൽകണ്ഠ മൂലം ഭോഷത്തമായി പെരുമാറി എന്ന് പറയേണ്ടി വരും. ക്രിസ്തു തനിക്കുള്ളവർക്കും, ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നില്ലയോ അവർക്കും തമ്മിൽ വേർതിരിച്ചു കാണിച്ച വ്യത്യാസം പ്രത്യേക ശ്രദ്ധിക്കുക. 'ക്രിസ്തു തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രമാണ് മരിച്ചത് ' എന്ന എന്‍റെ വാദം, അവൻ തന്നെ പ്രകടമാക്കിയ ഈ വ്യത്യാസത്താൽ സ്ഥിരീകരിക്കപ്പെടുന്നു.
ആടുകൾ
“തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് യേശു മരിച്ചത്” എന്ന വാദത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, തിരഞ്ഞെടുക്കപ്പെട്ട, പ്രത്യേകമായ ആളുകളോട് തനിക്കുള്ള ബന്ധത്തെ സൂചിപ്പിക്കാൻ അവൻ ഉപയോഗിച്ച പദാവലി നിരീക്ഷിച്ചാൽ മതിയാകും. ഒന്നാം നൂറ്റാണ്ടിലെ തന്‍റെ ശ്രോതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും വിധം അവരുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ആലങ്കാരിക ഭാഷയാണ് ക്രിസ്തു പലപ്പോഴും ഉപയോഗിച്ചത്. ആ കാലത്ത്, എവിടെ നോക്കിയാലും കൃഷി, കന്നുകാലികൾ, ആടുകൾ എന്നിവ സാധാരണ കാഴ്ചകളായിരുന്നു. അതുകൊണ്ട്, ക്രിസ്തു ഇങ്ങനെ പറഞ്ഞു- “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു” (യോഹന്നാൻ 10:11).
ഞാൻ നല്ല ഇടയൻ; പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്‍റെ ജീവനെ കൊടുക്കുന്നു” (യോഹന്നാൻ 10:14-15). അതുകൊണ്ട് ക്രിസ്തു, തന്‍റെ ആടുകളെന്നു സൂചിപ്പിക്കുമ്പോൾ, ആരെയും ഒഴിവാക്കാതെ ഓരോ മനുഷ്യനേയും ഉൾപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നത് ഉചിതമാണ്. ആ ചോദ്യത്തിനുള്ള ഉത്തരം അവൻ പറഞ്ഞ വാക്കുകൾ തന്നെ നൽകുന്നു. “നിങ്ങളോ എന്‍റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്‍റെ ആടുകൾ എന്‍റെ ശബ്ദം കേൾക്കുന്നു…” (യോഹന്നാൻ 10:26).
“മനുഷ്യപുത്രൻ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തിൽ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ച്, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. പിന്നെ അവൻ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്‍റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. (മത്തായി 25:31-33,41).
"എന്‍റെ ആടുകൾ" എന്ന് യേശു പറഞ്ഞപ്പോൾ അവൻ ഒരു പ്രത്യേക കൂട്ടത്തെയാണ് ഉദ്ദേശിച്ചത്. വാസ്തവത്തിൽ, യേശു പരീശന്മാരോട്, “നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല” എന്ന് പറഞ്ഞതിന്‍റെ കാരണം അവർ അവന്‍റെ ആടുകളല്ല എന്നുള്ളതാണ്. ക്രിസ്തു ഈ ലോകത്തെ മുഴുവൻ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചു: "ചെമ്മരിയാടുകൾ" എന്നും "കോലാടുകൾ" എന്നും. തന്‍റെ മരണം കോലാടുകൾക്കുവേണ്ടിയാണെന്ന് യേശു ഒരിടത്തും പറഞ്ഞിട്ടില്ല. തൽഫലമായി, കോലാടുകൾ വിധിക്കപ്പടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും.
"ആടുകൾ" എന്ന പദപ്രയോഗം ഉപയോഗിച്ച്, ക്രിസ്തു തന്‍റെ സഭയ്ക്കു വേണ്ടിയാണ് പ്രത്യേകമായി മരിച്ചതെന്ന് പൗലോസും പഠിപ്പിച്ചു. “നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ അധ്യക്ഷരാക്കി വച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ” (അപ്പൊ. പ്രവൃത്തികൾ 20:28). വിവാഹ ബന്ധത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പോലും, ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിന്‍റെ പരിധിയെക്കുറിച്ച് പൗലോസ് പ്രഖ്യാപിക്കുകയുണ്ടായി.
“ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതു പോലെ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍.....തന്നത്താന്‍ അവള്‍ക്കു വേണ്ടി ഏല്‍പ്പിച്ചു കൊടുത്തു” (എഫെസ്യർ 5:25-27).
മറിയയുടെ ഗർഭധാരണത്തെക്കുറിച്ച് ദൂതൻ യോസേഫിനോട്, “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം” എന്നു പറഞ്ഞു (മത്തായി 1:21).
മാത്രമല്ല, യേശു വിശദമായി ഇങ്ങനെ പ്രഖ്യാപിച്ചു:
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് ചെയ്താൽ നിങ്ങൾ എന്‍റെ സ്നേഹിതന്മാർതന്നെ. യജമാനൻ ചെയ്യുന്നത് ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്ന് ഇനി പറയുന്നില്ല; ഞാൻ എന്‍റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു” (യോഹന്നാൻ 15:13-15).
ഇവിടെ, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാരോടാണ് സംസാരിക്കുന്നത്. അവൻ തിരഞ്ഞെടുത്ത ആടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ സഭയെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ സ്നേഹിതന്മാരെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ അവർക്കുവേണ്ടി തന്‍റെ ജീവൻ അർപ്പിച്ചു. ഈ പദാവലിയിൽ ‘ഒഴിവാക്കലിന്‍റെ ആശയങ്ങൾ' നമുക്ക് വ്യക്തമായി കാണാൻ കഴിയും.
ക്രിസ്തുവിന്‍റെ കർതൃത്വം അംഗീകരിക്കാത്തവരും അത് അനുസരിക്കാത്തവരും അവന്‍റെ സ്നേഹിതന്മാരല്ല, അവന്‍റെ ആടുകളല്ല, അവന്‍റെ ജനവുമല്ല, തീർച്ചയായും അവന്‍റെ സഭയുമല്ല. തൽഫലമായി, ക്രിസ്തു അവർക്കുവേണ്ടി തന്‍റെ ജീവൻ ബലിയർപ്പിച്ചില്ല.
പഴയനിയമ താരതമ്യങ്ങൾ
ആദാമിന്‍റെ പതനത്തിനുശേഷം, സ്ത്രീയുടെ സന്തതിയ്ക്കും സർപ്പത്തിന്‍റെ സന്തതിയ്ക്കും തമ്മിൽ ശത്രുത ഉണ്ടാകുമെന്ന് പറഞ്ഞ് ദൈവം സർപ്പത്തെ ശപിച്ചു. ആരംഭം മുതൽ ക്രിസ്തു വരെ, സ്ത്രീയുടെ സന്തതിയുടെ വംശാവലിയും അവരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകളുടെ കാലഗണനയും ബൈബിൾ വെളിപ്പെടുത്തുന്നു (ഗലാ. 3:16).
ഈ സ്ത്രീയുടെ ഈ സന്തതിയാണ് യിസ്രായേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളായി വളർന്നത്. തെരഞ്ഞെടുക്കപ്പെട്ട ഈ ജനതയെ പരിപാലിക്കുന്നതിനായി, ദൈവം മൂന്ന് വ്യത്യസ്ത നേതൃത്വ സംവിധാനങ്ങൾ സ്ഥാപിച്ചു. പ്രവാചകന്മാർ, പുരോഹിതന്മാർ, രാജാക്കന്മാർ. ഇവയാണ് അവർ പ്രതിനിധീകരിക്കുന്ന സ്ഥാനങ്ങൾ.
ഉദാഹരണത്തിന്, മഹാപുരോഹിതൻ വർഷത്തിലൊരിക്കൽ യാഗം അർപ്പിക്കാൻ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുമ്പോൾ, തിരഞ്ഞെടുക്കപ്പെട്ട ആ ജനതയ്ക്ക് പ്രതിനിധിയായി അവൻ ദൈവമുമ്പാകെ നില്ക്കുന്നു. ദൈവം മോശയോട് കല്പിച്ചതുപോലെ, യിസ്രായേൽ ജനത്തിന്‍റെ ഓർമ്മയ്ക്കായി പുരോഹിതൻ തോളിൽ ഒരു "ഏഫോദ്” ധരിക്കാറുണ്ടായിരുന്നു (പുറ. 39:7). മൂന്ന് വിലയേറിയ രത്നങ്ങൾ പതിച്ച നാല് വരികളുള്ള ഒരു പതക്കം അദ്ദേഹം മാറിൽ ധരിക്കുമായിരുന്നു. ആ രത്നങ്ങളിൽ യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ പന്ത്രണ്ട് മുദ്രകൾ പോലെ ഒരോന്നിലും ഓരോ പേര് കൊത്തിവച്ചിരിക്കുന്നു. ആരുടെ ഭാരമാണോ ആ മഹാപുരോഹിതന്‍റെ ചുമലിൽ വയ്ക്കുന്നത് ആ ജനങ്ങൾക്കു വേണ്ടി മാത്രമാണ് അവൻ അപേക്ഷ കഴിച്ചിരുന്നത്. അവൻ ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങൾക്കും വേണ്ടി യാഗം അർപ്പിച്ചില്ല. അവൻ അമാലേക്യരുടെയോ യെബൂസ്യരുടെയോ പുരോഹിതനായിരുന്നില്ല. അവൻ അബ്രഹാമിന്‍റെ സന്തതിയായ വാഗ്ദത്ത ജനതയ്ക്ക് മാത്രമാണ് പുരോഹിതൻ.
ദൈവം സ്ഥാപിച്ച രണ്ടാമത്തെ പ്രതിനിധി സംവിധാനം പ്രവാചകന്മാരാണ്. പ്രവാചകന്മാൻ ദൈവശ്വാസീയതയാൽ ആണ് ദൈവത്തിന്‍റെ വാക്കുകൾ സംസാരിച്ചത്. ദൈവം പറയാൻ ഉദ്ദേശിച്ചതാണ് അവർ പറഞ്ഞത്. എന്നാൽ പ്രവാചകന്മാർ യിസ്രായേൽ ജനതയ്ക്കു വേണ്ടി മാത്രമേ അയക്കപ്പെട്ടുള്ളൂ (അതായത്, തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്കു വേണ്ടി മാത്രം) (എബ്രായർ 1:1). മോവാബ്യര്‍ക്കു വേണ്ടി അല്ലെങ്കില്‍ ഫെലിസ്ത്യര്‍ക്കു വേണ്ടി പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടില്ല. പ്രവാചകന്മാർ മറ്റു ജനതകളെ ഉദ്ദേശിച്ച് പ്രവചിച്ചെങ്കിലും, യിസ്രായേലിലെയും യഹൂദയിലെയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും പഠിപ്പിക്കാനുമാണ് അവര്‍ എഴുന്നേല്ക്കപ്പെട്ടത്.
ഉദാഹരണത്തിന് – മോശയെ നോക്കാം. മോശെ ദൈവത്തിന്‍റെ പ്രവാചകൻ ആയിരുന്നു, അവനിലൂടെയാണ് സീനായ് പർവതത്തിൽ വെച്ച് യിസ്രായേൽ ജനതയ്ക്ക് ന്യായപ്രമാണം ലഭിച്ചത്. ആ ന്യായപ്രമാണം ജാതികൾക്ക് നൽകപ്പെട്ടിരുന്നില്ല. ദൈവം തന്‍റെ നീതിയുള്ള പ്രമാണങ്ങൾ ആ തിരഞ്ഞെടുക്കപ്പെട്ട ജനതയ്ക്കു മാത്രമേ വെളിപ്പെടുത്തിയുള്ളൂ. നമ്മെ ക്രിസ്തുവിങ്കലേക്കു നയിക്കുന്ന ശിശുപാലകനാണ് ആ ന്യായപ്രമാണം (ഗലാത്യർ 3:24). അതുകൊണ്ട് രക്ഷയുടെ വഴി ലോകത്തിനു മുഴുവൻ വെളിപ്പെടുത്തിയില്ല. തിരഞ്ഞെടുക്കപ്പെട്ട ആ ജനങ്ങൾക്കു മാത്രമാണ് പ്രവാചകന്മാരിലൂടെ അത് വെളിപ്പെടുത്തപ്പെട്ടത്.
മൂന്നാമതായി, ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്മേൽ രാജാക്കന്മാരുടെ ഭരണം സ്ഥാപിച്ചു. ഭൂമി ഭരിച്ചിട്ടുള്ള എല്ലാ ഭരണാധികാരികളും തങ്ങളുടെ അധികാരം ദൈവത്തിൽ നിന്നാണ് സ്വീകരിക്കുന്നത് എന്നത് സത്യമാണെങ്കിലും, ഭൂമിയിലെ ഒരു രാജാവിനും ദാവീദിന് കിട്ടിയ മഹത്വം കിട്ടിയിട്ടില്ല. അവൻ ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് വിളിക്കപ്പെട്ടു. ഓരോ രാജാവും ഒരു പ്രത്യേകമായ രാജ്യത്തെ ആണ് ഭരിക്കുന്നത്. ചരിത്രത്തിൽ ഒരു രാജാവിനും സാർവത്രിക ആധിപത്യം ഉണ്ടായിട്ടില്ല. അതുപോലെ തന്നെ യിസ്രായേല്‍ രാജാക്കന്മാരും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും പ്രവാചകന്മാരാല്‍ അഭിഷേകം പ്രാപിച്ചവരായി യിസ്രായേല്‍ ദേശത്തെ മാത്രമാണ് പരിപാലിച്ചത്. ആരും ഒരേ സമയം മൂന്ന് സംവിധാനങ്ങളുടെ പദവികൾ വഹിച്ചിട്ടില്ല (ക്രിസ്തുവിന്‍റെ മുന്നോടിയായിരുന്ന മെൽക്കീസേദെക്ക് ഒഴികെ). ദാവീദ് ഒരു രാജാവും പ്രവാചകനുമായിരുന്നു, പക്ഷേ അവൻ ഒരിക്കലും ഒരു പുരോഹിതനായിരുന്നില്ല. അഹരോൻ ഒരു മഹാപുരോഹിതനും പ്രവാചകനുമായിരുന്നു, പക്ഷേ അവൻ ഒരിക്കലും ഒരു രാജാവായിരുന്നില്ല. ആ പരിധി കടന്ന് ധൂപം കാട്ടാൻ ഉസ്സീയാ രാജാവ് ശ്രമിച്ചു. അത് ഒരു പുരോഹിതൻ ചെയ്യേണ്ട കാര്യമായിരുന്നു, അതിനാൽ അവൻ മരിക്കുന്നതുവരെ ദൈവം അവനെ കുഷ്ഠരോഗത്താൽ ശിക്ഷിച്ചു (2 ദിന. 26:16-21).
ശൗൽ രാജാവായിരുന്നു കൊണ്ട്, പ്രവചിച്ചു, പക്ഷേ ഒരിക്കലും പുരോഹിതനായിരുന്നില്ല. മാതൃകകളും നിഴലുകളുമായ ഈ മൂന്ന് ശുശ്രൂഷകളും ക്രിസ്തുയേശുവിൽ പൂർത്തീകരിക്കപ്പെട്ടു.
എല്ലാ പ്രവാചകന്മാരും വരാനിരിക്കുന്ന “മിശിഹാ”യെക്കുറിച്ച് പ്രവചിച്ചു.
“പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്‍റെ വരവിനെക്കുറിച്ച് മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു” (അപ്പൊ. പ്രവൃത്തികൾ 7:52).
യഥാർത്ഥ വീണ്ടെടുപ്പുകാരൻ വന്ന് സ്വന്തം രക്തം ബലിയർപ്പിക്കുന്നതുവരെ പുരോഹിതന്മാർ താൽക്കാലികമായി മധ്യസ്ഥന്‍റെ കടമകൾ നിർവഹിച്ചു.
“മഹാപുരോഹിതൻ ആണ്ടുതോറും അന്യ രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല. അങ്ങനെയായാൽ ലോകസ്ഥാപനം മുതൽക്ക് അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി” (എബ്രായർ 9:25-26).
ദാവീദിന്റെ മകൻ ചരിത്രത്തിന്‍റെ വേദിയിൽ പ്രത്യക്ഷപ്പെടുന്നതുവരെ രാജാക്കന്മാർ യിസ്രായേല്യരെ ഭരിച്ചു. അതുപോലെ, ജയശാലി വന്ന് തന്‍റെ രാജ്യം കീഴടക്കുന്നതു വരെ ഭൂമിയിലെ രാജാക്കന്മാർ ഭരിക്കും.
“വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേൻ” (വെളിപ്പാട് 1:5-6)
മെൽക്കീസേദെക്കിന്‍റെ ക്രമപ്രകാരം പ്രവാചകനെന്നും പുരോഹിതനെന്നും രാജാവെന്നും പറയപ്പെട്ട ഒരേയൊരു മനുഷ്യൻ യേശുക്രിസ്തുവാണ്.
“ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേൽമക്കളോടു പറഞ്ഞ മോശെ അവൻതന്നെ” (അപ്പൊ. പ്രവൃത്തികൾ 7:37)
“ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട് ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി വച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി” (എബ്രായർ 1:1,2).
“പ്രവാചകനു തന്‍റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യം പറഞ്ഞിരുന്നു” (യോഹന്നാൻ 4:44).
“അതുകൊണ്ടു ജനത്തിന്‍റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്‍റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു” (എബ്രായർ 2:17)
“അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗ്ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ” (എബ്രായർ 3:1).
“സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്‍റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും” (1 തിമൊഥെയൊസ് 6:14-15).
“രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്‍റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു” (വെളിപ്പാട് 19:16).
ദൈവത്തിനുവേണ്ടി സംസാരിച്ച അവസാനത്തെ പ്രവാചകനാണ് യേശുക്രിസ്തു; ദൈവത്തിന്‍റെ കരുണാപീഠത്തിങ്കൽ രക്തം ചൊരിഞ്ഞ ഏറ്റവും മഹാനായ മഹാപുരോഹിതൻ; യേശു രാജാക്കന്മാരുടെ രാജാവാണ്.
എന്നിരുന്നാലും, ഈ സംവിധാനങ്ങളുടെ പ്രവർത്തനത്തിലെ ഉദ്ദേശ്യവും സ്വഭാവവും അവന്‍ മാറ്റിയില്ല. വിശ്വാസത്തിൽ അബ്രാഹാമിന്‍റെ സന്താനത്തിന് അതായത് തിരഞ്ഞെടുക്കപ്പെട്ടവർക്ക്, അവൻ മഹാപുരോഹിതനാണ്; ഈ ലോകത്തിൽ നിന്ന് തനിക്ക് നൽകപ്പെട്ടവർക്ക് ദൈവവചനം എത്തിച്ചുകൊടുത്ത ഒരു പ്രവാചകൻ. മത്സരികളെ ശിക്ഷിക്കുകയും തന്നോട് വിശ്വസ്തരായവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്ന നീതിമാനും പ്രതിബദ്ധതയുള്ളവനുമായ രാജാവ്. ചുരുക്കത്തിൽ, തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഈ എല്ലാ വ്യവസ്ഥകളുടെയും പൂർത്തീകരണമാണ് അവൻ.
അർമീനിയൻ പരിമിതി
ക്രിസ്തുവിന്‍റെ പ്രവൃത്തികൾക്ക് പരിധി നിശ്ചയിക്കുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യുന്നത് ഭോഷത്വമാണെന്നും ഈ സിദ്ധാന്തത്തെ എതിർക്കുന്നവർ വാദിക്കുന്നു. എന്നാൽ നാം അറിയേണ്ട സത്യം എന്തെന്നാൽ, അർമീനിയൻ 'സാർവ്വത്രിക പാപപരിഹാര സിദ്ധാന്തം' യഥാർത്ഥത്തിൽ ക്രിസ്തുവിന്‍റെ പ്രവൃത്തിയിൽ ഞാൻ വിവരിച്ചതിനേക്കാൾ വളരെ കർശനമായ ഒരു പരിമിതി ഏർപ്പെടുത്തുന്നു എന്നതാണ്.
ഒരുപക്ഷെ ക്രിസ്തുവിന്‍റെ മരണം രക്ഷ സാധ്യമാക്കുക മാത്രം ചെയ്യുകയും, അതിനെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമായി ഒരുക്കുകയും ചെയ്തതാണെങ്കില്‍ യഥാർത്ഥത്തിൽ ക്രിസ്തു ആരെയും രക്ഷിച്ചിട്ടില്ല. ക്രിസ്തുവിന്‍റെ പാപപരിഹാര ബലി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത് അവരുടെ രക്ഷയ്ക്കായി മാത്രം ഉപയോഗിക്കുന്നതിനായി ക്രിസ്തു തന്‍റെ വിശുദ്ധീകരിക്കുന്ന രക്തം ചൊരിഞ്ഞുവെന്ന് സാർവത്രിക പ്രായശ്ചിത്തവാദികൾ പഠിപ്പിക്കുന്നു. ഒരു വ്യക്തി തന്‍റെ സ്വന്തം ഇഷ്ടപ്രകാരം ഈ പ്രായശ്ചിത്ത ബലി തന്‍റെ ജീവിതത്തിൽ പ്രയോഗിക്കാനുള്ള തീരുമാനമാണ് രക്ഷയ്ക്കുള്ള യഥാർത്ഥ പ്രചോദനം എന്ന് അവർ വാദിക്കുന്നു.
കൃപയുടെ സിദ്ധാന്തങ്ങൾ പ്രായശ്ചിത്തബലിയുടെ വ്യാപ്തിയെ പരിമിതപ്പെടുത്തുമ്പോൾ, അർമീനിയർ അതിന്‍റെ ശക്തിയെ പരിമിതപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ കഷ്ടങ്ങളും മരണവും, സകല മനുഷ്യരെയും രക്ഷിക്കാൻ പര്യാപ്തമാണ് എന്നതിൽ സംശയമില്ല; എന്നാൽ അത് യഥാർത്ഥത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ ഫലപ്രദമാകുന്നുള്ളൂ.
മനുഷ്യനും ദൈവവും തമ്മിലുള്ള വലിയ അഗാധത്തിന്‍റെ പകുതി ദൂരം മാത്രം ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ് ഒരു അർമീനിയൻ ക്രിസ്തുവിന്‍റെ പാപപരിഹാര ബലിയെ കാണുന്നത്; മനുഷ്യൻ ശേഷിക്കുന്ന പകുതി ദൂരം പൂർത്തിയാക്കി സ്വർഗീയ ലക്ഷ്യത്തിലെത്തണം; എന്നാല്‍ ഒരു കാൽവിനിസ്റ്റ്, ക്രിസ്തുവിന്‍റെ പാപപരിഹാര ബലിയെ, വീഴ്ചയ്ക്കും രക്ഷയ്ക്കും ഇടയിലുള്ള അഗാധം പൂർണ്ണമായും നികത്തുന്ന ഇടുങ്ങിയതും ശക്തവുമായ ഒരു പാലമായിട്ടാണ് കാണുന്നത്; പക്ഷേ ഈ വഴി അത്ര പ്രസിദ്ധമായതല്ല, മാത്രമല്ല അത് കണ്ടെത്തുന്നത് പ്രയാസവുമാണ്.
‘ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ” (മത്തായി 7:13-14).
അതുകൊണ്ട്, അർമീനിയൻ ആശയമനുസരിച്ച്, പ്രായശ്ചിത്തബലിയുടെ ഫലപ്രാപ്തി പരിമിതപ്പെടുത്തണം, അല്ലെങ്കിൽ കാൽവിനിസ്റ്റ് ആശയമനുസരിച്ച് പ്രായശ്ചിത്തബലിയുടെ വ്യാപ്തി പരിമിതപ്പെടുത്തണം; മറ്റ് മാർഗങ്ങളൊന്നുമില്ല. ബൈബിൾ ക്രിസ്തുവിന്‍റെ മരണത്തിന്‍റെ പൂർണതയും പൂർണ്ണമായ ഫലപ്രാപ്തിയും സ്ഥിരപ്പെടുത്തുമ്പോൾ തന്നെ ഈ പ്രായശ്ചിത്ത മരണത്തിന്‍റെ പ്രയോഗം ദൈവം തിരഞ്ഞെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും അത് ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് അർമീനിയരുടെ പരിമിതിക്ക് തിരുവെഴുത്തിൽ അടിസ്ഥാനമില്ല.
മറ്റ് വാദങ്ങൾ
സന്ദർഭത്തിന് പുറത്ത് നിന്ന് നോക്കുമ്പോൾ “പരിമിതമായ പ്രായശ്ചിത്ത ബലി” എന്ന സിദ്ധാന്തത്തെ തകര്‍ക്കുന്ന വിധത്തില്‍ കാണുന്ന വാക്യ ഭാഗങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ സിദ്ധാന്തത്തെ വെല്ലുവിളിക്കുക എന്നതാണ് ഇതിനെ എതിര്‍ക്കുന്നവര്‍ സാധാരണയായി ചെയ്യുന്നത്. എന്നാൽ സന്ദർഭം അനുസരിച്ച് നോക്കുമ്പോൾ, ആ വചനഭാഗങ്ങൾ ഈ സിദ്ധാന്തത്തെ തകര്‍ക്കുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് തെളിയുന്നു.
- എല്ലാവരും രക്ഷിക്കപ്പെടുമെന്ന ചിന്തയെ ശക്തിപ്പെടുത്തുന്നതിനായി, “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിക്കുന്നു” എന്ന വചനം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന തിരുവെഴുത്ത്. ഈ പ്രസ്താവന 2 പത്രോസ് 3:9-ൽ നിന്ന് ആണ് എടുത്തിട്ടുള്ളത്. ഇത് സന്ദർഭം അനുസരിച്ച് നോക്കുകയാണെങ്കിൽ, സുവിശേഷത്തെ പരിഹസിച്ചു കൊണ്ട്, "അവന്‍റെ വരവിന്റെ വാഗ്ദാനം എവിടെ? പിതാക്കന്മാർ നിദ്രപ്രാപിച്ചതിനുശേഷം, സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു" എന്ന് പറയുന്ന അന്ത്യനാളുകളിലെ പരിഹാസികളെക്കുറിച്ചാണ് പത്രോസ് ഇവിടെ പരാമർശിച്ചിരിക്കുന്നത്(2 പത്രോസ് 3:4). എന്നാൽ പത്രോസ്, “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. (2 പത്രൊസ് 3:9), എന്ന് ഓർമ്മിപ്പിക്കുന്നു.
“ആരും നശിച്ചുപോകാതെ” എന്ന പ്രയോഗത്തെ വിശദീകരിക്കുന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന “നിങ്ങളോട്” എന്ന വാക്ക് വളരെ ന്‍ നിര്‍ണ്ണായകമാണ്. പത്രോസ് ഈ ലേഖനം ആർക്കാണ് എഴുതിയതെന്ന് നമുക്ക് സ്ഥാപിക്കാൻ കഴിഞ്ഞാൽ, "നിങ്ങളോട്" എന്ന് പറഞ്ഞപ്പോൾ അവൻ ആരെയാണ് ഉദ്ദേശിച്ചതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. 1 പത്രോസ് 1:2 ൽ, “ചിതറിപ്പാർക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്‍റെ മുന്നറിവിന് ഒത്തവണ്ണം ആത്മാവിന്‍റെ വിശുദ്ധീകരണം പ്രാപിച്ച് അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്‍റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്ക്” എന്ന് അവരെക്കുറിച്ച് പറഞ്ഞിരിക്കുന്നു.
2 പത്രോസ് 1:1-ൽ, “നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിന്‍റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക്” എന്ന് പറഞ്ഞിരിക്കുന്നു.
പത്രോസ് കാണിക്കുന്ന വ്യത്യാസം നാം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലർ ക്രിസ്തുവിന്‍റെ വീണ്ടും വരവ് എന്ന ആശയത്തെ പരിഹസിക്കുന്നു. അവൻ അവരെ പരിഹാസികൾ എന്നും ജഡത്തിന്‍റെ മോഹങ്ങൾ അനുസരിച്ച് നടക്കുന്നവർ എന്നും വിളിക്കുന്നു. പരിഹസിക്കുന്നവരും അവിശ്വസിക്കുന്നവരുമായവരില്‍ നിന്നും വ്യത്യസ്തമായി, ദൈവകൃപ സ്വീകരിക്കുന്നവരുടെ കാര്യത്തിൽ ദൈവം ദീർഘക്ഷമയുള്ളവനാണെന്ന് പറഞ്ഞുകൊണ്ട്, അവൻ ഇവിടെ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം കാണിച്ചു തരുന്നു. അതുകൊണ്ട് പത്രോസ് വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ്, “നിങ്ങളോട്” എന്നു പറയുന്നത്.
ഇവിടെ സന്ദർഭം അനുസരിച്ച് നോക്കിയാൽ തിരഞ്ഞെടുക്കപ്പെട്ട നമ്മിൽ ആരും നശിച്ചുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് നമ്മിൽ ആരും നശിക്കില്ല. നാമെല്ലാവരും മാനസാന്തരപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നു, അതിനാൽ നാമെല്ലാവരും തീര്‍ച്ചയായും മാനസാന്തരപ്പെടും. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും മാനസാന്തരപ്പെടുന്നതുവരെ അവൻ തന്‍റെ മഹത്വത്തിന്‍റെ വെളിപ്പെടുത്തലും, ന്യായവിധിയുടെ കോപവും വൈകിപ്പിക്കുന്നു. അതുപോലെ, പത്രോസ് എഴുതിയ ഈ അധ്യായത്തിന്‍റെ സന്ദർഭം നിത്യരക്ഷയല്ല. പത്രോസ് ഇവിടെ വരാനിരിക്കുന്ന ലോകാവസാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. രക്ഷയെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം മനസ്സിലാക്കാൻ, ആ വിഷയത്തെ പരാമർശിക്കുന്ന വചനഭാഗങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്. ഇത് അത്തരമൊരു വാക്യഭാഗമല്ല. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ആലോചിച്ചാൽ, ഈ വാക്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവർ, നാം വിശ്വസിക്കണമെന്ന് ആഗ്രഹിക്കുന്നതു പോലെ എല്ലാവരും രക്ഷിക്കപ്പെടുക എന്നതാണ് ദൈവത്തിന്‍റെ ഇഷ്ടമെങ്കിൽ, തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം അവനെ തള്ളിക്കളഞ്ഞ് നരകത്തിന് വിധിക്കപ്പെട്ടവരുടെ കാര്യത്തിൽ അവന്‍റെ ഇഷ്ടം തകർക്കപ്പെട്ടെന്നും, ക്രിസ്തു തന്‍റെ രക്തം ചൊരിഞ്ഞുകൊണ്ട് അവർക്ക് ഉറപ്പാക്കിയ രക്ഷയ്ക്ക് അതീതമായി അവർ നശിച്ചുപോയി എന്നും പറയേണ്ടി വരും. ആരും നശിച്ചുപോകരുതെന്ന ദൈവഹിതത്തിന് വിരുദ്ധമായി അവർ നശിച്ചതിനാൽ, മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തി ദൈവഹിതത്തേക്കാൾ ശക്തമാണെന്നാണ് പറയേണ്ടി വരും. അത്തരം ദൈവശാസ്ത്രം ദൈവത്തെ ശക്തിയില്ലാത്തവനും ദയനീയനുമായി ചിത്രീകരിക്കുകയും, തന്‍റെ പ്രിയപ്പെട്ടവർ തുടർച്ചയായി നശിച്ചുപോകുന്നത് നോക്കിനിൽക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത നിസ്സഹായനാക്കുകയും ചെയ്യുന്നു. എന്നാൽ ബൈബിളിലെ ദൈവം അത്തരത്തിലുള്ള ഒരു ദൈവമല്ല.
- “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16).
ക്രിസ്തുവിന്‍റെ ശുശ്രൂഷ സാർവത്രികമാണെന്ന് വാദിക്കുന്ന അർമീനിയർക്ക് ഈ വാക്യം വളരെ പ്രിയപ്പെട്ടതാണ്. മുകളിൽ പറഞ്ഞ വാക്യത്തെ അർമീനിയൻ വേദശാസ്ത്രികൾ പ്രിയപ്പെട്ട വചനമായി ഉപയോഗിക്കുന്നു. അവരുടെ വാദത്തിന്‍റെ പ്രധാന വാക്ക് "ലോകം" എന്നതാണ്. ലോകം എന്നതുകൊണ്ട് ദൈവത്തിന്‍റെ വീണ്ടെടുപ്പിൻ സ്നേഹം, യാതൊരു ഒഴിവാക്കലോ, വ്യത്യാസമോ ഇല്ലാതെ, ജീവിച്ചിരിക്കുന്ന എല്ലാ വ്യക്തികൾക്കും ബാധകമാണെന്നതാണ് അവരുടെ വിശ്വാസം. അതുകൊണ്ട്, ഭൂമിയിലെ ഓരോ നിവാസിക്കും നിത്യജീവനാകുന്ന പ്രതിഫലം സ്വീകരിക്കാൻ അവസരം നൽകപ്പെടുന്നുവെന്നും, കുരിശിന്‍റെ പ്രവൃത്തി എല്ലാവർക്കും ബാധകമാണെന്നും അവർ വാദിക്കുന്നു. എന്നാൽ ഈ വാക്യം യഥാർത്ഥത്തിൽ എന്താണ് പറയുന്നത്? "ലോകം" എന്നതിന്റെ ഗ്രീക്ക് പദം "കോസ്മോസ്" ആണ്. ഈ വാക്കിൽ നിന്നാണ് 'കോസ്മോപൊളിറ്റൻ' എന്ന വാക്ക് വന്നത്.
ചില സന്ദർഭങ്ങളിൽ അത് പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലെങ്കിൽ ഗ്രഹത്തിലുള്ളതെല്ലാം എന്ന അർത്ഥം നൽകുന്നുണ്ട്. എന്നിരുന്നാലും, സാധാരണയായി ഈ പദം യിസ്രായേല്യെരെ കൂടാതെ എല്ലാ വംശങ്ങളിലെയും ഭാഷകളിലെയും ജനതകളിലെയും ആളുകളെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. ഗ്രീക്കിൽ കോസ്മോസ് (ലോകം) എന്ന വാക്കിന് രണ്ട് അർത്ഥങ്ങളുണ്ട്; അവ പ്രത്യേകമായി നാം മനസ്സിലാക്കണം, അല്ലെങ്കിൽ വളരെ ആശയക്കുഴപ്പത്തിലാകും.
ആദ്യമായി ക്രിസ്ത്യാനികളായത് യഹൂദന്മാരായിരുന്നു. “യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽതന്നെ ചെല്ലുവിൻ” (മത്തായി 10:6). അതുകൊണ്ട്, ക്രിസ്തീയത പുറം ലോകത്തേക്ക് വ്യാപിക്കുന്നത് അവരുടെ സ്വാഭാവിക ഭാവനയ്ക്ക് എതിരായിരുന്നു. ഇതിനു മറുപടിയായി യോഹന്നാന്‍, യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ രേഖപ്പെടുത്തി കൊണ്ട് ദൈവം എല്ലാ ജനതകളിൽ നിന്നും ഗോത്രങ്ങളിൽ നിന്നുമുള്ള വ്യക്തികളെ സ്നേഹിക്കുകയും, അവർക്കുവേണ്ടി തന്‍റെ പുത്രനെ നൽകുകയും ചെയ്തു എന്ന അർത്ഥത്തിൽ, "ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" എന്ന് എഴുതി.
അല്ലെങ്കിൽ 'ലോകം' എന്നു പറയുമ്പോൾ 'ലോകത്തിൽ ജനിക്കുന്ന ഓരോ മനുഷ്യനുമാണ് ' എന്ന അർമീനിയൻ അർത്ഥം നാം എടുക്കുകയാണെങ്കിൽ, നാം യോഹന്നാന്‍റെ സ്വന്തം വാക്കുകളെ തന്നെ എതിര്‍ക്കുന്നവരാകും. മറ്റൊരവസരത്തിൽ, യോഹന്നാൻ ഇങ്ങനെ എഴുതി: “ലോകത്തെയും (കോസ്മോസ്) ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്‍റെ സ്നേഹം ഇല്ല” (1 യോഹന്നാൻ 2:15).
ദൈവം താനും സ്നേഹിച്ച്, തന്‍റെ പുത്രനെ നൽകിയ ലോകത്തെ സ്നേഹിക്കരുതെന്നാണോ യോഹന്നാൻ അർത്ഥമാക്കുന്നത്? അല്ല, ഈ രണ്ട് വിപരീത ആശയങ്ങളെ യോജിപ്പിച്ചു കൊണ്ട്, "ലോകം" എന്ന വാക്കിന്‍റെ ശരിയായ പ്രയോഗം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ദൈവം യിസ്രായേല്യരെ മാത്രമല്ല, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ചില ആളുകളേയും സ്നേഹിച്ചു. എന്നാൽ നാം ലോകത്തിലെ എല്ലാറ്റിനെയും അല്ലെങ്കിൽ അതിന്‍റെ ബാഹ്യരൂപത്തേയും, ആകർഷണങ്ങളെയും, അല്ലെങ്കിൽ ഓരോ വ്യക്തിയേയും സ്നേഹിക്കരുത് (സങ്കീർത്തനം 139:21,22).
ഇതിനെ മറ്റൊരു വിധത്തിൽ നോക്കാം: ഏശാവ് ലോകത്തിലാണോ? അതെ, ദൈവം അവനെ സ്നേഹിച്ചിരുന്നോ? ഇല്ല. ദൈവം അവനെ വെറുത്തു.
“ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവ് യാക്കോബിന്‍റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. എന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ച് അവന്‍റെ പർവതങ്ങളെ ശൂന്യമാക്കി അവന്‍റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു” (മലാഖി 1:2-3).
“ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. (റോമർ 9:13)
അല്ലെങ്കിൽ പരീശന്മാരുടെ കാര്യമോ? അവർ ലോകത്തിലാണോ ഉള്ളത്? അതെ, ലോകത്തിലാണ്. ക്രിസ്തു അവരെ സ്നേഹിക്കുകയും അവർക്കുവേണ്ടി തന്നെത്തന്നെ അർപ്പിക്കുകയും ചെയ്തോ? തീർച്ചയായും ഇല്ല.
“പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?” (മത്തായി 23:33
“നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്‍റെ അപ്പനും ആകുന്നു. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല” (യോഹന്നാൻ 8:44-47).
അർമീനിയൻ അർത്ഥത്തിൽ "ലോകം" എല്ലാ വ്യക്തികളെയും ഒരു ഒഴികഴിവുമില്ലാതെ ഉൾക്കൊള്ളുന്നതിനാൽ, തീർച്ചയായും ഈ ശാസ്ത്രിമാരും പരീശന്മാരും അതിന്‍റെ ഭാഗമാണ്! എന്നാൽ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത പിശാചിന്‍റെ മക്കളെ ദൈവം സ്നേഹിച്ചുവെന്നും, അവർ നശിച്ചുപോകുമെന്ന് അവനറിയാമായിരുന്നിട്ടും അവൻ തന്‍റെ പുത്രനെ അവർക്കുവേണ്ടി അയച്ചുവെന്നും നാം വിശ്വസിക്കണമോ? നാം തിരുവെഴുത്തിൻ പ്രകാരം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അങ്ങനെ വിശ്വസിക്കാന്‍ സാധിക്കുകയില്ല.
ഇത് കൂടുതൽ മനസ്സിലാക്കാൻ, ദൈവം ലോകത്തെ മുഴുവൻ സ്നേഹിച്ചുവെങ്കിൽ, ക്രിസ്തു അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ എന്തുകൊണ്ടാണ് വിസമ്മതിച്ചത്?
- “അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ” (1 തിമൊഥെയൊസ് 2:3-6).
രണ്ട് കാരണങ്ങളാൽ അർമീനിയൻ ദൈവശാസ്ത്രജ്ഞർ ഈ വാക്യത്തിന്‍റെ കാര്യത്തിൽ ഉത്സാഹം കാണിക്കും: ഒന്നാമതായി, “സകല മനുഷ്യരും രക്ഷപ്രാപിപ്പാൻ...” എന്ന വാക്കുകള്‍. രണ്ടാമതായി, “അവൻ എല്ലാവർക്കും വേണ്ടി തന്നത്താൻ മറുവിലയായി കൊടുത്തു”, എന്ന വാക്കുകള്‍. എന്നാൽ ഈ ലേഖനത്തിന്‍റെ മുഴുവൻ സന്ദർഭത്തെ അടിസ്ഥാനമാക്കി വേണം ഈ വാക്യഭാഗം മനസ്സിലാക്കേണ്ടത്.
ഈ വാക്യഭാഗം അപ്പോസ്തലനായ പൗലോസിൽ നിന്നാണ് വന്നത്. പൗലോസ് പ്രത്യേകമായി ജാതികൾക്ക് ശുശ്രൂഷ ചെയ്ത ആളാണ്. വാസ്തവത്തിൽ, ഈ വാക്യത്തിന് ശേഷമുള്ള വാക്യം ഇതിനെ ബലപ്പെടുത്തുന്നു
“തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി-ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു”.
പൗലോസ് തന്‍റെ അപ്പോസ്തലത്വത്തെ വീണ്ടും ഉറപ്പിക്കുകയാണ്. “ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു” എന്ന് അവൻ തറപ്പിച്ചു പറയുന്നു. സുവിശേഷം ജാതികളിലേക്ക് എത്തുന്നതിനെ എതിർത്തിരുന്ന യഹൂദന്മാരുടെ ഇടയിലായിരുന്നു തന്‍റെ മുഴുവൻ ശുശ്രൂഷയും നടന്നത്. പത്രോസും ഈ ചിന്തയാല്‍ പ്രയാസപ്പെട്ടിരുന്നു (അപ്പൊ.പ്രവൃത്തികള്‍ 10).എന്നാൽ തന്‍റെ പഠിപ്പിക്കൽ, പ്രസംഗം, ശുശ്രൂഷ എന്നിവ പ്രത്യേകമായി ജാതികൾക്കു വേണ്ടിയുള്ളതാണെന്ന് പൗലോസ് പ്രഖ്യാപിച്ചു. എന്തുകൊണ്ട്? കാരണം യേശു യഹൂദന്മാർക്ക് മാത്രമല്ല, എല്ലാവർക്കും വേണ്ടി മറുവിലയായി തന്നത്താന്‍ അർപ്പിച്ചു, ദൈവം യഹൂദന്മാരെ മാത്രമല്ല, എല്ലാവരെയും രക്ഷിക്കാൻ ഉദ്ദേശിച്ചു. എല്ലാവരും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തിൽ ജനിച്ചുവീഴുന്ന ഓരോ വ്യക്തിയെയും അല്ല, മറിച്ച് ജീവിതത്തിന്‍റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെയാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന “പാസ്” എന്ന ഗ്രീക്ക് പദത്തിന് ‘പലതരത്തിലുള്ള’ എന്നാണ് അര്‍ത്ഥം.
ചില വാക്യങ്ങളുടെ വെളിച്ചത്തിൽ ദൈവം ചിലരെ നിത്യമായ ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു എന്ന് നാം ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ട് 1 തിമോത്തി 2-ാം അധ്യായത്തിലെ ഈ ഭാഗങ്ങളില്‍ നിന്ന്, ആരേയും ഒഴിവാക്കാതെ എല്ലാവരേയും മറുവില നൽകി രക്ഷിക്കാൻ ദൈവം തീരുമാനിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ എത്താൻ കഴിയില്ല. എന്നാൽ ഒന്നാം നൂറ്റാണ്ടിലെ യഹൂദ സഭയുടെ മനോഭാവം നാം പരിഗണിക്കുകയാണെങ്കിൽ, പൗലോസ് എന്താണ് പറയാൻ ശ്രമിച്ചതെന്ന് നമുക്ക് മനസ്സിലാകും.
- "വിശ്വസിക്കുന്ന ഏതൊരാളും": ശ്രദ്ധാപൂർവം കേട്ട എല്ലാവർക്കും സുവിശേഷം സൗജന്യമായി പ്രസംഗിക്കപ്പട്ടുവെന്ന് തിരുവെഴുത്തുകളിൽ നാം കാണുന്നു. "കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ" (മത്തായി 11:15). "വിശ്വസിക്കുന്നവൻ" എന്ന വാക്കില്‍ ഒരു വ്യക്തിയുടെ തീരുമാനം എടുക്കാനുള്ള കഴിവാണ് വാക്യത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം എന്ന ശക്തമായ അർത്ഥം അടങ്ങിയിരിക്കുന്നുവെന്ന് വാദിച്ചുകൊണ്ട്, പുതിയ നിയമത്തിലെ രണ്ട് പ്രത്യേക വേദഭാഗങ്ങൾ അർമീനിയൻ ദൈവശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
“പിന്നെ അവൻ പുരുഷാരത്തെയും തന്‍റെ ശിഷ്യന്മാരെയും അരികെ വിളിച്ച് അവരോടു പറഞ്ഞത്: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്‍റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ” (മർക്കൊസ് 8:34).
“വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ. (വെളിപ്പാട് 22:17).
എന്നാൽ ആദ്യം നാം ശ്രദ്ധിക്കേണ്ടത്, കാൽവിനിസ്റ്റ് ദൈവശാസ്ത്രജ്ഞർ സുവിശേഷ സന്ദേശത്തിന്‍റെ സ്വതന്ത്രമായ പുരോഗതിയെ ഒരിക്കലും പരിമിതപ്പെടുത്തിയില്ല എന്നതാണ്.
ക്രിസ്തുവിൽ ഭാരം അര്‍പ്പിക്കുകയും പൂർത്തീകരിക്കപ്പെട്ട ക്രിസ്തുവിന്‍റെ പ്രവൃത്തിയിൽ യഥാർത്ഥത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവർ തീർച്ചയായും രക്ഷിക്കപ്പെടുമെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ സമ്മതിക്കുന്നു. എന്നാല്‍ എല്ലാ മനുഷ്യരും ഈ സൗജന്യ ദാനത്തെ പ്രയോജനപ്പെടുത്തുന്നില്ല എന്നതും വാസ്തവമാണ്. അതുകൊണ്ട്, ആർക്കും ദൈവകൃപയിൽ പങ്കുചേരാം, പക്ഷേ എല്ലാവരും പങ്കു ചേരുന്നില്ല. തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ പങ്കുചേരുന്നൊള്ളൂ.
എന്നാല്‍ ഇവിടെ അല്‍പം വിവരണം ആവശ്യമാണ്."ആരായാലും" "ആരെങ്കിലും" എന്നീ പദങ്ങൾക്ക് ഗ്രീക്കിൽ തുല്യമായ പദങ്ങളില്ല. മുകളിൽ പറഞ്ഞ വാക്കുകൾക്ക് ഗ്രീക്കിൽ രണ്ട് പദങ്ങളുണ്ട്- “പാസ് ഹോ”- ഈ ഗ്രീക്ക് പദങ്ങൾ വിവർത്തനം ചെയ്യുമ്പോൾ, “ആ പറയപ്പെട്ടവരെല്ലാം” എന്നാണ് അര്‍ത്ഥം വരുന്നത്. അത് 'ആ പ്രത്യേക ആളുകളെ', അതായത്, "വിശ്വസിക്കുന്ന എല്ലാവരെയും" ആണ് സൂചിപ്പിക്കുന്നത്. അപ്പോൾ, ആധുനിക ഭാഷാ വിവർത്തനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അർത്ഥം പരിശോധിച്ചാൽ, ദൈവം തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കുന്ന എല്ലാവർക്കും രക്ഷയുടെ വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് തോന്നിയാലും, മൂല ഭാഷയായ ഗ്രീക്ക് ഭാഷയിൽ അങ്ങനെയല്ല അർത്ഥമാക്കുന്നത്.
എന്നാല്‍, ഈ ധാരണ എല്ലാവരോടും കൃപയുടെ സുവിശേഷം പ്രസംഗിക്കാനുള്ള കാൽവിനിസ്റ്റുകളുടെ തീക്ഷ്ണതയെ ഒരു തരത്തിലും തടയുന്നില്ല. ഒരു പ്രസംഗകൻ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, “ദൈവം താൻ തിരഞ്ഞെടുത്തവരുടെ മേൽ ഒരു മുദ്ര പതിപ്പിക്കുകയോ, അവരുടെ തലയിലെ രോമം നിവർന്നു നിൽക്കുകയോ, അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നതിനായി മറ്റെന്തെങ്കിലും ബാഹ്യ അടയാളം സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിൽ സുവിശേഷം പ്രസംഗിക്കുന്നത് വളരെ എളുപ്പമാകുമായിരുന്നു.” എന്നാൽ കോലാടുകളുടെ ഇടയിൽ ചെമ്മരിയാടുകൾ ചിതറികിടക്കുകയാണ്. അതുകൊണ്ട്, കേൾക്കുന്ന എല്ലാവർക്കും സൗജന്യ സുവിശേഷവും പരമാധികാര കൃപയും പ്രസംഗിക്കുക എന്നത് ഓരോ സുവിശേഷകന്‍റെയും ഉത്തരവാദിത്തമാണ്. അവരുടെ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നതിലൂടെ ദൈവം നൽകിയ ചെവികളുള്ളവർ കേൾക്കുകയും പ്രതികരിക്കുകയും ചെയ്യും.
സുവിശേഷത്തിന്‍റെ ശബ്ദം ലോകമെമ്പാടും മുഴങ്ങുന്നു, പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ അത് യഥാർത്ഥത്തിൽ മനസ്സിലാക്കുന്നുള്ളൂ. നമുക്കെല്ലാവർക്കും ഒരു അത്ഭുതകരമായ പ്രസംഗം കേട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അതിലൂടെ ചിലരുടെ ഹൃദയങ്ങൾ ഉണർത്തപ്പെടുമ്പോൾ, മറ്റു ചിലർ അതേ സന്ദേശം കേട്ട് അകന്നു നിൽക്കുന്നു. നാമും അവരും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇതിനർത്ഥം നാം അവരെക്കാൾ ബുദ്ധിമാനും, ആത്മീയനും, മനസ്സൊരുക്കമുള്ളവരുമാണെന്നാണോ? അല്ല, ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിൻ കൃപ ആ വചനം നമ്മുടെ ഹൃദയങ്ങളെ ഉണർത്തുന്നതിനും നമ്മെ ജീവിപ്പിക്കുന്നതിനും കാരണമായി. അവന്‍റെ കൃപയാൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. നാം ആ കൃപ പ്രാപിക്കാൻ ഒട്ടും തന്നെ യോഗ്യതയില്ലാത്തവരാണ്. “നിന്നെ വിശേഷിപ്പിക്കുന്നത് ആർ? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?” (1 കൊരിന്ത്യർ 4:7), എന്ന് എഴുതപ്പെട്ടിരിക്കുന്നു.
വെളിപ്പാട് 22:17 നെ സംബന്ധിച്ചിടത്തോളം, അതിന്‍റെ സന്ദർഭം കാണേണ്ടത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. തിരുവെഴുത്തുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ, സുവിശേഷത്തിലേക്കുള്ള ഒരു ക്ഷണമായി ഈ വാക്യം പലപ്പോഴും ഉപയോഗിക്കാറുണ്ട്. ബൈബിളിന്‍റെ അവസാനത്തിലാണ് ഈ വാക്യം കാണപ്പെടുന്നത് – ഈ യുഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിച്ച് ഒരു പുതിയ തലമുറയുടെ ഉദിക്കലാണ് ഇതിന്‍റെ പശ്ചാത്തലം. ശത്രുക്കൾ പരാജയപ്പെട്ടു. വലിയ ന്യായവിധി നടന്നു കഴിഞ്ഞു. ദുഷ്ടനെയും അവന്‍റെ അനുയായികളെയും അവിശ്വാസികളെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞു. പുതിയ യെരുശലേം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നു. "യാതൊരു ശാപവും ഇനി ഉണ്ടാകയില്ല" (വെളിപ്പാട് 22:3). “ഇനി രാത്രി ഉണ്ടാകയില്ല.... ദൈവമായ കർത്താവ് അവരുടെ മേൽ പ്രകാശിക്കും; അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും (വെളിപ്പാട് 22:5).
അതുകൊണ്ട്, “വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു...ഇച്ഛിക്കുന്നവൻ ജീവജലം സൗജന്യമായി വാങ്ങട്ടെ” എന്ന് അവർ പറയുമ്പോൾ, അവർ ആർക്കാണ് ഇവ നൽകുന്നത്? മുഴുവൻ ലോകത്തിനാണോ? അവിശ്വാസികൾക്കാണോ? അല്ല. ഇതിന് മുന്‍പേ രക്ഷിക്കപ്പെടുകയും നിത്യമഹത്വം പ്രാപിക്കുകയും ചെയ്തവർക്കാണ് ഇത് നൽകുന്നത്. ജീവജലത്തിൽ നിന്നും ജീവവൃക്ഷത്തിൽ നിന്നും കുടിക്കാനും ഭക്ഷിക്കാനും ക്ഷണിക്കുന്നത് അവരെയാണ്, അവരെ മാത്രമാണ്.
ഈ നാല് ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്, അർമീനിയൻ ഉപദേഷ്ടാക്കൾ വാക്യങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി ബൈബിൾ വിരുദ്ധമായ ആശയങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ്.
അവർ സ്വന്തം അഭിപ്രായങ്ങളിൽ നിന്ന് ആരംഭിച്ച്, തങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും തെളിയിക്കുന്നതിനുമായി തിരുവെഴുത്തുകൾ അന്വേഷിക്കുന്നു. എന്നാൽ ബൈബിൾ സ്വന്തം അര്‍ത്ഥങ്ങൾ നൽകുന്നവരുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങുന്നില്ല. വെളിപ്പെടുത്തപ്പെട്ട വചനത്തിനു മുന്നിൽ നാം തലകുനിക്കുകയും അതിന്‍റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്താൽ സത്യം വെളിപ്പെടും.
ആത്യന്തികമായി, നമ്മുടെ ദൈവശാസ്ത്രം തിരുവെഴുത്തിന്‍റെ വ്യക്തമായ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, നമുക്ക് തെറ്റുപറ്റിപ്പോയി. ഇത് തിരിച്ചറിയുമ്പോൾ നാം തീർച്ചയായും മാറണം. തിരുവെഴുത്തിലെ ഓരോ വാക്കും അതാതിന്‍റെ സ്ഥാനത്ത് ശരിയായി വയ്ക്കുന്നതുവരെ നാം നമ്മുടെ ദൈവശാസ്ത്രത്തെ പരിഷ്കരിക്കുകയും രൂപപ്പെടുത്തുകയും വേണം. മാറ്റമില്ലാത്ത ദൈവവചനം നമുക്കുവേണ്ടി മാറുന്നില്ല, അതിനാൽ നാം മാറുകയാണ് വേണ്ടത്.
സമാപനം
യുക്തിപരമായും തിരുവെഴുത്തുപരമായും നാം ഒരു മൂലയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. താഴെ പറയുന്ന പ്രസ്താവനകൾ പരസ്പരവിരുദ്ധമാണ്, അതിനാൽ അവയിലൊന്ന് ശരിയായിരിക്കണം.
- ക്രിസ്തു ആർക്കുവേണ്ടിയാണോ മരിച്ചത് അവരുടെ പാപത്തിന്‍റെ കടം പൂർണ്ണമായും കൊടുത്തു കൊണ്ട്, അവൻ അവരെ യഥാർത്ഥത്തിൽ വീണ്ടെടുത്തു, അവരെ നീതിമാന്മാരും പൂർണ്ണരുമാക്കി.
- രക്ഷ സാധ്യമാക്കി കൊണ്ട് ക്രിസ്തു പാപത്തിന്‍റെ ഭാരം നീക്കികളഞ്ഞു. എന്നാൽ അവൻ ആരുടെയും രക്ഷ പൂർണ്ണമായും സജ്ജമാക്കിയിട്ടില്ല. സ്വന്തം വിശ്വാസം, ദൃഢനിശ്ചയം, ഇച്ഛാശക്തി എന്നിവയിലൂടെ ഒരാൾ സ്വന്തം രക്ഷയ്ക്കായി പരിശ്രമിക്കണം.
ആദ്യത്തെ പ്രസ്താവന ശരിയാണെങ്കിൽ, ക്രിസ്തു ഒരു വ്യത്യാസമില്ലാതെ എല്ലാ വ്യക്തികൾക്കും വേണ്ടി മരിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി മാത്രമാണ് അവൻ മരിച്ചത്.
രണ്ടാമത്തെ പ്രസ്താവന ശരിയാണെങ്കിൽ, ക്രിസ്തുവിന്‍റെ പാപപരിഹാര ബലിയെ വിജയകരം ആക്കുന്നതിലോ നേട്ടം കൈവരിക്കുന്നതിലോ നിർണ്ണായക ഘടകം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ തീരുമാനമാണ്.
ആദ്യത്തെ പ്രസ്താവന സത്യമാണെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു. ഇത് ബൈബിളിലെ വിശദാംശങ്ങളാൽ വ്യക്തമാക്കപ്പെടുക മാത്രമല്ല, ഏറ്റവും ആഴമേറിയ ക്രിസ്തീയ സത്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, എല്ലാം ദൈവത്തിന്‍റെ മഹത്വത്തിനും മാനത്തിനും വേണ്ടിയാണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം. ദൈവത്തിന്‍റെ ആത്യന്തിക ലക്ഷ്യം തന്‍റെ പുത്രന് എല്ലാറ്റിലും പ്രാമുഖ്യത നൽകുക എന്നതാണ്.
“അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അവൻ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിമയും സർവസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി. (കൊലൊസ്സ്യർ 1:14-20)
നമ്മുടെ മോചനത്തിനുള്ള വില നൽകിയ, പാപത്തിന്‍റെ അടിമത്തത്തിൽ നിന്ന് നമ്മെ വിലയ്ക്ക് വാങ്ങിയ, ദൈവത്തിന്‍റെ നീതിയുടെ പ്രമാണങ്ങള്‍ക്ക് മുന്നിൽ നമ്മെ നീതിമാന്മാരായി പ്രഖ്യാപിച്ച, എന്നെന്നേക്കുമായി നമ്മെ പൂര്‍ണ്ണരാക്കിയ, ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ മരണം, സുവിശേഷത്തെ ധിക്കരിച്ചവരെയും, മത്സരിച്ചവരെയും, ദൈവത്തെ വെറുത്ത്, ആത്മീയമായി മരിച്ചവരായ പാപികളെയും സ്വയം പ്രശംസിക്കുന്നവരാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ഒരിക്കലും കരുതരുത്. എല്ലാം അവന്‍റെ പുത്രന്‍റെ മഹത്വത്തിനുവേണ്ടിയാണ് ഉള്ളത്. അവൻ തനിക്കുള്ള ആ കൃത്യമായ പ്രാധാന്യത മറ്റാരുമായും പങ്കിടുമെന്ന് തിരുവെഴുത്തുകളിൽ ഒരിടത്തും പറയുന്നില്ല.
'വീണ്ടെടുപ്പ് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമാണ് ' എന്ന വചനപ്രകാരമുള്ള രക്ഷാ സിദ്ധാന്തം അവസാനിപ്പിച്ചതിനു ശേഷം, അടുത്ത ചോദ്യം, ഒരു വ്യക്തിക്ക് ഈ രക്ഷയോട് എതിർത്തു നിൽക്കാൻ കഴിയുമോ? നിഷേധിക്കുവാൻ കഴിയുമോ? എന്നതാണ്.
അഭേദ്യമായ കൃപാ സിദ്ധാന്തത്തിലെ ഈ നിര്‍ണ്ണായക ചോദ്യം നമുക്ക് ഇപ്പോൾ പരിഗണിക്കാം.
നാലാം അധ്യായം
അഭേദ്യമായ കൃപ
ലോകസ്ഥാപനത്തിനു മുന്നമേ, വീണുപോയതും നശിച്ചുകൊണ്ടിരിക്കുന്നതുമായ മനുഷ്യരെ രക്ഷിക്കാൻ ദൈവം ചില ആളുകളെ തിരഞ്ഞെടുത്തു. യേശു ദൈവകോപം സഹിക്കുകയും, ജീവന് ആധാരമായ രക്തം ചൊരിയുകയും ചെയ്തുകൊണ്ട്, ആ തിരഞ്ഞെടുക്കപ്പെട്ടവരെ വീണ്ടെടുക്കുകയും, വിലയ്ക്ക് വാങ്ങുകയും, അവർക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ നീതിയെ തൃപ്തിപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, ദൈവത്തിന്‍റെ വിശുദ്ധവും നിര്‍മ്മലവുമായ സന്നിധിയിൽ അശുദ്ധമായ യാതൊന്നിനും നിലനിൽക്കാൻ കഴിയില്ല. അതുകൊണ്ട്, ഈ വീണ്ടെടുക്കപ്പെട്ട പാപികള്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ മഹത്വം കാണാന്‍ കഴിയുന്നതിനുമുമ്പ് അവരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒരു മാറ്റം വരേണ്ടത് ആവശ്യമാണ്. പക്ഷേ അത്തരമൊരു മാറ്റത്തിന് തീർച്ചയായും ഒരു അത്ഭുതം നടക്കണം!
പാപികളായ മനുഷ്യരെ പുനരുജ്ജീവിപ്പിക്കുക, അവരെ പുതുതായി സൃഷ്ടിക്കുക, അവർക്ക് ഒരു പുതിയ ഹൃദയം നൽകുക, അവരുടെ ഇച്ഛകളും ആഗ്രഹങ്ങളും മാറ്റുക, അവരെ മാനസാന്തരത്തിലേക്ക് നയിക്കുക എന്നിവ ഈ ഉപദേശത്തിലെ പ്രധാന വിഷയങ്ങളാണ്. അത്തരമൊരു വീണ്ടുംജനനത്തെ നിഷേധിക്കാൻ ഒരു മനുഷ്യന് കഴിയുമോ? എന്ന ചോദ്യമാണ് നമ്മുടെ ഇപ്പോഴത്തെ വിവാദ വിഷയം. ചില ദൈവശാസ്ത്രജ്ഞർ ഇതിന് ‘അജയ്യമായ കൃപ’ എന്ന പദം ഉപയോഗിക്കുന്നു. കൃപ നമ്മെ കീഴടക്കുകയേയുള്ളൂ ഒരിക്കലും കീഴടക്കപ്പെടുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. “അഭേദ്യമായ കൃപ” എന്ന വാക്കിന്‍റെ അർത്ഥം “ഒരു മനുഷ്യനും നിഷേധിക്കാൻ കഴിയാത്ത ദൈവകൃപ” എന്നാണ്. ഈ രണ്ട് പദങ്ങളും ഒരേ അർത്ഥമാണ് നൽകുന്നത്. ദൈവം സർവ്വശക്തനും മനുഷ്യൻ പൂർണ്ണമായും ശക്തിയില്ലാത്തവനാണ്.
ഒന്നാം അധ്യായത്തിൽ നാം കണ്ടതുപോലെ, മനുഷ്യർ പാപികളാണ്. നമ്മുടെ പിതാവായ ആദാമിൽ നിന്ന് ആണ് നാം ഈ പാപാവസ്ഥ പ്രാപിച്ചിരിക്കുന്നത്. തുടക്കത്തിൽ, ആദാം ദൈവത്തിന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു. രോഗമോ നാശമോ ഇല്ലാതെ തന്‍റെ ഭൗതിക ജീവിതം തുടർന്നുപോയി. ദൈവവുമായുള്ള സംഭാഷണവും കൂട്ടായ്മയും അനുഭവിച്ചായിരുന്നു തന്‍റെ ആത്മീയ ജീവിതം. എന്നാൽ അവൻ മത്സരിച്ച് പാപത്തിൽ വീണതിനുശേഷം, അവന്‍റെ ആത്മീയ ജീവിതം ഉടൻ തന്നെ കീഴ്മേൽ മറിഞ്ഞു. അവൻ ആത്മീയമായി മരിച്ചവനാണെന്ന് ദൈവം പ്രഖ്യാപിച്ചു. അവൻ ദൈവത്തിൽ നിന്ന് വേർപെടുകയും, ലജ്ജയും ഭയവും ഉള്ളവനാകുകയും ചെയ്തു. അതേസമയം, അവന്‍റെ ഭൗതിക ശരീരം, ക്രമേണ പാപത്തിൽ ക്ഷയിച്ച് ഒടുവില്‍ മരണം സംഭവിക്കുന്നു. ആദാമിന്‍റെ ലംഘനം മുഴുവൻ മനുഷ്യരാശിയിലേക്കും, അതായത്, പാരമ്പര്യമായി തലമുറതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍, മറിയ ഗർഭിണിയാകുമെന്ന് കർത്താവിന്‍റെ ദൂതൻ പ്രഖ്യാപിച്ചപ്പോൾ, തന്‍റെ കന്യകാത്വം കണക്കിലെടുത്തു കൊണ്ട് അത്തരമൊരു കാര്യം അസാധ്യമെന്ന് പറഞ്ഞ് അത്ഭുതത്തോടെ പ്രതികരിക്കുകയുണ്ടായി.
“മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” (ലൂക്കൊസ് 1:34-35).
മനുഷ്യവംശത്തിന്‍റെ പാപപ്രകൃതിയിൽ യേശു പങ്കാളിയായില്ല. അവന്‍റെ രക്തത്തിന്‍റെ സ്വഭാവം നിർണ്ണയിച്ചത് അവന്‍റെ പിതാവ് ആണ്. അത് നിര്‍മ്മലവും, വിലയേറിയതുമായ ദൈവത്തിന്‍റെ സ്വന്തരക്തമാണ്, കളങ്കമില്ലാത്തതും വിശുദ്ധവുമാണ്. ക്രിസ്തു ആ വിലയേറിയ രക്തം ചൊരിഞ്ഞപ്പോൾ, അത് ദൈവത്തിന് സ്വീകാര്യമായ ഒരു ഉചിതമായ വിലയായിരുന്നു, അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധന്മാർ പാപത്തിന്‍റെ കടത്തിൽ നിന്ന് മോചിതരായി, നിത്യശിക്ഷയിൽ നിന്ന് രക്ഷിക്കപ്പെട്ടു, ക്രിസ്തുവിനൊപ്പം കൂട്ടായ അവകാശവും സ്വർഗ്ഗത്തിന്‍റെ വാഗ്ദത്തവും പ്രാപിച്ചു (റോമർ 8:17).
എന്നാൽ, ക്രിസ്തു പാപത്തിന്‍റെ എല്ലാ അനന്തരഫലങ്ങളും വഹിക്കുകയും തന്‍റെ ജനത്തിനുവേണ്ടി പാപത്തെ പരാജയപ്പെടുത്തുകയും ചെയ്തിട്ടും, നാം ഇപ്പോഴും ഒരു ഭൗമിക ജീവിതം നയിക്കുന്നു, മനുഷ്യശരീരത്തിൽ ജനിക്കുന്ന നാം പാപത്തിന്‍റെ ആലോചനകളാൽ പീഠിപ്പിക്കപ്പെടുന്നു. അതുകൊണ്ട്, ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിന് നമ്മുടെ ആന്തരിക സ്വഭാവത്തിൽ ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. എന്നാൽ മനുഷ്യർക്ക് ഗുരുതരമായ ഒരു പ്രശ്‌നമുണ്ട്. ആകാത്ത വൃക്ഷത്തിന് നല്ല ഫലം കായ്ക്കാൻ കഴിയില്ലെന്ന് ക്രിസ്തു പഠിപ്പിച്ചു (മത്തായി 7:16-20). ആകാത്ത വൃക്ഷങ്ങൾ നല്ല ഫലം കായ്ക്കണമെങ്കിൽ, ആ വൃക്ഷങ്ങളെ നല്ലതാക്കേണ്ടതുണ്ട്. ഇതിന് ഒരു അത്ഭുതം ആവശ്യമാണ്. ദൈവം തന്‍റെ ജനത്തിൽ വരുത്തുന്ന ഈ അത്ഭുതകരമായ പരിവർത്തനത്തെക്കുറിച്ചാണ് അഭേദ്യമായ കൃപ എന്ന സിദ്ധാന്തം പ്രത്യേകം പ്രതിപാദിക്കുന്നത്. ഈ മാറ്റം ലോകത്തിലെ എല്ലാവർക്കും സംഭവിക്കില്ല, പക്ഷേ കുഞ്ഞാടിന്‍റെ ജീവപുസ്തകത്തിൽ നമ്മുടെ പേരുകൾ രേഖപ്പെടുത്തിയ ആ തിരഞ്ഞെടുപ്പിന്‍റെ നിയമം തന്നെ, നമുക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുമെന്നും അങ്ങനെ നമ്മുടെ സ്രഷ്ടാവിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും ഉറപ്പുനൽകി.
ത്രിത്വം
പരിശുദ്ധ ത്രിത്വത്തിലെ മൂന്ന് വ്യക്തികൾക്കും മനുഷ്യരാശിയുടെ രക്ഷയിൽ പങ്കുണ്ട്.
1) ലോകസ്ഥാപനത്തിനു മുമ്പേ പിതാവ് ചിലരെ തിരഞ്ഞെടുത്തു.
2) പുത്രൻ അവരുടെ വീണ്ടെടുപ്പ് വിലകൊടുത്ത് വാങ്ങി, അവർ അർഹിക്കുന്ന ശിക്ഷ അവന്‍ അനുഭവിച്ചു.
3) പരിശുദ്ധാത്മാവ് ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരെയും വീണ്ടെടുക്കപ്പെട്ടവരെയും ദൈവത്തിലേക്ക് ആകർഷിക്കുകയും, അവരുടെ ഹൃദയങ്ങളെയും മനസ്സുകളെയും രൂപാന്തരപ്പെടുത്തുകയും, നാശത്തിലേക്ക് നയിക്കുന്ന പാപത്തിന്‍റെ അടിമത്തത്തിനു പകരം നിത്യജീവനിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്ന വിധത്തില്‍ അവൻ അവരെ ബോധ്യപ്പെടുത്തുന്നു.
ക്രിസ്തുവിന്‍റെ പ്രായശ്ചിത്ത ബലിയിൽ ക്ഷമ, വീണ്ടെടുപ്പ്, പാപികളുടെ നീതീകരണം മുതലായവ ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് വളരെ സത്യവും ആവശ്യവുമാണെങ്കിലും, അത് അവൻ നിർവഹിച്ച വേലയുടെ പകുതി മാത്രമാണ്. ഇതിനു പുറമെ, അവൻ അവർക്ക് ഒരു അവകാശം നൽകുകയും പരിശുദ്ധാത്മാവ് അവരിൽ വസിക്കുന്നതിനുള്ള വഴി ഒരുക്കുകയും ചെയ്തു.
“എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നത് നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും” (യോഹന്നാൻ 16:7).
“എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്‍റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങൾക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന് അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും” (യോഹന്നാൻ 14:16-18).
ഇവിടെ യേശു എത്രയോ പ്രാധാന്യമുള്ള കാര്യങ്ങൾ പറഞ്ഞു. ഒന്നാമതായി, ദൈവിക ത്രിത്വത്തിലെ ഉദ്ദേശ്യപൂർവ്വമായ ഐക്യം അവൻ എങ്ങനെ പ്രകടമാക്കി എന്ന് ശ്രദ്ധിക്കുക.
1) പരിശുദ്ധാത്മാവിനെ അയക്കണമെന്ന് യേശു പിതാവിനോട് അപേക്ഷിക്കുന്നു.
2) പരിശുദ്ധാത്മാവിന്‍റെ സ്വഭാവം ക്രിസ്തുവിന്‍റെ സ്വഭാവത്തിന് സമാനമാണ് – “മറ്റൊരു കാര്യസ്ഥൻ”.
3) ആശ്വാസപ്രദൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ എന്നേക്കും വസിക്കുന്നു, എന്നാൽ ദൈവം ആരെയാണോ തിരഞ്ഞെടുക്കാത്തത്, ക്രിസ്തു ആർക്കുവേണ്ടിയാണോ മരിക്കാത്തത് അവർക്ക് സത്യത്തിന്‍റെ ആത്മാവ് ലഭിക്കുകയില്ല.
4) എന്നാൽ “നിങ്ങൾ” അവനെ അറിയുന്നു. എന്തുകൊണ്ട്? കാരണം, വീണ്ടെടുക്കപ്പെട്ടവരിൽ പരിശുദ്ധാത്മാവ് നിത്യമായി വസിക്കുന്നു.
5) “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും,” എന്ന് യേശു വീണ്ടും പറഞ്ഞു. പിതാവും പുത്രനും ഒന്നായിരിക്കുന്നതുപോലെ, പരിശുദ്ധാത്മാവും ക്രിസ്തുവും ഒന്നായിരിക്കുന്നു. എന്നിരുന്നാലും, അവർ ഓരോരുത്തരും അതുല്യ വ്യക്തികളാണ്, അവർക്ക് പ്രത്യേകമായ പങ്കുകളും, സ്വഭാവങ്ങളും സവിശേഷതകളും ഉണ്ട്.
ആർക്കാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്നും ആർക്കാണ് ലഭിക്കാത്തതെന്നും തീരുമാനിക്കുന്നത് ക്രിസ്തുവാണെന്നത്, നാം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകം തന്നെ സ്വീകരിക്കില്ലെന്ന് ക്രിസ്തു തീരുമാനിച്ചതുപോലെ, തന്നെ ആര് സ്വീകരിക്കണമെന്നതും അവൻ തന്നെയാണ് തീരുമാനിച്ചത്. നൽകപ്പെടാത്ത ജന്മദിന സമ്മാനം നമുക്ക് സ്വീകരിക്കാൻ കഴിയാത്തതുപോലെ, ദൈവം ഒരു പ്രത്യേക കൃപ ദാനമായി നൽകിയില്ലെങ്കിൽ നമുക്ക് പരിശുദ്ധാത്മാവിനെയും സ്വീകരിക്കാൻ കഴിയില്ല.
“കാര്യസ്ഥൻ” എന്നു പറഞ്ഞാൽ ഗ്രീക്കിൽ “പാരക്ലീറ്റോസ്” എന്നാണ്, ഇതിന്‍റെ അർത്ഥം, “സഹായം ചെയ്യുന്നവൻ” എന്നാണ്. ഗ്രീക്കിൽ ഈ പദം ഒരു ക്രിയാവിശേഷണമായി, സഹായിക്കാനുള്ള കഴിവ് എന്ന അർത്ഥത്തിൽ പ്രാഥമികമായി ഉപയോഗിക്കപ്പെടുന്നു. ഇതിനെ, നിയമപരമായ സഹായി, വാദിക്കുന്നയാൾ അല്ലെങ്കിൽ ഒരു പ്രതിക്കുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകൻ എന്നിങ്ങനെയും മനസ്സിലാക്കാം. അതുകൊണ്ട്, സ്വർഗ്ഗീയ കോടതിയിൽ അവര്‍ക്കു വേണ്ടി വാദിക്കുകയും, ഭൂമിയിലെ യാത്രയിൽ അവരോടൊപ്പം നടക്കുകയും ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പാപികൾക്ക് പരിശുദ്ധാത്മാവ് നൽകപ്പെടുന്നു.
ദൈവിക ത്രിത്വത്തിലെ ഒരു വ്യക്തി നമ്മുടെ ഉള്ളിൽ വസിക്കുന്നത് ‘രൂപാന്തരം’ എന്ന അത്ഭുതകരമായ പ്രക്രിയയുടെ തുടക്കമാണ്. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച അതേ ശക്തി പാപത്തിൽ മരിച്ചവരായ പാപികളിൽ ഇപ്പോൾ വസിക്കുന്നു. അവൻ പുതുജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ടതുപോലെ, പരിശുദ്ധാത്മാവ് വസിക്കുന്ന വ്യക്തിയും ആത്മീയ മരണത്തിൽ നിന്ന് നിത്യജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നു. ഇത് നമ്മുടെ ശാരീരികവും ആത്മീയവുമായ വീണ്ടെടുപ്പിനെ പൂർത്തിയാക്കുന്നു.
ആദാം സൃഷ്ടിക്കപ്പെട്ടപ്പോൾ അവൻ ഒരു ‘ആത്മീയ ജീവി’ ആയിരുന്നു, എന്നാൽ അവൻ മത്സരിച്ച അതേനിമിഷം മരിച്ചവനായിത്തീർന്നു. അതിനു വിപരീതമായ രീതിയിൽ, തിരഞ്ഞെടുക്കപ്പെട്ട പാപികൾ, 'ആത്മീയമായി മരിച്ചവരായി ജനിക്കുകയും പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ച ഉടനെ ആത്മീയ ജീവൻ പ്രാപിക്കുകയും ചെയ്യുന്നു.'
അതുപോലെതന്നെ, ആദാമിനെ ശാരീരികമായി പൂർണ്ണനായാണ് സൃഷ്ടിച്ചത്, എന്നാൽ അവന്‍റെ പാപം അവന്‍റെ ശാരീരിക അധഃപതനത്തിനും ഒടുവിൽ മരണത്തിനും കാരണമായി. അതിനു നേരെ വിപരീതമായ രീതിയിൽ, പാപികൾ അധഃപതിച്ചു പോയ ശരീരത്തോടെയാണ് ജനിക്കുന്നത്. അനാരോഗ്യവും രോഗങ്ങളും മരിക്കുന്നതുവരെ നമ്മുടെ ജീവിതത്തെ പിൻതുടരുന്നു. എന്നാൽ നമ്മുടെ ആത്മീയ മരണത്തിൽ നിന്ന് നമ്മെ ഉയിർപ്പിച്ച ദൈവത്തിന്‍റെ അതേ ആത്മാവ് പുനരുത്ഥാനത്തിൽ നമ്മുടെ മർത്യശരീരങ്ങളെ അമർത്യത ധരിപ്പിക്കും. ഈ പ്രക്രിയ പൂർത്തിയാകുന്ന വിധത്തില്‍, ആദിയിൽ ആദാമിന് ജീവവൃക്ഷം എങ്ങനെയാണോ ലഭ്യമായത് അതുപോലെ വീണ്ടെടുക്കപ്പെട്ടവരും ജീവവൃക്ഷത്തിന് അവകാശികളാകും (വെളിപ്പാട് 2:7; 22:3,4).
അർത്ഥവത്തായ വിളി
ദൈവത്തിന്‍റെ പ്രതിനിധിയായി പ്രവർത്തിച്ചുകൊണ്ട്, നമ്മുടെ കർത്താവിനോട് നിരപ്പ് പ്രാപിക്കാൻ പരിശുദ്ധാത്മാവ് നമ്മെ ക്ഷണിക്കുന്നു. പക്ഷേ അത് നിസ്സഹായനായ ഒരു യാചകന്‍റെ യാചന പോലെയുള്ള ഒന്നല്ല. ഇത് ആധികാരികവും ഫലപ്രദവും അർത്ഥവത്തായതുമായ ഒരു വിളിയാണ്. അത് നിത്യമായ പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള നിത്യസ്നേഹത്തിന്‍റെ ഒരു വിളിയാണ്. ദൈവം വിളിക്കുമ്പോൾ, അവന്‍റെ അനന്തമായ ശക്തിയിലും മാറ്റമില്ലാത്ത തീരുമാനങ്ങളിലും അധിഷ്ഠിതമായി, തീർച്ചയായും അവന്‍റെ ജനം മനസ്സോടെ പ്രതികരിക്കും.
“…നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു” (യിരെമ്യാവ് 31:3).
“എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും” (യോഹന്നാൻ 6:44).
“അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം കേൾക്കുന്നു; തന്‍റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു” (യോഹന്നാൻ 10:3-4). ദൈവം വ്യക്തിഗതമായ ദൈവമാണ്. അവൻ തന്‍റെ ജനത്തെ പേരു ചൊല്ലിയാണ് വിളിക്കുന്നത്. അവൻ അവരുടെ പേരുകൾ ജീവപുസ്തകത്തിൽ എഴുതുന്നു. അവരുടെ ജീവിതത്തിൽ അവര്‍ എപ്പോൾ അവന്‍റെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞ്, അതിനോട് പ്രതികരിക്കണമെന്നും അവൻ മുൻകൂട്ടി നിശ്ചയിച്ചു.
വാസ്തവത്തിൽ, വിശ്വാസികളുടെ സമൂഹം വിളിക്കപ്പെടുന്ന പേരും ഇതേ സത്യത്തെയാണ് സൂചിപ്പിക്കുന്നത്. “സഭ” എന്ന വാക്കിന് ഗ്രീക്കിൽ ‘എക്ലേഷിയ’ എന്നാണ് പറയുന്നത്. ഈ ഗ്രീക്ക് പദം രണ്ട് പദങ്ങളുടെ കൂടിച്ചേർക്കലാണ്. ‘എക്’ എന്നാൽ പുറത്തേയ്ക്ക് എന്നും ‘ക്ലേഷിയാ’ എന്നാൽ വിളി എന്നുമാണ് അർത്ഥം. സഭ എന്നത് പുറത്തേയ്ക്ക് വിളിക്കപ്പെട്ട ആളുകളുടെ ഒരു കൂട്ടമാണ്. അവർ ലോകത്തിൽ നിന്ന് പുറത്തേക്ക് വിളിക്കപ്പെട്ടവരാണ്. ആദ്യകാലത്തില്‍ നോക്കുകയാണെങ്കില്‍ “എക്ലേഷിയ” എന്ന വാക്ക് പുരാതന ഗ്രീക്കുകാരുടെ രാഷ്ട്രീയ ഘോഷയാത്രകളെയും പ്രസംഗങ്ങളെയും സൂചിപ്പിച്ചിരുന്നു. ഒരു വ്യക്തിക്ക് ഒരു സദസ്സിനെ ആവശ്യമുണ്ടെങ്കിൽ, അയാൾ പട്ടണത്തിലൂടെ സഞ്ചരിച്ച് ഒരു പ്രത്യേക സ്ഥലത്തും സമയത്തും തന്‍റെ പ്രസംഗം കേൾക്കാൻ വരാൻ പറഞ്ഞ് ആളുകളെ ക്ഷണിക്കാറുണ്ടായിരുന്നു. ഇത് ആ യോഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ടുള്ള പൊതുവായ വിളിയാണിത്. ഇതിനു വിപരീതമായി, യെശയ്യാവ് മിശിഹായെക്കുറിച്ച് ദൈവത്തിന്‍റെ പക്ഷത്ത് ഇങ്ങനെ പറയുന്നു.
“ഇതാ, ഞാൻ താങ്ങുന്ന എന്‍റെ ദാസൻ; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്താവിക്കും. അവൻ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്‍റെ ശബ്ദം കേൾപ്പിക്കയുമില്ല” (യെശയ്യാവ് 42:1-2). ദൈവം സഭയെ വിളിച്ചപ്പോൾ ആൾക്കൂട്ടത്തെ മുഴുവനായിട്ടല്ല വിളിച്ചത്. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായിരിക്കാൻ അവൻ ആ വ്യക്തികളെ വ്യക്തിപരമായാണ് വിളിച്ചത്. പരിശുദ്ധാത്മാവിലൂടെയുള്ള ദൈവത്തിന്‍റെ വിളി തന്‍റെ ആടുകൾക്കുവേണ്ടിയുള്ള പ്രധാന ഇടയന്‍റെ വിളിയാണ്. ആരെങ്കിലുമൊക്കെ പ്രതികരിക്കുമായിരിക്കും എന്ന് തെരുവിൽ നിന്നുകൊണ്ടുള്ള വിളിയോ അല്ലെങ്കില്‍ പൊതുവായ ആഹ്വാനമോ അല്ല അത്.
ദൈവത്തിന്‍റെ വ്യക്തിപരമായ പ്രത്യേകമായുള്ള വിളി തിരുവെഴുത്തുകളിലുടനീളം ആവർത്തിച്ച് കാണപ്പെടുന്നു.
1) ആദാം തോട്ടത്തിലൂടെ നടക്കുമ്പോൾ ദൈവം അവനെ പേര് ചൊല്ലി വിളിച്ചു. വീണുപോയ ആദ്യ മനുഷ്യൻ ആദ്യമായി വിളിക്കപ്പെട്ടു (ഉൽപ. 3:8,9).
2) ദൈവം ബാലനായ ശാമുവേലിനെ മൂന്നു പ്രാവശ്യം വിളിച്ചു. ആ വിളി യഹോവയിൽ നിന്നാണെന്ന് ഏലി മനസ്സിലാക്കി (1 ശമു. 3:4-10).
3) മോശെ ഈജിപ്തിൽ നിന്ന് മരുഭൂമിയിലേക്ക് ഓടിപ്പോയപ്പോൾ, ദൈവം കത്തുന്ന മുൾപടർപ്പിൽ നിന്ന് കൊണ്ട്, “മോശെ, മോശെ” എന്ന് അവനെ വിളിച്ചു (പുറ. 3:4).
4) യാക്കോബിനോടു ദൈവദൂതൻ മല്ലുപിടിച്ചതിനു ശേഷം, “നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്ന് വിളിക്കപ്പെടും” എന്ന് പറഞ്ഞു (ഉല്പ. 32:28).
5) തർസൊസിലെ ശൗലിനെ ദൈവം നേരിട്ടപ്പോൾ അവൻ, “ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതെന്ത്...” എന്ന് പറഞ്ഞു (അപ്പൊ. പ്രവൃത്തികൾ 9:4).
6) മരിച്ച ലാസറിനെ കല്ലറയിൽ നിന്ന് ഉയിർപ്പിച്ചപ്പോൾ, യേശു, “ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു” (യോഹന്നാൻ 11:43).
ദൈവം ഈ ആളുകളെ വിളിച്ചപ്പോൾ, അവർ അജ്ഞതയിലോ, അവജ്ഞയിലോ, പൂർണ്ണമായ അധഃപതനത്തിലോ ആയിരുന്നു. എങ്കിലും ഒരു ഇടയൻ തന്‍റെ ആടുകളെ വിളിക്കുന്നതുപോലെ അല്ലെങ്കില്‍ ഒരു പിതാവ് തന്‍റെ മക്കളെ വിളിക്കുന്നതുപോലെ ദൈവം അവരെ വിളിച്ചു. അവൻ അവരെ കണ്ട അവസ്ഥയില്‍ അവർക്ക് ഇനി ആയിരിക്കാൻ കഴിയില്ല. ദൈവവിളിയുടെ പ്രധാന ലക്ഷ്യം ഒരു വ്യക്തിയെ മാറ്റുക എന്നതാണ്. സർവ്വശക്തനായ ദൈവം തന്‍റെ ഉദ്ദേശ്യം നിറവേറ്റാൻ പ്രാപ്തനാണ്.
പരിശുദ്ധാത്മാവ് ഒരു വ്യക്തിയുടെ ഉള്ളിൽ വസിക്കുമ്പോൾ ആ വ്യക്തി അവനാൽ സ്വാധീനിക്കപ്പെടാതിരിക്കുക അസാധ്യമാണ്. പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിന്‍റെ ശക്തിയെക്കുറിച്ച് പറയുമ്പോൾ, ‘ഡുനാമിസ്’ (ശക്തമായ സ്ഫോടകവസ്തു) എന്ന പദമാണ് ഉപയോഗിച്ചത്. ശക്തമായ ഒരു സ്ഫോടകവസ്തുവിന് ‘ഡൈനമൈറ്റ്’ എന്ന പേര് ഈ വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ആർക്കെങ്കിലും ഒരു ഡൈനാമൈറ്റ് കത്തിച്ചിട്ട് അനങ്ങാതെ അതിൽ ഇരിക്കാൻ കഴിയുമോ? അതുപോലെ, പരിശുദ്ധാത്മാവിന്‍റെ ശക്തി ലഭിച്ച ഒരു വ്യക്തിക്ക് നിശ്ചലനായി തുടരുക അസാധ്യമാണ്.
മാനസാന്തരം
പരിശുദ്ധാത്മാവിന്‍റെ രണ്ടാമത്തെ പ്രവൃത്തി ഒരു വ്യക്തിയ്ക്ക് തന്‍റെ പാപാവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തി ദൈവമുമ്പാകെ അവനെ മാനസാന്തരത്തിലേക്ക് കൊണ്ടുവരിക എന്നതാണ്.
‘ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാംനാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും അവന്‍റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകല ജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു” (ലൂക്കൊസ് 24:46-47).
ക്രിസ്തുവിന്‍റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സാധ്യമായ ഈ രണ്ടു കാര്യങ്ങൾ ശിഷ്യന്മാർ പ്രഖ്യാപിക്കേണ്ടതുണ്ട്:
1) യേശുവിന്‍റെ നാമത്തിലുള്ള മാനസാന്തരം 2) യേശുവിന്‍റെ നാമത്തിലുള്ള പാപമോചനം
"പാപമോചനം" ദൈവകൃപയുടെ ഒരു ദാനമാണെന്നും ദൈവത്തിനു മാത്രമേ അത് സാധ്യമാക്കാൻ കഴിയൂ എന്നും ആളുകളെ ബോധ്യപ്പെടുത്താൻ പ്രയാസമില്ല. എന്നാൽ മുകളിൽ പറഞ്ഞ വാക്യം പറയുന്നത് മാനസാന്തരവും അവന്‍റെ മരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും ഫലമാണെന്നാണ്. അതുകൊണ്ട്, മാനസാന്തരം ദൈവം തന്നെ ചെയ്യുന്ന കൃപയുടെ പ്രവൃത്തിയാണ്.
മാനസാന്തരം എന്നാൽ 180° ഡിഗ്രി തിരിയുക അല്ലെങ്കിൽ ‘ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തിരിയുക’ എന്നാണ് അർത്ഥം. നാം നമ്മിൽ നിന്നും നമ്മുടെ സഹജമായ വാസനകളിൽ നിന്നും ദൈവത്തിലേക്ക് തിരിയുന്നു. നമ്മെ തന്നെ ഉപേക്ഷിച്ചകൊണ്ട് ദൈവത്തിലേക്ക് തിരിയുന്നതാണ് അത്. ദൈവം നീതിമാനാണെന്നും അവന്‍റെ കൃപയില്ലെങ്കിൽ നാം ദോഷികളായി ശിക്ഷിക്കപ്പെടുമെന്നും നമുക്ക് അറിയാം. എന്നാൽ ജഡസ്വഭാവമുള്ളവർക്ക് മാനസാന്തരപ്പെട്ട് തങ്ങളുടെ പാപസ്ഥിതിയിൽ നിന്ന് തിരിയേണ്ട ആവശ്യകത ഒട്ടും തന്നെ കാണുന്നില്ല. തങ്ങളുടെ പാപാവസ്ഥയെ തിരിച്ചറിയാത്ത അന്ധരായതിനാൽ, അഹങ്കാരത്തോടെ സ്വന്തം ശക്തിയിലും കഴിവിലും ആശ്രയിക്കുന്നതിനാൽ, അവർ ഒരിക്കലും തങ്ങളെത്തന്നെ ദുഷ്ടരായി കാണുന്നില്ല.
“മനുഷ്യനു തന്‍റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു” (സദൃശവാക്യങ്ങൾ 16:2).
തങ്ങൾക്കു തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ! (സദൃശവാക്യങ്ങൾ 30:12)
“എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല” (1 കൊരിന്ത്യർ 2:14).
എന്നാൽ, പാപിയായ മനുഷ്യൻ, തന്‍റെ സ്വന്ത വഴികൾ ഉപേക്ഷിച്ച് “മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിക്കണം” (മത്തായി 6:33) എന്ന്, പരിശുദ്ധനും നീതിമാനുമായ ദൈവത്തിന്‍റെ പ്രമാണങ്ങൾ ആവശ്യപ്പെടുന്നു. അതുകൊണ്ട് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യം, ഒരു സ്വാഭാവിക മനുഷ്യന്, സ്വന്തം ഇച്ഛാശക്തിയും ബുദ്ധിയും ഉപയോഗിച്ച്, മാനസാന്തരപ്പെടാനുള്ള ഈ വിശുദ്ധ കൽപ്പന മനസ്സിലാക്കാനും നടപ്പിലാക്കാനും കഴിയുമോ എന്നതാണ്. അങ്ങനെ ചെയ്യാൻ കഴിയില്ല. മനുഷ്യൻ മാനസാന്തരപ്പെടത്തക്കവണ്ണം അവനെ സഹായിക്കുന്നത് ദൈവമാണ്.
“വിരോധികൾക്കു ദൈവം സത്യത്തിന്‍റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും” (2 തിമൊഥെയൊസ് 2:25).
“അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?” (റോമർ 2:4).
എന്നാല്‍, നാം പലപ്പോഴും ദുഃഖത്തെ മാനസാന്തരമായി തെറ്റിദ്ധരിക്കുന്നു. എന്നാൽ ദുഷ്പ്രവൃത്തികളുടെ കാര്യത്തിൽ ദുഃഖിക്കുന്നതും തിന്മയിൽ നിന്ന് ആത്മാർത്ഥമായി പിന്മാറുന്നതും ഒരേ കാര്യമല്ല. സാധാരണയായി, ഒരു വ്യക്തിയുടെ പാപങ്ങൾ തുറന്നുകാട്ടപ്പെടുമ്പോൾ, അയാൾ യഥാർത്ഥമായോ ഉപരിപ്ലവമായോ ദുഃഖം പ്രകടിപ്പിക്കും.എന്നാല്‍ അവന്‍റെത് മാനസാന്തരം ആണെങ്കിൽ യഥാർത്ഥ മാറ്റത്തിനായുള്ള നിശ്ചയദാർഢ്യവും ആഗ്രഹവും തനിക്ക് ഉണ്ടാകും. ദൈവം ചിലപ്പോൾ നമ്മുടെ പാപങ്ങളുടെ കാര്യത്തിൽ നമ്മുടെ ഹൃദയങ്ങളെ തകർക്കും, പക്ഷേ ആ ദുഃഖം മാനസാന്തരമല്ല. യഥാർത്ഥമായ ദുഃഖം മാനസാന്തരത്തിലേക്ക് നയിക്കുന്നു.
“നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിനായി ദുഃഖിച്ചതിനാൽ അത്രേ. നിങ്ങൾക്കു ഞങ്ങളാൽ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്. ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു; ലോകത്തിന്‍റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു” (2 കൊരിന്ത്യർ 7:9-10).
അത്തരമൊരു മാറ്റം ഒരു വ്യക്തിയിൽ വരുത്തുന്നത് ദൈവത്തിന്‍റെ പ്രവൃത്തിയാണ്. ബലപ്രയോഗം കൊണ്ടോ, ഉപദേശം കൊണ്ടോ, സമ്മർദ്ദം കൊണ്ടോ, പ്രലോഭനം കൊണ്ടോ, ഭയപ്പെടുത്തിയോ ഒരാളിൽ ഈ മാനസാന്തരം ഉളവാക്കാൻ കഴിയില്ല. പാപാവസ്ഥയിൽ നിന്ന് പിന്മാറാൻ കഴിയാത്ത അല്ലെങ്കിൽ താൻ ഒരു പാപിയാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത പ്രാകൃതനായ ഒരു വ്യക്തിയെ മാനസാന്തരപ്പെടാൻ നിർബന്ധിക്കുന്നത്, വീണ്ടും ജനിക്കാത്ത ഒരു വ്യക്തിയെ പരിശുദ്ധാത്മാവിനെ പ്രാപിക്കാൻ നിർബന്ധിക്കുന്നത് പോലെ ഭോഷത്വമാണ്. അതെ, അവൻ മാനസാന്തരപ്പെടണം; പക്ഷേ അവന് അങ്ങനെ ചെയ്യാൻ കഴിയില്ല. ആ പ്രവൃത്തി ചെയ്യാൻ ദൈവത്തിനു മാത്രമേ കഴിയൂ.
“നിങ്ങൾ ഉയരത്തിൽ നിന്ന് ജനിക്കണം”
യോഹന്നാൻ 3-ാം അധ്യായത്തിൽ, യേശു പരീശനായ നിക്കോദേമോസുമായി സംസാരിച്ചു. യേശു അവന് മുന്നറിയിപ്പ് നൽകി...
“യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല” (യോഹന്നാൻ 3:3).
ഇതിന് നിക്കോദേമോസ് പ്രതികരിച്ചു കൊണ്ട്...
“മനുഷ്യൻ വൃദ്ധനായ ശേഷം വീണ്ടും ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്ന് ജനിക്കാമോ?” എന്ന് ചോദിച്ചു. (വാക്യം 4) അടുത്ത ബന്ധമുള്ള രണ്ട് വ്യത്യസ്ത ജനനങ്ങളെക്കുറിച്ചാണ് താൻ ഇവിടെ പ്രസ്താവിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് യേശു അവനെ തിരുത്തി.
“അതിനു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു. നിങ്ങൾ പുതുതായി ജനിക്കേണം എന്ന് ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുത്” (യോഹന്നാൻ 3:5-7). ആകാത്ത വൃക്ഷത്തിന് നല്ല ഫലം കായ്ക്കാൻ കഴിയാത്തതുപോലെ, ശരീരം വഴി ആത്മീയ ജനനം സാധ്യമല്ല. ഒരു പുരുഷന്‍റെയും സ്ത്രീയുടെയും സംയോഗത്തിലൂടെയാണ് ശാരീരികമായ ജനനം നടക്കുന്നത്. ഇതിനെയാണ് യേശു വെള്ളത്താൽ ജനിക്കുക എന്ന് വിളിച്ചത്.
എന്നാൽ ശാരീരികമായി ജനിക്കുന്ന ഒരു കുട്ടി തന്‍റെ മാതാപിതാക്കളെപ്പോലെ തന്നെ പാപിയും ദോഷിയുമായാണ് ജനിക്കുന്നത്. തീർച്ചയായും തനിക്ക് വീണ്ടുംജനനം ആവശ്യമുണ്ട് – അതായത്, “ആത്മാവിലുള്ള ജനനം.”
വാസ്തവത്തിൽ, ‘വീണ്ടും ജനനം’ എന്ന വാക്കിലെ ‘വീണ്ടും’ എന്ന പദത്തിന് ഗ്രീക്ക് ഭാഷയിൽ ‘അനോധെൻ’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്‍റെ അർത്ഥം ‘ഉയരത്തിൽ നിന്ന്’ എന്നാണ്. അതുകൊണ്ട് നിക്കോദേമോസ് ‘ഉയരത്തിൽ നിന്ന്’ അല്ലെങ്കിൽ ‘സ്വർഗ്ഗത്തിൽ നിന്ന്’ ജനിക്കണമെന്ന് ക്രിസ്തു മുന്നറിയിപ്പ് നൽകി. ശരീരം വഴി ആത്മീയ ജനനം സാധ്യമല്ല. ആത്മാവിലൂടെ മാത്രമേ ആത്മീയ ജനനം സാധ്യമാകൂ.
“അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്” (യോഹന്നാൻ 1:12-13).
ക്രിസ്തുവിനെ അംഗീകരിക്കാനും അവന്‍റെ നാമത്തിൽ വിശ്വസിക്കാനുമുള്ള കഴിവ് ചിലർക്ക് നൽകപ്പെട്ടു. “ദൈവമക്കളാകാനുള്ള” അവകാശം അവർക്ക് മാത്രമേ നൽകപ്പെട്ടിട്ടുള്ളൂ. "അവന്‍റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക്" അല്ലെങ്കിൽ അവനെ സ്വീകരിക്കുന്നവർക്ക് ദൈവമക്കളാകാനുള്ള അവകാശം, അവരുടെ തീരുമാനത്തിന് പ്രതിഫലമായോ പ്രതികരണമായോ നൽകപ്പെടുന്നു എന്ന് യോഹന്നാൻ 1:12,13 നെ തെറ്റായി വ്യാഖ്യാനിക്കുന്ന പൊതുവായ രീതിയുണ്ട്. അതിനെ അവർ ഊന്നിപ്പറയുന്നു. എന്നാൽ അത് രക്തത്തിലൂടെയല്ല, പാരമ്പര്യത്തിലൂടെയുമല്ല എന്നു പറഞ്ഞുകൊണ്ട് യോഹന്നാൻ ആ ആശയത്തെ തീർച്ചയായും ദുർബലമാക്കിയിരിക്കുന്നു. അത് ശാരീരികമായ ഏതെങ്കിലും ഗുണങ്ങൾ മൂലമല്ല. നല്ല പ്രവർത്തികൾ കൊണ്ടോ ന്യായപ്രമാണം പാലിക്കുന്നതു കൊണ്ടോ ഈ വീണ്ടും ജനനം സാധ്യമല്ല. മറ്റാരുടെയും സമ്മർദ്ദം കൊണ്ടും അത് സംഭവിക്കില്ല. ‘ഞാൻ വീണ്ടും ജനിക്കും’ എന്നോ അല്ലെങ്കിൽ ‘പുതിയൊരു ജന്മം സ്വീകരിക്കും’ എന്നോ ആർക്കും ഒരിക്കലും തീരുമാനിക്കാൻ കഴിയില്ല.
എന്നാൽ ഇനി എന്താണ് ബാക്കിയുള്ളത്? ഇത്രയും വലിയ കൃപയുടെ പ്രവൃത്തിക്ക് പ്രചോദനമായത് എന്താണ്? അത് ദൈവത്താൽ ആണ് ഉളവാകുന്നത് എന്നാണ് യോഹന്നാൻ ഉത്തരം നൽകുന്നത്. രക്ഷയുടെ പ്രവർത്തിയെ ആരംഭിക്കുന്നത് ദൈവമാണ്. ക്രിസ്തുവിന്‍റെ സന്തതിയിലേക്കുള്ള പുതുജനനം ദൈവം ചെയ്താല്‍ മാത്രമേ സംഭവിക്കൂ. അത് ഉളവാക്കുവാനോ നിർണ്ണയിക്കാനോ മനുഷ്യർക്ക് കഴിവില്ല. മനുഷ്യന്‍റെ മലിനമായ രക്തവും, പാപശരീരവും, വഞ്ചനാപരമായ ഇഷ്ടങ്ങളും ഒരിക്കലും ആത്മീയ ഉണർവ്വ് തേടുകയില്ല, തേടാൻ കഴിയുകയുമില്ല. മനുഷ്യന്‍റെ പ്രയത്നങ്ങൾ കൊണ്ട് അത് ഉത്പാദിപ്പിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു വ്യക്തി വീണ്ടും ജനിക്കണമെന്നത് ദൈവത്തിന്‍റെ തീരുമാനമാണ്. രക്ഷിക്കപ്പെട്ടതോ രക്ഷിക്കപ്പെടാത്തതോ ആയ ഒരു ശരീരത്തിനും പരിശുദ്ധാത്മാവിന്‍റെ ചലനത്തെ നിയന്ത്രിക്കാൻ കഴിയില്ല.
“കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്‍റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു” (യോഹന്നാൻ 3:8).
കാറ്റ് ഇഷ്ടമുള്ളിടത്ത് വീശുന്നതുപോലെ, പരിശുദ്ധാത്മാവ് അവന്‍റെ ഇഷ്ടപ്രകാരം ചലിക്കുകയും, അവൻ തിരഞ്ഞെടുക്കുന്നവർക്ക് പുതുജന്മം നൽകുകയും ചെയ്യുന്നു. അവൻ കടന്നുപോകുന്ന ശബ്ദം അവർ കേൾക്കുന്നു; എന്നാല്‍ അവന്‍റെ വരവിനെയോ പോക്കിനെയോ ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് ഈ പുതുജനനവും ആത്മീയ ഉണർവും അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും, അത് സംഭവിക്കുന്നത് സർവ്വശക്തനായ ദൈവത്തിന്‍റെ ഇഷ്ടപ്രകാരമാണ്.
“പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു” (യോഹന്നാൻ 5:21).
“നാം അവന്‍റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിനു പുനർജനനസ്നാനംകൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണംകൊണ്ടുംതന്നെ” (തീത്തൊസിന് 3:6-7).
പരിശുദ്ധാത്മാവ് വരുത്തുന്ന പുതുജനനത്തെ ഒരു കുഞ്ഞിന്‍റെ ജനനത്തോട് കർത്താവ് ഉപമിച്ചത് കാരണമില്ലാതെയല്ല. ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ, ആ കുഞ്ഞിന് അതിന്‍റെ ജനന വിഷയത്തിൽ യാതൊരു തിരഞ്ഞെടുപ്പും നടത്താൻ അവകാശം ഇല്ല. പ്രസവസമയമാകുമ്പോൾ അമ്മ കുഞ്ഞിനോട് ചോദിക്കുന്നതുമില്ല. കുഞ്ഞുങ്ങൾ അവരുടെ ജനനത്തെ തീരുമാനിക്കുന്നില്ല; അവരുടെ ജനന സമയം ആകട്ടെ, ഏത് മാതാപിതാക്കൾക്കാണ് ജനിക്കേണ്ടതെന്ന് എന്നാകട്ടെ തീരുമാനിക്കാൻ അവർക്ക് കഴിയില്ല. ഏക ശരീരമായി മാറിയ രണ്ട് ആളുകളുടെ സംയോഗത്തിന്‍റെ ഫലമായാണ് അവർ ജനിക്കുന്നത്.
ഒരു പുരുഷൻ തന്‍റെ ബീജം ഒരു സ്ത്രീയിൽ നടുമ്പോൾ, അവൻ ഒരു പുതിയ മനുഷ്യന് ജന്മം നൽകുന്നു. ഇവയെല്ലാം ആത്മീയ ജനനത്തിന്‍റെ ഭൗതികമായ സമാനതകളാണ്. ക്രിസ്തു തന്‍റെ സന്തതിയെ ജനിപ്പിക്കാൻ ക്രൂശിൽ കഷ്ടം അനുഭവിച്ചു (പ്രവൃത്തികൾ 17:28). ഒരു വ്യക്തിക്ക് തന്‍റെ വീണ്ടും ജനനം എന്ന വിഷയത്തെ തിരഞ്ഞെടുക്കാൻ അവസരമില്ല.
പുതിയ ജനനത്തിനുള്ള സമയം വരുമ്പോൾ ദൈവം ആ വ്യക്തിയുമായി ബന്ധപ്പെടുന്നില്ല. നമ്മുടെ പുതുജനനത്തിന്‍റെ സമയം, സ്ഥലം, സാഹചര്യങ്ങൾ, അല്ലെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവായ ദൈവത്തെ പോലും, നാം തിരഞ്ഞെടുക്കുന്നില്ല. എന്നാൽ സ്വർഗ്ഗസ്ഥനായ പിതാവ് പരിശുദ്ധാത്മാവിന്‍റെ വിത്ത് നമ്മുടെ ഉള്ളിൽ നടുമ്പോൾ, നാം ക്രിസ്തുവിനൊപ്പം ഏകശരീരമായിത്തീരുന്നു, ഈ ഐക്യം 'ക്രിസ്ത്യാനി' എന്ന പുതിയ വ്യക്തിക്ക് ജന്മം നൽകുന്നു.
“ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു” (2 കൊരിന്ത്യർ 5:17).
വിശ്വാസം
പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ ഫലമായി വീണ്ടും ജനിച്ചവരിൽ ഉണ്ടാകുന്ന അന്തിമഫലമാണ് 'വിശ്വാസം'.
ക്രിസ്തുവിൽ വിശ്വസിക്കാനും, പിതാവിൽ ആശ്രയിക്കാനും, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പ് അനുസരിക്കുവാനുമുള്ള കഴിവ് ആ വ്യക്തിക്ക് ദാനമായി നൽകപ്പെട്ടിരിക്കുന്നു. ഈ കഴിവിനെയാണ് ‘വിശ്വാസം’ എന്ന് വിളിക്കുന്നത്.
‘വിശ്വാസം’ എന്ന വാക്കിന് ഗ്രീക്കിൽ ‘പിസ്റ്റിസ്’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു നാമ പദമാണ്. എന്നാല്‍ ഇംഗ്ലീഷ് ഭാഷയിൽ വിശ്വാസത്തിന് ക്രിയാപദം ഇല്ലാത്തതിനാൽ ഒരു വ്യാഖ്യാന പ്രശ്നം ഉയർന്നുവന്നു. അതുകൊണ്ട്, ‘പിസ്റ്റിയോ’ എന്ന ഗ്രീക്ക് ക്രിയാ പദത്തെയും ബൈബിളിൽ ‘വിശ്വാസം – ആശ്രയം’ എന്നൊക്കെ വിവർത്തനം ചെയ്തിട്ടുണ്ട്. “പിസ്റ്റിസ്” അല്ലെങ്കിൽ വിശ്വാസം എന്ന വാക്ക്, ദൈവത്തെക്കുറിച്ചോ ക്രിസ്തുവിനെക്കുറിച്ചോ മറ്റേതെങ്കിലും ആത്മീയ കാര്യങ്ങളെക്കുറിച്ചോ കേട്ടതിന്‍റെ ഫലമായി ഉറച്ച ബോദ്ധ്യം വന്നിട്ട് വിശ്വാസം അർപ്പിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, വിശ്വസിക്കുക (ബിലീവ്) എന്ന ഇംഗ്ലീഷ് പദത്തിന് വിശാലമായ നിർവചനങ്ങൾ നൽകുന്നുണ്ട്.ഈ വാക്ക് 'നിലവിലുള്ളതിനെ വിശ്വസിക്കുക' എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെക്കുറിച്ചുള്ള സിദ്ധാന്തം മനസ്സിലാക്കാതെ, പലരും പേരിനു മാത്രം ദൈവത്തിൽ വിശ്വസിക്കുന്നു.
വിശ്വാസം എന്ന വാക്ക് വ്യത്യസ്ത അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. ഈ പരീക്ഷയിൽ ഞാൻ വിജയിക്കുമെന്ന് വിശ്വസിക്കുന്നു അല്ലെങ്കിൽ ‘ആഹാ! അത് വളരെ അവിശ്വസനീയമാണ്’ എന്ന് നാം അത്ഭുതകരമായ ഒരു സാഹചര്യത്തിൽ പറയുന്നു.
ആധുനിക സങ്കൽപ്പങ്ങളിൽ വിശ്വാസം എന്നാൽ നമുക്ക് എന്ത് തോന്നുന്നുവോ അത് വിശ്വസിക്കാനുള്ള അവകാശം ഉണ്ട് എന്ന ഒരു ചിന്ത കാണാന്‍ സാധിക്കുന്നു. എത്ര വിചിത്രമായി തോന്നിയാലും -'അവരുടെ വിശ്വാസം അവരുടേത്' എന്ന് പറയാറുണ്ട്. എന്നാൽ അത്തരം നിസ്സാരമായ നിർവചനങ്ങൾ ബൈബിൾ അംഗീകരിക്കുന്നില്ല. ‘വിശ്വാസം’, ‘ആശ്രയം’ എന്നീ രണ്ട് വാക്കുകൾ ‘പിസ്റ്റിസ്’, ‘പിസ്റ്റിയോ’ എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഉണ്ടായത്. "ദൈവം ഉണ്ട്" എന്ന് മാത്രമല്ല, തന്‍റെ പുത്രനെക്കുറിച്ച് തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന എല്ലാ കാര്യങ്ങളിലും ഉറച്ചു വിശ്വസിക്കുക എന്നതും ദൈവവുമായി ശരിയായ ബന്ധം പുലർത്തുന്നതിന് തീർച്ചയായും ആവശ്യമാണ്. അത്തരം വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്.
ബൈബിളധിഷ്‌ഠിത ക്രിസ്‌തീയതയെ വിമർശിക്കുന്ന പലരും, “പക്ഷേ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടല്ലോ?” എന്ന പ്രഖ്യാപനത്തിനു പിന്നിൽ ഒളിക്കാൻ ആണ് ശ്രമിക്കുന്നത്.എന്നാല്‍, ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം നിത്യരക്ഷ ഉറപ്പായും ലഭിക്കുമെന്ന വിശ്വാസം വ്യർത്ഥമാണെന്ന് യാക്കോബ് മുന്നറിയിപ്പ് നൽകുന്നു.
“ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറയ്ക്കയും ചെയ്യുന്നു. (യാക്കോബ് 2:19)
യഥാർത്ഥ വിശ്വാസം ദൈവം എവിടെയോ ഉണ്ടെന്ന് മനസ്സുകൊണ്ട് ഏറ്റുപറയുന്നതിലും അപ്പുറമാണ്. നരകത്തില്‍ ഓരോ ഭൂതങ്ങളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു. ‘പിസ്റ്റിസ്’ എന്ന വാക്കിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തിൽ ഇനിയും വളരെയധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. തന്‍റെ പുത്രനെ നമ്മുടെ സ്ഥാനത്തേക്ക് അയച്ച സ്നേഹവാനും കരുണാമയനുമായ ദൈവത്താൽ നമ്മുടെ നിത്യമായ ഭാവി നിർണ്ണയിക്കപ്പടുന്നുവെന്ന് ഈ വിശ്വാസം വിശ്വസിക്കുന്നു. തൽഫലമായി, വിശ്വാസം എന്നത് വ്യക്തിപരമായ മഹത്വം, സദ്‌ഗുണം അല്ലെങ്കിൽ നീതിപ്രവൃത്തി എന്നിവയില്‍ ആധാരപ്പെടുന്നതല്ല, മറിച്ച് നീതിമാനായ ഒരു വീണ്ടെടുപ്പുകാരനിൽ സമ്പൂർണ്ണമായി ആശ്രയിക്കുന്നതാണ്. ദൈവം നമുക്ക് സുരക്ഷിതത്വവും സമ്പൂർണ്ണതയും നൽകുമെന്ന് വിശ്വാസം വിശ്വസിക്കുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു കസേര നോക്കി അത് നമുക്ക് സുരക്ഷിതമായ ആധാരം നൽകുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ വളരെ എളുപ്പമാണ്. അതൊരു മാനസികമായ വിലയിരുത്തലാണ്. പക്ഷേ അത് വിശ്വാസമല്ല, വിശ്വാസം എന്നത് ആ കസേരയിൽ ഇരിക്കുന്നതാണ്. നാം എന്താണോ വിശ്വസിക്കുന്നത് അതിന്മേൽ നമ്മുടെ ഭാരം വയ്ക്കണമെന്ന് അത് ആവശ്യപ്പെടുന്നു. വിശ്വാസം ഏത് സാഹചര്യത്തെയും നേരിട്ടുകൊണ്ട് എത്ര കഷ്ടമായാലും അല്ലെങ്കിൽ എത്ര അസാധ്യമായാലും, ദൈവവചനത്തിൻ മേൽ നിലകൊള്ളുന്നു. വിശ്വാസം ദൈവത്തിന്‍റെ ഓരോ പ്രഖ്യാപനത്തേയും ജീവിത സാഹചര്യങ്ങളെക്കാൾ അധികമായി പരിഗണിക്കും. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന പ്രഖ്യാപനങ്ങളിൽ ആശ്രയിക്കത്തക്കവണ്ണം അത് നമ്മെ പ്രേരിപ്പിക്കുന്നു. എന്നാൽ പരിശുദ്ധാത്മാവിന്‍റെ പങ്കാളിത്തമില്ലാതെ ഒരാൾക്ക് ഒരിക്കലും ഇത്തരം ബോധ്യത്തിലേക്കും, വിശ്വാസത്തിലേക്കും, ആശ്രയത്തിലേക്കും എത്താൻ കഴിയില്ല. വിശ്വാസം പൂർണ്ണമായും ദൈവകൃപയുടെ ഒരു ദാനമാണ്; അത് നമ്മുടെ ബുദ്ധിയുടെ തീരുമാനമല്ല. അത് നമ്മെ ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. അത് പിന്തുടർന്ന്, തിരഞ്ഞെടുത്ത്, ഉപയോഗിച്ച്, നടപ്പിലാക്കത്തക്കവണ്ണം നമുക്ക് മനുഷ്യരെ നിർബന്ധിക്കാൻ സാധിക്കില്ല. ദൈവം പൂർണമായും വിശ്വാസം നാട്ടിയാൽ മാത്രമേ ആളുകളിൽ വിശ്വാസം ഉളവാകുകയുള്ളൂ.”
“എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും” (യോഹന്നാൻ 6:44).
“കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല” (എഫെസ്യർ 2:8-9).
നമ്മുടെ രക്ഷ ദൈവത്തിന്‍റെ കൃപാ കാര്യം മാത്രമാണ്. അത് നമ്മുടെ മേലുള്ള ദൈവത്തിന്‍റെ കാരുണ്യമാണ്. അത് വിശ്വാസത്തിലൂടെയാണ് ലഭിക്കുന്നത്. ആ വിശ്വാസം പോലും നമ്മിൽ നിന്നുള്ളതല്ല, അത് ദൈവത്തിന്‍റെ ദാനമാണ്. നാം പ്രവർത്തികളാൽ രക്ഷിക്കപ്പെടുന്നില്ല, അല്ലെങ്കിൽ വിശ്വാസം പ്രാപിക്കുന്നില്ല. തിരഞ്ഞെടുക്കൽ, നിർണ്ണയിക്കൽ, സ്വീകരിക്കൽ, തീരുമാനമെടുക്കൽ എന്നിവയുൾപ്പെടെ എല്ലാം കൃപയുടെ പ്രവൃത്തികളാണ്. അങ്ങനെ അല്ലായിരുന്നെങ്കിൽ, നാം നമ്മുടെ രക്ഷയെക്കുറിച്ച് പ്രശംസിക്കാൻ ഇടവരുമായിരുന്നു. എന്നാൽ ദൈവം തന്‍റെ മഹത്വം ആരുമായും പങ്കിടുന്നില്ല. (എബ്രായർ 12:2).
ക്രിസ്തു നമ്മുടെ വിശ്വാസത്തിന്‍റെ കർത്താവ് (നായകൻ) ആണെങ്കില്‍, അത് ആരംഭിച്ചത് അവനാണെന്നത് വ്യക്തമാണ്. അവന്‍ നമ്മുടെ വിശ്വാസത്തെ തുടർന്നു കൊണ്ട് പോകുന്നവനാണെങ്കില്‍, അതിനെ സമ്പൂർണമാക്കുന്നതും അവനാണ്. ഇതിലേക്ക് കൂടുതലായി ഒന്നും ചേർക്കേണ്ട ആവശ്യമില്ല. കിംഗ് ജെയിംസ് വേർഷനിൽ എബ്രായർ 12:2 വായിച്ചാൽ, പരിഭാഷകർ 'നമ്മുടെ' എന്ന വാക്ക് കൂട്ടിച്ചേർത്തു. അതുകൊണ്ടാണ് ചില പകർപ്പുകളിൽ ഈ വാക്കിന് ഇറ്റാലിക്സ് ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനും ക്രിസ്തുവാണെന്ന് ഗ്രീക്ക് ഭാഷ വ്യക്തമാക്കുന്നു. ഭൂമിയിലുള്ളവരില്‍ ആകട്ടെ, സ്വർഗ്ഗത്തിലുള്ളവരില്‍ ആകട്ടെ, ദൈവത്തിലുള്ള വിശ്വാസം എവിടെ കാണപ്പെടുന്നോ, ക്രിസ്തുവാണ് അതിന്‍റെ കാരണക്കാരൻ.
പരിശുദ്ധാത്മാവിന്‍റെ വരങ്ങളെക്കുറിച്ച് പരാമർശിച്ചപ്പോൾ പൗലോസ് ഈ ആശയം വ്യക്തമായി പ്രകടിപ്പിച്ചു.
“ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറയുവാൻ ആർക്കും കഴികയില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു” (1 കൊരിന്ത്യർ 12:3).
മാത്രമല്ല, വിശ്വാസത്തിന് അതുല്യമായ മാതൃക ക്രിസ്തുവാണ്. അവൻ പിതാവിൽ നിന്ന് കൈവിടപ്പെട്ട് ദൈവകോപം അർഹിക്കുന്നവൻ അല്ലെങ്കിലും അത് സഹിച്ചു.
“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു; എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർഥം” (മത്തായി 27:46).
എന്നിട്ടും, തന്നെ കൈവിട്ട ദൈവം തന്നെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുമെന്നും വലിയ മഹത്വം നൽകുമെന്നും അവൻ വിശ്വസിച്ചു. “യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്‍റെ ആത്മാവിനെ തൃക്കൈയിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കൊസ് 23:46).
ഇത് യഥാർത്ഥ വിശ്വാസത്തിന് ഒരു മികച്ച ഉദാഹരണമാണ്. ക്രിസ്തുവിന്‍റെ വിശ്വാസം തന്‍റെ വിശുദ്ധന്മാരുടെ വിശ്വാസത്തിന് വഴിയൊരുക്കുന്നു. മാത്രമല്ല, അവൻ നമ്മിൽ വിശ്വാസം നട്ടുപിടിപ്പിച്ചതുപോലെ, അവസാനം വരെ നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശക്തിയും കഴിവും അവനുണ്ട്. വാസ്തവമായും അവനാണ് വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനും.
അഭേദ്യമായ കൃപ
അതുകൊണ്ട് ഇപ്പോൾ വേദാന്തപരമായ തർക്കം ഉയർന്നു വരുന്നു. പാപത്തിൽ മുങ്ങിക്കുളിക്കുകയും, മത്സരത്തിൽ ആനന്ദിക്കുകയും ചെയ്യുന്ന ഒരാൾക്ക്, സ്വന്തം ഇഷ്ടപ്രകാരം, ഈ കൃപയെ ചെറുക്കാനും വീണ്ടും ജനനത്തെ വിസമ്മതിക്കാനും കഴിയുമോ? അത് അസാധ്യമാണെന്ന് ബൈബിൾ പറയുന്നു. അതുകൊണ്ടാണ് അർമീനിയൻ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാൻ നാം
അഭേദ്യമായ കൃപ എന്ന പദം ഉപയോഗിക്കുന്നത്.
പരിശുദ്ധാത്മാവിനെ ചെറുക്കാനുള്ള കഴിവ് മനുഷ്യന് ഉണ്ടായിരുന്നെങ്കിൽ, എല്ലാവരും തീർച്ചയായും അവനെ എതിർക്കുമായിരുന്നു, എന്നാൽ അങ്ങനെ സംഭവിക്കുന്നില്ല എന്ന വസ്തുത, പരിശുദ്ധാത്മാവിന്‍റെ കൃപ അഭേദ്യമാണെന്ന് തെളിയിക്കുന്നു. "ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു" (റോമർ 8:7). ഒരു മനുഷ്യൻ താൻ വെറുക്കുന്നതിനെ ഒരിക്കലും തിരഞ്ഞെടുക്കുന്നില്ല. അതുകൊണ്ട് ഒരാളെ സ്വന്തം ഇഷ്ടത്തിന് വിട്ടാൽ, അയാൾക്ക് ഒരിക്കലും രക്ഷ പ്രാപിക്കാൻ കഴിയില്ല, പ്രാപിക്കണമെന്ന് ആഗ്രഹിക്കയുമില്ല. നീതിയുടെ പാത തിരഞ്ഞെടുക്കുന്നത് അവന്‍റെ സഹജമായ സ്വഭാവത്തിന് വിരുദ്ധമാണ്. അതുകൊണ്ട് അവൻ ഒരിക്കലും രക്ഷിക്കപ്പെടുന്നില്ല. തന്‍റെ വഴികൾ അപകടകരമാണെന്ന ചിന്ത തനിക്ക് ഉണ്ടാകുന്നില്ലെങ്കിൽ അവൻ ഒരിക്കലും അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയുന്നില്ല. അതുകൊണ്ട്, "യേശുവിനെ നിങ്ങളുടെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുവിൻ" എന്ന അപേക്ഷ, ആധുനിക സുവിശേഷീകരണത്തിൽ എത്ര പ്രചാരത്തിലുണ്ടെങ്കിലും അത് വ്യർത്ഥമാണ്. അതുമാത്രമല്ല, നാം യേശുവിനെ കർത്താവാക്കുന്നതിനാൽ, അവൻ കർത്താവായി മാറുന്നില്ല. അവൻ തന്നെയാണ് കർത്താവ്. നാം അവനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ടല്ല അവൻ രക്ഷകനാകുന്നത്. അവൻ നമ്മെ രക്ഷിക്കുന്നതിനാൽ രക്ഷകനായി. വീണ്ടും ജനിക്കാത്ത ആളുകൾക്ക് എപ്പോൾ വേണമെങ്കിലും മനസ്സ് മാറ്റാനും ദൈവത്തിലേക്ക് തിരിയാനും കഴിയുമെന്ന് പ്രചരിപ്പിക്കുന്ന സ്വതന്ത്ര ഇച്ഛാശക്തി സിദ്ധാന്തവും മനുഷ്യനിർമ്മിതമായ തത്ത്വചിന്തയും പലരെയും തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ അത് വെറും ഒരു തെറ്റായ ഉപദേശമാണെന്ന് യേശുവിന്‍റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.
“അവനിൽ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ” (യോഹന്നാൻ 3:18-19).
കേട്ടിട്ട് വിശ്വസിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ യേശു ഇവിടെ അവർക്ക് ശിക്ഷ വിധിക്കുന്നത് ന്യായമാണെന്ന് മനസ്സിലാക്കാൻ, ആദ്യം ദൈവത്തിന്‍റെ പരമാധികാരമായ മുന്നറിവും മുൻനിർണ്ണയവും നാം മനസ്സിലാക്കണം. അവർ ഒരിക്കലും മാനസാന്തരപ്പെടില്ലെന്ന് അവനറിയാം; അവർ എപ്പോഴും തെറ്റായ വഴികളെ സ്നേഹിക്കുകയും വെളിച്ചത്തെ വെറുക്കുകയും ചെയ്യുന്നു. അവൻ അവരെ ഒരിക്കലും മാറ്റില്ല, കാരണം അവർ ഒരിക്കലും മാറില്ല.
മറുവശത്ത്, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും, ക്രിസ്തുവിന്‍റെ മരണത്താൽ വിലയ്ക്ക് വാങ്ങപ്പെട്ടവരും, ദൈവത്തിന്‍റെ വിളിയോട് പ്രതികരിക്കുകയും യേശുവിനെ അനുഗമിക്കുകയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയാൽ പുതുജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് ബൈബിൾ പറയുന്നു.
“പിതാവ് എനിക്കു തരുന്നതൊക്കെയും എന്‍റെ അടുക്കൽ വരും; എന്‍റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല” (യോഹന്നാൻ 6:37).
“വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു. അവനു വാതിൽകാവല്ക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം കേൾക്കുന്നു; തന്‍റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു. തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവൻ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകൾ അവന്‍റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും” (യോഹന്നാൻ 10:2-5).
‘സ്വതന്ത്ര ഇച്ഛാശക്തി വാദം’
ഈ സിദ്ധാന്തത്തോട് വിയോജിക്കുന്നവർ സാധാരണയായി അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ് – “’നിങ്ങൾ പറയുന്ന ഈ സിദ്ധാന്തം മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തിക്ക് എതിരാണ്, അല്ലേ?’”
അതെ, സ്വതന്ത്ര ഇച്ഛാശക്തിയെക്കുറിച്ചുള്ള ഈ തെറ്റിദ്ധാരണ തെറ്റാണെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ്. യഥാർത്ഥത്തിൽ രക്ഷയുടെ പശ്ചാത്തലത്തിൽ പുതിയ നിയമത്തിൽ ഒരിടത്തും സ്വതന്ത്ര ഇച്ഛാശക്തി എന്ന വാക്ക് നമുക്ക് കാണാൻ കഴിയില്ല. പഴയനിയമത്തിൽ മാത്രമാണ്, അതും വഴിപാടുകളുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ മനുഷ്യർക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സൂചിപ്പിക്കാൻ ആ വാക്ക് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. വാസ്തവത്തിൽ, യേശു പറഞ്ഞ താഴെപറയുന്ന ഈ വാക്കുകള്‍ മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛാശക്തി എന്ന തെറ്റിദ്ധാരണയെ വളരെ വ്യക്തമായി എതിർക്കുന്നുവെന്ന്‍ നമുക്ക് കാണാൻ കഴിയും:
“പിന്നെ വിചാരപ്പെടുന്നതിനാൽ തന്‍റെ നീളത്തിൽ ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കുകഴിയും? ആകയാൽ ഏറ്റവും ചെറിയതിനുപോലും നിങ്ങൾ പോരാത്തവർ എങ്കിൽ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്?” (ലൂക്കൊസ് 12:25-26).
ഒരു വ്യക്തിക്ക് ഉയരം കൂട്ടാനോ, ചർമ്മത്തിന്‍റെ നിറം മാറ്റാനോ, മുടിയുടെ നീളം കൂട്ടാനോ, വാർദ്ധക്യം തടയാനോ, കൂടുതൽ ബുദ്ധിമാനാകാനോ കഴിയുന്നില്ലെങ്കിൽ, അവന്‍റെ ഇച്ഛാശക്തി സ്വതന്ത്രമല്ല! വാസ്തവത്തിൽ, മനുഷ്യന്‍റെ ഇച്ഛയ്ക്ക് നിരവധി പരിമിതികളുണ്ട്. ഒരാൾക്ക് സ്വന്തം ശക്തിയിൽ പറക്കാൻ ആഗ്രഹമുണ്ടാകാം, പക്ഷേ ആ കഴിവ് ഇല്ലാത്തതിനാൽ അയാൾക്ക് അത് ചെയ്യാൻ കഴിയില്ല. ഒരാൾക്ക് ഇംഗ്ലണ്ടിലെ രാജാവാകാൻ ആഗ്രഹമുണ്ടാകാം, പക്ഷേ അവകാശി അല്ലാത്തതിനാൽ അതിന് സാധിക്കില്ല. ഒരാൾക്ക് വളരെ സമ്പന്നനാകാനോ, മൂന്ന് മിനിറ്റിനുള്ളിൽ ഒരു മൈൽ ഓടാനോ, അദൃശ്യനാകാനോ, അവധിക്കാലത്ത് സ്വർഗ്ഗം സന്ദർശിക്കാനോ ആഗ്രഹമുണ്ടാകാം. എന്നാൽ ഒടുവിൽ, താൻ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള ശക്തി അവനില്ല.
ദൈവശാസ്ത്രപരമായി പറഞ്ഞാൽ, മനുഷ്യന് സ്വാഭാവികമായി ഒരേ ഒരു സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ. പാപം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണത്. നമ്മുടെ ഇച്ഛകൾ ദൈവത്തെ പ്രസാദിപ്പിക്കണം എന്ന് ആഗ്രഹിക്കാൻ സാധിക്കാതവണ്ണം പാപത്തിന്‍റെ ബന്ധനങ്ങളാൽ പരിമിതപ്പെട്ടിരിക്കുന്നു. നമ്മുടെ ഇച്ഛ ജഡത്തിന്‍റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നിറവേറ്റാൻ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. എന്നാൽ നല്ലവരാകാനും ദൈവത്തോട് അനുസരണമുള്ളവരാകാനും അതു മുഖാന്തരം ദൈവത്തെ പ്രസാദിപ്പിക്കുകയും നമ്മെ രക്ഷയ്ക്ക് യോഗ്യരാക്കുകയും ചെയ്യാനുള്ള കഴിവ് നമ്മുടെ ഇച്ഛയ്ക്ക് ഇല്ല.
എന്നാല്‍ അർമീനിയക്കാർ വാദിക്കുന്നത്, മനുഷ്യർക്ക് സ്വതന്ത്ര ഇച്ഛാശക്തി പ്രയോഗിക്കാൻ കഴിയുമെങ്കിൽ, ചില ആളുകൾ ദൈവത്തെ അനുസരിക്കുന്നത് തിരഞ്ഞെടുക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുമെന്നാണ്. എന്നാൽ ഈ ഉദാഹരണത്തിൽ നിന്ന് നമുക്ക് ഒരു കാര്യം പഠിക്കാം.
ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന എല്ലാവരിലും, ആദാമിനായിരുന്നു ഏറ്റവുമധികം സ്വതന്ത്രമായ ഇച്ഛാശക്തി ഉണ്ടായിരുന്നത്. ഏറ്റവും പ്രധാനപ്പെട്ടത്, അവൻ പാപരഹിതമായ ഒരു അന്തരീക്ഷത്തിലാണ് ജീവിച്ചത് എന്നതാണ്. അതുകൊണ്ട് അവന്‍റെ സ്വാഭാവിക ആഗ്രഹങ്ങൾ ദൈവത്തിന് അനുകൂലമാണ്. ആദാമിന്‍റെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന്മേൽ ദൈവം ഏർപ്പെടുത്തിയ ഒരേയൊരു നിയന്ത്രണം, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷം തൊടരുത് എന്നതായിരുന്നു. അത്തരമൊരു പൂർണ്ണമായ അന്തരീക്ഷത്തിൽ, തന്‍റെ സ്വാതന്ത്ര്യത്തിന് ഒരു ചെറിയ പരിമിതി മാത്രമുണ്ടായിരുന്ന പൂർണ്ണ മനുഷ്യനായ ആദാം മത്സരിക്കാൻ തീരുമാനിച്ചു. അതുകൊണ്ട്, പാപവും മത്സരവും മൂലം നശിച്ചുകൊണ്ടിരിക്കുന്നതും, നിരവധി പ്രലോഭനങ്ങളാൽ ചുറ്റപ്പെട്ടതും, ദൈവത്തോടുള്ള കോപവും വെറുപ്പും നിറഞ്ഞതുമായ ഒരു ലോകത്ത് ജീവിക്കുന്ന മനുഷ്യർ, സ്വന്തം പെരുമാറ്റത്തിനും ജഡിക ആഗ്രഹങ്ങൾക്കും വിരുദ്ധമായി, തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിച്ച് ദൈവത്തെ അനുഗമിക്കാൻ തീരുമാനിക്കുമെന്ന് നമുക്ക് എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും?
നാം പാപങ്ങളാലും അതിക്രമങ്ങളാലും മരിച്ചവരാണെന്ന് ബൈബിൾ പറയുന്നു (എഫെ. 2:1). എന്നാൽ, മരിച്ച ഒരാൾക്ക് എങ്ങനെ തന്‍റെ ഇഷ്ടം നടപ്പിലാക്കാൻ കഴിയും? മരിച്ച ലാസറിന് താൻ കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമെന്ന് നിർണ്ണയിക്കാനുള്ള കഴിവ് ഉണ്ടായിരുന്നോ? ബേഥെസ്ദാ കുളക്കരയിലെ രോഗിക്ക് എഴുന്നേറ്റു നടക്കാൻ തീരുമാനിക്കാനുള്ള ശക്തി ഉണ്ടായിരുന്നോ? കുഷ്ഠരോഗിക്ക് തന്നെത്താൻ ശുദ്ധീകരിക്കതക്കവണ്ണം തന്‍റെ ഇച്ഛാശക്തി പ്രയോഗിക്കാൻ കഴിഞ്ഞോ? ഇല്ല. അവർക്ക് അങ്ങനെ ചെയ്യാൻ പൂർണ്ണമായും കഴിവില്ല, അവരുടെ ഇച്ഛാശക്തി പൂർണ്ണമായും പരിമിതിയുള്ളതാണ്.
ഇനി ചരിത്രത്തിൽ നിന്നുള്ള മറ്റൊരു ഉദാഹരണത്തിൽ നിന്നും നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാം. തർസൊസുകാരനായ പൗലോസ് ഒരു ക്രിസ്ത്യാനിയായിത്തീർന്നപ്പോൾ തന്‍റെ ഇച്ഛാശക്തിയെയും സ്വതന്ത്ര ഇച്ഛയേയും എത്രത്തോളം ഉപയോഗിച്ചു? അവൻ ആദിമ ക്രിസ്ത്യാനികളെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കഠിനമായി പീഡിപ്പിച്ചു. സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊല്ലുന്നത് അവനു സമ്മതമായിരുന്നു. വിശ്വാസികളായ യഹൂദന്മാർ യെരൂശലേമിൽ നിന്ന് പലായനം ചെയ്യുന്നതിന്‍റെ പ്രധാന കാരണം അവനായിരുന്നു, ഈ പുതിയ മതം സ്വീകരിച്ച പുരുഷന്മാരെയും സ്ത്രീകളെയും ബന്ധിതരായി യെരൂശലേമിലേക്ക് കൊണ്ടുവരാൻ മഹാപുരോഹിതന്‍റെ ശുപാർശ കത്തുമായി അവൻ പുറപ്പെടുന്നു. പെട്ടെന്ന്, ആകാശത്തുനിന്നുള്ള ഒരു പ്രകാശം അവനെ കഴുതപ്പുറത്തുനിന്നു വീഴ്ത്തി. അവൻ നിലത്തു വീണപ്പോൾ യേശുവിന്‍റെ ശബ്ദം അവനെ വിളിച്ചു. അവൻ അവനെ അന്ധനാക്കി, തുടർന്ന് പരിശീലനത്തിനായി മരുഭൂമിയിലേക്ക് കൊണ്ടുപോയി.
ആ മനുഷ്യൻ നമുക്ക് അപ്പൊസ്തലനായ പൗലോസ് എന്നറിയപ്പെടാൻ തുടങ്ങി. പുതിയനിയമത്തിലെ മൂന്നിലൊന്ന് പുസ്തകങ്ങളും അവനാണ് എഴുതിയത്. എന്നിരുന്നാലും, ലേഖനങ്ങളിൽ തന്‍റെ മാറ്റത്തെക്കുറിച്ച് അവൻ തന്‍റെ സ്വന്തം എന്ന പോലെ ഒരിക്കലും അവകാശപ്പെടുകയോ പ്രശംസിക്കുകയോ ചെയ്തിട്ടില്ല. ഇതിനു വിപരീതമായി, കൃപയെയും മുൻനിർണ്ണയത്തെയും കുറിച്ച് പൗലോസ് കൂടുതൽ സംസാരിക്കുന്നതായി നാം കാണുന്നു.
യേശു, ശിമോൻ പത്രോസും സഹോദരൻ അന്ത്രയോസും കടലിൽ വല വീശുന്നത് കണ്ടപ്പോൾ, എന്‍റെ പിന്നാലെ വരുവിന്‍, ഞാൻ നിങ്ങളെ “മനുഷ്യരെ” പിടിക്കുന്നവരാക്കും എന്ന് പറഞ്ഞു. അവർ ഉടനെ അവനെ അനുഗമിച്ചു (മത്തായി 4:19,20). അതൊരു ഫലപ്രദമായ വിളിയാണ്. അവരോട് തീരുമാനമെടുക്കണമെന്നോ, തിരഞ്ഞെടുക്കണമെന്നോ, കർത്താവും രക്ഷകനുമായി സ്വീകരിക്കണമെന്നോ ഈ ഭാഗത്ത് പറയുന്നില്ല. മറിച്ച്, അവർ പ്രപഞ്ചത്തിന്‍റെ കർത്താവ് ആയവന്‍റെ ശക്തമായ കൽപ്പനയ്ക്ക് പ്രതികരിച്ചു. ആ വിളിയെ ചെറുക്കാൻ അവർക്ക് ശക്തിയില്ല. ഈ സിദ്ധാന്തത്തോട് വിയോജിക്കുന്നവരോടുള്ള ‘തുടർന്നുള്ള വാദം’ ഇപ്രകാരമാണ്.
ദൈവം ഒരാളെ അയാളുടെ ഇഷ്ടത്തിന് വിരുദ്ധമായി നിർബന്ധിച്ച് അയാള്‍ സമ്മതിച്ചില്ലെങ്കിലും സ്വർഗ്ഗത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നാണോ നിങ്ങൾ പറയുന്നത്? അല്ല, അങ്ങനെയല്ല ദൈവം തന്‍റെ രക്ഷാകരമായ വിളിയെ അർത്ഥവത്താക്കുന്നത്. അവൻ മനുഷ്യന്‍റെ ഇച്ഛയും ഹൃദയവും മാറ്റി, അവനെ അനുഗമിക്കാനുള്ള ആഗ്രഹം അവനിൽ ഉളവാക്കുന്നു. ദൈവം മനുഷ്യന്‍റെ ഇച്ഛയുമായി മത്സരിക്കുന്നില്ല, മറിച്ച് അതിനെ പരാജയപ്പെടുത്തുകയും കീഴടക്കുകയും ചെയ്യുന്നു.
“നിന്‍റെ അധികാരദിവസത്തിൽ നിന്‍റെ ജനം സ്വമേധയാ വരും” (സങ്കീർത്തനം 110:3, NIV).
“അവർ എന്‍റെ ചട്ടങ്ങളിൽ നടന്ന് എന്‍റെ വിധികളെ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും. അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും”. (യെഹെസ്കേൽ 11:19-20).
“എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഇനി അവരിൽ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്ന് ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട് (യിരെമ്യാവ് 31:33-34).
“ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത് (ഫിലിപ്പിയർ 2:13).
ദൈവം മനുഷ്യന്‍റെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നില്ല. പകരം അവൻ അവരെ തന്നിലേയ്ക്ക് ആകർഷിക്കുന്നു. അവൻ അവരുടെ ഹൃദയങ്ങളെയും സ്വഭാവങ്ങളെയും തന്‍റെ ഇഷ്ടത്തിനനുസരിച്ച് മാറ്റുന്നു. തിരഞ്ഞെടുക്കപ്പെട്ടവരും, രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവരും, പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമാക്കപ്പെട്ടവരുമായ ആ വിശുദ്ധന്മാർ മനസ്സോടെ യേശുവിന്‍റെ അടുത്തേയ്ക്ക് വരും. യേശു തന്‍റെ പ്രതീക്ഷകളും ഇഷ്ടവും പിതാവിന് സമർപ്പിച്ചതുപോലെ, നാമും നമ്മുടെ പിതാവിന്‍റെ ഇഷ്ടത്തിന് നമ്മെത്തന്നെ സമർപ്പിക്കും.
“പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടം അല്ല നിന്‍റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു” (ലൂക്കൊസ് 22:42).
ക്രിസ്തുവിന്‍റെ ബലിയാഗം മനുഷ്യരെ ന്യായപ്രമാണത്തിന്‍റെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചുകൊണ്ട്, “അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു…” (കൊലൊസ്സ്യർ 2:14). ന്യായപ്രമാണത്തിന്‍റെ “ശാപം” ഇനി നമ്മുടെ മേൽ ഇല്ലാത്തതിനാൽ, നമുക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ പ്രതീക്ഷകളെ മാറ്റുന്നു. നമ്മുടെ ആഗ്രഹങ്ങൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം അവൻ നമുക്ക് നൽകുന്നു. അവൻ നമ്മുടെ ആഗ്രഹങ്ങളെ പുനർനിർമ്മിക്കുന്നു. നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അവൻ നമ്മെ സ്വതന്ത്രരാക്കുന്നു, എന്നാൽ അവനെ പ്രസാദിപ്പിക്കുക എന്നത് നമ്മുടെ ഏറ്റവും വലിയ ഇഷ്ടമാകുന്ന തരത്തിൽ അവൻ നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നു.
“സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട് എങ്കിലും ഞാൻ യാതൊന്നിനും അധീനനാകയില്ല” (1 കൊരിന്ത്യർ 6:12).
ക്രിസ്തീയതയുടെ മഹത്തായ സ്വാതന്ത്ര്യത്തിൽ, നമ്മുടെ എല്ലാ അതിക്രമങ്ങളും നീക്കം ചെയ്യപ്പെടുകയും, ന്യായപ്രമാണത്തിന്‍റെ ശിക്ഷ എടുത്തുകളയപ്പെടുകയും ചെയ്തു. എന്നാൽ അതുപോലെതന്നെ, നമ്മുടെ ദൈവത്തിന് പ്രസാദകരമായത് മാത്രം ചെയ്യാനുള്ള ആഗ്രഹം നമ്മുടെ ഉള്ളിൽ ഉളവാക്കപ്പെടുകയും ചെയ്തു. നമ്മുടെ ഇഷ്ടമില്ലാതെ സ്വർഗ്ഗത്തിലേയ്ക്ക് നിർബന്ധിതമായി കൊണ്ടുപോകപ്പെടുന്ന പാവകളല്ല നാം, മറിച്ച് നമ്മുടെ സ്വാഭാവിക ചായ്‌വുകൾക്ക് വിരുദ്ധമായി, നമ്മുടെ രക്ഷകനെ പിന്തുടരാനും അനുസരിക്കാനുമുള്ള ആഗ്രഹം നമുക്ക് നൽകപ്പെടുന്നു. അതുകൊണ്ടാണ് നമ്മുടെ രക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നമുക്കല്ല, ദൈവത്തിനാണ് മഹത്വം വരുന്നത്. സ്വതന്ത്ര ഇച്ഛാശക്തിയെ അനുകൂലിക്കുന്ന വാദങ്ങൾ പുറമേ എത്ര ആകർഷകമായി കാണപ്പെട്ടാലും, നമ്മിൽ ഉള്ള അഹങ്കാരത്തിന് അത് എത്രമാത്രം ആകർഷമായി തോന്നിയാലും, നമ്മെക്കുറിച്ച് നമുക്കുതന്നെ അഭിമാനം തോന്നാനുള്ള പ്രവണത ഉണ്ടായാലും, അവയെ പിന്തുണയ്ക്കുന്ന ഒന്നും തിരുവെഴുത്തുകളിൽ നാം കാണുന്നില്ല.
ക്രിസ്തുവിന്‍റെ അധികാരം.
യേശു ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ചപ്പോൾ, തന്‍റെ സൃഷ്ടിയിലെ എല്ലാറ്റിന്‍റെയും മേൽ തനിക്കുള്ള അധികാരം അവൻ പ്രകടമാക്കി.
- അവൻ മൃഗങ്ങളുടെ സ്വഭാവം മാറ്റി. ഉദാഹരണത്തിന്, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയുടെ പുറത്ത് അവൻ കയറിയപ്പോൾ, അത് അവനെ അനുസരിച്ചു (ലൂക്കോസ് 19:30-35).
- മീനുകളെ വലയിലേക്ക് കയറാൻ പ്രേരിപ്പിച്ചപ്പോൾ അവൻ അവയുടെ സ്വഭാവം മാറ്റി (യോഹന്നാൻ 21:6).
- വെള്ളത്തെ വീഞ്ഞാക്കി മാറ്റിയപ്പോൾ വെള്ളത്തിന്‍റെ സ്വഭാവം അവൻ മാറ്റി (യോഹന്നാൻ 2:1-11).
- ഒരു വാക്കു കൊണ്ട് കൊടുങ്കാറ്റിനെ ശാന്തമാക്കിയപ്പോൾ അവൻ അതിന്‍റെ സ്വഭാവം മാറ്റി.
- ഒരു വാക്കുകൊണ്ടു അത്തിമരം ഉണക്കിയപ്പോള്‍, അവന്‍ അതിന്‍റെ സ്വഭാവം മാറ്റി.
- ഒരുപക്ഷേ ജനക്കൂട്ടം അവനെ സ്തുതിക്കുന്നത് നിർത്തിയാൽ, തന്നെ സ്തുതിക്കത്തക്കണം കല്ലുകളുടെ സ്വഭാവം മാറ്റുന്നവനാണ് അവന്‍ (ലൂക്കോസ് 19:40).
അവൻ ഒരു വ്യക്തിയുടെ ഹൃദയത്തിൽ പ്രവർത്തിക്കുമ്പോഴും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സർവ്വശക്തനായ സ്രഷ്ടാവ് സംസാരിക്കുമ്പോൾ, സൃഷ്ടി അവന്‍റെ മുന്നിൽ തലകുനിക്കുന്നു. ഒരു വ്യക്തി മാറണമെന്ന് അവൻ തീരുമാനിച്ചാൽ, അയാൾക്ക് അത് നിഷേധിക്കാൻ അധികാരമില്ല.
വാക്കിനാൽ സകലത്തേയും സൃഷ്ടിച്ചവനും, സിംഹാസനത്തിൽ ഇരിക്കുന്നവനും, ആരംഭം മുതൽ ഉണ്ടാകാനിരിക്കുന്നവയെ പ്രഖ്യാപിക്കുന്നവനും, ഇല്ലാത്തവയെ ഉള്ളതിനെപോലെ വിളിക്കുന്നവനുമായ ദൈവം, നീരാവിയും പൊടിയും പോലെയായ മനുഷ്യന്‍റെ ഇച്ഛയാൽ പരിമിതപ്പെടുത്തപ്പെടുമെന്ന് പറയുന്നത് ബുദ്ധിയല്ല. (മനുഷ്യന്‍ തന്‍റെ ശ്വാസത്തിന്മേൽ നിയന്ത്രണമുള്ളവനാണെന്ന് തോന്നിയാലും, ദൈവത്തിന്‍റെ അനുവാദമില്ലാതെ മനുഷ്യന് ശ്വസിക്കാൻ പോലും കഴിയില്ല.)
ദൈവം ചിലരെ തിരഞ്ഞെടുക്കുകയും, ക്രിസ്തു അവർക്കുവേണ്ടി പിതാവിനാൽ കൈവിടപ്പെടത്തക്കവണ്ണം വേദന അനുഭവിക്കുകയും ചെയ്തതിനു ശേഷം, അവരെ പാപവും, അജ്ഞതയും, മത്സരബുദ്ധിയും ഉള്ള അവരുടെ ഇച്ഛാശക്തിയ്ക്ക് വിട്ടുകൊടുത്തുവെന്നു പറയുന്നത്, ദൈവത്തെ ശക്തിയില്ലാത്തവനും ഭോഷനുമായി ചിത്രീകരിക്കുന്നതിന് തുല്യമാണ്.
ദൈവം ഒരാളുടെ രക്ഷയെ കുറിച്ച് തീരുമാനിച്ചാൽ, അവൻ തീർച്ചയായും രക്ഷിക്കപ്പെടും. അവൻ തന്‍റെ ദുഷ്ടത അംഗീകരിക്കുകയും ഒരു രക്ഷകന്‍റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യും. യോനയെപ്പോലെ, “രക്ഷ യഹോവയുടെ പക്കൽ നിന്ന് വരുന്നു” എന്ന് അവൻ പ്രഖ്യാപിക്കും (യോനാ 2:9).
പിതാവിന്‍റെ ഇഷ്ടത്തിന് വിധേയപ്പെടാനുള്ള ആഗ്രഹം ഉളവാകത്തക്കവണ്ണം, ദൈവപുത്രന്‍റെ സാദൃശ്യത്തിൽ അവൻ വീണ്ടുംജനിക്കപ്പെടും. അവൻ സ്വയനീതിയുടെ മുഷിഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിച്ച്, വീണ്ടും ജനിച്ച് ക്രിസ്തുവിന്‍റെ ശുദ്ധവും നിർമ്മലവുമായ നീതിയുടെ വസ്ത്രം ധരിക്കും. അവൻ ക്രിസ്തുവിന്‍റെ പൂർത്തീകരിച്ച രക്ഷണ്യവേലയിൽ വിശ്വസിക്കുകയും, തന്‍റെ സുരക്ഷയ്ക്കും നിത്യരക്ഷയ്ക്കും അടിസ്ഥാനമായി അവനെ അയച്ച ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു.
പൗലോസ് എഫെസൊസിലെ സഭയ്ക്ക് എഴുതിയതുപോലെ, ഇതാണ് നിങ്ങളെല്ലാവരെയും കുറിച്ചുള്ള എന്‍റെ പ്രത്യാശ.
എഫെസ്യർ 1:17-20
“നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിൻ വല്ലഭത്വത്തിന്‍റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു. അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കയും സ്വർഗത്തിൽ തന്‍റെ വലത്തുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും…” (എഫെസ്യർ 1:17-21).
നമുക്ക് ജ്ഞാനത്തിന്‍റെ ആത്മാവിനെ സ്വീകരിക്കാനും അവന്‍റെ വെളിപ്പാട് മനസ്സിലാക്കാനും, നമ്മുടെ ഹൃദയത്തിന്‍റെ കണ്ണുകൾ പ്രകാശിപ്പിക്കപ്പെടാനും, അവന്‍റെ വിളിയാലുള്ള ആശ എന്താണെന്ന് അറിയാനും ഇടവരട്ടെ.
ദൈവം വിളിക്കുന്നു. അവന്‍റെ കൃപയാൽ നാം പ്രതികരിക്കുന്നു. അവന്‍റെ മുന്നമേയുള്ള നിർണ്ണയം, അവന്‍റെ സർവ്വാധികാര തിരഞ്ഞെടുപ്പ്, ക്രിസ്തുവിന്‍റെ പൂർണ്ണമായ പാപപരിഹാരം, പരിശുദ്ധാത്മാവിന്‍റെ മഹത്തായ വിളി എന്നിവയാൽ സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ പ്രവേശനം ഉറപ്പാക്കപ്പെടുന്നു. രക്ഷയെ സംമ്പന്ധിക്കുന്ന ഈ വിഷയങ്ങൾ വളരെ കൃത്യവും, ശക്തവും, വിശ്വസനീയവുമാണ്, അവ നമുക്ക് നിത്യജീവൻ നൽകുന്നു. ഇത് നമ്മെ കൃപയുടെ അഞ്ച് സിദ്ധാന്തങ്ങളിലെ അവസാനത്തെ സിദ്ധാന്തത്തിലേക്ക് നയിക്കുന്നു, അത് 'വിശുദ്ധന്മാരുടെ സ്ഥിരത' എന്നതാണ്.
അഞ്ചാം അധ്യായം
വിശുദ്ധന്മാരുടെ സ്ഥിരത
മേല്‍പറഞ്ഞ നാല് സിദ്ധാന്തങ്ങളും ദൈവശാസ്ത്രപരമായി ആരോഗ്യകരവും ലേഖനപരമായി സത്യവുമാണെങ്കിൽ, ഈ അഞ്ചാമത്തെ സിദ്ധാന്തം അവയുടെ പരിണിതഫലം മാത്രമാണ്.
- ‘പൂർണമായ പതനം’ എന്ന സിദ്ധാന്തം ശരിയാണെങ്കിൽ, എല്ലാ മനുഷ്യരും സ്വാഭാവികമായും പാപികളും, ആത്മീയമായി മരിച്ചവരും, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി എന്തെങ്കിലും ചെയ്യുന്നതിനോ, അതുമുഖാന്തരം അവരെ രക്ഷിയ്ക്കാൻ ബാദ്ധ്യസ്ഥനാക്കുവാനോ കഴിവില്ലാത്തവരുമാണ്. അതുകൊണ്ട് ആരെങ്കിലും രക്ഷിക്കപ്പെടണമെങ്കിൽ, പാപികൾക്കു വേണ്ടി ദൈവം തന്നെ പ്രവർത്തിക്കണം. നിസ്സഹായരായ മനുഷ്യർ ദൈവത്തെ അന്വേഷിക്കാൻ തക്കവണ്ണം സ്വയം എഴുന്നേറ്റു വരുക എന്നത് അസാധ്യമാണ്.
- ‘നിരുപാധികമായ തിരഞ്ഞെടുപ്പ്’ എന്ന സിദ്ധാന്തം ശരിയാണെങ്കിൽ, ദൈവം ലോകസ്ഥാപനത്തിനു മുമ്പേ ഒരു പ്രത്യേക കൂട്ടം ആളുകളെ, തന്റെ ഉദ്ദേശ്യത്തിനും ഇഷ്ടത്തിനും അനുസൃതമായി തന്റെ കൃപയും വാത്സല്യവും പ്രകടിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തു. അവരുടെ പാപപൂർണവും നാശിച്ചുപോകുന്നതുമായ അവസ്ഥ കണക്കിലെടുക്കുമ്പോൾ, അവൻ അവരിൽ ഒരു നന്മയും കണ്ടില്ല. അതുകൊണ്ട് നിരുപാധികമായ തിരഞ്ഞെടുപ്പ് എന്നത് യാതൊരു ഉപാധികളുമില്ലാത്തതാണ്.
- ‘പരിമിതമായ പ്രായശ്ചിത്തം’ എന്ന സിദ്ധാന്തം ശരിയാണെങ്കിൽ, ക്രിസ്തു ഭൂമിയിൽ വന്ന് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ സ്ഥാനത്ത് മരിച്ചു. അവരുടെ സ്ഥാനത്ത് അവൻ ന്യായപ്രമാണം നിവർത്തിച്ചു. മറുവില നൽകി അവരുടെ നിത്യമായ പരിപൂർണത ഉറപ്പാക്കി. എന്നിരുന്നാലും, ക്രിസ്തുവിന്‍റെ യാഗവും ജീവനിലേക്കുള്ള പുനരുത്ഥാനവും, ദൈവം നിത്യജീവനുവേണ്ടി തിരഞ്ഞെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പാപപൂര്‍ണ്ണമായ ലോകം വിശ്വാസത്തോടെ ക്രിസ്തുവിനെ സ്വീകരിക്കില്ല; അവന്‍റെ പാപപരിഹാര പ്രവൃത്തിയുടെ പ്രയോജനം ലഭിക്കുകയുമില്ല.
- ‘അഭേദ്യമായ കൃപ’ എന്ന സിദ്ധാന്തം ശരിയാണെങ്കിൽ, ദൈവം തിരഞ്ഞെടുത്ത എല്ലാവരിലും പരിശുദ്ധാത്മാവ് വസിക്കുകയും, അവരെ പിതാവിലേക്ക് ആകർഷിക്കുകയും, അവരിൽ പുത്രനിലുള്ള വിശ്വാസം ജനിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ഏതു ശക്തിയാണോ വാക്കിനാൽ പ്രപഞ്ചത്തിലേക്ക് വെളിച്ചം കൊണ്ടുവന്നത്, അതേ ശക്തി, അന്ധകാരമയമായ ആത്മാക്കളിൽ വെളിച്ചം ഉളവാക്കി, അവർക്ക് പുതിയൊരു ജന്മം നൽകുന്നു, ആത്മീയ ഇന്ദ്രിയങ്ങളെ ഉണർത്തി, നിത്യജീവൻ നൽകുന്നു. അത്തരമൊരു ദൈവത്തിന്റെ ശക്തിയെ അവന്‍റെ സൃഷ്ടി പരാജയപ്പെടുത്തുകയോ അവഗണിക്കുകയോ ധിക്കരിക്കുകയോ ചെയ്യുന്നത് അസാധ്യമാണ്. ദൈവം തിരഞ്ഞെടുത്ത അവസാനത്തെ വ്യക്തി വരെഎല്ലാവരെയും യേശുക്രിസ്തു തീർച്ചയായും രക്ഷിക്കും.
ഇതെല്ലാം സത്യമാണെങ്കിൽ, ദൈവം നിത്യജീവനുവേണ്ടി നിരുപാധികമായി തിരഞ്ഞെടുത്ത എല്ലാവരും തീർച്ചയായും പിതാവിന്‍റെ സന്നിധിയിൽ സുരക്ഷിതമായി എത്തിച്ചേരും. സർവ്വശക്തനായ ദൈവം തീർച്ചയായും തന്‍റെ ഉദ്ദേശ്യവും പദ്ധതിയും നിറവേറ്റും. ഒരു വ്യക്തിയിലെ യാതൊന്നിനും അവനെ രക്ഷിക്കാൻ ദൈവത്തെ ബാദ്ധ്യസ്ഥനാക്കാൻ കഴിയാത്തതുപോലെ, ആ വ്യക്തിയിലെ യാതൊന്നിനും അവനെ നാശത്തിലേക്ക് തള്ളിക്കളയാൻ തക്കവണ്ണം ദൈവത്തെ പ്രേരിപ്പിക്കാനും കഴിയില്ല.
ഒരു പാപിയെ വീണ്ടും ജനിപ്പിക്കാൻ ഒരു വലിയ അത്ഭുതം നടക്കേണ്ടതുപോലെ, ആ വ്യക്തി തന്‍റെ പഴയ വീഴ്ചയുടെ അവസ്ഥയിലേക്ക് തിരികെ പോകാനും അത്ര വലിയ ഒരു അത്ഭുതം തന്നെ സംഭവിക്കണം.
അതുകൊണ്ടാണ് ഈ അവസാനത്തെ സിദ്ധാന്തത്തെ ‘വിശുദ്ധന്മാരുടെ സ്ഥിരത’ എന്ന് വിളിക്കുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും മുൻകൂട്ടി അവർക്കായി നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം തീർച്ചയായും പ്രാപിക്കുമെന്ന് ഈ സിദ്ധാന്തം പഠിപ്പിക്കുന്നു. സാഹചര്യങ്ങൾ, തടസ്സങ്ങൾ, ശത്രുക്കൾ, മുറുകെ പറ്റുന്ന പാപങ്ങൾ എന്നിവയെ മറികടന്ന് അവർ തീർച്ചയായും തങ്ങളുടെ ലക്ഷ്യത്തിലെത്തും.
ഇവിടത്തെ മുഴുവൻ വിവാദവും രക്ഷിക്കപ്പെട്ടവർ, യഥാർത്ഥത്തിൽ വീണ്ടും ജനിച്ചവർ, തങ്ങളുടെ വിശ്വാസത്തിൽ നിന്ന് വീണുപോകാനും രക്ഷ നഷ്ടപ്പെടാനും സാധ്യതയുണ്ട് എന്ന അർമീനിയൻ ആശയത്തെ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്. ഒരു വ്യക്തി തന്‍റെ ജീവിതകാലത്ത് പലതവണ രക്ഷിക്കപ്പെടാനും പലതവണ രക്ഷ നഷ്ടപ്പെടുത്താനും കഴിയുമെന്ന തെറ്റിദ്ധാരണയിലേക്ക് എത്താൻ ഈ വാദം സ്വാഭാവികമായും വഴിയൊരുക്കുന്നു.
കഴിവില്ലാത്ത മനുഷ്യരാണ് അവരുടെ ആത്യന്തിക ഭാവിക്ക് ഉത്തരവാദികളെന്ന് അർമീനിയർ വാദിക്കുന്നു. രക്ഷയുടെ എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് വിശ്വാസികളുടെ ഭൗതികമായ യാത്രയ്ക്കും അവരുടെ ആത്മാക്കളുടെ ഭദ്രതയ്ക്കും ദൈവത്തിന്‍റെ സർവ്വാധികാരമാണ് കാരണമെന്ന് അംഗീകരിക്കുന്നതിനുപകരം, രക്ഷിക്കപ്പെടുവാന്‍ മാത്രമല്ല രക്ഷയില്‍ തുടരാനും പാപിയായ മനുഷ്യന്‍റെ ഇച്ഛാശക്തിയാണ് കാരണമെന്ന് അവര്‍ ശക്തിയോടെ വാദിക്കുന്നു.
എന്നാൽ, മുമ്പ് പറഞ്ഞതുപോലെ, മനുഷ്യരുടെ രക്ഷ ദൈവത്തിന്‍റെ പ്രവൃത്തിയാണെങ്കിൽ, അത് തുടക്കം മുതൽ എല്ലാം ആസൂത്രണം ചെയ്തവന്‍റെ കൃപ, കരുണ, ഇച്ഛ എന്നിവയെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ, അങ്ങനെ രക്ഷിക്കപ്പെട്ട വ്യക്തിയുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ ഉണ്ടാകുന്ന മാറ്റം, അവൻ സ്വന്തം ഉപായങ്ങളാൽ സ്വയം നശിച്ചു പോകത്തക്കവണ്ണം ദൈവം അവനെ കൈവിടുന്നതിന് മതിയായ കാരണമല്ല. അത് സംഭവിക്കണമെങ്കിൽ, ദൈവത്തിന്‍റെ മാറ്റമില്ലാത്ത ഇച്ഛയിലും, ഉദ്ദേശ്യത്തിലും, നിത്യമായ നിർണ്ണയത്തിലും മാറ്റം വരണം.
ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളുടെ ഉറപ്പ്
ദൈവത്തിന്‍റെ ഗുണങ്ങളെ വിവരിക്കാൻ ദൈവശാസ്ത്രജ്ഞർ ‘മാറ്റമില്ലാത്തവൻ’ എന്ന പദം ഉപയോഗിക്കുന്നു. ‘ദൈവത്തിന് മാറാൻ കഴിയില്ല’ എന്നാണ് അതിന്‍റെ അർത്ഥം. ദൈവം തന്‍റെ മനസ്സോ, ദിശയോ, ഇച്ഛാശക്തിയോ, ഉദ്ദേശ്യങ്ങളോ മാറ്റുന്നില്ല.
“യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്‍റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു” (മലാഖി 3:6).
“യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ” (എബ്രായർ 13:8).
“വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?” (സംഖ്യാപുസ്തകം 23:19).
ഇത് ദൈവത്തിന്‍റെ പ്രധാന ഗുണവും സ്വഭാവവുമാണ്. അവന്‍റെ മറ്റൊരു അന്തർലീനമായ സ്വഭാവം ആദിയിൽ അവൻ ചെയ്യാൻ ഉദ്ദേശിച്ചത് പൂർണ്ണമായിരിക്കുന്നു, അതിനാൽ അതിൽ ഒരിക്കലും മാറ്റം വരുത്താനോ മെച്ചപ്പെടുത്താനോ കഴിയില്ല. “… അവന് വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല” (യാക്കോബ് 1:17).
സുവിശേഷത്തിന്‍റെ തുടക്കത്തിൽ യോഹന്നാൻ യേശുവിനെ പരിചയപ്പെടുത്തിയപ്പോൾ, അവനെ “വചനം” (ഗ്രീക്കില്‍ ‘ലോഗോസ്’) എന്ന് വിളിച്ചു. അത് ദൈവപുത്രന് നൽകപ്പെട്ടിരിക്കുന്ന സവിശേഷമായ നാമം എന്ന നിലയിൽ, സർവ്വ സൃഷ്ടികളെയും അസ്തിത്വത്തിലേക്ക് കൊണ്ടുവന്ന ദൈവത്വത്തിലെ "സംസാരിക്കുന്ന" വ്യക്തി എന്ന നിലയില്‍ അവനെ പ്രഖ്യാപിക്കുന്നു. പുതിയ നിയമത്തിൽ “ലോഗോസ്” എന്ന വാക്ക് തിരുവെഴുത്തുകളെ ദൈവത്തിന്‍റെ എഴുതപ്പെട്ട വചനമായും, യേശുവിനെ ദൈവത്തിന്‍റെ ജീവനുള്ള വചനമായും പരാമർശിക്കാൻ പലതവണ ഉപയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ഒരു പ്രത്യേക രക്ഷാപ്രവർത്തനം നിർവഹിക്കുന്നതിനായി ദൈവം തന്‍റെ പുത്രനെ അയച്ചപ്പോൾ, ആ പ്രവൃത്തിയുടെ ഫലപ്രാപ്തിയെക്കുറിച്ച് ദൈവത്തിന് യാതൊരു സംശയവുമില്ലായിരുന്നു. സർവ്വശക്തനും മാറ്റമില്ലാത്തവനുമായ ദൈവം കൽപ്പിക്കുകയും ശക്തി പ്പെടുത്തുകയും ചെയ്ത ഒരു കാര്യമാണിത്. യേശു അയക്കപ്പെട്ട കാര്യം പൂർത്തിയാക്കാതെ പിതാവിന്‍റെ അടുക്കലേക്ക് മടങ്ങില്ല.
“… ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:10-11).
നാം ദൈവത്തിന്‍റെ വാമൊഴിയായ വചനത്തെക്കുറിച്ച് സംസാരിച്ചാലും, എഴുതപ്പെട്ട വചനത്തെക്കുറിച്ച് സംസാരിച്ചാലും, ശരീരധാരിയായ വചനത്തെക്കുറിച്ച് സംസാരിച്ചാലും എല്ലാം ഒരു ഉദ്ദേശ്യത്തിനായി അയയ്ക്കപ്പെട്ടവയാണ്. ആ ഉദ്ദേശ്യം നിറവേറ്റുന്നതിൽ അവ പരാജയപ്പെടുകയില്ല.
അതേസമയം, ദൈവം തന്‍റെ പുത്രനെ കല്ലറയിൽ നിന്ന് ഉയിർപ്പിക്കില്ലന്ന് സംശയിക്കാനുള്ള സാധ്യത എപ്പോഴെങ്കിലും എവിടെയെങ്കിലും ഉണ്ടോ? ക്രിസ്തുവിനെ ഉയിർപ്പിക്കുന്നതിൽ പിതാവ് പരാജയപ്പെടാൻ സാധ്യതയുണ്ടോ? അത്തരമൊരു ചിന്ത എത്ര അസാധ്യമാണെന്ന് സങ്കീർത്തനക്കാരൻ പ്രവചിച്ചു.
“നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാൺമാൻ സമ്മതിക്കയുമില്ല” (സങ്കീർത്തനങ്ങൾ 16:10).
ദൈവം തീർച്ചയായും തന്‍റെ പുത്രന്‍റെ ശരീരത്തെ ഉയിർപ്പിക്കും. അതുപോലെ തന്നെ ഭൂമിയിലെ “ക്രിസ്തുവിന്‍റെ സഭയെ” (സഭ) ഉയിർത്തെഴുന്നേൽപ്പിക്കുന്നതിൽ ദൈവം വിജയിക്കുമെന്നതിൽ ഒട്ടും തന്നെ സംശയിക്കേണ്ടതില്ല. ഇതിനെക്കുറിച്ച് യേശുവും പൗലോസും ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ആർക്കുവേണ്ടിയാണോ യേശു മരിച്ചത് അവർക്ക് അതുല്യമായും അജയ്യമായും നിത്യജീവൻ നൽകപ്പെട്ടു.
“ഇതു സംസാരിച്ചിട്ടു യേശു സ്വർഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്രൻ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ. നീ അവനു നല്കിയിട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ” (യോഹന്നാൻ 17:1-2).
“ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്‍റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നെ നമുക്ക് അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പ് വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും” (റോമർ 5:8-10).
ഇത് ദൈവത്തിന്‍റെ മഹത്വത്തിനും വിശ്വസ്തതയ്ക്കും നേരെയുള്ള ഒരു വെല്ലുവിളിയാണ്. ദൈവം തന്‍റെ പുത്രന് ഒരു ജനത്തെ അവകാശമായി നൽകുമെന്ന് വാഗ്‌ദാനം ചെയ്തിട്ട് അത് നിരവേറ്റുന്നതിൽ പരാജയപ്പെടുമോ? തന്‍റെ പുത്രന് ഒരു കന്യകയെ വിവാഹനിശ്ചയം ചെയ്തിട്ട്, വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതിൽ പരാജയപ്പെടുമോ? മാത്രമല്ല, ക്രിസ്തു സ്വയം നൽകിയ വാഗ്ദാനങ്ങളുടെ സ്ഥിരതയും ഇവിടെ അപകടത്തിലാകുന്നു. വിശ്വസിക്കുന്നവർക്ക് യേശു നിത്യജീവൻ വാഗ്ദാനം ചെയ്തിട്ട് അത് നിറവേറ്റുന്നതിൽ പരാജയപ്പെടുമോ? തീർച്ചയായും അങ്ങനെ സംഭവിക്കില്ല.
രക്ഷയുടെ കാലയളവ്
ക്രിസ്തു യഥാർത്ഥത്തിൽ തന്‍റെ ജനത്തിന്‍റെ രക്ഷ ക്രൂശിൽ നിർവഹിച്ചു. എന്നാല്‍ അത് എങ്ങനെയുള്ള രക്ഷയാണ്? എത്ര കാലത്തേക്ക് ഇതിന് സാധുതയുണ്ട്? അത് അതിജീവിക്കുന്നതാണോ? അല്ലെങ്കില്‍ അതിന്‍റെ ലക്ഷ്യത്തിലെത്താൻ പരാജയപ്പെടുമോ? ബൈബിൾ ഉഫദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും നിർണ്ണായകവുമായ ഒന്നാണ് “നിത്യജീവൻ” എന്ന ആശയം.
“ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ” (1 യോഹന്നാൻ 2:25).
“അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടതിന് അവൻ പുതിയനിയമത്തിന്‍റെ മധ്യസ്ഥൻ ആകുന്നു” (എബ്രായർ 9:15).
“..വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്” (യോഹന്നാൻ 6:47).
ആമേൻ ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു” (യോഹന്നാൻ 5:24).
യേശുവും “നിത്യജീവനെ”ക്കുറിച്ച് കൂടെക്കൂടെ സംസാരിച്ചു.
“അവൻ അവരോട്: ഈ ഏറ്റവും ചെറിയവരിൽ ഒരുത്തനു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് ഉത്തരം അരുളും. ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും” (മത്തായി 25:45-46).
“മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിനുതന്നെ. തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:14-16).
“ആകയാൽ യേശു പന്തിരുവരോട്: നിങ്ങൾക്കും പൊയ്ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്‍റെ വചനങ്ങൾ നിന്‍റെ പക്കൽ ഉണ്ട്” (യോഹന്നാൻ 6:67-68).
“ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയിൽനിന്നു പിടിച്ചുപറിക്കയും ഇല്ല” (യോഹന്നാൻ 10:27-28).
“ഇതു സംസാരിച്ചിട്ടു യേശു സ്വർഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്രൻ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ. നീ അവനു നല്കിയിട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു” (യോഹന്നാൻ 17:1-3).
'ശാശ്വതം', 'നിത്യജീവൻ' എന്നീ വാക്കുകൾ പരിഗണിക്കുമ്പോൾ, നാം അവയെ ദൈവത്തിന്‍റെ വീക്ഷണത്തില്‍ നിന്നു കൊണ്ട് നോക്കണം. ദൈവം കാലത്തിൽ ജീവിക്കുന്നില്ല. അല്ലെങ്കിൽ കാലത്തിന് പരിമിതനല്ല. അതായത്, അവൻ കാലത്തിന് അതീതനാണ്. സമയം ദൈവമാണ് ആവിഷ്ക്കരിച്ചത്, അത് സ്രഷ്ടാവിന്‍റെ നിയന്ത്രണത്തിലാണ്. കാലത്തിനപ്പുറം, അതിനതീതമായി പ്രവർത്തിച്ചുകൊണ്ട്, ദൈവം തന്‍റെ പുത്രനിൽ (അറുക്കപ്പെട്ട കുഞ്ഞാടിൽ) തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ നേടിയെടുക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ചു. ആ പ്രായശ്ചിത്തകാര്യം ലോകസ്ഥാപനത്തിനു മുൻപേ നിർണ്ണയിക്കപ്പെട്ടു.
“വ്യർഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു” (1 പത്രൊസ് 1:18-21).
“ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികളൊക്കെയും അതിനെ നമസ്കരിക്കും” (വെളിപ്പാട് 13:8).
നിത്യനായ ദൈവം താൻ ആരെയാണോ നിത്യമായി സ്നേഹിച്ചത്, അത് അവരുടെ നിത്യ രക്ഷയിൽ പ്രതിഫലിക്കതക്കവണ്ണം നിത്യമായ കല്പന നൽകി. ദൈവത്തിന്‍റെ കല്പനകള്‍ അവയുടെ സ്വഭാവത്താല്‍ തന്നെ ഭാവി നിത്യതയിലേക്ക് നീങ്ങുക മാത്രമല്ല, ഭൂതകാല നിത്യതയുടെ ആഴങ്ങളിലും വേരൂന്നിയവയാണ്. ഈ വിധത്തിൽ, ക്രിസ്തുവിന്‍റെ പാപപരിഹാര മരണത്തിന്‍റെ ഫലങ്ങൾ, അതായത് നിത്യജീവൻ, നിത്യരക്ഷ എന്നിവ, ഭൂതകാല നിത്യതയിൽ നിർണ്ണയിക്കപ്പെട്ടു, അവ ഭാവി നിത്യതയിലുടനീളം സാധുതയുള്ളവയുമാണ്.
“ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നെ ഭയപ്പെടേണ്ടതിനു ദൈവം അതു ചെയ്തിരിക്കുന്നു. ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു” (സഭാപ്രസംഗി 3:14-15).
തിരഞ്ഞെടുക്കപ്പെട്ട വിശ്വാസി സ്വർഗ്ഗത്തിൽ എത്ര സുസ്ഥിരനായിരിക്കുമോ അത്രത്തോളം ഈ ഭൗമിക ജീവിതത്തിലും സുരക്ഷിതനാണ്. വാസ്തവത്തിൽ, അവൻ മാനസാന്തരപ്പെടുന്നതിന് വളരെ മുമ്പുതന്നെ അവന്‍റെ രക്ഷ ഉറപ്പാക്കപ്പെട്ടു. അവൻ മാനസാന്തരപ്പെടണമെന്ന് ഉദ്ദേശിച്ച ദൈവം, അവന്‍റെ ജീവിത സാഹചര്യങ്ങളെ നിയന്ത്രിക്കുകയും ഓരോ ശ്വാസത്തെയും നാഡീ സ്പന്ദനത്തെയും തന്‍റെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
ദൈവം നിശ്ചിത സമയത്ത് തന്‍റെ കൃപയാലുള്ള ഉദ്ദേശ്യമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. എന്നാൽ തന്‍റെ അമ്മയുടെ ഗർഭപാത്രത്തിൽ രൂപപ്പെടുന്നതിനു മുൻപ് തന്നെ, ആ വ്യക്തിയുടെ സ്വർഗ്ഗീയമായ ഭവിഷ്യത്തിനെ കുറിച്ചുള്ള ദൈവത്തിന്‍റെ ശാശ്വതമായ ഉത്തരവ് പുറപ്പെടുവിക്കപ്പെടുകയും, സുരക്ഷിതമാക്കപ്പെടുകയും ചെയ്യുന്നു.
ഒരു വ്യക്തി എടുക്കുന്ന തീരുമാനത്തിലൂടെയോ, വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലിലൂടെയോ, സ്നാനത്തിലൂടെയോ, മാനസാന്തരത്തിലൂടെയോ അല്ല നിത്യസുരക്ഷിതത്വം ആരംഭിക്കുന്നത്. ആദാമും സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ അത് ദൈവത്തിന്‍റെ മനസ്സിൽ ആരംഭിച്ചു. ഒരു വിശ്വാസിയുടെ ജീവിതത്തിലെ സംഭവങ്ങൾ അവനെ ഈ വസ്തുത ഗ്രഹിക്കുന്നതിലേക്ക് നയിക്കുന്നു.
“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” (റോമർ 8:28).
അർമീനിയൻ ദൈവശാസ്ത്രമനുസരിച്ച്, രക്ഷ മാനസാന്തരത്തോടെ ആരംഭിച്ച് നിത്യതയിലേക്ക് തുടരുന്നു. എന്നാൽ അത്തരം രക്ഷ ‘ഭാഗിക’മോ ‘താൽക്കാലിക’മോ ആണ്, നിത്യമല്ല. നഷ്ടപ്പെട്ടുപോകുന്ന രക്ഷ യഥാർത്ഥത്തിൽ “നിത്യ രക്ഷ” അല്ല. നമ്മുടെ രക്ഷ നമ്മുടെ ഇച്ഛാശക്തിയുടെയും ശരീരത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും ശക്തിയെ അടിസ്ഥാനമാക്കിയുള്ളതല്ല. നമ്മുടെ സുരക്ഷിതത്വം ദൈവത്തിന്‍റെ മാറ്റമില്ലാത്ത തീരുമാനങ്ങളിലാണ് ഉറച്ചുനിൽക്കുന്നത്.നമ്മുടെ സുരക്ഷിതത്വം ദൈവത്തിന്‍റെ മാറ്റമില്ലാത്ത തീരുമാനങ്ങളിൽ സ്ഥിരമായി ഉറച്ചുനിൽക്കുന്നു.
അവസാനത്തെ വ്യക്തി വരെ
ക്രിസ്തുവിലൂടെ ദൈവം മുൻകൂട്ടി നിശ്ചയിച്ച രക്ഷ ശാശ്വതമാണെങ്കിൽ, രക്ഷിക്കണം എന്ന ഉദ്ദേശ്യത്തോടെ തിരഞ്ഞെടുക്കപ്പെട്ടവരിൽ എത്ര പേർ യഥാർത്ഥത്തിൽ രക്ഷിക്കപ്പെടും? അവരെല്ലാവരും രക്ഷിക്കപ്പെടും. യേശു ഏത് ആടുകൾക്കു വേണ്ടിയാണോ രക്തം ചൊരിഞ്ഞത്, അവയിൽ ഒന്നിനെപ്പോലും അവൻ നഷ്ടപ്പെടുത്തുകയില്ല.
“നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല” (മത്തായി 18:12-14).
യേശു താൻ തിരഞ്ഞെടുത്തവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നതിന്‍റെ ഉറപ്പ് തന്‍റെ രാജ്യം ഭരിക്കാനുള്ള ശക്തിയിലാണ് ഉള്ളത്. വീണ്ടെടുക്കപ്പെട്ടവരിൽ അവസാനത്തെ വ്യക്തി വരെയുള്ള എല്ലാ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ മഹത്വത്തിലേക്ക് കൊണ്ടുവരപ്പെടില്ല എന്ന് പറയുന്നത്, ദൈവം തന്‍റെ സിംഹാസനത്തിൽ നിന്ന് താഴെയിറക്കപ്പെടും എന്ന് പറയുന്നതുപോലെയാണ്. തിരഞ്ഞെടുക്കപ്പെട്ടവരിൽ ആരെങ്കിലും സ്വർഗ്ഗീയ വാഗ്ദത്തം അവകാശമാക്കുന്നതിൽ പരാജയപ്പെട്ടാൽ, "ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും" (എബ്രായർ 2:13) എന്ന ക്രിസ്തുവിന്‍റെ സ്വയം പ്രഖ്യാപനം തന്‍റെ പിതാവിന്‍റെ അടുക്കൽ എത്തുന്നത് വെറുതെയാകും. എന്നാൽ സർവ്വശക്തന്‍റെ ഇഷ്ടം ദൃഢവും നിശ്ചയമുള്ളതുമാണ്. അത് നടപ്പിലാക്കപ്പെടണം, കാരണം അവന്‍റെ തീരുമാനത്തെ വലിച്ചെറിയാൻ ആർക്കും കഴിയില്ല.
“അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയിൽനിന്നു പിടിച്ചുപറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്‍റെ പിതാവ് എല്ലാവരിലും വലിയവൻ; പിതാവിന്‍റെ കൈയിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു” (യോഹന്നാൻ 10:27-30).
“അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻ കളയാതെ, എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം” (യോഹന്നാൻ 6:39).
യേശു ഈ ലോകത്തിൽ നിന്ന് സ്വർഗത്തിലേക്ക് കടന്നപ്പോൾ, ഗെത്ത്സെമനയിൽ വെച്ച് തന്‍റെ പിതാവിനോട് താൻ തിരഞ്ഞെടുത്തവരെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിച്ചു.
“അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല” (യോഹന്നാൻ 17:12).
അവൻ (യേശു) താൻ തിരഞ്ഞെടുത്ത എല്ലാവരെയും സുരക്ഷിതമായി മഹത്വത്തിലേക്ക് കൊണ്ടുവരുമെന്നാണ് ഈ വാക്യങ്ങൾ വ്യക്തമായി കാണിക്കുന്നത്. “വഴിതെറ്റിപ്പോയ” ഒരാൾ മൂലം പിതാവിന്‍റെ ഇഷ്ടവും പുത്രന്‍റെ വ്യക്തമായ ഉദ്ദേശ്യവും എന്നെന്നേക്കുമായി പരാജയപ്പെട്ടു പോകുമെന്ന് നാം കരുതണമോ? അഹങ്കാരിയും ശാഠ്യക്കാരനുമായ ഒരു മനുഷ്യൻ സ്വർഗ്ഗത്തിന്‍റെ നിത്യ തീരുമാനങ്ങളെ അട്ടിമറിക്കാൻ തക്കവണ്ണം തന്‍റെ ശക്തി പ്രയോഗിക്കുമോ? അത് അസാധ്യമാണ്.
സർപ്പ സന്തതി
“യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും” (ഉൽപത്തി 3:14-15).
സാത്താന്‍റെ തല തകർത്ത ദൈവത്തിന്‍റെ ഏക പുത്രനാണ് യേശുക്രിസ്തു. എന്നാൽ ആ പ്രഖ്യാപനം നടത്തിയ ആ നിമിഷം മുതൽ, ദൈവം സകല മാനവജാതിയെയും രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചു.
- അനുഗ്രഹിക്കപ്പെട്ട വംശം - സ്ത്രീയുടെ സന്തതി
- ശപിക്കപ്പെട്ട വംശം – സർപ്പത്തിന്‍റെ സന്തതി
തിരഞ്ഞെടുക്കപ്പെടുകയും സ്വർഗ്ഗത്തിനായി നിർണ്ണയിക്കപ്പെടുകയും ചെയ്ത വിശ്വാസികൾ ആ ദൈവിക വംശത്തിൽ പെടുന്നു. ഒഴിവാക്കപ്പെടുകയും തിരസ്കരിക്കപ്പെട്ടതുമായ മനുഷ്യർ ശപിക്കപ്പെട്ട വംശത്തിൽ പെടുന്നു. അവയ്ക്കിടയിൽ അവിടെയും ഇവിടെയും അല്ലാത്ത മറ്റൊരു പ്രദേശവുമില്ല. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു വ്യക്തിക്ക് തന്‍റെ നിത്യമായ അവകാശം നഷ്ടപ്പെടണമെങ്കിൽ, ആ ദിവ്യവംശപരമ്പരയിൽ തനിക്കുള്ള സ്ഥാനം വിൽക്കുകയും ദുഷ്ടന്‍റെ സന്തതിയായി മാറുകയും വേണം. ഇത് വെറുമൊരു ബൗദ്ധിക തീരുമാനത്തിനും വളരെ അപ്പുറമാണ്. രക്ഷിക്കപ്പെട്ട ഒരു വ്യക്തി നഷ്ടപ്പെടണമെങ്കിൽ, അവന്‍റെ നിത്യ സ്വഭാവവും ലക്ഷ്യവും തികച്ചും വിപരീതമായിരിക്കണം. അത്തരമൊരു ഭാവന പോലും അസാധ്യമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.
ഒരു പ്രാവശ്യം പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ വസിച്ചുകഴിഞ്ഞാൽ, അവന്‍ ദുഷ്ടന്‍റെ തെറ്റായ വഴികളിൽ നിന്ന്, സാത്താനിൽ നിന്ന്, ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നു.
“ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല” (1 യോഹന്നാൻ 5:18).
പരീശന്മാർ യേശുവിനെ എതിർത്തു കൊണ്ട്, അവൻ ബെയെത്സെബൂലിന്‍റെ ശക്തികൊണ്ടാണ് ഭൂതങ്ങളെ പുറത്താക്കുന്നതെന്ന് പറഞ്ഞപ്പോൾ, ശക്തരായ രണ്ട് വ്യക്തികൾക്ക് ഒരേ വീട്ടിൽ വസിക്കാൻ കഴിയില്ലെന്ന് യേശു അവരോട് പറഞ്ഞു. അതുകൊണ്ട് മുൻപ് സാത്താനാൽ നിയന്ത്രിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയിൽ പരിശുദ്ധാത്മാവ് പ്രവേശിക്കുമ്പോൾ, ആ ദുരാത്മാവ് അയാളിൽ നിന്ന് പുറത്താക്കപ്പെടുന്നു. ഒരു പ്രാവശ്യം ദൈവത്തിന്‍റെ പരിശുദ്ധാത്മാവിന്‍റെ അത്യുന്നമായ ശക്തി ആ ഭവനത്തെ ആവരണം ചെയ്തുകഴിഞ്ഞാൽ, അത് ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല.
“ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്‍റെ വീട്ടിൽ കടന്ന് അവന്‍റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാൽ പിന്നെ അവന്‍റെ വീടു കവർച്ച ചെയ്യാം” (മത്തായി 12:29).
“എന്നാൽ ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു സ്പഷ്ടം. ബലവാൻ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോൾ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. അവനിലും ബലവാനായവൻ വന്ന് അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന സർവായുധവർഗം പിടിച്ചുപറിച്ച് അവന്‍റെ കൊള്ള പകുതി ചെയ്യുന്നു” (ലൂക്കൊസ് 11:20-22).
“കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ” (1 യോഹന്നാൻ 4:4).
നമ്മുടെ കർത്താവിന്‍റെ ഉന്നതമായ ശക്തിക്ക് വിരോധമായി പോരാടാൻ ദുഷ്ടന് ശക്തിയില്ലെന്ന് അറിയാമായിരുന്നിട്ടും, ക്രിസ്തുനാല്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരെ ഒന്നും ചെയ്യാൻ അവന് കഴിയില്ലെന്ന് അറിഞ്ഞിട്ടും, ഒരുവൻ തന്‍റെ സ്വർഗ്ഗീയ അവസ്ഥയെ, നരകം സ്വീകരിക്കുന്നതിനായി ഒരുങ്ങുന്ന വിധത്തില്‍ എങ്ങനെയാണ് പരീക്ഷിക്കപ്പെടുക? പൗലോസ് പഠിപ്പിച്ചതനുസരിച്ച്, ഈ ജീവിതത്തിലെ പരീക്ഷകൾക്ക് ക്രിസ്തുവിലുള്ള സ്നേഹ ബന്ധത്തേയും രക്ഷയേയും തകർക്കാൻ കഴിയില്ല.
“മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” (1 കൊരിന്ത്യർ 10:13).
കള്ളപ്രവാചകന്മാർക്കോ ക്രിസ്തു വിരോധിക്കോ ദൈവം തന്നെ വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നവരെ ബാധിക്കാൻ കഴിയില്ല (ഇയ്യോബ് 1:10).
“കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും” (മത്തായി 24:24).
പക്ഷേ അത് സാധ്യമല്ല. തിരഞ്ഞെടുക്കപ്പെട്ടവരെ ദൈവത്തിന്‍റെ കൈയിൽ നിന്ന് കവർന്നെടുക്കാൻ സാത്താന്യ ശക്തികൾക്ക് കഴിയില്ല. അവർ എന്നെന്നേക്കുമായി സംരക്ഷിക്കപ്പെടുന്നു. വാസ്തവത്തിൽ, നമ്മുടെ രക്ഷയിൽ നിന്ന് നമ്മെ വേർപെടുത്താൻ പോരാടി പരാജയപ്പെടുന്ന നിരവധി സ്വാധീനങ്ങളുടെയും ശക്തികളുടെയും പൂർണ്ണമായ പട്ടിക പൗലോസ് നമുക്ക് നൽകുന്നു.
“ക്രിസ്തുവിന്‍റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു” (റോമർ 8:35, 38-39).
മുകളിൽ പറഞ്ഞ വാക്യത്തിൽ, 'യാതൊരു. സൃഷ്ടിക്കോ' എന്ന പ്രയോഗത്തിൽ മനുഷ്യരും ഉൾപ്പെടുന്നു. തന്‍റെ സ്വന്ത രക്ഷയെ സംരക്ഷിക്കുന്നതിനും നഷ്ടപ്പെടുത്തുന്നതിനും ഉത്തരവാദിയായ വ്യക്തിയും ഇതിൽ ഉൾപ്പെടുന്നു. നാം നിഷ്കളങ്കരും വിശ്വസ്തരുമായതിനാൽ സുരക്ഷിതരാണെന്നല്ല, മറിച്ച് ദൈവം നിഷ്കളങ്കനും വിശ്വസ്തനുമായതിനാൽ നാം സുരക്ഷിതരാണ് എന്നാണ്.
“നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്‍റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു” (2 തിമൊഥെയൊസ് 2:13).
വാദങ്ങൾ
ചില വാക്യഭാഗങ്ങളുടെ അപൂർണ്ണമായ വ്യാഖ്യാനങ്ങൾ ഉൾപ്പെടെ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തൽ ഈ സിദ്ധാന്തത്തെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവരുന്നുണ്ട്. സഭയിൽ വിശ്വാസികളായി കാണപ്പെടുകയും പുറമെ മാനസാന്തരത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്ന നിരവധി ആളുകൾ പിന്നീട് ദൈവത്തിലുള്ള താൽപര്യം കുറഞ്ഞ് വഴിതെറ്റിപ്പോകുന്നത് നാം കാണുന്നു. ഇത് രക്ഷ നഷ്ടപ്പെട്ടുപോകുന്നതാണെന്ന് പലരും കരുതുന്നു. എന്നാൽ ക്രിസ്തു അത്തരം ആളുകളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“വിതക്കാരന്‍റെ ഉപമയിൽ, അവന്‍റെ വചനമെന്ന വിത്ത് വ്യത്യസ്ത തരം മണ്ണിൽ വീഴുന്നുവെന്ന് അവൻ പറഞ്ഞു.
വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട് ഇഹലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു” (മർക്കൊസ് 4:15-20).
ഇവിടെ പാറസ്ഥലം എന്ന് പരാമർശിക്കപ്പെടുന്നവർ സുവിശേഷം കേൾക്കുകയും സന്തോഷത്തോടെ അത് സ്വീകരിക്കുകയും ഉടനെ മുളയ്ക്കുകയും നല്ല മണ്ണിന്‍റെ എല്ലാ ലക്ഷണങ്ങളും കാണിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ അവർ ഇടറിവീഴുകയും പിൻവാങ്ങുകയും ചെയ്യുമ്പോൾ, അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുന്നു. അവർ ദൈവത്തിൽ നിന്ന് വേർപെട്ട് പോകുന്നത് അവർ തിരഞ്ഞെടുക്കപ്പെട്ട സഭയുടെ ഭാഗമല്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്.
“അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ” (1 യോഹന്നാൻ 2:19).
"അത്തരം ആളുകൾ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിന്ന് പിൻമാറി പോകുന്നു എന്ന വസ്തുത അവരുടെ രക്ഷ നഷ്ടപ്പെടുന്നു എന്ന വാദത്തിന് തെളിവല്ല, മറിച്ച് എത്ര ആത്മാർത്ഥമായ ശാരീരിക പരിശ്രമത്തിനും എന്നേക്കും നിലനിൽക്കുന്ന ഒരു യഥാർത്ഥ വിശ്വാസം ഉളവാക്കാൻ കഴിയില്ല എന്നതിനുള്ള ഉറപ്പായ തെളിവാണ്." ബാഹ്യമായ കാര്യങ്ങൾ വഞ്ചനാപരമാണ്, സാത്താന് പോലും താൻ ഒരു വിശ്വാസിയാണെന്ന് കാണിക്കാൻ നിരവധി ബാഹ്യ അടയാളങ്ങൾ കാണിക്കാൻ കഴിയും. പക്ഷേ ഒടുവിൽ സത്യം വെളിപ്പെടും. ക്രിസ്തുവിന്‍റെ ശരീരമായ സഭയെ വിശുദ്ധീകരിക്കാൻ കഴിയേണ്ടതിന് എല്ലാ വഞ്ചനയും നീക്കം ചെയ്യുന്ന ദൈവത്തോട് നാം നന്ദിയുള്ളവരായിരിക്കണം.
“എന്നാൽ സ്വന്ത ഛർദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചെളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു” (2 പത്രൊസ് 2:22).
ഒരു നായ അതിന്‍റെ തന്നെ ഛർദ്ദിയിലേക്കും, ഒരു പന്നി ചെളിയിലേക്കും മടങ്ങി പോകുന്നതു പോലെ ഈ തിരുവെഴുത്തിനെ അടിസ്ഥാനമാക്കി, ഒരു വിശ്വാസി തന്‍റെ രക്ഷ നഷ്ടപ്പെട്ട് പഴയ അവസ്ഥയിലേക്ക് മടങ്ങുന്നുവെന്ന് അർമീനിയൻ ആശയക്കാർ വാദിക്കുന്നു.
എന്നാൽ പത്രോസ് ഇവിടെ അവയുടെ സ്വാഭാവികമായി ശീലങ്ങളിലേക്ക് മടങ്ങുന്ന മൃഗങ്ങളെക്കുറിച്ച് (നായ് ,പന്നി) പറയുമ്പോൾ, ആടുകളെ കുറിച്ച് ഒരു പരാമർശവും നടത്തുന്നില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ടവർ തങ്ങളുടെ ഇടയനെ പിന്തുടരുന്നതിനാൽ അവർ ആടുകൾ എന്ന് വിളിക്കപ്പെടുന്നു. എന്നാൽ ആടുകൾ പെട്ടെന്ന് പന്നികളായോ നായ്ക്കളായോ മാറുമെന്ന് പത്രോസ് പറയുന്നില്ല. നായ്ക്കളും പന്നികളും അവയുടെ യഥാർത്ഥ സ്ഥിതിയിലേക്ക് മടങ്ങാൻ കാരണം അവ യഥാർത്ഥത്തിൽ നായ്ക്കളും പന്നികളുമാണ്, ആടുകളല്ല എന്നതാണ്. അവ ഇടയനെ അനുഗമിക്കുന്നില്ല, അവന്‍റെ ആട്ടിൻകൂട്ടത്തിൽ പെട്ടവയല്ല. എത്ര വൃത്തിയായി കഴുകിയാലും പന്നി ഏപ്പോഴും പന്നി തന്നെയാണ്. ആടുകളുടെ ഇടയിൽ ജീവിച്ചാലും നായ്ക്കൾ എപ്പോഴും നായ്ക്കൾ തന്നെയാണ്. അവരുടെ യഥാർത്ഥ സ്വഭാവം തീർച്ചയായും വെളിപ്പെടും. അവ അവയുടെ യഥാർത്ഥ അവസ്ഥയിലേക്ക് തരംതാണു പോകും. മറുവശത്ത്, ഒരാളുടെ രക്ഷ നഷ്ടപ്പെടുന്നു എന്ന ആശയം അതിന്‍റെതായ ദൈവശാസ്ത്രപരമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ഉദാഹരണത്തിന് – ദൈവം സർവ്വജ്ഞാനിയാണെങ്കിൽ, ഒരിക്കൽ രക്ഷിക്കപ്പെട്ട ഒരാൾ പുറകോട്ടു പോയി സ്വന്തം രക്ഷയെ അപകടത്തിലാക്കത്തക്കവണ്ണം വളരെക്കാലം ജീവിക്കാൻ അവനെ അനുവദിക്കുമോ? അങ്ങനെയുള്ള ഒരാളെ വിശ്വാസത്തിൽ ആയിരിക്കുമ്പോൾ തന്നെ മരിക്കാന്‍ അനുവദിക്കുകയും വിശ്വാസം നഷ്ടപ്പെടുന്നതുവരെ ഭൂമിയിൽ തനിക്ക് ആയുസ്സ് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതല്ലേ ദൈവത്തിന് ന്യായം? അവൻ ഭൂമിയിൽ തന്നെ തുടർന്ന്‍, പിൻമാറി പോകുന്നതിനേക്കാൾ ദൈവം അവനെ മരിക്കാന്‍ അനുവദിക്കുന്നതാണ് ന്യായം. എല്ലാം അറിയുന്ന ദൈവത്തിന്‍റെ ദീർഘവീക്ഷണം ഒരുവനെ രക്ഷിക്കാൻ പറ്റിയ സമയം തന്നെയല്ലേ അതിനെ സാധ്യമാക്കുന്നത്?
എബ്രായർ 10:14-, ക്രിസ്തുവിന്‍റെ യാഗത്തിലൂടെ വിശ്വസിക്കുന്നവര്‍ സദാകാലത്തേക്കും പരിപൂർണ്ണത പ്രാപിച്ചവരാണെന്ന് പഠിപ്പിക്കുന്നു. ഇങ്ങനെ എന്നെന്നേക്കുമായി പൂര്‍ണ്ണനാക്കപ്പെട്ട ഒരു വ്യക്തി, തന്‍റെ സ്വന്തം ഇച്ഛാശക്തികൊണ്ടോ സ്വന്തം ശക്തികൊണ്ടോ അല്ല താൻ പൂര്‍ണ്ണനാക്കപ്പെട്ടത് എന്ന് അറിഞ്ഞുകൊണ്ട് തന്നെ, വീണ്ടും അപൂർണ്ണതയിലേക്ക് വീഴുമെന്ന് നമുക്ക് എങ്ങനെ അനുമാനിക്കാൻ കഴിയും? അതോ അവൻ പരിപൂർണ്ണനായി നരകത്തിൽ പോകുമോ?
'കൃപയിൽ നിന്ന് വീണു പോയി, എന്നതിന്‍റെ അർത്ഥമെന്താണ്?' കൃപയിൽ നിന്ന് വീണു പോകുക എന്ന വാക്യസന്ദർഭത്തിനെതിരായ മറ്റൊരു പ്രസിദ്ധമായ വാദം തിരുവെഴുത്തുകളെ തെറ്റായി വ്യാഖ്യാനിക്കുന്ന ചിലർ ഉന്നയിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ദൈവത്തിന്‍റെ സംരക്ഷിക്കുന്ന കൃപയിൽ നിന്ന് വീണുപോകാനും അങ്ങനെ രക്ഷ നഷ്ടപ്പെടാനും സാധ്യതയുണ്ട് എന്നതാണ് അവരുടെ വാദത്തിന്‍റെ സാരാംശം. എന്നാല്‍ വചനത്തിന്‍റെ സന്ദർഭോചിതമായ വിശദീകരണത്തിലൂടെ നമുക്ക് അവരുടെ തെറ്റായ പഠിപ്പിക്കലുകളെ തടയാൻ കഴിയും. “കൃപയിൽ നിന്ന് വീണു പോയി” എന്ന വാക്കുകൾ തിരുവെഴുത്തിൽ ഒരിക്കൽ മാത്രമേ കാണപ്പെടുന്നുള്ളൂ.
“ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേർപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി” (ഗലാത്യർ 5:4).
ഇവിടുത്തെ സന്ദർഭം കണക്കിലെടുക്കകയാണെങ്കിൽ , പൗലോസിന്‍റെചിന്തയെ തെറ്റിദ്ധരിക്കാൻ സാധിക്കില്ല. പൗലോസ് ജാതികളുടെ ഒരു അപ്പോസ്തലനായിരുന്നു. ക്രിസ്ത്യാനികൾ ന്യായപ്രമാണം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പഠിപ്പിച്ച യഹൂദമതാനുസാരികൾക്കെതിരായി , ‘കൃപയാലുള്ള രക്ഷ’ എന്ന പുതിയനിയമ സിദ്ധാന്തത്തിനായി പൗലോസ് പോരാട്ടം നടത്തി. അങ്ങനയുള്ള പഠിപ്പിക്കലുകളെ എതിര്‍ത്തുകൊണ്ട് ആരെങ്കിലും തന്നത്താന്‍ രക്ഷിക്കാന്‍ തന്‍റെ സ്വന്തം കഴിവിൽ ആശ്രയിച്ചാല്‍, അയാൾ ദൈവകൃപയാൽ മാത്രം വരുന്ന രക്ഷയിൽ നിന്ന് അകന്നു പോകുകയാണെന്നാണ് പൗലോസ് ഇവിടെ വാദിക്കുന്നത്. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ദൈവമുമ്പാകെ നീതീകരിക്കപ്പെടാൻ കഴിയുമെന്ന് കരുതുന്നവർക്ക് ക്രിസ്തുവിന്‍റെ ഉറപ്പുള്ളതും വിശ്വസനീയവുമായ പ്രവൃത്തി ഫലപ്രദമല്ലാത്തതാകുന്നു. പുതിയ നിയമവും പഴയ നിയമവും തമ്മിലുള്ള വ്യത്യാസത്തെ ഈ വാക്യം വളരെ വ്യക്തമായി കാണിക്കുന്നു. എന്നാൽ, ഒരു വ്യക്തിക്ക് തന്‍റെ രക്ഷ നഷ്ടപ്പെടും എന്ന് പഠിപ്പിക്കുന്നതിനുള്ള അടിസ്ഥാനമല്ല ഈ വാക്യം.
'നിങ്ങളുടെ രക്ഷക്കായി പ്രവർത്തിപ്പിൻ'
മറ്റൊരു വാദം ഈ രീതിയിൽ പുറത്തേക്ക് വരുന്നു. ഭയത്തോടും വിറയലോടും കൂടെ നമ്മുടെ സ്വന്തം രക്ഷയ്ക്കായി പ്രവർത്തിക്കണമെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ലേ? വിശ്വാസികൾ സ്വയം കഠിനാധ്വാനം ചെയ്തു കൊണ്ട് സ്വർഗ്ഗം നേടുന്നതിനുള്ള പ്രക്രിയയിൽ സജീവമായ പങ്കു വഹിക്കാനുള്ള മുന്നറിയിപ്പ് പൗലോസ് നൽകുന്നു എന്നതാണ് ഈ വാദത്തിന്‍റെ സാരാംശം. ഇതും നമുക്ക് സന്ദർഭം അനുസരിച്ച് നോക്കാം.
“രക്ഷിക്കായി പ്രവർത്തിപ്പിൻ” എന്ന ഈ വാക്യം പൗലോസ് ഫിലിപ്പിയിലെ വിശ്വാസികൾക്കാണ് എഴുതുന്നത്. ദൈവത്തിന്‍റെ സർവ്വാധികാര കൃപയുടെ സിദ്ധാന്തം അവൻ ഇതിനോടകം അവരെ പഠിപ്പിച്ചിരുന്നു. വാസ്തവത്തിൽ, പൗലോസ് തന്‍റെ ലേഖനം ആരംഭിച്ചത് ഈ അനുഗ്രഹീത വാക്കുകളോടെയാണ്:
“നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ഞാൻ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർഥിച്ചും നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. ഒന്നാം നാൾമുതൽ ഇതുവരെയും സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ നിമിത്തം ഞാൻ നിങ്ങളെ ഓർക്കുമ്പോഴൊക്കെയും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു” (ഫിലിപ്പിയർ 1:2-6).
വിശ്വാസികളെ സുവിശേഷത്തിന്‍റെ കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്ന സത്പ്രവൃത്തിയുടെ ആരംഭം ദൈവത്തിലാണെന്ന് പൗലോസ് പറയുന്നു. ദൈവം മാത്രമേ താൻ ആരംഭിച്ചത് തുടരുകയും പൂർത്തിയാക്കുകയും ചെയ്യുകയുള്ളൂ എന്ന തന്‍റെ ദൈവത്തിലുള്ള ആശ്രയവും അദ്ദേഹം ആവർത്തിച്ചു. എന്നാൽ പൗലോസ് ഒരു മിഷനറിയായി വിളിക്കപ്പെട്ടു. അതുകൊണ്ട് താന്‍ ഒരിടത്ത് അധികകാലം താമസിച്ചില്ല. അതുമാത്രമല്ല, ഫിലിപ്പി പട്ടണത്തിൽ നിന്നും പോയതിനു ശേഷമാണ് അദ്ദേഹം ഈ ലേഖനം എഴുതിയത്.
“അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോൾ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിപ്പിൻ” (ഫിലിപ്പിയർ 2:12).
താനിപ്പോൾ അവരുടെ കൂടെ ഇല്ലാത്ത സമയത്തും ക്രിസ്തുവിന്‍റെ വേല തുടരാൻ പൗലോസ് ഫിലിപ്പിയർക്ക് മുന്നറിയിപ്പ് നൽകി. അങ്ങനെ മുന്നറിയിപ്പ് നൽകി കൊണ്ട് ഇത് നിസ്സാരമായി കാണേണ്ട കാര്യമല്ലെന്നും, ഭയത്തോടും വിറയലോടും കൂടി ചെയ്യണ്ട കാര്യമാണെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. ഇവിടെ "ഭയം" എന്നതിന് "ഫോബസ്" എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, “വിറയൽ” എന്ന വാക്കിന് “ട്രോമോസ്” എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നു. ഓരോരുത്തരും സ്വന്തം രക്ഷ ഉറപ്പാക്കണമെന്നാണ് ഇവിടെ പൌലോസ് പറഞ്ഞിരിക്കുന്നത് എന്നു പറഞ്ഞുകൊണ്ട് ഈ വാക്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവർക്ക് ഉത്തരമായി, താഴെ പറയുന്ന വാക്യം വായിച്ചാൽ മതി.
“ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്” (ഫിലിപ്പിയർ 2:13).
ഫിലിപ്പിയിലെ സഭയുടെ മേൽ ദൈവത്തിന്‍റെ സർവ്വാധികാര കരുതലുണ്ടെന്ന ഈ ഉറപ്പാണ്, പൌലോസിന് അവരെ ദൈവത്തിന്‍റെ കൈകളിൽ ഏൽപ്പിച്ച് പോകാന്‍ ധൈര്യം നൽകിയത്. നമ്മുടെ ശ്രദ്ധ അവന്‍റെ മേൽ വയ്ക്കാന്‍ സഹായിക്കുന്നത് ദൈവമാണെന്നും, നാം അവന്‍റെ ഉദ്ദേശത്തിന് അനുസൃതമായാണ് പ്രവർത്തിക്കുമെന്നും പഠിപ്പിച്ച പൗലോസ്, നമ്മുടെ രക്ഷയിൽ നമ്മളാണ് നിർണ്ണായക ഘടകമെന്ന് തീർച്ചയായും ഇവിടെ പറഞ്ഞിട്ടുണ്ടാവില്ല. ഈ വാക്യത്തിന് ഇത്രയും വളച്ചൊടിച്ച വ്യാഖ്യാനം പഠിപ്പിക്കുന്ന ഏതൊരാളും പൗലോസിന്‍റെ അർത്ഥം പൂർണ്ണമായും തെറ്റിദ്ധരിച്ചിരിക്കുന്നവരാണ്.
'എന്നാൽ ആത്മീയമായി പിന്നോക്കം നിൽക്കുന്നവരുടെ കാര്യമോ?'
ആധുനിക ക്രിസ്തതീയതയിൽ "പിന്മാറ്റം" എന്ന വാക്ക് ഉപയോഗത്തിലുണ്ടെങ്കിലും, പുതിയ നിയമത്തിൽ ഈ വാക്ക് കാണാന്‍ സാധിക്കില്ല.
പിൻമാറുക, പിന്മാറ്റം, പിന്മാറി പോയവർ തുടങ്ങിയ പദങ്ങൾ ഒരിക്കലും ഒരു ക്രിസ്ത്യാനിയ്ക്ക് പ്രയോഗിക്കപ്പെട്ടിട്ടില്ല. യിസ്രായേൽ മക്കൾ ദൈവത്തിന്‍റെ കൽപ്പനകളും നേതൃത്വവും പാലിക്കുന്നതിൽ പരാജയപ്പെട്ട സന്ദർഭങ്ങളിൽ, പഴയനിയമത്തിൽ മാത്രമാണ് 'പിന്മാറൽ' എന്ന ആശയം ഉപയോഗിച്ചിരിക്കുന്നത്.
ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെടുന്നവർ തങ്ങളുടെ യജമാനന് പൂർണ്ണമായും കീഴടങ്ങി,തങ്ങളുടെ ഇടയനെ അനുഗമിക്കുകയും തങ്ങളുടെ രാജാവിനെ അനുസരിക്കുകയും ചെയ്യുന്നവരാണ്. അല്ലെങ്കില്‍ അവർ ക്രിസ്ത്യാനികളല്ല. ‘പിന്മാറ്റപ്പെട്ട ക്രിസ്ത്യാനി’ അല്ലെങ്കിൽ ‘ജഡികനായ ക്രിസ്ത്യാനി’ എന്നീ പദങ്ങൾ ബൈബിളിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല. കൃപയാൽ രക്ഷിക്കപ്പെട്ട പാപികളെക്കുറിച്ചാണ് നാം വായിക്കുന്നത്. അർമീനിയൻ ചിന്തകരുടെ പഠിപ്പിക്കലുകള്‍ നമ്മുടെ ക്രിസ്തീയ നിഘണ്ടുവിൽ ‘പിന്മാറിയ ക്രിസ്ത്യാനി’ അല്ലെങ്കിൽ ‘ജഡികനായ ക്രിസ്ത്യാനി’ എന്നീ പദങ്ങൾ കൂട്ടിച്ചേർക്കുന്നതിന് കാരണമായി. സ്വർഗ്ഗം നേടാൻ ഒരു വ്യക്തി ചെയ്യേണ്ടത് വിശ്വാസത്തിന്‍റെ ഒരു ലളിതമായ ഏറ്റുപറച്ചിൽ അല്ലെങ്കിൽ 'പാപിയുടെ പ്രാർത്ഥന' മാത്രമാണെന്ന ആശയത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഒരു വ്യക്തി അവര്‍ പഠിപ്പിക്കുന്ന പ്രാര്‍ത്ഥന ഉരുവിട്ട്, അവര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ അയാള്‍ രക്ഷിക്കപ്പെടുമെന്നും, അവരുടെ ലക്ഷ്യത്തെ മറ്റൊന്നിനും മാറ്റാന്‍ സാധിക്കില്ലെന്നും അവര്‍ ഉറപ്പ് നല്‍കുന്നു.
‘ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേയ്ക്കുമായി രക്ഷിക്കപ്പെട്ടതാണ്’ എന്ന പുരാതന വേദാന്തമാണിത്. ഇത് ബൈബിളിൽ പഠിപ്പിക്കുന്ന ‘നിത്യരക്ഷ’യ്ക്ക് വിരുദ്ധമാണ്. ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എപ്പോഴും രക്ഷിക്കപ്പെട്ടവരാണെന്ന് പറയുന്നവർ പാപിയുടെ ഏറ്റുപറച്ചിന്‍ മേലാണ് അത് അടിസ്ഥാനമാക്കുന്നത്. ആ ഉത്തരവാദിത്തം ആ വ്യക്തിയുടെ മേൽ വയ്ക്കുന്നു. എന്നാൽ ബൈബിൾ പഠിപ്പിക്കുന്ന നിത്യരക്ഷ, ഒരുവന്‍റെ രക്ഷയുടെ പൂർണ ഉത്തരവാദിത്തം, സർവ്വശക്തനായ ദൈവത്തിന്‍റെ പാദങ്ങളിലാണ് വയ്ക്കുന്നത്.
ഇവിടെ പ്രശ്നം എന്തെന്നാൽ, ഇങ്ങനെ വിശ്വാസത്തിലേക്ക് എളുപ്പത്തിൽ നയിക്കപ്പെടുന്നവർ യഥാർത്ഥത്തിൽ അനുതപിച്ച്, മാനസാന്തരപ്പെടാനും, യഥാർത്ഥ ക്രിസ്തീയതയിൽ ജീവിക്കാനും പരാജയപ്പെടുന്നു എന്നതാണ്. അവരെ എങ്ങനെയാണ് വിഭജിക്കുക? അവർ ഇപ്പോഴും ക്രിസ്ത്യാനികളല്ലേ? അർമീനിയൻ വേദശാസ്ത്രമനുസരിച്ച്, അവർ മാനസാന്തരത്തിന് യോഗ്യമായ ഫലങ്ങൾ പുറപ്പെടുവിച്ചില്ലെങ്കിലും, അത് അവരുടെ യഥാർത്ഥ രക്ഷയെ ദുർബലപ്പെടുത്തുന്നില്ലെന്ന് അവർ പറയും. അത്തരം ആളുകളെ പിന്മാറ്റക്കാർ അല്ലെങ്കിൽ ജഡിക ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു, എന്നാൽ വീണ്ടെടുക്കപ്പെട്ടവരുടെ ഇടയിൽ ഉപവിഭാഗങ്ങളെ ബൈബിൾ അംഗീകരിക്കുന്നില്ല. ഒരു വ്യക്തി ഫലപ്രദമായി രക്ഷിക്കപ്പെടണം അല്ലെങ്കിൽ രക്ഷിക്കപ്പെടാത്ത ആളായിരിക്കണം - രണ്ടിനുമിടയിൽ മറ്റൊരു സ്ഥിതിയില്ല. രക്ഷിക്കപ്പെടുന്നവർ തീർച്ചയായും മാനസാന്തരത്തിന് യോജിച്ച നീതിയുടെ ഫലങ്ങൾ പുറപ്പെടുവിക്കും.
എല്ലാ ക്രിസ്ത്യാനികളും, അല്ലെങ്കിൽ ഏത് ക്രിസ്ത്യാനിയാണെങ്കിലും, പൂര്‍ണ്ണതയോ വ്യക്തിപരമായ നീതിയോ നേടിയെടുക്കുമെന്ന് ഞാൻ ഇവിടെ വാദിക്കുന്നില്ല. പാപകരമായ ആഗ്രഹങ്ങളിൽ നിന്ന് അവർ പിന്തിരിയുകയും യജമാനനെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹം ഉള്ളവരായിരിക്കുകയും ചെയ്യും എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. യഥാർത്ഥമായ മാനസാന്തരം മാറ്റത്തിന് തുടക്കമിടുന്നു. മാറ്റം തൽക്ഷണം സംഭവിക്കുന്നില്ല. വഴിയിൽ, ആടുകൾ വഴിതെറ്റി പോകും, പാപികൾ പാപം ചെയ്യും, അപൂർണ്ണർ ഇടറിവീഴും. എന്നാല്‍, നമ്മുടെ സ്വന്തം കഴിവല്ല നമ്മെ നിലനിർത്തുന്നതും പൂര്‍ണ്ണതയിലേക്കുള്ള പാതയിൽ നിലനിർത്തുന്നതും.
“കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്‍റെ സ്വർഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേൻ” (2 തിമൊഥെയൊസ് 4:18).
നാം ഇടറി വീണു പോയാലും ഒരിക്കലും പരാജയപ്പെടാത്ത ദൈവത്തിന്‍റെ കൃപയാൽ നാം നശിച്ചു പോകാതെ സംരക്ഷിക്കപ്പെടും.
“വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സർവകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ” (യൂദാ 1:24-25).
“ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു” (സങ്കീർത്തനങ്ങൾ 37:23-26).
“ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും” (യെശയ്യാവ് 41:9-10).
ശരിയാണ്. ക്രിസ്ത്യാനികൾ പരാജയപ്പെടുന്നു. എന്നാൽ നമ്മുടെ സ്ഥിരത ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ സൂക്ഷിക്കാനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. അത് നമ്മെ രക്ഷിക്കാനുള്ള ക്രിസ്തുവിന്‍റെ കഴിവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അവന്‍റെ കൃപയോടു കൂടിയ ദീർഘക്ഷമ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല.
“ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും” (മത്തായി 12:19).
“എന്തെന്നാൽ, ‘ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല’ എന്ന് അവൻ തന്നെ അരുളിചെയ്തിരിക്കുന്നുവല്ലോ” (എബ്രായർ 13:5).
ശരീരമാകുന്ന ഈ കൂടാരത്തിൽ നാം ജീവിക്കുന്നിടത്തോളം കാലം, പാപമാകുന്ന അർബുദം (കാൻസർ) നമ്മുടെ സിരകളിലൂടെ ഒഴുകിക്കൊണ്ടിരിക്കും. അതുകൊണ്ട്,നാം എപ്പോഴും അപൂർണ്ണരായിരിക്കും. അതുകൊണ്ട്, നിത്യജീവന്‍റെ വാഗ്ദാനത്തിൽ ആ പൂർണ്ണതയുള്ള വീട്ടിൽ നമുക്ക് ധരിക്കാൻ പൂർണ്ണതയുള്ള ഒരു ശരീരം നൽകപ്പെടുമെന്ന വാഗ്ദാനവും ഉൾപ്പെടുന്നുവെന്ന് നമുക്ക് കാണാൻ കഴിയും.
“സമാധാനത്തിന്‍റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും” (1 തെസ്സലൊനീക്യർ 5:23-24).
‘പത്രോസിന്‍റെ മാതൃക’
അപ്പോസ്തലന്മരെല്ലാവരിലും വച്ച്, പത്രോസിന്‍റെ വ്യക്തിപരമായ വിവരങ്ങൾ നമുക്ക് പൂർണ്ണമായും ലഭിക്കുന്നുണ്ട്. വിശ്വാസത്തിലെ നിരന്തര പരാജയങ്ങൾ, താഴ്‌വരകൾ, കൊടുമുടികൾ മുതലായവ കൊണ്ട് നിറഞ്ഞ പത്രോസിന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഒരു വിവരണം നമുക്ക് ലഭിക്കുന്നു. എന്നാൽ ഉള്ളിൽ ഒരു സ്വർണ്ണനൂൽ പോലെ, ക്രിസ്തുവിലൂടെയുള്ള പ്രോത്സാഹനം, ക്ഷമ, സംരക്ഷണം എന്നിവ അവന്‍റെ ജീവിതത്തിൽ ഇഴചേർന്നു കിടക്കുന്നതായി കാണപ്പെടുന്നു.
ഉദാഹരണത്തിന് – ക്രിസ്തുവിനാൽ “സാത്താൻ” എന്ന് വിളിക്കപ്പെട്ട ഒരേയൊരു ശിഷ്യൻ പത്രോസായിരുന്നു. കാരണം, ക്രിസ്തുവിന്‍റെ മരണത്തിന്‍റെ ആവശ്യകതയും, അതിന്‍റെ ആത്മീയ അർത്ഥവും തിരിച്ചറിയുന്നതിൽ പത്രോസ് പരാജയപ്പെട്ടു (മത്തായി 16:23).
എന്നാൽ അവനിലെ ഈ ഗ്രാഹ്യക്കുറവ് അവന്‍റെ പതനത്തിലേക്ക് വഴിതെളിച്ചോ? ഇല്ല. “ശിമോനേ, ശിമോനേ, സാത്താൻ നിന്നെ ഗോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു; നിന്‍റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു.” എന്ന് യേശു അവനോടു പറഞ്ഞു. അവനെ തനിച്ചു വിട്ടിരുന്നെങ്കിൽ, പത്രോസ് തന്‍റെ മത്സരത്തിലും നിഷ്കളങ്കതയിലും തുടരുമായിരുന്നു. എന്നാൽ, ക്രിസ്തു അവന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തി, അവനുവേണ്ടി പ്രാർത്ഥിച്ചു, അവനെ കാത്തുസൂക്ഷിച്ചു.
യേശുവിന്‍റെ അടുക്കൽ എത്താൻ കൊടുങ്കാറ്റുള്ള കടലിന്മീതെ നടന്ന ഒരേയൊരു അപ്പോസ്തലൻ പത്രോസ് ആയിരുന്നു. എത്ര അത്ഭുതകരമായ നിമിഷം! പക്ഷേ വഴിയിൽ, ഭയവും സംശയവും ഉള്ളവനായി അവൻ മുങ്ങുവാന്‍ ആരംഭിച്ചു. യേശു അവനെ "അല്പവിശ്വാസി" എന്ന് വിളിച്ചു. പത്രോസിന്‍റെ വിശ്വാസക്കുറവ് അവനെ നിത്യനാശത്തിലേക്ക് നയിച്ചോ? ഇല്ല. "കർത്താവേ, എന്നെ രക്ഷിക്കണമേ" എന്ന് അവൻ നിലവിളിച്ച ഉടനെ ക്രിസ്തു തന്‍റെ കൈ നീട്ടി അവനെ ആഞ്ഞടിക്കുന്ന തിരമാലകളിൽ നിന്ന് രക്ഷിച്ചു (മത്തായി 14:31). പത്രോസ് പരാജയപ്പെട്ടു, പക്ഷേ ക്രിസ്തു വിജയിച്ചു.
മറുരൂപ മലയിൽ, ന്യായപ്രമാണത്തിന്‍റെയും പ്രവാചകന്മാരുടെയും പ്രതിനിധികളായ മോശയുമായും ഏലിയയുമായും യേശു സംഭാഷണം നടത്തുകയാണ്. പഴയനിയമത്തിലെ നേതാക്കളുടെ മേൽ ക്രിസ്തുവിനുള്ള അധികാരം മനസ്സിലാക്കുന്നതിൽ പത്രോസ് പരാജയപ്പെട്ടു. അവരെ തുല്യരായി ബഹുമാനിക്കാൻ പത്രോസ് മൂന്ന് കൂടാരങ്ങൾ പണിയാൻ ആഗ്രഹിച്ചു. അപ്പോൾ ദൈവം പത്രോസിനെ തിരുത്തിക്കൊണ്ട്, “ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവന്‍റെ വാക്കു കേട്ടുകൊൾവിൻ” (മത്തായി 17:5) എന്ന് പറഞ്ഞു.
തന്‍റെ സ്വന്തം ധാരണയ്ക്ക് വിട്ടിരുന്നെങ്കിൽ, ക്രിസ്തുവിന്‍റെ ശ്രേഷ്ഠതയും, വിശ്വാസത്താൽ കൃപയാലുള്ള രക്ഷയുടെ പുതിയ ഉടമ്പടിയും പത്രോസിന് ഒരിക്കലും മനസ്സിലാകുമായിരുന്നില്ല. എന്നാൽ പത്രോസ് തന്‍റെ സ്വബുദ്ധിയുടെ ഇഷ്ടത്തിന് കൈവിടപ്പെട്ടില്ല. അവൻ ദൈവത്താൽ നയിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു. പത്രോസിലെ ദൈവിക ജ്ഞാനത്തിന്‍റെ അഭാവം അവനെ പരാജയത്തിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, ദൈവം വിശ്വസ്തനാണ്.
കർത്താവിന്‍റെ അത്താഴത്തിനുശേഷം ക്രിസ്തു നിമിത്തം എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്ന് പത്രോസ് പറഞ്ഞു. ആ രാത്രിയിൽ, തന്നെ പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറയുമെന്ന് യേശു മുൻകൂട്ടി പറഞ്ഞിരുന്നു. പിന്നീട്, ക്രിസ്തു ഗെത്ത്ശെമനയിൽ പ്രാർത്ഥിച്ചപ്പോൾ, ഉണർന്നിരുന്ന് തന്നോടൊപ്പം പ്രാർത്ഥിക്കാൻ യേശു പത്രോസിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ പത്രോസ് ഉറങ്ങിപ്പോയി; ആ രാത്രിയിൽ, പ്രവചനത്തിന്‍റെ നിവൃത്തിയായി, വിധിയുടെ സമയത്ത് അവൻ തന്‍റെ കർത്താവിനെ തള്ളിപ്പറഞ്ഞു, തുടർന്ന് തന്‍റെ പരാജയത്തെക്കുറിച്ച് കരഞ്ഞു. പത്രോസ് ക്രിസ്തുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോൾ, അവൻ എന്നെന്നേക്കുമായി വിശ്വാസത്തിൽ നിന്ന് ഛേദിക്കപ്പെടേണ്ടതായിരുന്നു. വിശ്വാസത്തിൽ തുടരുന്നതിൽ പത്രോസിന്‍റെ പരാജയം അവന്‍റെ നിത്യനാശത്തിലേക്ക് നയിക്കേണ്ടതായിരുന്നു.
എന്നാൽ പുനരുത്ഥാനത്തിനുശേഷം, യേശു നേരിട്ട് പത്രോസിനെ കാണുകയും “നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” എന്ന് മൂന്ന് തവണ അവനോട് ചോദിക്കുകയും ചെയ്തു. പത്രോസ് അനുകൂലമായി പ്രതികരിച്ച ഓരോ തവണയും, ക്രിസ്തു അവനോട് തന്‍റെ ആടുകളെ മേയ്ക്കാൻ പറഞ്ഞു (യോഹന്നാൻ 21:15-17). പത്രോസ് ഇടറിവീണു, ശപിച്ചു, തള്ളിപ്പറഞ്ഞു, ഓടിപ്പോയി. എന്നാൽ ക്രിസ്തു അവനെ എഴുന്നേല്പിച്ചു, ശരിയായ സ്ഥാനത്തിലേയ്ക്ക് അവനെ പുനഃസ്ഥാപിച്ചു, അവനെ ആട്ടിൻകൂട്ടത്തിലേക്ക് തിരികെ കൊണ്ടുവന്നു, അവൻ അവനുവേണ്ടി ഒരുക്കിയ ലക്ഷ്യസ്ഥാനം അവന് ഉറപ്പിച്ചു നൽകി. അമ്പത് ദിവസങ്ങൾക്ക് ശേഷം, പെന്തക്കോസ്ത് ദിനത്തിൽ, പുതിയനിയമ സഭയെ നിലവിൽ കൊണ്ടുവന്ന മഹത്തായ പ്രസംഗം നടത്താൻ ക്രിസ്തു പത്രോസിനെ തിരഞ്ഞെടുത്തു (പ്രവൃത്തികൾ 1 ഉം 2 ഉം അദ്ധ്യായങ്ങൾ).
വിശ്വാസികളുടെ സ്ഥിരതയെക്കുറിച്ചുള്ള അർമീനിയൻ ആശയം ശരിയാണെങ്കിൽ, പത്രോസ് ജീവിതത്തിൽ പലതവണ രക്ഷ നഷ്ടപ്പെട്ട് വീണ്ടും രക്ഷ നേടിയിട്ടുണ്ടാകണം. എന്നാൽ പത്രോസിന്‍റെ ഓരോ പരാജയത്തിലും നിഷേധത്തിലും, ക്രിസ്തു അവനെ അനുരഞ്ജിപ്പിക്കുകയും കൂട്ടിച്ചേർക്കുകയും വിശ്വാസത്തിൽ നിലനിർത്തുകയും ചെയ്തു.
പത്രോസിന്‍റെ തീരുമാനങ്ങൾ ഒന്നും അവന്‍റെ നാശത്തിനോ വീണ്ടെടുപ്പിനോ സഹായിക്കുന്നില്ല. എന്നാൽ ക്രിസ്തുവിന്‍റെ എല്ലാ തീരുമാനങ്ങളും എപ്പോഴും പത്രോസിനെ കുറ്റം വിധിക്കാനല്ല രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇത്തരത്തിലുള്ള സുരക്ഷിതത്വം കർത്താവിൽ നമുക്ക് ഉണ്ട്. നമ്മുടെ പാപങ്ങളുടെ വില കൊടുത്തു കഴിഞ്ഞു. നമ്മുടെ എല്ലാ പരാജയങ്ങളും യേശുക്രിസ്തുവിന്റെ രക്തത്താൽ പരിഹരിക്കപ്പെട്ടു. നമ്മെ നിത്യമായി സ്നേഹിച്ചവന്‍റെ വിശ്വസ്തത നമ്മുടെ ബലഹീനതകൾക്കപ്പുറം നമ്മെ സംരക്ഷിക്കുന്നു.
റോമർ 8:29,30
റോമർ 8-ാം അധ്യായത്തിൽ പൗലോസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ പദ്ധതിയും ഉദ്ദേശ്യവും ഈ ഉപദേശത്തെ അതിന്‍റെ പര്യവസാനത്തിൽ എത്തിച്ചു.
“അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു. മുൻനിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു” (റോമർ 8:29-30)
- ദൈവം തന്റെ കാരുണ്യത്താൽ, നിത്യതയിൽ ക്രിസ്തുവിന്‍റെ സഹോദരങ്ങളായിരിക്കാൻ ചിലരെ തിരഞ്ഞെടുത്തു. അവരിൽ എല്ലാവരിലും, യേശു എല്ലാ അവകാശങ്ങളും ഉള്ള ആദ്യജാതനാണ്. പൂർണ്ണമായും വീണുപോയവരിൽ നിന്നുള്ള നിരുപാധികമായ തിരഞ്ഞെടുപ്പാണിത്.
- ഈ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഫലപ്രദമായി വിളിക്കപ്പെട്ടു. അതാണ് അഭേദ്യമായ കൃപ.
- ക്രിസ്തുവിന്‍റെ പാപപരിഹാരബലിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമേ നീതീകരിക്കപ്പെടുന്നുള്ളൂ; അത് പരിമിതമായ പ്രായശ്ചിത്തമാണ്.
- ഈ വിധത്തിൽ തിരഞ്ഞെടുക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തവർ ഇതിനോടകം ദൈവസന്നിധിയിൽ മഹത്വീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതാണ് വിശുദ്ധരുടെ സ്ഥിരത.
ദൈവത്തിന്റെ ദൃഷ്ടിയിൽ, നാം നമ്മുടെ ജേഷ്ഠ സഹോദരനും, നമ്മുടെ കർത്താവും ഇടയനും രക്ഷകനുമായവനും, നമ്മുടെ ശരീരത്തിന്‍റെ തലയും, നമ്മുടെ അടിസ്ഥാനശിലയും, നമ്മുടെ മണവാളനും ഭർത്താവും, നമ്മുടെ ആത്മാക്കളുടെ സ്നേഹിതനും, നമ്മുടെ പെസഹാ കുഞ്ഞാടും, നമ്മുടെ പകരക്കാരനും വിമോചകനും, നമ്മുടെ സുഹൃത്തും ആശ്വാസപ്രദനും, നമ്മുടെ വീണ്ടെടുപ്പുകാരനും, നമ്മുടെ വിശ്വാസത്തിന്‍റെ നായകനും പൂർത്തിവരുത്തുന്നവനും, ദൈവത്തിന്‍റെ നിത്യവചനവും, പിതാവിന്‍റെ ഏകജാതനായ പുത്രനും, പുനരുത്ഥാനത്തിന്‍റെ പ്രതിഫലവും, ജീവാഹാരവും, നമ്മുടെ ജീവജലവും, നമ്മുടെ സർവ്വവുമായ ക്രിസ്തുവിനോടു കൂടെ സ്വർഗ്ഗത്തിൽ സുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആമേൻ.
വീണ്ടെടുക്കപ്പെട്ടവരുടെ മൂല്യം
മനുഷ്യർ ജഡത്തെ അനുസരിക്കുന്നവരും നികൃഷ്ടരായ പാപികളുമാണെന്ന് കൃപയുടെ സിദ്ധാന്തം നമ്മെ പഠിപ്പിക്കുന്നു. അവർ സ്വതവേ യാതൊരു വിലയും നന്മയുമില്ലാത്തവരുമാണ്. എന്നാൽ ദൈവകൃപ അവരിൽ പ്രയോഗിക്കപ്പെടുമ്പോൾ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത വിധത്തിൽ അവർ വീണ്ടും ജനിക്കപ്പെടുകയും പുനഃരുദ്ധരിക്കപ്പെടുകയും ചെയ്യുന്നു.
“പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു” (1 യോഹന്നാൻ 3:2).
ആ വലിയ മാറ്റം തിരഞ്ഞെടുപ്പിന്‍റെ അനിവാര്യമായ ഫലമാണ്. തിരഞ്ഞെടുക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്ത പാപികൾ ദൈവത്തിന്‍റെ വിശുദ്ധ സന്നിധിയിൽ അന്ധരും മത്സരികളുമായി തുടരുമെന്ന് തിരുവെഴുത്തുകൾ പഠിപ്പിക്കുന്നില്ല. പകരം, ദൈവം അവരെ അമൂല്യമായ നിധികളായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.
“വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളിപ്പാട് 1:5).
“ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ട് അവർ പാടുന്നു” (വെളിപ്പാട് 5:10).
ദൈവത്തിന്റെ വിശുദ്ധന്മാർ രാജാക്കന്മാരുടെ രാജാവിനോടൊപ്പം ഭരിക്കാനും വാഴാനും അധികാരമുള്ളവരാകും.
“വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?” (1 കൊരിന്ത്യർ 6:2-3).
അതുമാത്രമല്ല, അവൻ നമ്മെ സുന്ദരന്മാരാക്കും. ക്രിസ്തു തന്റെ ജനത്തിന് ചാരത്തിന് പകരം മാലയും, ദുഃഖത്തിന് പകരം സന്തോഷ തൈലവും, ഭാരമേറിയ ആത്മാവിന് പകരം സ്തുതിയുടെ മേലങ്കിയും നൽകും. ഒരു ദിവസം ഈ പുരാതന ഭൂമി ക്രിസ്തുവിനെ പൊതിഞ്ഞിരുന്ന റൂമാൽ പോലെ ചുറ്റപ്പെടും. എന്നാല്‍ നാം അപ്രതീക്ഷിതമായ നിലയിൽ മഹത്വപൂർണ്ണമായ ഒരു അവസ്ഥയിലേക്ക് രൂപാന്തരപ്പെടും.
“കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും -കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു- ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്‍റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്…” (എഫെസ്യർ 2:4-6).
“നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു” (റോമർ 8:18).
ആലോചിച്ചു നോക്കൂ, പിതാവ് തിരഞ്ഞെടുത്ത ആളുകളെ പുത്രനാണ് സമ്മാനമായി നൽകുന്നത്. ദൈവം തന്‍റെ പുത്രന് അശുദ്ധവും വിലയില്ലാത്തതുമായ ഒരു സമ്മാനം നൽകില്ല. സഭ ക്രിസ്തുവിന്‍റെ പരിശുദ്ധയും കന്യകയുമായ മണവാട്ടി എന്ന നിലയിലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാരണം, വിലയില്ലാത്തതും അശുദ്ധവുമായ ഒന്നിനെ വിവാഹം കഴിച്ച് അതുമായി ഏകശരീരമാകാൻ യേശുവിന് കഴിയില്ല.
“ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്‍റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു” (2 കൊരിന്ത്യർ 11:2).
“നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ; അവന്‍റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നെ. പിന്നെ അവൻ എന്നോട്: കുഞ്ഞാടിന്‍റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്‍റെ സത്യവചനം എന്നും എന്നോടു പറഞ്ഞു” (വെളിപ്പാട് 19:7-9).
അതുപോലെ, പുത്രൻ അവരെ പിതാവിന് ബഹുമാനമായി തിരിച്ചു നൽകും. അവർ വളരെ വിലയുള്ളവരായി കാണപ്പെടുന്നില്ലേ? എനിക്ക് തോന്നുന്നത് വലിയൊരു മാറ്റം വരാൻ പോകുന്നു എന്നാണ്. പാപമോചനത്തേക്കാൾ വലുതും അത്ഭുതകരവുമാണ് വീണ്ടെടുപ്പിന്‍റെ വാഗ്ദാനം. ക്രിസ്തുവിന്‍റെ പാപപരിഹാരബലിയുടെ ആത്യന്തിക ലക്ഷ്യം തിരഞ്ഞെടുക്കപ്പെട്ടവരുടെ ശരീരം, ആത്മാവ്, എന്നിവയുടെ പൂർണ്ണമായ വീണ്ടെടുപ്പാണ്. ഒരു വസ്തുവിന്‍റെ മൂല്യം നിർണ്ണയിക്കുന്നത് അതിന് നൽകുന്ന വിലയാണ്. വില എത്രത്തോളം കൂടുന്നോ അത്രത്തോളം മൂല്യവും കൂടുന്നു. തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ദൈവം ചൊരിഞ്ഞ രക്തത്തേക്കാൾ വലിയ വില ഭൂമിയിലോ സ്വർഗ്ഗത്തിലോ ഒരിക്കലും നൽകപ്പെട്ടിട്ടില്ല. എന്നാൽ ആ വലിയ ത്യാഗപരമായ വില നൽകപ്പെട്ടത് രക്ഷിക്കപ്പെട്ടവരിൽ വില ഉള്ളതുകൊണ്ടല്ല പകരം അവർ “മാനപാത്രങ്ങളായി വീണ്ടും സൃഷ്ടിക്കപ്പെടുകയാണ്.” ചെയ്യുന്നത്. മരിച്ചവരും വിലയില്ലാത്തവരുമായ മത്സരികൾ, പിതാവിന്‍റെ സർവ്വാധികാര കാരുണ്യത്തിനും, പുത്രന്‍റെ പാപപരിഹാര യാഗത്തിനും തലമുറതലമുറയായി സാക്ഷികളായിരിപ്പാൻ, ക്രിസ്തുവിന്‍റെ രക്തത്താൽ കഴുകപ്പെടുകയും വെള്ള വസ്ത്രം ധരിക്കപ്പെടുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടവരുടെ സുരക്ഷ ദൈവത്തിന്‍റെ വിശ്വസ്തതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.
ഒരു പ്രത്യേക ജനത്തെ എഴുന്നല്പിക്കുന്നതിൽ ദൈവം തന്‍റെ ഉദ്ദേശ്യം നിറവേറ്റുന്നു. ദൈവം തന്‍റെ പുത്രന് ഒരു മണവാട്ടിയെ ഒരുക്കും. എന്നെന്നേയ്ക്കുമായി തന്നെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്ന ജനങ്ങള്‍ ദൈവത്തിന് സ്വന്തമായിരിക്കും. ദൈവത്തിന്‍റെ കൃപാസങ്കല്‍പ്പം മനുഷ്യ ബുദ്ധിയ്ക്കും ചിന്തയ്ക്കും അതീതമാണ്. ദൈവത്തിന്‍റെ സ്വന്ത ഉദ്ദേശ്യങ്ങള്‍ക്കായും അവന് മഹത്വം ലഭിക്കുന്നതിനായും, നാം അവന്‍റെ പരിശുദ്ധമായ സ്നേഹവും അര്‍ഹതയില്ലാത്ത കൃപയും പ്രാപിച്ചവരാണ്.
അവന്‍ നമ്മെ പൂര്‍ണ്ണരായും,മഹത്വമുള്ളവരായും, നിത്യരായും, വിശുദ്ധരായും, നിര്‍മ്മലരായും, അവിനാശികളായും ക്രിസ്തുവിന് അനുരൂപമായും മാറ്റുന്നു. എല്ലാ മഹത്വവും ബഹുമാനവും സ്തുതിയും ആരാധനയും അവനു ലഭിക്കുന്നതിനാണ് ദൈവം ഇതെല്ലാം ചെയ്യുന്നത്.
“സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്ന് എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിനുതന്നെ” (1 കൊരിന്ത്യർ 1:26-31).
ഇതാണ് ദൈവത്തിന്‍റെ സർവ്വധികാരം, ഇതാണ് അവന്‍റെ കൃപ. രക്ഷ കൃപയാൽ മാത്രമാണ്.
Copyright Notice
"ഈ ലേഖനം/പുസ്തകം ‘വചനപ്രഭ’ യുടെ അനുമതിയോടെ ©2025 www.vachanaprabha.com പ്രസിദ്ധീകരിച്ചതാണ്"
ഇവിടെ ഉപയോഗിച്ചിരിക്കുന്ന എല്ലാ ബൈബിൾ വാക്യങ്ങളും ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ ബൈബിളിൽ നിന്ന് എടുത്തതാണ്.