ప్రార్థన.
സങ്കീർത്തനങ്ങൾ 86:1-17
1
യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.
2
എന്റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നില്‍ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
3
കര്‍ത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു.
4
അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാന്‍ എന്റെ ഉള്ളം ഉയര്‍ത്തുന്നു.
5
കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
6
യഹോവേ, എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
7
നീ എനിക്കുത്തരമരുളുകയാല്‍ എന്റെ കഷ്ടദിവസത്തില്‍ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
8
കര്‍ത്താവേ, ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
9
കര്‍ത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും; അവര്‍ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
10
നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
11
യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാല്‍ ഞാന്‍ നിന്റെ സത്യത്തില്‍ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
12
എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13
എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തില്‍ നിന്നു രക്ഷിച്ചിരിക്കുന്നു.
14
ദൈവമേ, അഹങ്കാരികള്‍ എന്നോടു എതിര്‍ത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു. അവര്‍ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
15
നീയോ കര്‍ത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ തന്നേ.
16
എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
17
എന്നെ പകെക്കുന്നവര്‍ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. (കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
സങ്കീർത്തനങ്ങൾ 90:1-17
1
കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
2
പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
3
നീ മര്‍ത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിന്‍ എന്നും അരുളിച്ചെയ്യുന്നു.
4
ആയിരം സംവത്സരം നിന്റെ ഭൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
5
നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
6
അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
7
ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.
8
നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
9
ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തില്‍ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ കഴിക്കുന്നു.
10
ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.
11
നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവന്‍ ആര്‍?
12
ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.
13
യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
14
കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും.
15
നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ത്ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
16
നിന്റെ ദാസന്മാര്‍ക്കും നിന്റെ പ്രവൃത്തിയും അവരുടെ മക്കള്‍ക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
17
ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേല്‍ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
upon Shigionoth
സങ്കീർത്തനങ്ങൾ 7:1-17
1
എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
2
അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.
3
എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,
4
എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -
5
ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.
6
യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
7
ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
8
യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
9
ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
10
എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.
11
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
12
മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
13
അവന്‍ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.
14
ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
15
അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.
16
അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.
17
ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.