എങ്കിലും ഞാന്‍ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
14
പിന്നെ യിസ്രായേല്‍സഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സര്‍വ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍
15
എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
16
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്‍നിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല്‍ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന്‍ അരുളിച്ചെയ്തു.
17
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
18
എന്നാല്‍ യഹോവ എന്റെ അപ്പനായ ദാവീദിനോടുഎന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.
19
എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകന്‍ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
20
അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
21
യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോള്‍, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാന്‍ അതില്‍ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.